Connect with us

india

ദുരിതക്കടലില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍

സംസ്ഥാനത്ത് 35 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരില്‍ നല്ലൊരു ശതമാനം സ്ഥിരമായി ഒരേ ജോലികളില്‍ തുടരുന്നവരാണ്. എന്നാല്‍ 10 ലക്ഷത്തോളം തൊഴിലാളികള്‍ കൂലിത്തൊഴിലാളികളാണ്.

Published

on

കോവിഡ് രണ്ടാം തരംഗത്തിലെ ലോക്ക്ഡൗണില്‍ ജോലി നഷ്ടമായ ഇതരസംസ്ഥാന തൊഴിലാളികള്‍ ദുരിതത്തില്‍. കേരളത്തില്‍ സമസ്ത മേഖലയിലും തൊഴിലാളിസാന്നിധ്യമായ അയല്‍ സംസ്ഥാനക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ നാട്ടിലേക്ക് പോയിരുന്നില്ല. രാജ്യമാകമാനം വീശിയടിച്ച രണ്ടാം തരംഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതികൂലമായി ബാധിച്ചതിനാല്‍ പട്ടിണിയിലായ കുടുംബങ്ങള്‍ക്ക് താങ്ങാവാനാണ് പലരും നാട്ടിലേക്ക് മടങ്ങാതിരുന്നത്. അതേ സമയം കേരളത്തില്‍ ചില മേഖലയില്‍ ഒഴികെ വ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ ജോലിയില്ലാതെ ദുരിതത്തിലായി. ഭക്ഷണത്തിനും വാടകത്തുകക്കും പ്രയാസപ്പെട്ട ഇവരെ പ്രാദേശിക തദ്ദേശസ്ഥാപനങ്ങളും നാട്ടുകാരുമാണ് സഹായിച്ചത്. ഈ ലോക്ക്ഡൗണില്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തവര്‍ക്കാണ് കുറച്ചെങ്കിലും ജോലിയുണ്ടായത്. അതേസമയം ഹോട്ടല്‍ മേഖലയിലും മത്സ്യബന്ധന മേഖലയിലും ജോലി ചെയ്തവര്‍ക്ക് പണിയില്ലാതായി. കടകള്‍ അടച്ചതിനാല്‍ ബാര്‍ബര്‍, ഇന്‍ഡസ്ട്രീയല്‍, പ്ലൈവുഡ് മേഖലയിലും തൊഴില്‍ നഷ്ടമുണ്ടായി.

സംസ്ഥാനത്ത് 35 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരില്‍ നല്ലൊരു ശതമാനം സ്ഥിരമായി ഒരേ ജോലികളില്‍ തുടരുന്നവരാണ്. എന്നാല്‍ 10 ലക്ഷത്തോളം തൊഴിലാളികള്‍ കൂലിത്തൊഴിലാളികളാണ്. എല്ലാവിധ ജോലികളിലും സഹായികളായി നിന്ന് അതത് ദിവസം തൊഴില്‍ കണ്ടെത്തുന്നവരാണ്. ഇവരാണ് കൂടുതല്‍ പ്രയാസത്തിലായത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ നാട്ടിലേക്ക് മടങ്ങിയവരുടെ എണ്ണവും ഇത്തവണ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ കുടുംബങ്ങളടക്കം രണ്ടു ലക്ഷത്തിലധികം പേര്‍ സ്വദേശത്തേക്ക് തിരിച്ചപ്പോള്‍ ഇത്തവണ പകുതിയില്‍ താഴെ ആളുകളാണ് നാട്ടിലേക്ക് തിരിച്ചത്. ഒരു ലക്ഷം പേരില്‍ പലരും ഇപ്പോള്‍ തിരിച്ചുവരവിന്റെ വഴിയിലാണ്. നിലവിലെ ജോലി നഷ്ടമാവുമെന്ന ഭീതിയാണ് പലരെയും നാട്ടിലേക്ക് പോവുന്നതില്‍ നിന്ന് പിന്നോട്ട് വലിച്ചത്. പലര്‍ക്കും ജോലി ചെയ്ത വകയില്‍ വലിയ തുകകള്‍ കരാറുകാരില്‍ നിന്ന് കിട്ടാനുമുണ്ട്. അതേസമയം ദിവസവേതനത്തിന് ജോലി ചെയ്തവര്‍ ജോലി ഇല്ലാതായതോടെ സാമ്പത്തിക പ്രയാസത്തിലായി. ഇതുമൂലം നാട്ടിലേക്കുള്ള യാത്ര മാറ്റി.

ഒഡീഷ, ബംഗാള്‍, അസം, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കേരളത്തിലുള്ളവരില്‍ അധികവും. അതിനാല്‍ തന്നെ ഈ കുടുംബങ്ങളുടെ ആശ്രയം കേരളത്തില്‍ നിന്നുള്ള വരുമാനമാണ്. ഇത് മുടങ്ങിയതോടെ പല വീടുകളിലും പട്ടിണിയാണെന്ന് കുടിയേറ്റക്കാരുടെ സാമ്പത്തിക വികസനത്തെ കുറിച്ച് പഠിക്കുന്ന കേന്ദ്രം വ്യക്തമാക്കുന്നു. ഒഡീഷയില്‍ നടത്തിയ പഠനത്തില്‍ പണം വരാത്തതിനാല്‍ 60 ശതമാനം കുടുംബങ്ങളും പട്ടിണിയിലാണെന്നാണ്. ജോലിക്ക് മികച്ച കൂലി ലഭിക്കുന്ന കേരളത്തില്‍ നിന്ന് വര്‍ഷം 25,000 കോടി രൂപ പുറംസംസ്ഥാനങ്ങളിലേക്ക് അയക്കുന്നുവെന്നാണ് കണക്ക്.

സംസ്ഥാനത്ത് തൊഴില്‍ മേഖലയുടെ സിംഹഭാഗവും ഇതരസംസ്ഥാന ജോലിക്കാരായതിനാല്‍ വര്‍ഷങ്ങളായി ജോലിയില്‍ തുടരുന്നവരാണ് അധികവും. ലോക്ക്ഡൗണില്‍ പട്ടിണിയിലായ ഇവര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഒരു ലക്ഷം കിറ്റുകള്‍ നല്‍കിയിരുന്നു. ലോക്ക്ഡൗണിന് ശേഷം കാര്യങ്ങള്‍ ശരിയാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

അതേ സമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗയായുള്ള വാക്‌സിനേഷനില്‍ ഇതരസംസ്ഥാനക്കാര്‍ പിന്നോട്ടാണ്. അറിവില്ലായ്മയും വാക്‌സിന്‍ എടുത്താല്‍ ആരോഗ്യത്തെ ബാധിക്കുമെന്നുള്ള തെറ്റിദ്ധാരണയുമാണ് ഇവരെ പിന്നോട്ട് നയിക്കുന്നത്. കോവിഡ് ലക്ഷണങ്ങളുണ്ടായാല്‍ ആസ്പത്രിയില്‍ പോവാനും ഇവര്‍ മടിക്കുന്നു. 14 ദിവസം ക്വാറന്റീനില്‍ നില്‍ക്കേണ്ടതിനാല്‍ അത്രയും ദിവസം ജോലിക്കു പോകാനാവില്ലെന്നതാണ് കാരണം. ജനസാന്ദ്രതയുള്ള കേന്ദ്രങ്ങളില്‍ കൂട്ടമായി താമസിക്കുന്ന ഇവര്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും സാന്നിധ്യമുണ്ട്. അതിനാല്‍ സമയബന്ധിതമായി വാക്‌സിന്‍ നല്‍കേണ്ടത് കോവിഡ് പ്രതിരോധത്തിന് അനിവാര്യമാണ്. അതിനായി ആരോഗ്യവകുപ്പ് പ്രത്യേക പദ്ധതി ഒരുക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയെന്ന് വി.ഡി. സതീശൻ; ‘ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കണം’

മേയറുടെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്

Published

on

തിരുവനന്തപുരം മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സി.സി.ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മേയറുടെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ തങ്ങളുടെ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്. കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്നും പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മേയറും എം.എല്‍.എയും സംഘവും നടത്തിയ നിയമ ലംഘനങ്ങളില്‍ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരാളുടെ പരാതിയില്‍ കേസെടുക്കുകയും മറു ഭാഗത്തിന്റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്. ഈ സംഭവത്തില്‍ പോലീസിനും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനും ഗുരുതരമായ വീഴ്ച പറ്റി.

പതിനഞ്ചോളം യാത്രക്കാരെ നടുറോഡില്‍ ഇറക്കി വിട്ടിട്ടും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പ്രതികരിച്ചില്ല. യാതക്കാരോട് കെ.എസ്.ആര്‍.ടി.സിക്ക് ഒരു ഉത്തരവാദിത്വവുമില്ലേ? ബസിന്റെ ട്രിപ്പ് മുടക്കിയിട്ടും പോലീസില്‍ പരാതി നല്‍കിയില്ല. ഒരു സാധാരണക്കാരന്‍ ഇങ്ങനെ ചെയ്താലും ഇതാണോ കെ.എസ്.ആര്‍.ടി.സിയുടെ സമീപനം? അതോ മേയര്‍ക്കും എം.എല്‍.എയ്ക്കും എന്തെങ്കിലും പ്രിവിലേജുണ്ടോ? മേയര്‍ക്കും സംഘത്തിനുമെതിരെ പരാതി നല്‍കാതെ ആരുടെ താല്‍പര്യമാണ് കെ.എസ്.ആര്‍.ടി.സി സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മേയറും സംഘവും ബസ് തടഞ്ഞെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്? ജനകീയ സമരങ്ങളുടെ ഭാഗമായി ബസ് തടഞ്ഞാല്‍ പോലും കേസെടുക്കുന്ന കേരള പോലീസ് മേയറേയും എം.എല്‍.എയേയും കണ്ട് വിറച്ചതാണോ? അതോ കേസ് എടുക്കേണ്ടെന്ന് മുകളില്‍ നിന്നും നിര്‍ദേശമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

ഇരു ഭാഗത്തിന്റേയും പരാതികള്‍ അന്വേഷിച്ച് ആര് കുറ്റം ചെയ്താലും ഉചിതമായ നടപടി വേണം. മേയര്‍ക്കും എം.എല്‍.എയ്ക്കും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും ഒരേ നിയമമാണെന്ന്മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

india

സ്വർണവിലയിൽ വൻ വർധന; പവന് 560 രൂപ കൂടി

പവന്റെ വിലയില്‍ 560 രൂപയുടെ വര്‍ധനയുണ്ടായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 70 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6625 രൂപയായി വര്‍ധിച്ചു. പവന്റെ വിലയില്‍ 560 രൂപയുടെ വര്‍ധനയുണ്ടായി. 53,000 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്.

യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ വായ്പ പലിശനിരക്കുകള്‍ പ്രഖ്യാപിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ സ്വര്‍ണ വിപണിയെ സ്വാധീനിക്കുകയായിരുന്നു. വായ്പ അവലോകനത്തിന് ശേഷം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍, വരും മാസങ്ങളില്‍ പണപ്പെരുപ്പം കുറയുന്നതിനനുസരിച്ച് പലിശ നിരക്ക് കുറക്കുമെന്ന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ പരാമര്‍ശം സ്വര്‍ണവിപണിയെ സ്വാധീനിച്ചു. യു.എസ് ട്രഷറി ബോണ്ടുകളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും സ്വര്‍ണ വില ഉയരാനുള്ള അനുകൂലഘടകമായി.

അതേസമയം, സ്വര്‍ണത്തിന്റെ വില ക്രമാതീതമായി വര്‍ധിക്കുന്നത് മൂലം 18 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങളുടെ ഡിമാന്‍ഡ് കൂടുകയാണെന്ന് വ്യപാരികള്‍.22 കാരറ്റ് സ്വര്‍ണാഭരണങ്ങളും 18 കാരറ്റ് സ്വര്‍ണാഭരണങ്ങളും തമ്മില്‍ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. കൗമാരക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് 18 കാരറ്റിലാണ്.

ഡയമണ്ട് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതും 18 കാരറ്റിലാണ്. പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള കമ്പം 18 കാരറ്റ് ആഭരണങ്ങള്‍ വില്‍പന വലിയ തോതില്‍ ഉയര്‍ത്തുന്നുണ്ടെന്ന് സ്വര്‍ണ വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.

 

Continue Reading

india

വിവാദത്തിനിടെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം.

Published

on

കൊവിഷീല്‍ഡ് വാക്‌സീന്‍ വിവാദത്തിനിടെ കോവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം.

കൊവിഷീല്‍ഡ് വാക്‌സീനെടുത്ത അപൂര്‍വ്വം ചിലരില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണോ ഫോട്ടോ മാറ്റിയിതെന്നും പറയപ്പെടുന്നു.

ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുള്ളതായി വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നേരത്തെ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു.

 

Continue Reading

Trending