columns
അപകീര്‍ത്തിയുടെ അപകടങ്ങള്‍-ടി.എച്ച് ദാരിമി
പൊതു മാധ്യമത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ ഭരണകക്ഷിയുടെ വക്താവ് പ്രവാചകന് മുഹമ്മദ് നബി (സ)യെ കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകളെ തുടര്‍ന്ന് പോയ വാരം ലോകം ബഹളമയമായിരുന്നു. പ്രമുഖ പൊതുമാധ്യമങ്ങള്‍ ഒന്നും ഈ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചതേയില്ല. അത്രക്കും ഗുരുതരമായതിനാലാണത് പ്രസിദ്ധീകരിക്കാത്തത് എന്ന് ബി.ബി.സി പോലുള്ള മുന്‍നിര മാധ്യമങ്ങള്‍ തുറന്ന്പറഞ്ഞതില്‍ നിന്നും സംഗതി ഏറെ അപകടകരമായിരുന്നു എന്ന് ഗ്രഹിക്കാം. പ്രസ്താവന നടത്തിയിരിക്കുന്നത് ഭരണകക്ഷിയുടെ വക്താവാണ് എന്നത് മറ്റൊരു വിഷയം.

പൊതു മാധ്യമത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ ഭരണകക്ഷിയുടെ വക്താവ് പ്രവാചകന് മുഹമ്മദ് നബി (സ)യെ കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകളെ തുടര്‍ന്ന് പോയ വാരം ലോകം ബഹളമയമായിരുന്നു. പ്രമുഖ പൊതുമാധ്യമങ്ങള്‍ ഒന്നും ഈ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചതേയില്ല. അത്രക്കും ഗുരുതരമായതിനാലാണത് പ്രസിദ്ധീകരിക്കാത്തത് എന്ന് ബി.ബി.സി പോലുള്ള മുന്‍നിര മാധ്യമങ്ങള്‍ തുറന്ന്പറഞ്ഞതില്‍ നിന്നും സംഗതി ഏറെ അപകടകരമായിരുന്നു എന്ന് ഗ്രഹിക്കാം. പ്രസ്താവന നടത്തിയിരിക്കുന്നത് ഭരണകക്ഷിയുടെ വക്താവാണ് എന്നത് മറ്റൊരു വിഷയം. ആ കക്ഷിയുടെ എല്ലാം പുറം ലോകത്തോട് പറയുന്ന ആളാണ് വക്താവ്. വക്താവ് പറയുന്നതിനെ ആരും വ്യക്തിപരമായി കാണില്ല. അതോടെ സംഗതിക്ക് കൂടുതല്‍ ഗൗരവം കൈവരുന്നു. ലോകത്ത് അധിവസിക്കുന്ന ആകെ മനുഷ്യരില്‍ ഇരുപത് ശതമാനത്തിലധികം പേരെ മാനഹാനിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തിരിക്കുന്നു എന്നത് സത്യമാണ്. മാനഹാനി, മനോവേദന തുടങ്ങിയവയെല്ലാം അതനുഭവിക്കുന്നവരാണ് തീരുമാനിക്കുന്നത്. എന്തുകൊണ്ട് എന്ന് പുറത്തുള്ളവര്‍ ചോദിക്കുന്നതിലര്‍ഥമില്ല. ഏതായാലും അതിന്റെ പ്രതിഫലനമായിരുന്നു ഉണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമെല്ലാം. മുസ്ലിം ലോകത്തിന്റെയും കൂട്ടായ്മകളുടെയും ലോക വേദികളുടെയും സര്‍വോപരി മനസുകളുടെയും മുമ്പില്‍ ഇത്രയും ശ്ലാഘനീയമായ പാരമ്പര്യമുള്ള രാജ്യം മാനംകെട്ടു എന്നത് മാത്രമാണ് വലിയ വീറോടെ ഇതു ചെയ്തവര്‍ നേടിയത്.
ഉന്നയിക്കപ്പെട്ടിരിരിക്കുന്ന അധിക്ഷേപങ്ങളും പരിഹാസങ്ങളും നേരെ തറക്കുന്നത് ഒരു മതവിഭാഗത്തിന്റെ വിശ്വാസത്തിലാണ്. വിശ്വാസം എന്നാല്‍ ഊഹം, സങ്കല്‍പ്പം, ധാരണ തുടങ്ങിയതൊക്കെയാണ്. അങ്ങനെ പറയുമ്പോള്‍ അതത്ര ചെറുതാണ് എന്നു ധരിക്കേണ്ട. തെറ്റാന്‍ സാധ്യതയില്ലാത്തവിധം ബാഹ്യമായ തെളിവുകള്‍ കൊണ്ട് ഉറപ്പിക്കുമ്പോള്‍ മാത്രമാണ് ഊഹവും ധാരണയുമെല്ലാം വിശ്വാസമായി വളരുന്നത്. ഈ തെളിവുകളാവട്ടെ, സ്വന്തം ജീവിതത്തില്‍ അനുഭവിച്ച് സ്വാംശീകരിക്കുന്നതോ മനസ്സ് തേടിപ്പിടിച്ച് സരളമായി സ്വീകരിക്കുന്നതോ ചിന്തയെ കീഴ്പെടുത്തുന്ന ദൃഷ്ടാന്തങ്ങള്‍ വഴി കയറിവരുന്നതോ ഒക്കെയായിരിക്കും. ഇവയാവട്ടെ ഒറ്റയടിക്ക് ഒരു നാള് കയറി മനുഷ്യന്റെ മനസ്സില്‍ ഇരിപ്പുറപ്പിക്കുന്നതല്ല. അല്പാല്പ്പമായി കയറിവന്ന് വേരുറപ്പിക്കുന്നവയാണ്. അതിനാലാണ് ഉറച്ച വിശ്വാസത്തെ പിടിച്ചു മാറ്റാന്‍ പലപ്പോഴും കഴിയാതെ പോകുന്നതും അതിനുമുമ്പില്‍ പ്രകോപനങ്ങളും തോറ്റുപോകുന്നതും. ലോകത്തിന്നോളം ഉണ്ടായ യുദ്ധങ്ങളില്‍ നല്ലൊരു പങ്ക് വിശ്വാസത്തിന്റെ പേരിലാണ് എന്നത് ഇവിടെ കൂട്ടിവായിക്കാം. മറ്റൊരു മതത്തിനോ വിശ്വാസത്തിനോ അതിന്റെ അടിസ്ഥാനങ്ങള്ക്കോ എതിരെ സംസാരിക്കുന്നത് ആത്മാര്‍ഥമായും സത്യസന്ധമയുമായിരിക്കും.
പക്ഷേ, അതല്ല, അതിന്റെ ശരിതെറ്റ് നിശ്ചയിക്കുന്നത്. സംബോധിനില് അതെന്തുണ്ടാക്കുന്നു എന്നതാണ്. അതുകൊണ്ടാണ് മനുഷ്യനെ എല്ലാ സാമൂഹ്യ മീമാംസയും പഠിപ്പിച്ച ഇസ്ലാം ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്താന്‍ താല്പര്യപ്പെടുന്നത്. അല്ലാഹു പറയുന്നു: നല്ലതും ചീത്തയും തുല്യമാകില്ല; അത്യുത്തമമായതുകൊണ്ട് തിന്മ തടയുക. തത്സമയം ഏതൊരു വ്യക്തിയും നീയും തമ്മില്‍ ശാത്രവമുണ്ടോ അവന് ആത്മമിത്രമായി തീരുന്നതാണ്. ക്ഷമാശീലര്‍ക്കു മാത്രമേ ഈ നിലപാട് കൈവരിക്കാനാകൂ; മഹാസൗഭാഗ്യവാനല്ലാതെ അതിനുള്ള അവസരം ലഭിക്കുകയില്ല. (ഫുസ്സിലത്ത്: 36 39) ഇങ്ങോട്ട് തിന്മ ചെയ്യുന്നവരോട് നന്മ അനുവര്‍ത്തിച്ചാണ് പ്രതിക്രിയ ചെയ്യേണ്ടത്, പരുഷസമീപനം പുലര്‍ത്തുന്നവരോട് മൃദുലസമീപനവും സഹിഷ്ണുതയും കാഴ്ചവെക്കണം ഇസ്ലാമിന്റെ ശ്ലാഘനീയമായ ആ സംസ്കാരമാണ് വ്യക്തമാക്കുന്നത്. അങ്ങനെയാകുമ്പോള്‍ ബദ്ധവൈരികള്‍ പോലും മിത്രങ്ങളാകും.
ഈ സൂക്തം ആരോപണം ഉന്നയിക്കുന്നതിനെ കുറിച്ചല്ല, അത് കേള്‍ക്കേണ്ടി വരുമ്പോള്‍ പ്രതികരിക്കുന്നതിന്റെ രീതിശാസ്ത്രത്തെ കുറിച്ചാണ്. ഉന്നയിക്കാനുണ്ടായ സാഹചര്യത്തേക്കാള്‍ സ്വാഭാവികമായും ചൂടേറിയതായിരിക്കും പ്രതിരോധിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ. അപ്പോള്‍ പോലും മാന്യത കൈവിടരുത് എന്നു പറയുമ്പോള്‍ സ്വഛന്ദമായ സാമൂഹ്യതയെ ഇസ്ലാം എത്ര കരുതലോടെ കാണുന്നു എന്നതില്‍നിന്ന് മനസ്സിലാക്കാം. ഇങ്ങനെ ഒരു നിലപാടിന്റെ ന്യായം മറ്റൊരിടത്ത് അല്ലാഹു സൂചിപ്പിക്കുന്നതിങ്ങനെയാണ്: അല്ലാഹുവിനെ വിട്ട് മുശ്രിക്കുകള്‍ ആരാധിക്കുന്ന ദൈവങ്ങളെ നിങ്ങള്‍ ശകാരിക്കരുത്. വിവരമില്ലാതെ, അതിക്രമമായി അവര്‍ അല്ലാഹുവിനെ ചീത്ത പറയാന്‍ അതു നിമിത്തമാകും (അന്‍ആം: 106). ഒരാള്‍ അപരന്റെ വിശ്വാസത്തെ അമാന്യമായി കടന്നാക്രമിച്ചാല്‍ അവനും അപ്രകാരം തിരിച്ചടിക്കും എന്നതാണ് കാരണം. മക്കയില്‍ വിഗ്രങ്ങളുടെ ഉപകാര ശ്യൂന്യതയും കഴിവുകേടും സംബന്ധിച്ച് നബിയും മുസ്ലിംകളും സംസാരിക്കുമായിരുന്നു. അത് അവയെ ചീത്ത പറയലാണ് എന്ന് ആരാധകര്‍ വ്യാഖ്യാനിച്ചു. അങ്ങനെ ഒരിക്കലവര്‍ അബൂഥാലിബിനെ നേരില്‍ കണ്ടു പരാതി ബോധിപ്പിച്ചു: ഒന്നുകില്‍, ഞങ്ങളുടെ ദൈവങ്ങളെ ചീത്ത പറയുന്നതില്‍ നിന്നു മുഹമ്മദിനെയും അനുയായികളെയും നിങ്ങള്‍ തടയണം; അല്ലെങ്കില്‍ അവന്റെ ദൈവത്തെ ഞങ്ങള്‍ ചീത്തവിളിക്കയും അധിക്ഷേപിക്കയും ചെയ്യും എന്ന്. അപ്പോഴാണ് ഈ സൂക്തം അവതരിച്ചത്. അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.
മാന്യത, ഓരോരുത്തരെയും അവരുടെ വിശ്വാസത്തിനു വിടുന്നതാണ്. മറ്റൊരാളുടെ ശരീരത്തെയും രക്തത്തെയും സ്വത്തിനെയും അഭിമാനത്തെയും മാനിക്കുന്നതു പോലെ അവന്റെ ഉണ്മയുടെ ഭാഗമായ വിശ്വാസങ്ങളെയും മാനിക്കണം. അങ്ങനെ പറയുമ്പോള്‍ മതവും വിശ്വാസവുമെല്ലാം നിശ്ചലമായിപ്പോവുകയും താന്‍ തിരിച്ചറിഞ്ഞ സത്യങ്ങളെ മറ്റുള്ളവരിലേക്ക് പ്രബോധനം ചെയ്യുന്നതിനത് തടസ്സമാവുകയും ചെയ്യില്ലേ എന്ന ഒരു ക്രോസ് വിസ്താരം പ്രതീക്ഷിക്കുന്നത് തന്നെയാണ്. ഇവിടെ നാം പറഞ്ഞു വന്നതെല്ലാം മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കും വിധം ആക്രമിക്കുന്നതിനെ കുറിച്ചാണ്. ആരുടെ വിശ്വാസത്തെയും ഹനിക്കാതെ പ്രബോധനം ഇസ്ലാമില്‍ പ്രത്യേകിച്ചും സാധ്യമാണ്. നബി(സ)യും അനുയായികളും അത് പ്രകൃത്തിപഥത്തില് കാണിച്ചു തന്നിട്ടുണ്ട്. അല്ലെങ്കിലും മതത്തിന്റെ കാര്യത്തില്‍ ഏത് ബലപ്രയോഗത്തെയും ഇസ്ലാം നിരാകരിക്കുന്നുണ്ടല്ലോ. നമ്മുടേതിനേക്കാള്‍ അതിശയകരമോ ആയുക്തികമോ ആയ വിശ്വാസങ്ങള്ക്കിടയിലാണല്ലോ വെറും കുറഞ്ഞ കാലത്തിനുള്ളില്‍ ഇസ്ലാം ആശയലോകം നട്ടതും വളര്‍ത്തിയെടുത്തതും. അവിടെ ആരെയെങ്കിലും വിശ്വാസപരമായി വേദനപ്പിച്ചിട്ടില്ല.
മുസ്ലിംകള് ഈ മാന്യത പാലിക്കും. കാരണം മതപരമായ കാര്യങ്ങളില്‍ മതത്തോടുള്ള വിധേയത്വം അവരില്‍ ശക്തമാണ്. ഈ വിഷയത്തിലെ പ്രതികരണം പോലും അതു സൂചിപ്പിക്കുന്നുണ്ടല്ലോ. മറ്റുള്ളവരും പാലിച്ചേക്കാം. പക്ഷേ ഇപ്പോള്‍ പ്രവാചകന്റെ വ്യക്തിത്വത്തിനെതിരെ ഉണ്ടായ പ്രകോപനത്തിന്റെ മട്ടും മാതിരിയും നോക്കുമ്പോള്‍ അന്ധവും കഠിനവുമായ വിരോധമല്ലാതെ മറ്റൊന്നും അതിനു പിന്നിലില്ല എന്നത് വ്യക്തമാണ്. തുറന്ന പുസ്തകം പോലെ പ്രവാചകന്റെ ജീവിതം ഇത്രകാലം മുമ്പുള്ളതായിട്ടും അല്‍ഭുതകരമായി ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതില്‍ മൊത്തത്തില്‍ ഒരു വിഗഹ വീക്ഷണം നടത്താനുള്ള മനസ്സ് കാണിക്കുന്ന ആര്‍ക്കും കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാം. നബി(സ)യുടെ ഭാര്യമാരുടെ പ്രായമാണെങ്കില്‍ അതും അങ്ങനെയാണ്. ഒരു ഭാര്യയുടെ പ്രായത്തിന്റെ കുറവ് എടുത്തു കാണിക്കുന്നവര്‍ മറ്റു വിവാഹങ്ങളുടെ പ്രായം പരിശോധിക്കുകയാണ് വേണ്ടത്. പ്രായക്കൂടുതലോ കുറവോ ഒട്ടും പരിഗണിക്കാത്തതായിരുന്നു ആ വിവാഹങ്ങള്‍. വിവാഹം നടക്കുമ്പോള്‍ ആദ്യ ഭാര്യയുടേത് നാല്പതും രണ്ടാമത്തെ ഭാര്യയുടേത് അറുപതിനു മുകളിലുമായിരുന്നു. അഞ്ചാമത്തെ വിവാഹം അന്ന് ശത്രുവായിരുന്ന അബൂ സുഫ്യാന്റെ മകളെയായിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് നബിയുടെ കല്യാണങ്ങളുടെ ലക്ഷ്യങ്ങള്‍ വെറും കാമമായിരുന്നില്ല എന്നാണ്.
ഒമ്പതാം വയസ്സില്‍ ഒപ്പം താമസിച്ചു തുടങ്ങിയതില്‍ മുതലക്കണ്ണീരൊഴുക്കുന്നവര്‍ക്ക് അതിനെ ആ കാലം നിരൂപിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തോ എന്നോ അക്കാരണത്താല്‍ ആയിഷാ ബീവിക്ക് വല്ല ആരോഗ്യപ്രശ്നങ്ങളും ഉണ്ടായോ എന്നോ ഒന്നും നോക്കാന്‍ ശ്രമിക്കാത്തത് വിഷയം ഗ്രഹിക്കലല്ല ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തലാണ് എന്ന് വിളിച്ചു പറയുന്നു. ഇപ്പോള്‍ ഈ കല്യാണപ്രായത്തിന്റെ കണക്കുകള്‍ പറയുന്നവര്‍ വെറും നൂറു കൊല്ലം മുമ്പ് മതം, രാഷ്ട്രം, സാമൂഹ്യസ്ഥാനം തുടങ്ങിയ ഭേതമേതുമില്ലാതെ ബാലവിവാഹങ്ങള്‍ നടത്തിയിരുന്നതിന്റെ കണക്കും കഥയും ബോധപൂര്‍വം വിഴുങ്ങുകയാണ്. ഇന്ത്യയില്‍ നടന്നിരുന്ന വിവാഹങ്ങളില്‍ 47 ശതമാനവും ബാലവിവാഹങ്ങളായിരുന്നു എന്ന യൂണിസെഫിന്റെ നിരീക്ഷണം പോലും കണ്ടില്ലെന്ന് നടിക്കുന്നത് അവരെ ബാധിച്ച മാനിയയുടെ തീവ്രത കാണിക്കുന്നു. ആ പട്ടിക നമ്മളും പറയുന്നില്ല. കാരണം അവരെയാരെങ്കിലും മാതൃകാപുരുഷന്മാരായി കാണുന്നവരെ അതു വേദനിപ്പിച്ചാലോ. അതിനാല്‍ ഓരോ വിശ്വാസികളെയും അവരുടെ വിശ്വാസത്തിന് വിട്ടു കൊടുക്കുന്നതാണ് ബുദ്ധിയും ശരിയും.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india3 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
kerala3 days ago
നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala2 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
Health2 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ