Connect with us

india

തൊഴിലുറപ്പു പദ്ധതി വേതനം കൂട്ടണം: സോണിയാ ഗാന്ധി രാജ്യസഭയില്‍

എംജിഎന്‍ആര്‍ഇജിഎ വേതനം പ്രതിദിനം 400 രൂപയായി ഉയര്‍ത്തണമെന്നും പദ്ധതി പ്രകാരം ആളുകള്‍ക്ക് അനുവദിച്ചിരിക്കുന്ന ജോലി ദിവസങ്ങളുടെ എണ്ണം നിലവിലുള്ള 100 ല്‍ നിന്ന് 150 ആയി വര്‍ദ്ധിപ്പിക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

Published

on

ദേശീയതൊഴിലുറപ്പു പദ്ധതി എന്‍ഡിഎ സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണും രാജ്യസഭാംഗവുമായ സോണിയ ഗാന്ധി ആരോപിച്ചു. രാജ്യസഭയില്‍ ശൂന്യവേളയിലാണ് സോണിയാഗാന്ധി ഇക്കാര്യം ഉന്നയിച്ചത് . എംജിഎന്‍ആര്‍ഇജിഎ വേതനം പ്രതിദിനം 400 രൂപയായി ഉയര്‍ത്തണമെന്നും പദ്ധതി പ്രകാരം ആളുകള്‍ക്ക് അനുവദിച്ചിരിക്കുന്ന ജോലി ദിവസങ്ങളുടെ എണ്ണം നിലവിലുള്ള 100 ല്‍ നിന്ന് 150 ആയി വര്‍ദ്ധിപ്പിക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ 2005 ല്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ പ്രകാരമുള്ള തൊഴില്‍ പദ്ധതി ദശലക്ഷക്കണക്കിന് ഗ്രാമീണ ദരിദ്രര്‍ക്ക് നിര്‍ണായക സുരക്ഷാ വലയമായി മാറിയിരിക്കുന്നു. എന്നാല്‍ പദ്ധതിക്കുള്ള വിഹിതം സ്തംഭനാവസ്ഥയില്‍ തുടരുകയാണ്. പണപ്പെരുപ്പം കൂടി കണക്കിലെടുക്കുകയാണെങ്കില്‍, ബജറ്റില്‍ അതിനായി അനുവദിച്ച ഫണ്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 4,000 കോടി രൂപ കുറവാണെന്നും സോണിയ ആരോപിച്ചു. പദ്ധതിക്കായി അനുവദിച്ച ഫണ്ടിന്റെ 20 ശതമാനം കഴിഞ്ഞ വര്‍ഷത്തെ കുടിശ്ശികയാണ്. ഇത്തരത്തില്‍ വ്യവസ്ഥാപിതമായി പദ്ധതിയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. കേന്ദ്രം അവതരിപ്പിച്ച ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനവും നാഷണല്‍ മൊബൈല്‍ മോണിറ്ററിംഗ് സിസ്റ്റവും പദ്ധതിയെ സാമ്പത്തിക സഹായത്തിനായി ആശ്രയിച്ചിരുന്നവരുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും സോണിയ പറഞ്ഞു.

എംജിഎന്‍ആര്‍ഇജിഎ മാന്യമായ തൊഴിലും സാമ്പത്തിക സുരക്ഷയും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെടുന്ന നടപടികള്‍ ഇവയാണ്

– പദ്ധതി നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനും മതിയായ ധനസഹായം

– മിനിമം വേതനം: ഏറ്റവും കുറഞ്ഞ ദിവസ വേതനം 400രൂപയാക്കണം
– വേതന വിതരണം സമയബന്ധിതമാക്കണം
– നിര്‍ബന്ധിത ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനവും നാഷണല്‍ മൊബൈല്‍ മോണിറ്ററിംഗ് സിസ്റ്റവും മാറ്റണം

– ഗ്യാരണ്ടീഡ് പ്രവൃത്തി ദിനങ്ങളുടെ എണ്ണം പ്രതിവര്‍ഷം 100 ല്‍ നിന്ന് 150 ആയി വര്‍ദ്ധിപ്പിക്കണം

india

അഹമ്മദാബാദ് വിമാനാപകടം; 275 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം

241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Published

on

അഹമ്മദാബാദ് വിമാനാപകടത്തില്‍ 275 പേര്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ജൂണ്‍ 12ന് നടന്ന വിമാനാപകടത്തില്‍ ആകെ മരണസംഖ്യയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കുന്ന മുറയ്‌ക്കേ യഥാര്‍ഥ കണക്ക് ലഭിക്കൂ എന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്.

അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ആരോഗ്യവകുപ്പ് അറിയിച്ചു. 260 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയും ആറുപേരെ മുഖം കണ്ടുമാണ് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ടവരില്‍ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. ഇതുവരെ 256 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎന്‍എ തിരിച്ചറിയല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

Continue Reading

india

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി

പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതനായ ബ്ലാക്ക് കാറ്റ് കമാന്‍ഡോയെ വിമര്‍ശിച്ച് സുപ്രീം കോടതി. സൈനികനടപടിയില്‍ പങ്കെടുത്ത ആളാണ് എന്നത് നിയമനടപടികളില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പഹല്‍ഗാം അക്രമണത്തിന് തിരിച്ചടിയായുള്ള ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനികനടപടിയുടെ ഭാഗമായിരുന്നു താനെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഈ കാര്യം ഇളവ് നല്‍കുന്നതിനുള്ള ഉപാധിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതിക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും കേസില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും നടത്താന്‍ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം: ഡോ. ഷംഷീര്‍ വയലില്‍ 6 കോടി രൂപയുടെ സഹായം കൈമാറി

അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബി.ജെ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഡോ. ഷംഷീര്‍ വയലില്‍ ആറ് കോടി രൂപയുടെ സഹായം കൈമാറി.

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബി.ജെ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഡോ. ഷംഷീര്‍ വയലില്‍ ആറ് കോടി രൂപയുടെ സഹായം കൈമാറി.

മെഡിക്കല്‍ കോളേജ് ക്യാമ്പസ്സില്‍ നടന്ന ലളിതമായ ചടങ്ങില്‍ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയത്. എയര്‍ ഇന്ത്യ ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്ക്
ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണിത്.
കാലതാമസമില്ലാതെ അതിവേഗം സഹായമെത്തിച്ച വിപിഎസ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീറിന്റെ നടപടി അങ്ങേയറ്റം ശ്ലാഘനീയമാണെന്ന് വിലയിരുത്തപ്പെട്ടു.

ദുരന്തത്തില്‍ ജീവന്‍ നഷ്ടപെട്ട നാല് യുവ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന ആര്യന്‍ രജ്പുത്, രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള മാനവ് ഭാദു, ബാര്‍മറില്‍ നിന്നുള്ള ജയപ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ്നഗറില്‍ നിന്നുള്ള രാകേഷ് ഗോബര്‍ഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിച്ചത്.

‘കര്‍ഷക കുടുംബമാണ് ഞങ്ങളുടേത്. കുടുംബത്തിലെ ആദ്യ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ഞങ്ങളുടെ പ്രതീക്ഷയുമായിരുന്നു രാകേഷ് ദിയോറയെന്ന് സഹോദരന്‍ വിപുല്‍ ഭായ് ഗോബര്‍ഭായ് ദിയോറ പറഞ്ഞു.
കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന രാകേഷിന് പീഡിയാട്രിക് ഹാര്‍ട്ട് സര്‍ജന്‍ ആകണമെന്നായിരുന്നു ആഗ്രഹം. ദുരന്തം ഞങ്ങള്‍ക്ക് താങ്ങാനാകുന്നില്ല. നാല് സഹോദരിമാരാണ്. അച്ഛന്‍ രോഗിയാണ്. അവനായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ഈ സഹായം ഞങ്ങള്‍ക്ക് വളരെ വലുതാണ്. അപകടത്തില്‍ മരിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന രാകേഷ് ദിയോറയുടെ സഹോദരന്‍ വിപുല്‍ ഭായ് ഗോബര്‍ഭായ് ദിയോറ പറഞ്ഞു.

അപകടത്തില്‍ ഉറ്റവരെ നഷ്ടമായ ഡോക്ടര്‍മാര്‍ക്കും ഡോ.ഷംസീറിന്റെ സഹായം നല്‍കി. ഭാര്യയെയും ഭാര്യാ സഹോദരനെയും നഷ്ടപെട്ട ന്യൂറോ സര്‍ജറി റസിഡന്റ് ഡോ. പ്രദീപ് സോളങ്കി, മൂന്ന് കുടുംബാംഗങ്ങളെ നഷ്ടമായ സര്‍ജിക്കല്‍ ഓങ്കോളജി റസിഡന്റ് ഡോ. നീല്‍കാന്ത് സുത്താര്‍, സഹോദരനെ നഷ്ടമായ ബിപിടി വിദ്യാര്‍ത്ഥി ഡോ. യോഗേഷ് ഹദാത്ത് എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. മരിച്ച ഓരോ ബന്ധുവിനും 25 ലക്ഷം രൂപ വീതമാണ് നല്‍കിയത്.

പൊള്ളല്‍, ഒടിവ്, ആന്തരികാഘാതം എന്നിവ മൂലം അഞ്ചോ അതിലധികമോ ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന 14 പേര്‍ക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നല്‍കി. ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ നിര്‍ദേശിച്ചവര്‍ക്കാണ് സഹായധനം നല്‍കിയത്. ഗുരുതരമായി പൊള്ളലേറ്റ ഡോ. കെല്‍വിന്‍ ഗമേറ്റി, ഡോ. പ്രഥം കോല്‍ച്ച, ഫാക്കല്‍റ്റി അംഗങ്ങളുടെ ബന്ധുക്കളായ മനീഷബെന്‍, അവരുടെ 8 മാസം പ്രായമുള്ള മകന്‍ തുടങ്ങിയവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

‘ഈ ദുരന്തത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. മെഡിക്കല്‍ സമൂഹം മുഴുവനായും നിങ്ങളോടൊപ്പമുണ്ട്,’ കുടുംബങ്ങള്‍ക്ക് കൈമാറിയ കത്തില്‍ ഡോ. ഷംഷീര്‍ ഉറപ്പ് നല്‍കി.

ഇത്തരം വേളകളില്‍ വൈദ്യ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ഐക്യദാര്‍ഢ്യമെന്ന് ഡോ. മീനാക്ഷി പരീഖും ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷനും പറഞ്ഞു.

സഹായ വിതരണ ചടങ്ങിന് ശേഷം ദുരന്തത്തില്‍ മരിച്ച ബി.ജെ മെഡിക്കല്‍ കോളേജില്‍ നിന്നുള്ളവര്‍ക്കായി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയില്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ജൂണ്‍ 12നാണ് അപകടം നടന്നത്. ആരോഗ്യ സംരംഭകനായ ഡോ. ഷംഷീര്‍ 17ന് സഹായ സന്നദ്ധതയറിയിച്ചു. പ്രഖ്യാപിച്ച് ഒരാഴ്ച്ച തികയുമ്പോള്‍ തന്നെ
സഹായം എ്ത്തിക്കുകയും ചെയ്തു.
ദുരന്തത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കോളേജ് അധ്യയന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഉടനെയാണ് സഹായം നല്‍കാനായി ഡോ. ഷംഷീറിന്റെ നിര്‍ദ്ദേശപ്രകാരം വിപിഎസ് ഹെല്‍ത്ത് സംഘം അഹമ്മദാബാദില്‍ എത്തിയത്.

ഫോട്ടോ: എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കുള്ള ഡോ. ഷംഷീറിന്റെ സഹായം കൈമാറിയശേഷം നടന്ന പ്രത്യേക പ്രാര്‍ത്ഥന

Continue Reading

Trending