Connect with us

india

സുഹൃദ് കക്ഷികളും എതിരായി; അംഗബലം കിട്ടുമോ എന്ന ആധി- കര്‍ഷക ബില്‍ പാസാക്കാന്‍ ചട്ടം മറികടന്ന് സര്‍ക്കാര്‍

അണ്ണാ ഡിഎംകെ, ടിആര്‍എസ്, ബിജെഡി തുടങ്ങിയ കക്ഷികള്‍ ബില്ലിനെ ഉപരിസഭയില്‍ എതിര്‍ത്തത് ബിജെപിയില്‍ ഞെട്ടലുണ്ടാക്കി

Published

on

ന്യൂഡല്‍ഹി: കര്‍ഷക ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ച വേളയില്‍ ചെയര്‍മാന്‍ ചെയ്തത് സഭാ നടപടികളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍. സഭാ ചട്ടപ്രകാരം ബില്‍ വോട്ടിനിടാന്‍ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാന്‍ ചെയറിലുണ്ടായിരുന്ന അധ്യക്ഷന്‍ ഹരിവന്‍ഷ് തയ്യാറായില്ല.

സഭാധ്യക്ഷന്റേത് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് എന്ന് നിയമവിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സുഹൃദ് കക്ഷികളായ ബിജെഡി ടിആര്‍എസ് അടക്കം മിക്ക കക്ഷികളും ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അധ്യക്ഷന്‍ ശബ്ദ വോട്ടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ മൈക്കും ഓഫാക്കിയിരുന്നു.

ശബ്ദ വോട്ടിനിടാമെന്ന ചെയര്‍മാന്റെ തീരുമാനം പ്രതിപക്ഷം എതിര്‍ത്തു. വോട്ടിനിടണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ സഭാ ചെയര്‍മാന്‍ അതിനു തയ്യാറായില്ല. ശബ്ദ വോട്ടിനിടുന്നത് ഏതെങ്കിലും ഒരു അംഗം എതിര്‍ത്താല്‍ പിന്നീട് ഡിവിഷന്‍് (ഇലക്ട്രോണിക്/പേപ്പര്‍ ബാലറ്റ് വോട്ടിങ്) വേണമെന്നാണ് സഭാ ചട്ടത്തിലെ 252 വകുപ്പ് അനുശാസിക്കുന്നത്.

ഇതേക്കുറിച്ച് ചോദിച്ച വേളയില്‍, പ്രതിപക്ഷത്തോട് സീറ്റുകളിലേക്ക് തിരിച്ചുപോകാന്‍ സഭാധ്യക്ഷന്‍ ആവശ്യപ്പെട്ടിരുന്നു എന്നും അതു ചെയ്യാത്തത് കൊണ്ടാണ് ശബ്ദ വോട്ടിനിട്ടത് എന്നും പാര്‍ലമെന്ററി കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

വോട്ടിനിടാത്ത സഭാധ്യക്ഷന്റെ നടപടി പാര്‍ലെന്ററി ജനാധിപത്യത്തിന് കത്തിവയ്ക്കുന്നതു പോലെയാണ് എന്നാണ് തൃണമൂല്‍ അംഗം ഡെറക് ഒബ്രയാന്‍ കുറ്റപ്പെടുത്തിയത്. ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ പ്രതിപക്ഷം കൈയും കെട്ടി നോക്കി നില്‍ക്കുമെന്ന് കരുതേണ്ട. അതു കൊണ്ടാണ് പ്രതിഷേധിച്ചത്. സര്‍ക്കാറിനെതിരെ വോട്ടു ചെയ്യാത്ത ടിആര്‍എസും ബിജെഡിയും ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാറിന് അവരുടെ അംഗബലത്തില്‍ വിശ്വാസമുണ്ടായിരുന്നില്ല. അതു കൊണ്ടാണ് അവര്‍ വോട്ടു ചെയ്യാന്‍ സമ്മതിക്കാതിരുന്നത്- അദ്ദേഹം ആരോപിച്ചു.

അണ്ണാ ഡിഎംകെ, ടിആര്‍എസ്, ബിജെഡി തുടങ്ങിയ കക്ഷികള്‍ ബില്ലിനെ ഉപരിസഭയില്‍ എതിര്‍ത്തത് ബിജെപിയില്‍ ഞെട്ടലുണ്ടാക്കി. നേരത്തെ ബില്ലില്‍ പ്രതിഷേധിച്ച് എന്‍ഡിഎയിലെ ഏറ്റവും പഴക്കം ചെന്ന സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ അവരുടെ മന്ത്രിയെ രാജിവപ്പിച്ചിരുന്നു.

ദ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍), ദ ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) അഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ബില്ലുകളാണ് ഞായറാഴ്ച സഭ പാസാക്കിയത്.

ബില്‍ അവതരണത്തിനിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കെ.കെ.രാഗേഷ്, സഞ്ജയ് സിങ്, രാജീവ് സത്‌വ, ഡെറിക് ഒബ്രിയാന്‍, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസ്സൈന്‍, എളമരം കരീം എന്നീ എട്ട് എംപിമാരെ ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും പരിക്കുകളോടെ നാലു പേരെ രക്ഷപ്പെടുത്തുകയും ചോയ്തിരുന്നു.

Published

on

വടക്കന്‍ സിക്കിമിലെ ഛാത്തനിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ആറു സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും പരിക്കുകളോടെ നാലു പേരെ രക്ഷപ്പെടുത്തുകയും ചോയ്തിരുന്നു. ഞായറാഴ്ചയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

മുനീഷ് താക്കൂര്‍, ലഖ്‌വീന്ദര്‍ സിംഗ്, അഭിഷേക് ലഖാദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Continue Reading

india

രാജ്യത്തെ പ്രമുഖ പ്രഫഷനല്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറി നശിപ്പിച്ചു: ജയറാം രമേശ്

Published

on

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പ്രഫഷനൽ സ്ഥാപനങ്ങളിൽ ആർ‌.എസ്‌.എസ് നുഴഞ്ഞുകയറി നശിപ്പിച്ചതായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിലെ (ഐ.സി.എച്ച്.ആർ) ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.

‘2014 മേയ് മുതൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഐ.സി.എച്ച്.ആർ അതിനൊരു ഉദാഹരണം മാത്രം. സാമ്പത്തിക കുറ്റം ചുമത്തിയാണ് സി.വി.സി അന്വേഷണം. 14 കോടിയുടെ അഴിമതിയാണ് നടന്നത്’ -അദ്ദേഹം ആരോപിച്ചു.

‘അഴിമതിക്ക് പിന്നിൽ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജന (എ.ബി.ഐ.എസ്.വൈ) എന്ന ആർ‌.എസ്‌.എസ് സംഘടനയാണ്. നുഴഞ്ഞുകയറ്റം നടന്നത് ഐ.സി.എച്ച്.ആറിൽ മാത്രമല്ല. ഉന്നത സർവകലാശാലകൾ ഉൾപ്പെടെ നിരവധി അഭിമാനകരമായ സ്ഥാപനങ്ങൾ അങ്ങേയറ്റം സംശയാസ്പദമായ അക്കാദമിക യോഗ്യതകളുള്ള ആർ.‌എസ്‌.എസ് അനുഭാവികൾ നശിപ്പിക്കുന്നുണ്ട്’ -ജയ്റാം രമേശ് പറഞ്ഞു.

Continue Reading

india

കന്നഡ പരാമര്‍ശം; തഗ് ലൈഫിന്റെ പ്രദര്‍ശന അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ച് കമല്‍ ഹാസന്‍

Published

on

ബെംഗളൂരു: കന്നഡ പരാമര്‍ശം വിവാധമായതോടെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രദര്‍ശന അനുമതിക്കായി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് നടന്‍ കമല്‍ ഹാസന്‍. കന്നഡ തമിഴിലില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന കമല്‍ ഹാസന്റെ പരാമര്‍ശമാണ് കര്‍ണാടകയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായത്.

തന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചിത്രത്തിന്റെ റിലീസ് തടസ്സപ്പെടുത്തരുതെന്ന് കര്‍ണാടക സംസ്ഥാന സര്‍ക്കാരിനോടും, പോലീസ് വകുപ്പിനോടും, ചലച്ചിത്ര വ്യാപാര സംഘടനകളോടും നിര്‍ദ്ദേശിക്കണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. പ്രദര്‍ശനത്തിന് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ പോലീസ് ഡയറക്ടര്‍ ജനറലിനും സിറ്റി പോലീസ് കമ്മീഷണറോടും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വിവാധ പരാമര്‍ശത്തില്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സാണ് (കെഎഫ്സിസി) കര്‍ണാടകയില്‍ ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. 24 മണിക്കൂറിന് ഉളളില്‍ കമല്‍ഹാസന് പരസ്യമായി മാപ്പ് പറയണമെന്ന് കെഎഫ്‌സിസി അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം കമല്‍ ഹാസന്‍ തള്ളി. തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയുമെന്നും നിലവില്‍ തനിക്ക് തെറ്റ് പറ്റിയതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

” ഇതിനുമുമ്പും എന്നെ ഭീഷണപ്പെടുത്തിയിട്ടുണ്ട്.. ഞാന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും മാപ്പു പറയും. അങ്ങനെയല്ലെങ്കില്‍ ഒരിക്കലും പറയില്ല. ഇതാണ് എന്റെ ജീവിതശൈലി, ദയവുചെയ്ത് അതില്‍ ഇടപെടരുത്,” എന്നാണ് കമല്‍ ഹാസന്‍ മറുപടി പറഞ്ഞത്.

തഗ് ലൈഫ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കര്‍ണ്ണാകയില്‍ നടന്ന പരിപാടിയിലായിരുന്നു നടന്റെ പരാമര്‍ശം. കര്‍ണ്ണാടകയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ രാഷ്ട്രീയം മറന്ന് കര്‍ണ്ണാടക നേതാക്കള്‍ കമല്‍ ഹാസനെതിരെ രംഗത്ത് എത്തിയിരുന്നു. കമല്‍ ഹാസന്റെ സിനിമകളെല്ലാം കര്‍ണ്ണാടകയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ രാഷ്ട്രീയനേതാക്കളും തീവ്ര കന്നഡ അനുകൂലികളും രംഗത്തെത്തിയതോടെയാണ് പ്രശ്‌നം വലിയ വിവാദത്തിലേക്ക് എത്തിയത്. കമല്‍ ഹാസന്‍ നായകനാകുന്ന മണിരത്‌നം ചിത്രമാണ് തഗ് ലൈഫ്.

Continue Reading

Trending