Connect with us

india

വാക്സിന്‍ ആശങ്കകള്‍ക്ക് വൈകാതെ പരിഹാരം: ഇന്ത്യന്‍ അംബാസഡര്‍

Published

on

കോവിഡ് പ്രതിസന്ധിയില്‍ നാട്ടില്‍ കുടുങ്ങി കഴിയുന്ന പ്രവാസികള്‍ക്ക് പരമാവധി സഹായങ്ങളുമായി ഇന്ത്യന്‍ എംബസ്സി . വാക്‌സിനേഷനുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉടന്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് അറിയിച്ചു.

സഊദി അംഗീകരിച്ച വാക്‌സിന്‍ ഫുള്‍ ഡോസ് എടുത്ത് വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍ കൊറന്റൈനില്ലാതെ തന്നെ രാജ്യത്തേക്കെത്താവുന്നതാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള പി സി ആര്‍ നെഗറ്റീവ് സര്‍ടിഫിക്കറ്റിനോടൊപ്പം ഏഴ് ദിവസത്തെ കൊറന്റൈന്‍ നിര്‍ബന്ധമാണ്. വാക്‌സിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന ആശയകുഴപ്പത്തിന് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട് പരിഹാരം കാണാനുള്ള ശ്രമം തുടരുമെന്നും അംബാസഡര്‍ വിശദീകരിച്ചു. സഊദിയിലെ സാമൂഹ്യ പ്രവര്‍ത്തകരുമായും മാധ്യമ പ്രവര്‍ത്തകരുമായുമുള്ള ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അംബാസഡര്‍.

നാട്ടില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത പ്രവാസികളെ സഊദിയിലെ വിമാനത്താവളങ്ങളില്‍ നിന്നും ഇന്‍സ്റ്റിറ്റിയൂഷന്‍ കൊറന്റൈനിലേക്ക് അയക്കുന്നത് സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും അനന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുമുണ്ട്. കോവിഷീല്‍ഡ് ഫുള്‍ ഡോസ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് കൊറന്റൈനിലക്ക് പോകേണ്ടി വരില്ല.
കോവിഷീല്‍ഡ് വാക്സിന്‍ എടുത്ത പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനിക്ക എന്ന് കൂടി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും കോവിഡ് സെല്ലിനും അടിയന്തര സന്ദേശമയച്ചിട്ടുണ്ട്. അതോടൊപ്പം പ്രവാസികള്‍ വാക്‌സിന്‍ രജിസ്ട്രേഷന്‍ സമയത്ത് ആധാര്‍ കാര്‍ഡിന് പകരം പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കണം. ഈയാവശ്യവും കേന്ദ്രത്തിന്റെ അടിയന്തര ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പ്രവാസികള്‍ക്ക് ബോധവല്‍ക്കരണം നല്കാന്‍ പ്രവാസി സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും നാട്ടിലുളളവരും ജാഗ്രത പുലര്‍ത്തണം.

കൂടാതെ സഊദിയില്‍ അംഗീകാരമില്ലാത്ത കോവാക്‌സിന്‍ എടുത്ത പ്രവാസികളുടെ കാര്യത്തിലും സഊദി ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടുവരികയാണ്. നിലവില്‍ ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ള വാക്‌സിന്‍ മാത്രമാണ് സഊദിയില്‍ അനുമതിയുള്ളത്. ഇന്ത്യയില്‍ തുടക്കത്തില്‍ ഭൂരിഭാഗവും കോവാക്‌സിന്‍ ആണ് എടുത്തിട്ടുള്ളത്. ഇതില്‍ നല്ലൊരു ശതമാനം പ്രവാസികളാണ് . ഇക്കാര്യം സഊദി ആരോഗ്യമന്ത്രാലയത്തിന്റെ സജീവ ശ്രദ്ദയില്‍ പെടുത്തിയിട്ടുണ്ട്.

കൂടാതെ സഊദിയില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ എടുത്ത് നാട്ടില്‍ പോയി രണ്ടാം ഡോസ് എടുക്കുന്നവരുടെയും ഇന്ത്യയില്‍ നിന്ന് ഒരു ഡോസ് എടുത്ത് സഊദിയില്‍ വെച്ച് രണ്ടാം ഡോസ് എടുക്കുന്നവരുടെയും വിവരങ്ങള്‍ തവക്കല്‍ന ആപ്പില്‍ അപ്ഡേറ്റ് ചെയ്യാനാകുമോ എന്ന കാര്യത്തിലും സഊദി മന്ത്രാലയങ്ങളുമായി ബന്ധപെട്ടു വരികയാണ്. ഇത് സംബന്ധമായി പൂര്‍ണ്ണമായ ചിത്രം വൈകാതെ വ്യക്തമാകും. ബഹ്റൈന്‍ കോസ്വേ വഴി വന്ന രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ തിരിച്ചയച്ച നടപടിയില്‍ ബഹ്റൈനിലെയും സഊദിയിലെയും എംബസികള്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അനുകൂല നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും അംബാസഡര്‍ പറഞ്ഞു. 1500 ഓളം പേര്‍ ഇപ്പോഴും ബഹ്റൈനില്‍ ഇതുമൂലം കുടുങ്ങി കിടക്കുന്നുവെന്നാണ് ലഭിച്ച വിവരം. യാത്ര വിലക്ക് ഏര്‍പെടുത്താത്ത രാജ്യങ്ങള്‍ വഴി സഊദിയിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ നേരിടുന്ന വിഷയങ്ങളില്‍ എംബസിക്ക് പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളിലെല്ലാം സജീവ ഇടപെടല്‍ നടത്തുന്നുണ്ട്.

നേരത്തെ നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സഊദിയിലെത്തിക്കുന്നതില്‍ എംബസി സജീവമായി ഇടപെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്വറന്റൈനില്‍ ഇളവുകള്‍ ഉണ്ടെങ്കിലും കുടുംബാംഗങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല, ഇതുമൂലം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത് . ഇക്കാര്യവും അധികൃതരുമായി പങ്ക് വെച്ചിട്ടുണ്ട്.

india

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കലിൽ ഇടപെടൽ വേണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

Published

on

കേരളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

യാത്ര മുടങ്ങിയാല്‍ ജോലി നഷ്ടപ്പെടുന്നവരുള്‍പ്പെടെ ഇന്നുതന്നെ വിദേശത്ത് എത്തേണ്ടവരാണ് യാത്രക്കാരില്‍ പലരും. മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും താമസവും നല്‍കാന്‍ പോലും എയര്‍ ഇന്ത്യ തയാറാകുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

കത്തിൻ്റെ പൂർണ്ണ രൂപം

കേരളത്തിൽ നിന്നുള്ള നിരവധി അന്താരാഷ്‌ട്ര, ആഭ്യന്തര സർവീസുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് അന്യായമായി റദ്ദാക്കിയതിനെ തുടർന്നുണ്ടായ തടസ്സം പരിഹരിക്കാൻ അടിയന്തര നടപടി അഭ്യർത്ഥിക്കാനുവേണ്ടിയാണ് ഈ കത്ത് എഴുതുന്നത്.

എയർ ഇന്ത്യയുടെ മാപ്പർഹിക്കാത്ത തീരുമാനത്തിൻ്റെ ഫലമായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കണ്ടെത്തൽ ഭയാനകമാണ്. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് ഭൂരിഭാഗം യാത്രക്കാരും തീരുമാനത്തെക്കുറിച്ച് അറിഞ്ഞത്. മിഡിൽ ഈസ്റ്റിലേക്ക് പോകുന്ന നിരവധി ആളുകൾക്ക് കൃത്യസമയത്ത് മടങ്ങാൻ കഴിയാത്തതിനാൽ അവരുടെ തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ടുപോയ യാത്രക്കാർക്ക് ഭക്ഷണമോ താമസസൗകര്യമോ നൽകാനുള്ള മര്യാദ പോലും എയർ ഇന്ത്യ നൽകിയില്ലെന്നാണ് റിപ്പോർട്ടുകൾ.

ഈ അടിയന്തര സാഹചര്യത്തിൽ, കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്‌സിൻ്റെ ഒന്നിലധികം അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നുള്ള തടസ്സം പരിഹരിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ പരാതി. കണ്ണൂർ, നെടുമ്പാശ്ശേരി, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധം നടക്കുന്നത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. 250ഓളം ക്യാബിന്‍ ക്രൂ അംഗങ്ങളാണ് സമരം നടത്തുന്നത്. അലവന്‍സ് കൂട്ടി നല്‍കണം എന്നാണ് ആവശ്യം. വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാർജ, മസ്കറ്റ്, അബുദബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ ബഹ്റൈൻ, മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.

Continue Reading

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

india

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ല; കെ.സി.വേണുഗോപാൽ

വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം എന്നിവയിൽ ഇന്ത്യസഖ്യം നാളെ വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമേന്നെന്നും അദ്ദേഹം പറഞ്ഞു. 

Published

on

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് കെ.സി.വേണുഗോപാൽ. മൂന്ന് ഘട്ടം കഴിഞ്ഞതോടെ ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ കൂടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടിങ് ദിനത്തിലെ അന്തിമ കണക്കുകളും അന്തിമ വോട്ടിങ് ശതമാനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം എന്നിവയിൽ ഇന്ത്യസഖ്യം നാളെ വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമേന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ജനങ്ങൾ പ്രയാസം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രിയുടെ വിദേശയാത്ര സിപിഐഎം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടെന്നും വിഡി സതീശൻ ചോദിച്ചു.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്, അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ട്?, ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്, ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തത്, മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്, ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്, അല്ലെങ്കില്‍ അത് പലവിധ സംശയങ്ങള്‍ക്കും ഇടവരുത്തുമെന്നും വിഡി സതീശൻ പറഞ്ഞു.

Continue Reading

Trending