Connect with us

gulf

അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാരംഭിക്കല്‍; സഊദി തീരുമാനം നാളെ

കോവിഡ് പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സഊദി നാളെ തീരുമാനമെടുത്തേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സഊദി നാളെ തീരുമാനമെടുത്തേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . കോവിഡ് രൂക്ഷമായി ഇപ്പോഴും തുടരുന്ന രാജ്യങ്ങളൊഴികെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് സഊദിയിലേക്ക് സര്‍വീസ് താമസമില്ലാതെ പുനരാരംഭിച്ചേക്കുമെന്നാണ് പത്രങ്ങള്‍ നല്‍കുന്ന സൂചന.
രാജ്യം പൂര്‍ണമായി കോവിഡ് മുക്തമായെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിലവില്‍ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തില്‍ താഴെ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ പ്രഖ്യാപനം ഉടനെ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര സര്‍വീസ് പൂര്‍ണമായും പുനരാരംഭിക്കുക ജനുവരിയിലാണെന്നും ഒരു മാസം മുമ്പേ തീയതി പ്രഖ്യാപിക്കുമെന്നും നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളൊഴികെ മറ്റു രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വിമാന സര്‍വീസ് ഭാഗികമായി പുനാരാരംഭിച്ചിരുന്നു . കോവിഡ് കേസുകള്‍ ഇപ്പോഴും കൂടുതലുള്ളതിനാല്‍ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിലേക്ക് വിലക്ക് തുടര്‍ന്നു. എന്നാല്‍ ഇപ്പോഴും കോവിഡ് കേസുകള്‍ രൂക്ഷമായി തുടരുന്ന ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ ഈ പ്രഖ്യാപനത്തില്‍ ഉള്‍പെടുമോ എന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള പ്രവാസികള്‍. കോവിഡ് ഭീഷണിയൊഴിഞ്ഞ മറ്റു രാജ്യങ്ങളിലേക്ക് സര്‍വീസ് പ്രഖ്യാപിക്കുകയും ഇന്ത്യയിലേക്ക് യാത്രാവിലക്ക് തുടരുകയും ചെയ്താല്‍ പിന്നീട് പ്രവാസികള്‍ക്കുള്ള പ്രതീക്ഷ എയര്‍ ബബ്ള്‍ കരാറാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് ചര്‍ച്ച നടത്തിയിരുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ യാത്രക്കാര്‍ക്കുള്ള ചട്ടങ്ങളും നിബന്ധനകളുമെല്ലാം ഇതോടൊപ്പം പ്രഖ്യാപിച്ചേക്കുമെന്നും മാധ്യമങ്ങള്‍ പറയുന്നു.

വിമാനങ്ങള്‍ മുടങ്ങിയത് മൂലം തിരുച്ചു വരാനാകാതെ നാട്ടില്‍ കുടങ്ങിയവര്‍ സന്തോഷ വാര്‍ത്തക്കായി കാതോര്‍ത്തിരുക്കുകയാണ്. ദുബായ് വഴി യാത്ര ചെയ്യാന്‍ അവസരമുണ്ടെങ്കിലും രണ്ടാഴ്ച അവിടെ തങ്ങിയ ശേഷം മാത്രമേ സഊദിയിലേക്ക് തിരിക്കാന്‍ സാധിക്കുകയുള്ളുവെന്നതും യാത്രാ കൂലിയിലെ വര്‍ധനവും പ്രവാസികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. നിര്‍ബന്ധിത സാഹചര്യത്തില്‍ യാത്ര ചെയ്യേണ്ടവര്‍ നിബന്ധനകള്‍ സ്വീകരിച്ച് ദുബായ് വഴി സഊദിയിലെത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും നേരിട്ട് സഊദിയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നല്‍കിയെങ്കിലും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ് അവര്‍ക്കുമുള്ളത്.
സഊദിയില്‍ നിന്ന് നാട്ടിലേക്ക് പോകേണ്ട പ്രവാസികള്‍ വന്ദേഭാരത് വിമാനങ്ങളെയും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെയും ആശ്രയിക്കുന്നുണ്ടെങ്കിലും തിരിച്ചു വരാന്‍ സാധിക്കാത്തതിനാല്‍ പലരും യാത്ര നീട്ടിവെക്കുകയാണ്. ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് നേരിട്ടുള്ള സര്‍വീസ് പുനരാരംഭിച്ച ശേഷം മാത്രമേ യാത്ര ചെയ്യൂവെന്ന നിലപാടിലാണ് കുടുംബങ്ങളടക്കുള്ള ഒട്ടേറെ പ്രവാസികള്‍.

 

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

gulf

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

Published

on

ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.

തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.

 

Continue Reading

Trending