Connect with us

india

കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധം ശക്തം; കോണ്‍ഗ്രസിനെ സൂക്ഷിക്കണം-ബില്‍ ചരിത്രപരമെന്ന് പ്രധാനമന്ത്രി മോദി

Published

on

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം ശക്തമാവുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധവുമായി എന്‍ഡിഎയിലെ സഖ്യ കക്ഷികള്‍ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മോദി സര്‍ക്കാറിനെതിരെ പ്രക്ഷോഭം കനക്കുന്നത്. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ബില്ലിനെതിരെ സമരരംഗത്തേക്ക് ആളുകള്‍ നേരിട്ട് ഇറങ്ങി.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധവുമായി കൂടുതല്‍ സഖ്യകക്ഷികളും രംഗത്തെത്തി. കര്‍ഷക പ്രതിഷേധം കനത്തതോടെ ഹരിയാനയിലെ എന്‍ഡിഎ സഖ്യകക്ഷിയായ ജെജെപിക്ക് മേല്‍ സമ്മര്‍ദമേറി. മറ്റൊരു സഖ്യകക്ഷി ശിരോമണി അകാലി ദള്‍ ഇന്നലെ കേന്ദ്രമന്ത്രിയെ പിന്‍വലിച്ചിരുന്നു. പഞ്ചാബില്‍ മൂന്ന് ദിവസത്തെ ട്രെയിന്‍ തടയല്‍ സമരം കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി പ്രഖ്യാപിച്ചു. ജനവികാരം തിരിച്ചറിയുന്നുണ്ടെങ്കില്‍ അകാലി ദള്‍, പാര്‍ലമെന്റ് ഘരാവോ സംഘടിപ്പിക്കാന്‍ തയാറാകണമെന്ന് കര്‍ഷക സമര സമിതി ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ ഇന്നലെ ലോക്സഭയില്‍ പാസാക്കിയതോടെ പഞ്ചാബിലും ഹരിയാനയിലും കര്‍ഷകസമരം ശക്തമായിരുന്നു. രാവിലെ ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാല, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി കൂടിക്കാഴ്ച നടത്തി. ജെജെപിയിലെ നേതൃതലത്തിലും ചര്‍ച്ച തുടരുകയാണ്. കര്‍ഷക സമരത്തെ അവഗണിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്ന വികാരം മുതിര്‍ന്ന നേതാക്കള്‍ പങ്കുവച്ചുവന്നാണ് സൂചന. ഇന്നലെ എന്‍ഡിഎ സഖ്യകക്ഷിയായ അകാലി ദള്‍ ലോക്സഭയില്‍ കാര്‍ഷിക ബില്ലുകളെ എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമാണുയര്‍ത്തുന്നത്. കോണ്‍ഗ്രസും ഡിഎംകെയും വാക്ക് ഔട്ട് നടത്തി. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ കാര്‍ഷിക ബില്ലുകള്‍ കൊണ്ടുവന്ന നടപടി ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം ആരോപിച്ചു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് മുന്നില്‍ ബില്‍ കത്തിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് എം.പിമാരായ ജസ്ബീര്‍ സിംഗ് ഗില്‍, രണ്‍വീത് സിംഗ് ബിട്ടു, അമര്‍ സിംഗ് എന്നിവരാണ് പാര്‍ലമെന്റിന് പുറത്ത് വെച്ച് ബില്ലുകള്‍ പരസ്യമായി കത്തിച്ചത്. ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഏതുവിധേനയും എതിര്‍ക്കുമെന്നും എം.പിമാര്‍ വ്യക്തമാക്കി.

അതേസമയം, കര്‍ഷക പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിനെയും കോണ്‍ഗ്രസിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. കര്‍ഷകരെ കൊളളയടിക്കുന്ന ഇടനിലക്കാരെ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്ന്, ബില്ലുകള്‍ പാസാക്കിയതിനെ സ്വാഗതം ചെയ്ത മോദി പറഞ്ഞു. റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന പരിപാടി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ നിരവധി ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ദശാബ്ദങ്ങളോളം രാജ്യം ഭരിച്ചവര്‍ കര്‍ഷകരെ ശക്തിപ്പെടുത്താന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അവരുടെ രാഷ്ട്രീയത്തെ സൂക്ഷിക്കണമെന്നും, കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മോദി പറഞ്ഞു. കര്‍ഷകരെ കൊളളയടിക്കുന്ന ഇടനിലക്കാരെ സഹായിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. ബില്‍ ചരിത്രപരമാണെന്നും
പുതിയ ബില്ലിലൂടെ, ഇടനിലക്കാരുടെ ശല്യം ഇല്ലാതെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കുന്നതിനുളള അവസരമാണ് കര്‍ഷകര്‍ക്ക് ലഭിക്കാന്‍ പോകുന്നതെന്നും മോദി അവകാശപ്പെട്ടു. ബില്ലുകളിലൂടെ കാര്‍ഷിക രംഗത്ത് കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചിരിക്കുകയാണ്. നിരവധി അവസരങ്ങളാണ് കര്‍ഷകര്‍ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്. ഇത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും. ബില്‍ പാസാക്കിയതിന് എല്ലാവരെയും അഭിനന്ദിക്കുന്നു, മോദി കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ നരേന്ദ്രമോദിക്കൊപ്പമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചത്.

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ദി ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) അഗ്രീമെന്റ് ഓഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ 2020 എന്നിവയാണ് പാസാക്കിയ ബില്ലുകള്‍. അതില്‍ എസന്‍ഷ്യല്‍ കൊമ്മോഡിറ്റീസ്(അമന്‍ഡ്മെന്റ്) ബില്‍ നേരത്തെ പാസാക്കിയിരുന്നു. ഈ മൂന്ന് ബില്ലുകളും ഇപ്പോള്‍ ലോക് സഭയില്‍ കൂടി പാസാക്കിയതോടെയാണ് പ്രക്ഷോഭം ശക്തമാക്കിയിരിക്കുന്നത്.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

india

പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍

വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.

20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്‌ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.

Continue Reading

india

ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം

പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

on

ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

Trending