Connect with us

kerala

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കെ.പി.സി.സി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനം

മുഖ്യമന്ത്രിക്ക് ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. രാജ്യദ്രോഹക്കുറ്റമാണ് ഇവിടെ ആരോപിക്കപ്പെടുന്നത്

Published

on

1. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക് ഉണ്ടെന്നാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ നിന്നും വ്യക്തമാകുന്നത്. ഇത് സ്വപ്ന സുരേഷ് കോടതിയില്‍ കൊടുത്ത രഹസ്യ മൊഴിയിലെ വിവരങ്ങള്‍ ആണ്.

2. ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. മുഖ്യമന്ത്രിക്ക് ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. രാജ്യദ്രോഹക്കുറ്റമാണ് ഇവിടെ ആരോപിക്കപ്പെടുന്നത്.

3. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി, അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ട് രണ്ട് മാസത്തില്‍ ഏറെയായി. എന്നിട്ടും മുഖ്യമന്ത്രിക്കും, മറ്റ് മറ്റ് മന്ത്രിമാര്‍ക്കും എതിരെ എന്ത് കൊണ്ട് ഇത് വരെ ഒരു നടപടിയും ഉണ്ടായില്ല.

4. ഞെട്ടിക്കുന്ന ഈ തെളിവ് കയ്യില്‍ ഉണ്ടായപ്പോഴും, അന്വേഷണം മരവിപ്പിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്തത്.

5. ഇത് ആരുടെ നിര്‍ദ്ദേശ പ്രകാരമാണ്? മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോഴാണ്, കേസ് അപ്പാടെ മരവിപ്പിക്കപ്പെട്ടത്.

6. ഇത് മുഖ്യമന്ത്രിയും, ബി ജെ പി യും തമ്മില്‍ ഉള്ള ഒത്തുകളിയാണ്.

7. സംസ്ഥാനത്ത് സി പി എമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളി പുറത്തു വന്നതോടെ അത് മറച്ച് പിടിക്കാനുള്ള വെപ്രാളത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

8. ബി ജെ പിയുമായുള്ള സിപിഎമ്മിന്റെ ബാന്ധവം മറച്ചു പിടിക്കുന്നതിനാണ് കോണ്‍ഗ്രസിന്റെ മേല്‍ അദ്ദേഹം കുതിര കയറാന്‍ ശ്രമിക്കുന്നത്.

9. ബിജെപിയിലേക്ക് കട കാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസിന്റെ നേതാവാണ് ഞാനെന്നാണ് അദ്ദേഹം പറയുന്നത്.

10. കട കാലിയാക്കലല്ല, കേരളത്തെ തന്നെ കാലിയാക്കുന്ന വില്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നയാളാണല്ലോ മുഖ്യമന്ത്രി പിണറായി വിജയന്‍?

11. 5000 കോടി രൂപയ്ക്കാണ് കേരളത്തിന്റെ മത്സ്യ സമ്പത്ത് ആകെ ഒരു അമേരിക്കന്‍ കമ്പനിക്ക് അദ്ദേഹം വില്‍ക്കാന്‍ നോക്കിയത്.

12. മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിടാന്‍ മാത്രമല്ല, കേരളീയരുടെ ഇഷ്ടവിഭവമായ മല്‍സ്യത്തെ ചില്ലറ കാശിന് നാടുകടത്താനും ശ്രമിച്ചയാളാണ് അദ്ദേഹം.

13. കേരളത്തില്‍ കോവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ കേരളീയരുടെ ആരോഗ്യവിവരം മറ്റൊരു അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന് രഹസ്യമായി മറിച്ച് വില്‍പ്പന നടത്താന്‍ നോക്കിയ ആളാണല്ലോ അദ്ദേഹം? അവസരം കിട്ടിയാല്‍ എന്തും കുറഞ്ഞ വിലയ്ക്ക് വിറ്റുകളയും.

14. അങ്ങിനെ കട കാലിയാക്കല്‍ വില്‍പ്പനയില്‍ മികവ് തെളിയിച്ച ആളാണ് മുഖ്യമന്ത്രി.

15. കോണ്‍ഗ്രസുകാര്‍ ബി ജെ പിയിലേക്ക് പോകുന്നുവെന്നാണ് അദ്ദേഹം വിലപിക്കുന്നത്. പുതച്ചേരിയുടെ കാര്യം അദ്ദേഹം ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നു.

16. എന്നാല്‍ പശ്ചിമബംഗാളിന്റെ കാര്യം അദ്ദേഹം എന്താണ് മറന്നു പോയത്? മറവി രോഗം മുഖ്യമന്ത്രിക്ക് പിടിപെട്ടിട്ടുണ്ടോ? പശ്ചിമ ബംഗാളില്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ അങ്ങിനെ തന്നെ ബി ജെ പി ഓഫീസുകളായില്ലേ?

17. പശ്ചിമ ബംഗാളില്‍ സി പിഎം എം എല്‍ എ മാര്‍ ബി ജെ പിയില്‍ ചേരാന്‍ ക്യു നില്‍ക്കുകയാണ്.

18. അമിത്ഷായുടെ റാലിയില്‍വച്ചാണ് സി പി എമ്മിന്റെ എം എല്‍ എ ഹല്‍ദാ തപ്‌സിക്കും അനുയായികളും ആഘോഷപൂര്‍വ്വം ബി ജെ പിയില്‍ ചേര്‍ന്നത്.

19. സ്വദേശ് നായക് എന്ന മറ്റൊരു സിപിഎം എം എല്‍ എ 1000 പ്രവര്‍ത്തകരുമായാണ് ഈസ്റ്റ് മിഡ്‌നാപ്പൂരില്‍ ബിജെപിയില്‍ ചേര്‍ന്നത്.

20. മുന്‍ സിപിഎം എംഎല്‍എ നികുഞ്ച് പയ്കിന്റെ നേതൃത്വത്തില്‍ മൂവായിരം സി പിഎം പ്രവര്‍ത്തകര്‍ ബിജെ പി ആസ്ഥാനത്ത് ചെന്നാണ് മെമ്പര്‍ഷിപ്പ് എടുത്തത്.

21. ജ്യോതിര്‍ മയി സിക്ദര്‍ എന്ന സിപിഎമ്മിന്റെ എം പി ഇപ്പോള്‍ എവിടെയാണ്? ജൂണില്‍ അവര്‍ ബി ജെ പിയിലേക്ക് പോയില്ലേ?

22. നാല്‍പ്പത് വര്‍ഷം സി പി എം നേതാവായിരുന്ന ഖഗേന്‍ മര്‍മ്മു ബി ജെ പിയില്‍ ചേര്‍ന്നത് പിണറായി അറിഞ്ഞില്ലന്നുണ്ടോ. അദ്ദേഹമിപ്പോള്‍ നോര്‍ത്ത് മാള്‍ഡയിലെ ബി ജെ പി എം പിയാണ്.

23. തൃപുരയിലാണെങ്കില്‍ സി പിഎം നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുകയായാണ്. ഹാല്‍ദിയ മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എ താപസി മണ്ഡല്‍ , സി പി എമ്മിന്റെ സീനിയര്‍ നേതാവും മുന്‍ എം എല്‍ എയുമായ ബിശ്വജിത്ത് ദത്ത, മുന്‍ അസംബ്‌ളി സ്പീക്കര്‍ ജിതേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയവരെല്ലാം ബി ജെ പിയിലേക്ക് ചുവട് മാറിക്കഴിഞ്ഞവിവരവും പിണറായി അറിഞ്ഞില്ലേ? ഇവരെല്ലാം പിണറായിപ്പോലെ തന്നെ സീനയര്‍ ആയ സിപിഎം നേതാക്കളാണെന്നോര്‍ക്കണം.

24. അപ്പോള്‍ ബി ജെ പിയിലേക്ക് കടകാലിയാക്കാല്‍ വില്‍പ്പന നടത്തുന്നത് ആരാണെന്ന് വ്യക്തമായല്ലോ.?

25. എന്തിന് പശ്ചിമ ബംഗാളില്‍ പോകണം. ഇവിടെ ഈ തലസ്ഥാനത്ത് സിപിഎമ്മിന്റെ കോവളം ഏരിയ കമ്മിറ്റിക്ക് കീഴിയിലെ രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ അപ്പാടെ ബിജെപിയില്‍ ചേര്‍ന്നില്ലേ?

26. സി.പി.എമ്മിന്റെ തോട്ടം, വെള്ളിക്കുന്ന് ബ്രാഞ്ച് കമ്മിറ്റികളാണ് അപ്പാടെ ബിജെപിയില്‍ ചേര്‍ന്നത്. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബി ജെ പി കാര്യാലയമായി മാറി. പെയിന്റ് മാറിയടിക്കേണ്ട കാര്യം പോലുമുണ്ടായില്ല.

27. ഇന്ത്യയില്‍ ബിജെപിയുടെ വളര്‍ച്ചക്ക് സിപിഎം നല്‍കിയ സംഭാവനകള്‍ ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ?

28. 1989 ല്‍ രാജീവ് ഗാന്ധിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സിപിഎമ്മും ഇടതു കക്ഷികളും, ബിജെപിയും അന്നത്തെ വി പി സിംഗിന്റെ ജനതാദളുമായി ചേര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ നടത്തിയ ഗൂഡാലോചനയാണ് ഇന്ത്യയില്‍ ബിജെപി യെ വന്‍ശക്തിയാക്കി മാറ്റിയത്. ഡല്‍ഹിയിലെ അന്നത്തെ അത്താഴ വിരുന്നുകളിലും അന്തിചര്‍ച്ചകളിലും വാജ്‌പേയിക്കും അദ്വാനിക്കുമൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസിനെയും അധികാരത്തില്‍ നിന്ന് പുറം തള്ളാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത് സി.പി.എം നേതാക്കളായിരുന്നു.

29. ഏത് ചെകുത്താനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു അന്ന് ഇഎംഎസിന്റെ വാദം. അതിനായി അന്നവര്‍ കൂട്ടുപിടിച്ച ചെകുത്താന്‍ ഇന്ന് ഇന്ത്യയയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.

30. 84 ല്‍ കേവലം രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി ജെ പിക്ക് 1989 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് 88 സീറ്റായിരുന്നു. സിപിഎമ്മും ഇടതു കക്ഷികളും വി പി സിംഗിന്റെ ജനതാദളും ചേര്‍ന്നുണ്ടാക്കിയ ദേശീയ മുന്നണിയാണ് ബി.ജെ.പിയുടെ തേരോട്ടത്തിന് ഇന്ത്യയില്‍ മൈതാനമൊരുക്കിക്കൊടുത്തത്. ആര്‍ എസ് എസും സിപിഎമ്മും പുറത്ത് നിന്ന് പിന്തുണച്ച സര്‍ക്കാരായിരുന്നു ആ സര്‍ക്കാര്‍.

31. 1977 ല്‍ ഇന്ദിരാഗാന്ധിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ അന്നത്തെ ജനസംഘം ലയിച്ച് ചേര്‍ന്ന ജനതാപാര്‍ട്ടിയുമായായിരുന്നു സി പി എമ്മിന് സഖ്യം. അങ്ങനെയാണ് കൂത്തുപറമ്പില്‍ 77 ലെ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന് വേണ്ടി കെ ജി മാരാര്‍ അടക്കമുള്ള ആര്‍.എസ്.എസ് നേതാക്കള്‍ വോട്ട് പിടിച്ചത്.

32. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വോട്ട് വാങ്ങി ജയിച്ച പിണറായി ഇപ്പോള്‍ ഇതൊക്കെ പറയുന്നത് തമാശയാണ്.

33. ഇപ്പോള്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സിപിഎം ഉണ്ടാക്കിയിരിക്കുന്ന സഖ്യവും ഈ ചരിത്രത്തിന്റെ തുടര്‍ച്ചയാണ്.

34. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തറപറ്റിക്കുന്നതിനാണ് സിപിഎം ബിജെപിയുമായി കൈകോര്‍ത്തിരിക്കുന്നത്.

35. മുസ്‌ളീം ലീഗിനെ സി.പി.എം നേതാക്കള്‍ വര്‍ഗ്ഗീയത കലര്‍ത്തി ആക്രമിക്കുന്നതിന്റെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം.

36. ആര്‍.എസ്.എസിന്റെയും സിപിഎമ്മിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സ്വാമിക്ക് തിരുവനന്തപുരം നഗരത്തില്‍ നാല് ഏക്കര്‍ സ്ഥലം നല്‍കിയത് പിണറായിയുടെ ആര്‍ എസ് എസ് പ്രീണനത്തിന് തെളിവാണ്.

37. 17.5 കോടി രൂപയുടെ ഭൂമിയാണ് പിണറായി നല്‍കിയത്.

38. എന്നിട്ടും കോണ്‍ഗ്രസിന് മേല്‍ പഴിചാരാന്‍ ശ്രമിക്കുന്ന പിണറായിയുടെ തൊലിക്കട്ടി സമ്മതിക്കണം.

39. കിഫ്ബിയുടെ മസാല ബോണ്ടിന്‍ മേല്‍ ഇപ്പോള്‍ ഇ ഡി നടത്തുന്ന അന്വേഷണം സിപിഎം ബിജെപി ബാന്ധവത്തിന്റെ തുടര്‍ച്ച തന്നെയാണ്.

40. ‘ഇതാ കേരളത്തിന്റെ വികസനത്തെ അട്ടിമറിച്ചേ’ എന്ന് ഈ തിരഞ്ഞെടുപ്പ് കാലത്ത് നിലവിളിക്കാന്‍ സി പിഎമ്മിന് അവസരമുണ്ടാക്കിക്കൊടുക്കാനുള്ള ഒത്തു കളിയാണ്.

41. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് മൂന്ന് വര്‍ഷം മുമ്പ് തന്നെ കോണ്‍ഗ്രസും യുഡിഎഫും ചൂണ്ടിക്കാട്ടിയിരുന്നതാണ്.

42. നിയമസഭക്ക് അകത്തും പുറത്തും തെളിവ് സഹിതം ഞങ്ങള്‍ അത് പറഞ്ഞു. അന്ന് കേന്ദ്ര സര്‍ക്കാരോ ഇ ഡി യോ അനങ്ങിയോ?

43. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വെളിപാടുണ്ടായത് പോലെ ഇ ഡി അന്വേഷണവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് ഗൂഡ ഉദ്ദേശത്തോടെയാണ്.

44. പിണറായി സര്‍ക്കാര്‍ ഭരണഘടന ലംഘിക്കുന്നത് ഇതാദ്യമല്ല. സ്പ്രിംഗ്‌ളര്‍ ഇടപാടിലും നടന്നത് ഭരണഘടനാ ലംഘനം തന്നെയായിരുന്നു. ലൈഫ്മിഷനില്‍ വടക്കാഞ്ചേരി പദ്ധതിയില്‍ ഭരണഘടാനാ ലംഘനമാണ് നടന്നത്. യുഎഇ കോണ്‍സുലേറ്റിലെ മന്ത്രിമാരുടെ ഇടപാടുകളില്‍ ടന്നത് പ്രോട്ടോക്കോള്‍ ലംഘനമല്ലേ?

45. എന്നിട്ട് കേന്ദ്ര സര്‍ക്കാരോ കേന്ദ്ര ഏജന്‍സികളോ എന്തെങ്കിലും ചെയ്‌തോ?

മറ്റേതെങ്കിലും ബി.ജെ.പി ഇതര സര്‍ക്കാരായിരുന്നെങ്കില്‍ ഇവരെ വച്ചേക്കുമായിരുന്നോ?

46. അതാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. നിരന്തരം ഭരണ ഘടന ലംഘിക്കുന്ന, നിരന്തരം അഴിമതി നടത്തുന്ന കേരളത്തിലെ ഇടതു സര്‍ക്കാരിനോട് കേന്ദ്ര ഏജന്‍സികള്‍ക്ക് എന്താണ് എത്ര മൃദുസമീപനമെന്ന് ഇന്ത്യയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ഇവിടെ മെല്ലാപ്പോക്കാണ് നടത്തുന്നത്.

47. സ്വര്‍ണ്ണക്കടത്ത് കേസും ഡോളര്‍ കടത്തുകേസുമെല്ലാം ഇപ്പോള്‍ എവിടെ വരെയായി? വടക്കാഞ്ചേരി ലൈഫ് പദ്ധതി കേസില്‍ അന്വേഷണം എന്തുകൊണ്ടാണ് മുകളിലേക്ക് പോകാതിരിക്കുന്നത്?

48. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്ന ഘട്ടമെത്തിയപ്പോഴല്ലേ നിലച്ചുപോയത്? അത് എന്തുകൊണ്ട്?

49. ലാവ്‌ലിന്‍ കേസ് എത്ര തവണയാണ് കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ മാറ്റി വയ്പ്പിച്ചത്. 28 തവണ മാറ്റിയില്ലേ? ഇന്ത്യയില്‍ മറ്റേതെങ്കിലും ബി.ജെ.പി. ഇതര രാഷ്ട്രീയ നേതാവിനോട് സി.ബി.ഐ. ഇങ്ങനെ മൃദുസമീപനം സ്വീകരിക്കുമോ?

50. സിപി.എം ബി.ജെ.പിയുമായി ഉണ്ടാക്കിയ ഒത്തുകളിയുടെ ഭാഗമാണ് ഇതെല്ലാം.

51. മോദിക്കെതിരെ കഴിഞ്ഞ വര്‍ഷത്തിനിടയില്‍ എപ്പോഴെങ്കിലും പിണറായി ഒരക്ഷരം ഉരിയാടിയട്ടുണ്ടോ? പകരം മോദിയുടെ അതേ ഭാഷയില്‍ രാഹുലിനെ വിമര്‍ശിക്കുയല്ലേ ഇപ്പോള്‍ ചെയ്യുന്നത്.

52. കിഫ്ബിയുടെ മേലുള്ള ഇ.ഡി.യുടെ ഇപ്പോഴത്തെ അന്വേഷണ നാടകവും ഒത്തുകളി തന്നെയാണ്.

53. പിണറായിയുടെയും തോമസ് ഐസക്കിന്റെയും വെല്ലുവളിയൊക്കെ തമാശയാണ്.

54. ലൈഫ് മിഷനിലെ മസാല ബോണ്ടിലെ ഭരണഘടനാ ലംഘനത്തെക്കുറിച്ച് അന്വേഷിച്ചാല്‍ കേരളത്തിന്റെ വികസനം അട്ടിമറിക്കപ്പെട്ടുപോവും എന്ന തരത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും തോമസ് ഐസക്കും നിലവിളിക്കുന്നത്.

55. കിഫ്ബി വരുന്നതിന് മുന്‍പ് ഇവിടെ വികസനമൊന്നും ഉണ്ടായിട്ടില്ലെന്ന് തോന്നും ഇപ്പോഴത്തെ പ്രചാരണം കണ്ടാല്‍. ഇവിടെ തല ഉയര്‍ത്തി നില്‍ക്കുന്ന ആശുപത്രികളും റോഡുകളും പാലങ്ങളുമെല്ലാം കിഫ്ബി വരുന്നതിന് മുന്‍പ് ഉണ്ടായവയാണ്.

56. കിഫ്ബി ഇത് വരെ ചെയ്തത് എന്താണെന്ന് നോക്കാം. 65000 കോടിരൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളത്. കിഫ്ബിയ്ക്ക് ആകെ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളത് 13000 കോടിരൂപ മാത്രമാണ്. അതില്‍ തന്നെ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് പണി നടത്തിയത് വെറും 7000 കോടി രൂപയുടേതും.

57. സാധാരണഗതിയില്‍ തന്നെ പൊതുമരാമത്ത് വകുപ്പിലും മറ്റുമായി ഇതില്‍ കൂടുതല്‍ പണി നടക്കുന്നതാണ്.

58. പൊതുമരാമത്ത് വകുപ്പ് വഴി നടക്കുന്ന റോഡ് ടാര്‍ ചെയ്യല്‍ ഉള്‍പ്പെടെയുള്ളവ കിഫ്ബിയിലേക്ക് മാററിയിട്ടാണ് വലിയ കേമത്തരമെന്ന് എഴുന്നെള്ളിക്കുന്നത്.

59. കിഫ്ബി എന്നാല്‍ ബകനെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

60. യു.ഡി.എഫ് വികസനത്തിന് എതിരല്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വികസനത്തെ തുരങ്കം വയ്ക്കുകയും ഭരണപക്ഷത്തു വരുമ്പോള്‍ മാത്രം വികസനത്തിന്റെ വക്താക്കളുമാകുന്ന ഇടതുമുന്നണിക്കാരെ പോലെയല്ല യു.ഡി.എഫുകാര്‍.

61. ഇവിടെ ഞങ്ങള്‍ എതിര്‍ക്കുന്നത് മസാല ബോണ്ടിന്റെ പേരില്‍ നടന്ന അഴിമതിയെയാണ്.

62. 9.732 ശതമാനം കൊള്ളപ്പലിശയ്ക്ക് എന്തിന് ലാവ്‌ലിന്‍ ബന്ധമുള്ള കമ്പനിയില്‍നിന്ന് 2150 കോടിരൂപ മസാല ബോണ്ട് വില്പന നടത്തി പണം വാങ്ങി എന്ന ചോദ്യമാണ് യു.ഡി.എഫ്. ഉയര്‍ത്തുന്നത്.

63. ഇതില്‍ ആര്‍ക്കൊക്കെ എത്ര രൂപ കമ്മീഷന്‍ കിട്ടി.

64. പഴയ ലാവ്‌ലിന്‍ കൂട്ടുകാര്‍തന്നെയല്ലേ ഈ കള്ളക്കച്ചവടത്തിനും പിന്നില്‍?

65. ഇതാണ് യു.ഡി.എഫ്. ചോദിക്കുന്നത്.

66. കളളം പറയാന്‍ ഒരു മടിയുമില്ലാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

67. ലൈഫ് പദ്ധതിയില്‍ വലിയ നേട്ടേെമേന്താ ഉണ്ടാക്കിയെന്നാണ് പിണറായി പറയുന്നത്.

68. രണ്ടരലക്ഷം വീടുകള്‍ ലൈഫ് പദ്ധതി പ്രകാരം വച്ചു കൊടുത്തു എന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്.

69. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ 4.43 ലക്ഷം വീടുകളാണ് പണിത കൊടുത്തത്. ഇന്ദിരാ ആവാസ് യോജന എന്ന ഒറ്റ പദ്ധതിയില്‍ മാത്രം 2.75 ലക്ഷം വീടുകള്‍ യു.ഡി.എഫ്. പണിത് നല്‍കിയെന്ന് 16.5.2017 ല്‍ നിയമസഭയില്‍ നല്കിയ മറുപടിയില്‍ തദ്ദേശസ്വയംഭരണമന്ത്രിയായിരുന്ന കെ.ടി. ജലീല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. .

70. അതായത് ഈ സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ ആകെ വച്ചുകൊടുത്തതിനെക്കാള്‍ കൂടുതല്‍ വീടുകള്‍ ഒറ്റ പദ്ധതിയില്‍ തന്നെ യു.ഡി.എഫ്. സര്‍ക്കാര്‍ വച്ചുകൊടുത്തു.

71. ഇതേപോലെ ഊതിപ്പെരുക്കിയ ഇമേജ് മാത്രമേ ഈ സര്‍ക്കാരിനുള്ളു.

72. ഈ തിരഞ്ഞെടുപ്പില്‍ ജനം ഈ ബലൂണ്‍ കുത്തിപ്പൊട്ടിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

kerala

മാസപ്പടി കേസ്: അവസാനം വരെ പോരാടും, ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

കോടതി ഉത്തരവ് പഠിച്ചതിന് ശേഷം തൃപ്തികരമല്ലെങ്കില്‍ അപ്പീല്‍ പോകും

Published

on

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കോടതി വിധി പഠിച്ചതിന് ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട മാത്യു കുഴല്‍നാടന്റെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. എന്നാല്‍, താന്‍ നല്‍കിയ തെളിവുകള്‍ കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ പര്യാപ്തമാണ് എന്നാണ് എന്റെ ധാരണയെന്ന് അദ്ദേഹം പറഞ്ഞു.

കോടതി വിധി നിയമപരമായ തിരിച്ചടിയാണ്. കോടതി ഉത്തരവ് പഠിച്ചതിന് ശേഷം തൃപ്തികരമല്ലെങ്കില്‍ അപ്പീല്‍ പോകും. താന്‍ ഉന്നയിച്ച വാദങ്ങള്‍ കോടതിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നതാണ് ഹര്‍ജി തള്ളാന്‍ കാരണം. വിഷയത്തില്‍ അവസാനം വരെ പോരാടും. കേസില്‍ കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചതെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

Continue Reading

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

Trending