Connect with us

News

സി.എച്ചിന്റെ വീടായിരുന്നു ചന്ദ്രിക

Published

on

ഇ സാദിഖ് അലി

ചന്ദ്രിക പത്രം 1946 ല്‍ കോഴിക്കോട്‌നിന്നും ദിനപ്പത്രമായി പുറത്തിറക്കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി. സി.എച്ചിന്റെ ഗുരുഭൂതനായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പേരിലായിരുന്നു കോഴിക്കോട് സിറ്റിയിലെ മുഖ്യ ഏജന്‍സി. ഇത് സംബന്ധമായ മുഴുവന്‍ വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ ബാഫഖി തങ്ങള്‍ സി.എച്ചിനെയാണേല്‍പ്പിച്ചിരുന്നത്. ആ മഹാനുഭാവന്റെ ഭാവി മുന്‍കൂട്ടിക്കണ്ട് സി.എച്ചിനെ ചന്ദ്രികയിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ട് വന്ന തന്റെ രാഷ്ട്രീയാചാര്യനായ കെ.എം സീതി സാഹിബ് അദ്ദേഹത്തെ ചന്ദ്രികയുടെ പത്രാധിപ സമിതിയിലേക്ക് നിയോഗിച്ചു. പ്രസിദ്ധീകരണം തുടങ്ങിയ ഫെബ്രുവരി മുതല്‍ സി.എച്ച് ചന്ദ്രികയുടെ സഹപത്രാധിപരായി ചുമതലയേറ്റു. ഇതോടെ സി.എച്ച് ഒരു മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനായി മാറി.

സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പരിലാളനയേറ്റ് വളര്‍ന്ന ചന്ദ്രികയെ സ്വന്തം വീടായാണ് സി.എച്ച് കണക്കാക്കിയിരുന്നത്. സി. എച്ച് മുഖ്യമന്ത്രിയായപ്പോള്‍ ചന്ദ്രികയിലേക്ക് കടന്ന്‌വന്ന അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ‘എന്റെ വീട്ടിലേക്ക് ഞാന്‍ ചെല്ലുന്നത് ഉമ്മയെ അറിയിച്ചിട്ടല്ലല്ലോ’ എന്നായിരുന്നു മറുപടി. ചന്ദ്രികയെ സ്വന്തം വീടായി കണക്കാക്കിയവര്‍ക്കേ പെട്ടെന്നിങ്ങനെ പറയാന്‍ പറ്റൂ. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഏത് പാതിരാത്രിയിലായാലും പൊതുയോഗം കഴിഞ്ഞ് പോരുമ്പോള്‍ സി.എച്ച് നേരെ ചന്ദ്രികയിലേക്കാണ് പോകുക. ചന്ദ്രിക പത്രാധിപ സമിതിയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡോ. എന്‍.എ കരീം അതേക്കുറിച്ച് രേഖപ്പെടുത്തിയതിങ്ങനെ: ‘സ്വാതന്ത്ര്യാനന്തരം മലബാറിലുടനീളം മുസ്‌ലിംലീഗ് പുനരുജ്ജീവിപ്പിക്കുന്നതില്‍ തലമൂത്ത നേതാക്കള്‍ക്കൊപ്പം ഓടിനടന്ന് പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതിനിടയില്‍ യുവസഹജമായ ഊര്‍ജ്ജസ്വലതയോടും പ്രസരിപ്പോടും കൂടി പത്രാധിപ ജോലിയും പ്രഗല്‍ഭമായിത്തന്നെ സി. എച്ച് നിര്‍വഹിച്ചിരുന്നു. തലേ ദിവസത്തെ പ്രവര്‍ത്തനം മൂലമുള്ള ഉറക്കച്ചടവോടുകൂടിയാണ് അക്കാലത്ത് പല ദിവസങ്ങളിലും സി.എച്ച് ആപ്പീസില്‍ കയറിവന്നിരുന്നത്. വന്ന്കഴിഞ്ഞാല്‍ തിരക്കിട്ട് പത്രങ്ങളും ന്യൂസ് ഏജന്‍സി വാര്‍ത്തകളും ഓടിച്ചുവായിച്ച് അര മണിക്കൂറിനകം അന്നത്തെ മുഖപ്രസംഗം എഴുതിത്തീര്‍ക്കും. ഉടന്‍ തന്നെ കാത്തിരിക്കുന്ന അനുയായികളും ആരാധകന്‍മാരുമായി സ്ഥലം വിടുകയും ചെയ്യും. വലിയ തിരക്കില്ലാത്ത ദിവസങ്ങളാണെങ്കില്‍ എഴുതിയ മുഖപ്രസംഗവുമായി ഞങ്ങളുടെ ഡെസ്‌കിലേക്ക് വരും. എന്നിട്ടത് എല്ലാവരെയും വായിച്ചുകേള്‍പ്പിക്കും. ഇതിനിടയില്‍ സഹജമായ വൈഭവത്തോട്കൂടി കുറെ ഫലിതങ്ങള്‍ പൊട്ടിക്കുകയും ചെയ്യും.

ഒരു ചെറിയ കുടുംബം പോലെയായിരുന്നു അന്നത്തെ പത്രാധിപ സമിതി. അംഗങ്ങള്‍ കുറവായിരുന്നത്‌കൊണ്ട് ഓരോരുത്തര്‍ക്കും നല്ല ജോലിയുണ്ടായിരുന്നു. എങ്കിലും എല്ലാവരും സന്തോഷത്തോടും സഹകരണത്തോടുംകൂടി ജോലി ചെയ്തിരുന്നു. അതിനുള്ള പ്രചോദനം ഊട്ടിത്തന്നിരുന്നത് പത്രധിപരായിരുന്ന സി.എച്ചിന്റെ സ്‌നേഹമധുരമായ പെരുമാറ്റമായിരുന്നു. ഞങ്ങളില്‍ ഒരാളായി മാത്രമേ അദ്ദേഹം തന്നെ കണ്ടിരുന്നുള്ളു. എല്ലാവരോടും വ്യക്തിപരമായി അടുത്ത മമതാബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. ചന്ദ്രിക പത്രാധിപരാകുന്ന കാലത്ത് അദ്ദേഹം 25 വയസ്സ് തികയാത്തൊരു യുവാവായിരുന്നുവെങ്കിലും 60 കാരനായ വി അബ്ദുല്‍ ഖയ്യും അടക്കമുള്ള ആ പത്രാധിപ സംഘത്തെ അനാവശ്യമായ അധികാര വിനിയോഗമില്ലാതെ അദ്ദേഹം പ്രഗല്‍ഭമായി നയിച്ചു’.

‘സി.എച്ച്’ എന്ന പദം പത്രപ്രവര്‍ത്തന രംഗത്തും രാഷ്ട്രീയ മേഖലയിലും കുതിച്ചുയരുകയായിരുന്നു. കോഴിക്കോട് മുനിസിപ്പല്‍ ഓഫീസിലെ താല്‍ക്കാലിക ജോലിയും കുറുമ്പ്രനാട് ലീഗ് ഓഫീസ് സെക്രട്ടറി ജോലിയും കഴിഞ്ഞപ്പോഴേക്കും സി.എച്ച് ചന്ദ്രികയുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ച് കഴിഞ്ഞിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ സി.എച്ച് സ്വന്തം പേര് വെച്ചും ‘എം.കെ അത്തോളി’ എന്ന തൂലികാ നാമത്തിലും ലേഖനങ്ങളെഴുതുമായിരുന്നു. മുസ്‌ലിംലീഗിന്റെ ഔദ്യോഗിക പത്രമായ ‘ഡോണി’ന്റെ കോഴിക്കോട് ലേഖകനായും ഈ സമയത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
അങ്ങനെ ‘ചന്ദ്രിക സി.എച്ചും’ ‘സി.എച്ച് ചന്ദ്രിക’യുമായി മാറി. അതിന്റെ എല്ലാമായിരുന്ന സി. എച്ച് ചന്ദ്രികയിലെ ഒരു സാധാരണ ജീവനക്കാരന്‍ മാത്രമാണെന്ന ഔദ്യോഗിക ബന്ധം പലര്‍ക്കുമറിയില്ല. സി.എച്ചെന്ന പത്രാധിപര്‍ ഏത് തിരക്കിനിടയിലും ചന്ദ്രികക്ക് വേണ്ടി മുഖപ്രസംഗമെഴുതുമായിരുന്നു. പ്രസംഗവേദികളിലിരുന്ന് പോലും അത് നിര്‍വഹിച്ചു. ചന്ദ്രികയുടെ പത്രാധിപരെന്ന സമുന്നത പദവിയില്‍ വിരാചിക്കുമ്പോഴും ശിപായിപ്പണി മുതല്‍ പത്രാധിപര്‍ വരെയുള്ള സകല ജോലിയും അദ്ദേഹത്തിന് വശമായിരുന്നു. അദ്ദേഹത്തിന്റെ രചനാ വൈഭവം അനിതരസാധാരണവും അപാരവുമായിരുന്നു. സി.എച്ച് ഒന്നാംതരം കഥകളെഴുതിയിട്ടുണ്ട്. രസികന്‍ കഥകളും രചിച്ചിട്ടുണ്ട്. സാഹിത്യപരവും സാംസ്‌കാരികവുമായ പ്രബന്ധങ്ങളുമെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മതാതീതമായ ഹൃദയ വിശാലതയെ മനസ്സിലാക്കാന്‍ ഈ എഴുത്തുകള്‍ മാത്രം മതി. എഴുതുന്നതെന്തായാലും തല പുകഞ്ഞാലോചിക്കേണ്ടിവരുന്നില്ല. വെറുതെയൊരിക്കലും ഇരിക്കുകയില്ല. ലേഖനം, മുഖ ലേഖനം, എഡിറ്റിങ്, മറുപടി, പ്രസ്താവന അങ്ങനെ നീളുന്നു എഴുത്ത് പട്ടിക. ന്യായവും സത്യവുമാണെന്ന് മനസ്സില്‍ തോന്നുന്നതെന്തും സഹൃദയനാണെങ്കിലും, വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനായിരുന്നു.

ഒരിക്കല്‍ സി.എച്ച് പറഞ്ഞതിങ്ങനെ: ‘സമുദായത്തിന്റെ വിളക്കുമാടമാണ് ചന്ദ്രിക. സമുദായത്തെ ചിന്തിപ്പിക്കാന്‍ പഠിപ്പിക്കേണ്ട ബാധ്യത കൂടി അതിനുണ്ട്’.

ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്ന ടി.സി മുഹമ്മദ് സി.എച്ചിന്റെ സവിശേഷ സ്വഭാവത്തെ വിശേഷിപ്പിച്ചതിങ്ങനെ: ‘അത്തോളി ഗ്രാമം അദ്ദേഹത്തിന്റെ പെറ്റുമ്മയാണെങ്കില്‍ കോഴിക്കോട് നഗരം പോറ്റുമ്മയാണെന്ന് പറയാറുണ്ടല്ലോ. അത്‌പോലെ നടക്കാവിലെ ക്രസന്റ്ഹൗസ് സ്വന്തം ഭവനമാണെങ്കില്‍ ചന്ദ്രിക സി.എച്ചിന്റെ രണ്ടാം ഭവനമായിരുന്നു. എവിടെ പോകുമ്പോഴും എവിടെ നിന്ന് വരുമ്പോഴും രണ്ടാം ഭവനത്തില്‍കയറി രണ്ട് തമാശ പൊട്ടിച്ചാലല്ലാതെ അദ്ദേഹം നീങ്ങില്ല. കോഴിക്കോട്ടാണെങ്കില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴും സി.എച്ചിന് ചന്ദ്രിക വേണം. രാത്രിയെത്ര വൈകിയെത്തിയാലും ശരി അപ്പോള്‍ അച്ചടിച്ച എഡിഷന്‍ വായിച്ചേ ഉറങ്ങാന്‍ കിടക്കൂ. ആര്‍ക്ക് മുമ്പിലും ഒരിക്കലും തല കുനിച്ചിട്ടില്ലാത്ത ആത്മാഭിമാനമാണ് സി.എച്ചിന്റേത്. നിര്‍ഭയത്വം അദ്ദേഹത്തിന്റെ ജന്മസിദ്ധിയായിരുന്നു. എ.കെ കുഞ്ഞിമായിന്‍ ഹാജി ചന്ദ്രിക മാനേജിങ് ഡയരക്ടറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ജാമാതാവ് കെ.പി മുഹമ്മദ് മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചിരുന്നു. മാനേജിങ് ഡയരക്ടറുടെ ജാമാതാവിനെ കണക്കിന് കശക്കിവിടാന്‍ സ്റ്റേജില്‍ സി. എച്ചിന് അശേഷം ധൈര്യക്കുറവുണ്ടായില്ല. ഇക്കാരണത്തിന് സി.എച്ചിനെ ചന്ദ്രികയില്‍നിന്ന് പിരിച്ചുവിടണമെന്ന്‌വരെ ഏ.കെ കുഞ്ഞിമായിന്‍ ഹാജിയോട് ജാമാതാവിന്റെ ആള്‍ക്കാര്‍ വാശിപിടിച്ച് നോക്കി. പക്ഷേ ഹാജി അതിന് വഴങ്ങിയില്ല. ജാമാതാവിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എന്ത് സഹായവും ചെയ്യാമെന്ന് പറയുകയല്ലാതെ പത്രാധിപരെ ചോദ്യംചെയ്യാന്‍ മാതൃകായോഗ്യരായ എം.ഡി തയ്യാറായില്ല. മറ്റുള്ളവര്‍ സര്‍വകലാശാലകളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് കോയാ സാഹിബ് ജീവിതായോധനക്കളരിയില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു. ആ കളരി ചന്ദ്രികയായിരുന്നു. അത്‌കൊണ്ടാവണം അദ്ദേഹത്തിനയവിറക്കാനുള്ള ചെറുപ്പക്കാല സ്മരണകള്‍ അധികവും ചന്ദ്രികയുമായി ബന്ധപ്പെട്ടതായത്’.

 

kerala

ബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം

Published

on

തിരുവനന്തപുരത്തെ ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.

അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.

നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് നവംബര്‍ 22 നാണ് (ശനിയാഴ്ച) കളക്ടര്‍ പ്രാദേശിക അവധി അനുവദിക്കുന്നത്.

Continue Reading

News

വണ്‍പ്ലസ് 15ആര്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു; ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.

Published

on

വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ആര്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സൂചന നല്‍കി. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 15 സീരീസ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു. ടീസറനുസരിച്ച്, വണ്‍പ്ലസ് 15ആര്‍ കറുപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂള്‍ പ്രത്യേക ശ്രദ്ധ നേടുന്ന ഭാഗമാണ് സ്‌ക്വയര്‍ ഡിസൈന്‍ ഡെക്കോയിനുള്ളില്‍ ലംബമായി സജ്ജീകരിച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം. ഇത് വണ്‍പ്ലസ് 15 ഫ്‌ളാഗ്ഷിപ്പിന്റെ ഡിസൈന്‍ ഭാഷയെ അനുസ്മരിപ്പിക്കുന്നു. വിലകുറഞ്ഞതും എന്നാല്‍ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് 15ആര്‍ ലക്ഷ്യമിടുന്നത്. ഫോണിന്റെ പൂര്‍ണ്ണ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് തീയതിയും അടുത്ത ദിവസങ്ങളില്‍ വണ്‍പ്ലസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

News

എട്ടുമാസം ഗര്‍ഭിണിയെ ബിഎംഡബ്ല്യു കാറിടിച്ചു; സിഡ്‌നിയില്‍ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം

വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഹോണ്‍സ്ബിയിലെ ജോര്‍ജ് സ്ട്രീറ്റില്‍ നടന്ന അപകടത്തിലാണ് യുവതി മരിച്ചത്.

Published

on

സിഡ്‌നി: നടക്കാനിറങ്ങിയ എട്ടുമാസം ഗര്‍ഭിണിയെ ബിഎംഡബ്ല്യു കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യന്‍ സ്വദേശിനി സമന്‍വിത ധരേശ്വര്‍ (33) ദാരുണാന്ത്യം ചെയ്തു. ഭര്‍ത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം നടക്കാനിറങ്ങിയിരിക്കുകയായിരുന്നപ്പോള്‍ വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഹോണ്‍സ്ബിയിലെ ജോര്‍ജ് സ്ട്രീറ്റില്‍ നടന്ന അപകടത്തിലാണ് യുവതി മരിച്ചത്. നടപ്പാത മുറിച്ചു കടക്കാനിരിക്കെ വഴിയിലൂടെയെത്തിയ കിയ കാര്‍ വേഗം കുറച്ച് നിര്‍ത്തി. എന്നാല്‍ പിന്നില്‍ നിന്ന് അമിതവേഗത്തില്‍ എത്തിയ ബിഎംഡബ്ല്യു കാര്‍ കിയയെ ഇടിക്കുകയായിരുന്നു. ഈ ഇടിയുടെ ആഘാതത്തില്‍ രണ്ടും കാറുകളും നിയന്ത്രണം വിട്ട് സമന്വിതയെ ഇടിച്ചു വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ വെസ്റ്റ്മീഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതിയേയും ഗര്‍ഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. 19 വയസുകാരനാണ് ആഡംബര ബിഎംഡബ്ല്യു കാര്‍ ഓടിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കിയ കാര്‍ ഡ്രൈവര്‍ക്ക് പരിക്കുകളൊന്നുമില്ലെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. അപകടത്തില്‍ സമന്‍ വിതയുടെ ഭര്‍ത്താവിനും കുട്ടിക്കും പരിക്കേറ്റിട്ടില്ല. യൂണിഫോം ടെസ്റ്റ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു സമന്‍വിത ധരേശ്വര്‍. സംഭവത്തിനു പിന്നാലെ ഓടി മറഞ്ഞ ബിഎംഡബ്ല്യു കാര്‍ ഡ്രൈവറെ പിന്നീട് വഹ്രൂംഗയിലെ വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മരണത്തിന് കാരണമാകുന്ന അപകടകരമായ ഡ്രൈവിംഗ്, അശ്രദ്ധമായ വാഹനമോടിക്കല്‍, ഗര്‍ഭസ്ഥ ശിശുവിന്റെ മരണം തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടത്. ഡ്രൈവറെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിച്ചു. ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനുള്ള കുറ്റത്തിന് മൂന്നു വര്‍ഷം വരെ അധിക തടവ് ശിക്ഷ ലഭിക്കാമെന്നും നിയമം വ്യക്തമാക്കുന്നു

Continue Reading

Trending