Connect with us

Culture

ഇരുള്‍വഴികളിലെ പൗര്‍ണ്ണമിചന്ദ്രിക_സി.പി സൈതലവി

പ്രതിസന്ധിയുടെ മഹാപ്രളയങ്ങളിലും നില തെറ്റാതെ,സുവ്യക്തമായ ലക്ഷ്യബോധത്തോടെ, ചാഞ്ചല്യമില്ലാത്ത നിശ്ചയദാര്‍ഢ്യത്തോടെ യാത്ര മുടങ്ങാതെ ചന്ദ്രിക കടന്നുവന്ന 90 സംവത്സരങ്ങള്‍ അമൂല്യമായ ചരിത്ര മുഹൂര്‍ത്തങ്ങളുടെ അക്ഷയ ഖനിയാണ്. ചരിത്രത്തിന്റെ ഇരുള്‍വഴികളിലെ പൗര്‍ണ്ണമി ചന്ദ്രിക. ഇന്ത്യയില്‍ മുസ്്ലിം മാനേജ്മെന്റിനു കീഴില്‍ ഇത്രയും സുദീര്‍ഘ പാരമ്പര്യമുള്ള ദിനപത്രമെന്നത് ഇന്നോളം ‘ ചന്ദ്രിക’യ്ക്കു മാത്രം മാറിലണിയാനുള്ള ദൈവാനുഗ്രഹത്തിന്റെ അഭിമാനപ്പതക്കം.

Published

on

സി.പി സൈതലവി

ത്രം വായിക്കാനറിയാത്തവരും പത്രം വാങ്ങാന്‍ പാങ്ങില്ലാത്തവരുമായ ഒരു ജനവിഭാഗത്തിനിടയില്‍ അവതരിച്ച് അവരില്‍ അറിവിന്റേയും ആശയുടേയും ആത്മവിശ്വാസത്തിന്റേയും അക്ഷര വേലിയേറ്റം സൃഷ്ടിച്ച വിപ്ലവ ഗാഥയാണ് തൊണ്ണൂറിലെത്തിയ ‘ചന്ദ്രിക’യുടെ സഞ്ചാര വര്‍ഷങ്ങള്‍.
ഭരണകൂടങ്ങളും അക്കാലത്ത് വിരലിലെണ്ണാന്‍ മാത്രമുള്ള മലയാള പത്രങ്ങളും മനുഷ്യരെന്ന പരിഗണനപോലും നല്‍കാത്തവര്‍ക്കുവേണ്ടി പറയാനും പൊരുതാനുമായി ഒരു പത്രം.
1934 മാര്‍ച്ച് 26;മലയാളി മുസ്്ലിം സമൂഹത്തിന് അക്ഷരാര്‍ത്ഥത്തില്‍ അന്ന് വലിയ പെരുന്നാളായിരുന്നു. 1921 ലെ സ്വാതന്ത്ര്യ യുദ്ധങ്ങള്‍ തകര്‍ത്തെറിഞ്ഞ മലബാറിന്റെ മണ്ണിന്. ജീവന്‍വെടിഞ്ഞും നാടുകടത്തപ്പെട്ടും മരണപര്യന്തം തടവറയിലുരുകിയും ലക്ഷം ജനങ്ങള്‍ കാണാമറയത്തായിരുന്നു. ആശ്രയം നഷ്ടപ്പെട്ട് പെരുവഴിയിലായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും വയോജനങ്ങളുമായ സ്വന്തബന്ധുക്കളുടെ കണ്ണീര്‍ ചാലുകള്‍ നാട് കുതിര്‍ത്തിരുന്നു.
ഏറനാട്, വള്ളുവനാട്, കോഴിക്കോട് താലൂക്കുകളുള്‍പ്പെടെ മലബാറില്‍ അരങ്ങേറുന്ന കിരാത നടപടികളൊന്നും പുറം ലോകമറിയുന്നില്ല. ചുറ്റിലും നിരന്നു നില്‍ക്കുന്നത് സായുധ സൈനിക സങ്കേതങ്ങള്‍. വിദ്യാഭ്യാസവും തൊഴിലുമില്ല. കൊടുംപട്ടിണിയും മഹാരോഗങ്ങളും,അധികാര-സമ്പന്ന ശക്തികളുടെ കൊടിയ ദ്രോഹങ്ങളും ഇഴചേര്‍ന്ന അഗാധമയ ഇരുട്ടില്‍ തടഞ്ഞുവീണ് ജീവിത മോഹങ്ങളുപേക്ഷിച്ചവരായിരുന്നു അവരിലേറെയും.
ആ കൂരിരുള്‍ വഴികള്‍ക്കു മീതെയാണ് പ്രത്യാശയുടെ പ്രഭപരത്തി, മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമായ തലശ്ശേരിയില്‍ ‘ചന്ദ്രിക’ തെളിഞ്ഞത്. കേരള മുസ്്ലിം സാമൂഹിക നവോത്ഥാനത്തിന്റെ നായകനായ കെ.എം സീതി സാഹിബിന്റെ കാര്‍മികത്വത്തില്‍. ഹാജി ഇസ്ഹാഖ് അബ്ദുസ്സത്താര്‍ സേട്ട് സാഹിബ്, സി.പി മമ്മുക്കേയി സാഹിബ്, എ.കെ കുഞ്ഞിമായന്‍ ഹാജി, കിടാരന്‍ അബ്ദുറഹിമാന്‍ ഹാജി, മുക്കാട്ടില്‍ മൂസാ സാഹിബ് എന്നിവര്‍ ‘ചന്ദ്രിക’യുടെ പിറവിയില്‍ അര്‍ത്ഥവും ആശയവുമായി നിലകൊണ്ടു. 1935ല്‍ സി.പി മമ്മുക്കേയി സാഹിബ് മാനേജിങ് ഡയറക്ടറായി മുസ്്ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി രൂപവത്കരിച്ചു. മുസ്്ലിം വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വമായി രൂപപ്പെട്ട തലശ്ശേരി മുസ്്ലിം ക്ലബിലെ ചര്‍ച്ചയാണ് ‘ചന്ദ്രിക’യുടെ ആശയാടിത്തറയായത്. തലശ്ശേരി ജില്ലാ ജഡ്ജ് മീര്‍ സൈനുദ്ദീന്‍ സാഹിബി(ആന്ധ്ര)ന്റെ നിര്‍ദ്ദേശവും പ്രേരണയായി. അബ്ദുറഹിമാന്‍ അലിരാജ, കെ. ഉപ്പി സാഹിബ്,ബി.പോക്കര്‍ സാഹിബ് തുടങ്ങിയവര്‍ ‘ചന്ദ്രിക’ക്ക് കരുത്ത് പകര്‍ന്നു. തൈലക്കണ്ടി സി മുഹമ്മദ് പ്രിന്ററും പബ്ലിഷറും എഡിറ്ററുമായായിരുന്നു തുടക്കം.
കെ.കെ മുഹമ്മദ് ശാഫി സാഹിബ് ചന്ദ്രിക ദിനപത്രത്തിന്റെ പ്രഥമ പത്രാധിപരായി.
1946 ഫെബ്രുവരിയില്‍ ‘ചന്ദ്രിക’യുടെ ആസ്ഥാനം മലബാറിന്റെ തലസ്ഥാന പട്ടണമായ കോഴിക്കോട്ടേക്ക് മാറ്റി. എ.കെ കുഞ്ഞിമായന്‍ ഹാജി രണ്ടാമത്തെ മാനേജിങ് ഡയരക്ടര്‍.

 ചന്ദ്രികയുടെ ബഹുമുഖ പുരോഗതിക്ക് നേതൃത്വം നല്‍കിയ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മുതല്‍ മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റുമാര്‍ പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇപ്പോള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മാനേജിങ് ഡയറക്ടര്‍മാരായി .മലയാള നാടിന്റെ പൊതുജീവിതമാകെ നിറഞ്ഞുനിന്ന ജനനായകരാല്‍ സ്ഥാപിതമാവുകയും വളര്‍ന്നു പന്തലിക്കുകയും ചെയ്ത’ചന്ദ്രിക’ സ്വാതന്ത്ര്യ സമരത്തെ ജ്വലിപ്പിച്ചു നിര്‍ത്തുമ്പോഴും ജനതയില്‍ അവകാശബോധവും പുരോഗതിക്കായുള്ള ചിന്തയും വളര്‍ത്തി. അധഃസ്ഥിത പിന്നാക്ക, ന്യൂനപക്ഷ സമൂഹത്തിന്റെ അഭിമാനാവകാശ സംരക്ഷണത്തില്‍ സമ്പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചു. അപകര്‍ഷതയിലാഴ്ന്ന സമുദായത്തില്‍ അഭിമാന ബോധമുണര്‍ത്തി,അവരെ രാഷ്ട്രീയ പ്രബുദ്ധരാക്കി പുനരുദ്ധരിച്ചു. സംഘടിച്ചു ശക്തരാക്കി അധികാര പങ്കാളികളാക്കി.പിന്നാക്ക പ്രദേശങ്ങളുടെയും പിന്നാക്ക ജനതയുടെയും അഭിവൃദ്ധിക്കായി പ്രയത്നിച്ചു. പോര്‍ത്തുഗീസുകാര്‍ തൊട്ടുള്ള വൈദേശിക ശക്തികള്‍ക്കെതിരെ നടത്തിയ നൂറ്റാണ്ടുകളുടെ ചെറുത്തുനില്പുകളില്‍ തകര്‍ക്കപ്പെട്ട മലബാറിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയായി. സമുദായത്തിനകത്തേയും സമുദായങ്ങള്‍ തമ്മിലേയും ആശയ ഭിന്നതകള്‍ നില നില്‍ക്കുമ്പോഴും പൊതു ലക്ഷ്യത്തില്‍ ഒരുമിക്കാനുള്ള മുസ്്ലിംലീഗ് സൗഹൃദ യജ്ഞങ്ങളില്‍ ചന്ദ്രിക നിര്‍ണായക പങ്കുവഹിച്ചു.

 അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ ഒരു തലമുറയെ പഠിപ്പിച്ച ചന്ദ്രിക, വിദ്യാഭ്യാസ പ്രോത്സാഹനം പ്രധാന അജണ്ടയായി കരുതി. പ്രൈമറി സ്‌കൂളുകള്‍ പോലുമില്ലാത്ത പ്രദേശങ്ങള്‍ കണ്ടെത്തി അധികൃത ശ്രദ്ധയില്‍ കൊണ്ടുവന്നു. സ്‌കൂളുകളും കോളജുകളും സര്‍വകലാശാലകളും ഗതാഗത സൗകര്യങ്ങളും ആതുരാലയങ്ങളും റവന്യു ജില്ലകളും വരെ നേടിയെടുക്കാന്‍ ജനകീയ മുന്നേറ്റങ്ങള്‍ക്കു പിന്‍ബലമേകി.കാലിക്കറ്റ് സര്‍വകലാശാല രൂപീകരണത്തിനെതിരിലുയര്‍ന്ന കുപ്രചരണങ്ങളെ ചെറുത്തു. മലപ്പുറം ജില്ലക്കുള്ള പോരാട്ടത്തില്‍ പലപ്പോഴും ചന്ദ്രിക മാത്രമായി.
മുസ്്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരിലുയര്‍ന്ന ഹീനമായ വര്‍ഗീയ പ്രചരണങ്ങള്‍ക്കും മുസ്്ലിംലീഗിനെതിരായ കടന്നാക്രമണങ്ങള്‍ക്കുമെതിരെ കരുത്തുറ്റ പ്രതിരോധ കവചമായി. മുസ് ലിംകളാദി ന്യൂനപക്ഷ, പിന്നാക്ക ജനതയുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ നേടാനും സംരക്ഷിക്കാനും മുന്നില്‍ നിന്നു.സംവരണത്തിനു പോരാടി. ശരീഅത്ത് നിയമങ്ങള്‍ക്കെതിരെ ആക്രമണത്തിന്റെ കുന്തമുനയുമായി വന്നവര്‍ക്കെതിരെ ചന്ദ്രിക തനിച്ചുനിന്നു പടനയിച്ചു. അറബി, ഉര്‍ദു ഭാഷകള്‍ക്കെതിരായ കരിനിയമങ്ങളെയും ഏകസിവില്‍ കോഡിനും സാമ്പത്തിക സംവരണത്തിനുമുള്ള മുറവിളികളെയും പതറാതെ നേരിട്ടു. മതമൈത്രി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സ്നേഹഗീതിയായി. വര്‍ഗീയതയും തീവ്രവാദവും നാടിന്നാപത്താണെന്ന് ശക്തമായ ബോധവത്കരണത്തിലൂടെ സമുദായത്തെ സജ്ജമാക്കി. കേരളത്തില്‍ മതേതര രാഷ്ട്രീയം സുഭദ്രമാക്കി.

 മലയാള സാഹിത്യ പരിപോഷണത്തിനൊപ്പം മാപ്പിള സാഹിത്യത്തെ മുഖ്യധാരയോട് ചേര്‍ക്കുകയും ചെയ്തു. വിശ്വ പ്രസിദ്ധമായ ഇസ് ലാമിക കൃതികളും എഴുത്തുകാരും ചന്ദ്രിക യിലൂടെ മലയാളിയുടെ വായനാ ലോകത്തെത്തി. ചന്ദ്രികയില്‍ എഴുതിത്തുടങ്ങി ജ്ഞാന പീഠത്തോളം വളര്‍ന്നവരുള്‍പ്പെടെ മലയാളത്തിന്റെ അഭിമാന നക്ഷത്രങ്ങളായ മഹാ സാഹിത്യകാരന്മാരേറെയുണ്ട്. മുസ്്ലിംലീഗിന്റെ രാഷ്ട്രീയ, ചരിത്ര, നയ,നിലപാടുകള്‍ സുവ്യക്തമാം വിധം ചന്ദ്രിക പൊതു സമൂത്തെ ബോധ്യപ്പെടുത്തി. പ്രവാസി ലോകത്തും രാജ്യത്തിനകത്തുമുള്ള ജീവകാരുണ്യ യജ്ഞങ്ങള്‍ക്കു പിന്‍ബലമേകി. പ്രവാസി സമൂഹത്തിന്റെ പ്രശ്നപരിഹാരങ്ങളുടെ ജിഹ്വയായി. ദലിത്, പിന്നാക്ക സമൂഹങ്ങളെ മുന്‍നിരയിലേക്കു നയിച്ചു.
ചന്ദ്രികയുടെ ഫലപ്രദമായ ഈ ദൗത്യ നിര്‍വഹണത്തെ മഹാനായ കെ എം സീതി സാഹിബ് അഭിമാന പൂര്‍വ്വം വിലയിരുത്തി:വിഭജനത്തിനു മുമ്പ് പൊതുവിലും, അതിനുശേഷം പ്രത്യേകിച്ചും മുസ്്ലിംലീഗിന്റെ സന്ദേശം എത്രയും ശക്തിയോടുകൂടി മുസ്്ലിമീങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുവാനും ലീഗിനെതിരെ നടത്തപ്പെട്ടുകൊണ്ടിരുന്ന ദുഷ്പ്രചരണങ്ങളെ തകര്‍ക്കുവാനും ചന്ദ്രിക ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ അമൂല്യസേവനങ്ങളെ മുസ്്ലിമീങ്ങള്‍ കൃത്യജ്ഞതയോട് കൂടി എന്നും സ്മരിക്കുന്നതാണ്. വിഭജനത്തിനു ശേഷം എല്ലാ വിരുദ്ധശക്തികളും ഏകോപിച്ച് ലീഗിന്റെ നേര്‍ക്ക് ഭയങ്കരമായ ഒരു ആക്രമണം നടത്തിയ ആ ഇരുണ്ട കാലഘട്ടത്തില്‍ ലീഗിന്റെ സന്ദേശം സധൈര്യം മുസ്്ലിമീങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുവാനും അവരുടെ ആത്മവിശ്വാസവും ധൈര്യവും നിലനിര്‍ത്തുവാനും മുസ്്ലിംലീഗിന്റെ ജിഹ്വയായി ചന്ദ്രിക മാത്രമേ ഉണ്ടായിരുന്നുള്ളു. വിഭജനത്തെ തുടര്‍ന്ന് ഉത്തരേന്ത്യയിലുണ്ടായ കൂട്ടക്കൊലകളെ സംബന്ധിച്ച് ചില ഇംഗ്ലീഷ് പത്രങ്ങളില്‍ പ്രസിദ്ധം ചെയ്യപ്പെട്ട ഒരു ലേഖനത്തിന്റെ പരിഭാഷ പ്രസിദ്ധം ചെയ്തതിന് ചന്ദ്രികയുടെ മേല്‍ ഗവണ്‍മെന്റ് നടപടിയെടുക്കുകയും 1000 ഉറുപ്പിക ജാമ്യം കെട്ടിവെക്കുവാന്‍ കല്‍പിക്കുകയും ചെയ്തു. പ്രസ്തുത കല്‍പനക്കെതിരില്‍ ചന്ദ്രിക മദിരാശി ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചുവെങ്കിലും ഗവണ്‍മെന്റിന്റെ തീരുമാനം റദ്ദാക്കുവാന്‍ ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്‍ ഒരുകൊല്ലം കഴിഞ്ഞതിന് ശേഷം ഗവണ്‍മെന്റ് പ്രസ്തുത ജാമ്യസംഖ്യ ചന്ദ്രികക്ക് തിരിച്ചുകൊടുക്കുവാന്‍ കല്‍പിച്ചുവെന്നത് പത്രത്തിന്റെ നേര്‍ക്കുണ്ടായ ഭയാശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. മുസ്്ലിമീങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ ക്ഷേമാഭിവൃദ്ധിക്കു വേണ്ടി ചന്ദ്രിക ചെയ്തുകൊണ്ടിരിക്കുന്ന അനര്‍ഘ സേവനങ്ങളെ മുസ്്ലിം സമുദായം രാഷ്ട്രീയപരിഗണന കൂടാതെ സന്തോഷപൂര്‍വ്വം അംഗീകരിക്കുമെന്നെനിക്കറിയാം.

 ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറായിരുന്ന ജ. സി.പി മമ്മുക്കേയിയുടെ മരണശേഷം മാനേജിങ് ഡയറക്ടറായി വന്ന ജ. എ.കെ കുഞ്ഞിമായന്‍ ഹാജി സാഹിബ് പത്രത്തിന്റെ സാമ്പത്തികഭദ്രതക്കും പ്രചാരണത്തിനുംവേണ്ടി അഭിനന്ദനീയമായ സേവനം ചെയ്തിട്ടുണ്ടെന്നത് വിസ്മരിക്കാവതല്ല. അദ്ദേഹം ഈയിടെ പ്രായാധിക്യം നിമിത്തമുള്ള സാങ്കേതിക കാരണങ്ങളാലും അനാരോഗ്യം ഹേതുവായും പ്രസ്തുത സ്ഥാനം ഒഴിഞ്ഞതിന് ശേഷം ചന്ദ്രികയുടെ നിലനില്‍പ്പില്‍ എപ്പോഴും നിര്‍ണ്ണായകമായ ഒരു പങ്കുവഹിച്ചിട്ടുള്ള ജ. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘ചന്ദ്രിക’ മുസ്്ലിം സമുദായത്തിന്റെ ശക്തിയേറിയ ഒരു ജിഹ്വയായി നിലനില്‍ക്കുവാന്‍ തക്കവണ്ണം അതിന്റെ സാമ്പത്തിക ഭദ്രതക്ക് വേണ്ടി ‘മുസ്്ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി’യുടെ ഓഹരികളെടുത്തും മറ്റുപ്രകാരത്തിലും സഹായിക്കുവാന്‍ കേരളത്തിലെ മുസ്്ലിമീങ്ങളോട് സവിനയം അഭ്യര്‍ത്ഥിച്ചുകൊള്ളട്ടെ(ചന്ദ്രികയുടെ സേവനങ്ങള്‍, കെ.എം സീതിസാഹിബ്). ‘ചന്ദ്രിക’ ആദായത്തിനു വേണ്ടി നടത്തുന്ന ബിസിനസ്സ് സ്ഥാപനമല്ല; ജന സേവനം നടത്തുന്ന പൊതുസ്ഥാപനമാണ്’എന്ന സി എച്ചിന്റെ വാക്കുകള്‍ പത്രത്തെ സംബന്ധിച്ച നയപ്രഖ്യാപനമാണ്.
ചന്ദ്രികയുടെ ജന്മദശയിലുളവായിരുന്ന ആപത്ശങ്കകളേയും പില്‍ക്കാലം നല്‍കിയപ്രതീക്ഷകളേയും കുറിച്ച് സി എച്ച് മുഹമ്മദ് കോയാ സാഹിബ് വിസ്തരിക്കുന്നുണ്ട്: 1934 മാര്‍ച്ച് 26 കേരളത്തിന്റെ ചരിത്രത്തില്‍ അതിപ്രധാനമായ ഒരു സുദിനമാണ്. അന്നാണ് മുസ്്ലിം സമുദായത്തിന് വെളിച്ചവും മാര്‍ഗ്ഗദര്‍ശനവും നല്‍കുന്ന ‘ചന്ദ്രിക’ ആദ്യമായുദിച്ചത്. സമുദായത്തില്‍ നിന്നു ശരിയായ പ്രോത്സാഹനം ലഭിക്കാതെ തുടങ്ങിയും മുടങ്ങിയും വീണ്ടും തുടങ്ങിയും മുടങ്ങിയും കൊണ്ടിരുന്ന മുസ്്ലിം പത്രങ്ങളുടെ ശ്മശാനഭൂവിലാണ് ആശയുടെ തീനാളം പോലെ ഒരു കൊച്ചുശിശു പിറന്നുവീണത്. വക്കം മൗലവിയുടെ ‘ദീപിക’, സീതി സാഹിബിന്റെ ‘ഐക്യം’ അബുമുഹമ്മദിന്റെ ‘മലബാര്‍ ഇസ്്ലാം’ മുതലായ പത്രങ്ങള്‍ ബാലാരിഷ്ടതകള്‍ മൂലം അകാല ചരമമടഞ്ഞ മുസ്്ലിം പത്രങ്ങളുടെ കൂട്ടത്തില്‍പെടുമെന്നു പറഞ്ഞാല്‍ അന്നൊരു പത്രം നടത്താനുള്ള വിഷമം എത്രയായിരുന്നു എന്ന് ഊഹിക്കാം!

 1934ല്‍ കേന്ദ്ര നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അബ്ദുസ്സത്താര്‍ സേട്ടും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും തമ്മില്‍ വാശിയേറിയ മത്സരം നടന്നു. പ്രസ്തുത തെരഞ്ഞെടുപ്പില്‍ ചന്ദ്രിക സേട്ട് സാഹിബിനെയാണ് അനുകൂലിച്ചിരുന്നത്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അല്‍പകാലത്തേക്ക് ചന്ദ്രിക നിര്‍ത്തിവെക്കേണ്ടി വന്നു. എന്നാല്‍ സീതിസാഹിബിന്റെയും മറ്റും പരിശ്രമഫലമായി പത്രം പുനരാരംഭിക്കാന്‍ തന്നെ തീരുമാനിച്ചു. സി.പി മമ്മുക്കേയി, സത്താര്‍ സേട്ട്, കുഞ്ഞിമായിന്‍ ഹാജി, കടാരന്‍ അബ്ദുറഹിമാന്‍ ഹാജി, മുക്കാട്ടില്‍ മൂസ എന്നിവര്‍ 500ക. വീതം മുടക്കി 400 വരിക്കാരോടും നല്ല ശുഭാപ്തി വിശ്വാസത്തോടും കൂടി ചന്ദ്രിക വീണ്ടും പുറത്തുവന്നു. ഒരു കൊല്ലംകൊണ്ടു വരിക്കാരുടെ ആറിരട്ടിയായി. പത്രത്തിന് നല്ല ആദായവും ഉണ്ടായിരുന്നു.
ഇക്കാലത്തൊക്കെ ചന്ദ്രിക ഏര്‍പ്പെട്ട രാഷ്ട്രീയവും സാമുദായികവുമായ സമരങ്ങളില്‍ പത്രത്തിനു കാര്യമായ പിന്‍ബലം നല്‍കിയത് സീതി സാഹിബിന്റെ കരുത്തുറ്റ തൂലികയായിരുന്നുവെന്നതു സ്മരണീയമാണ്. ‘മാതൃഭൂമി’, ‘അല്‍ അമീന്‍’ മുതലായ പത്രങ്ങളുടെ വാളിന്റെ വായ്ത്തല മടക്കിയത് ആ അജയ്യ തൂലികയാണെന്ന വസ്തുത അധികമാളുകളും അറിഞ്ഞിരിക്കയില്ല. 1938ല്‍ ‘ചന്ദ്രിക’ ദിനപത്രമായി കെ.കെ മുഹമ്മദ് ശാഫിയുടെ പത്രാധിപത്യത്തില്‍ പുറപ്പെട്ടു തുടങ്ങി. അക്കാലത്താണ് പ്രഗത്ഭനായ വി.സി അബുബക്കര്‍ പത്രാധിപസമിതിയംഗമായി ചേര്‍ന്നത്. രണ്ടുവര്‍ഷത്തോളം ദിനപത്രം പ്രശസ്തമായി നടന്നതിനുശേഷം പത്രക്കടലാസിന്റെ ക്ഷാമം മൂലവും മറ്റും അതു വാരികയാക്കേണ്ടി വന്നു.
കേരളത്തില്‍ മുസ്്ലിംലീഗിന്റെ പ്രവര്‍ത്തനം സജീവമായി നടന്ന കാലഘട്ടമായിരുന്നു. ദിനപത്രത്തിന്റെ അഭാവം ലീഗ് പ്രവര്‍ത്തനങ്ങളെ എത്രമാത്രം പ്രതികൂലമയി ബാധിച്ചിരുന്നുവെന്നു നേതാക്കന്മാര്‍ക്കു നന്നായി ബോധ്യപ്പെട്ടു. പക്ഷെ തല്‍ക്കാലം വാരികയായി പത്രം തുടരുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളു. പ്രതികൂല പരിതസ്ഥിതിയില്‍ വാരിക തുടര്‍ന്നു നടത്തുന്നതില്‍ പത്രാധിപര്‍ വിസിയും മാനേജര്‍ എം.പി മമ്മുവും വഹിച്ച പങ്ക് പ്രസ്താവ്യമാണ്. അക്കാലത്ത് ചന്ദ്രികക്ക് കാര്യമായ ധനസഹായം ചെയ്തവരില്‍ പരേതനായ സി.വി പക്കിക്കേയിയുടെ പേര് എടുത്തു പറയേണ്ടതുണ്ട്.
സ്ഥലം ലഭിക്കാനും മറ്റുമുണ്ടായ വളരെ വിഷമങ്ങള്‍ക്കു ശേഷം 1946 ഫെബ്രുവരി ആദ്യം കോഴിക്കോട് കിഴക്കേ നടക്കാവിലുള്ള ചിറക്കല്‍ അബ്ദുറഹിമാന്‍ ഹാജിയുടെ കെട്ടിടത്തില്‍ നിന്നു ‘ചന്ദ്രിക’ വീണ്ടും ദിനപത്രമായി ആരംഭിച്ചു. അന്നുമുതല്‍ ഇന്നുവരെ ദൈവകൃപയാല്‍ പത്രം മുടങ്ങാതെ നടന്നിട്ടുണ്ട്. അനുദിനം അഭിവൃദ്ധിപ്പെടുകയുമാണ്.

 നടക്കാവില്‍ നിന്നും ദിനപ്പത്രമായി വീണ്ടും പുറപ്പെട്ടപ്പോള്‍ പത്രാധിപര്‍ പ്രൊഫ. കെ.വി അബ്ദുറഹിമാനും മാനേജര്‍ പ്രൊഫ. കെ. കുഞ്ഞിപ്പക്കിയും ആയിരുന്നു. മാനേജിങ് ഡയറക്ടര്‍മാരായിരുന്ന എ.കെ കുഞ്ഞിമായിന്‍ ഹാജി, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പുനത്തില്‍ അബുബക്കര്‍ എന്നിവരുടെ സഹകരണവും ദിനപത്രത്തിന്റെ പ്രവര്‍ത്തനത്തിന് ഏറെ സഹായകമായി. സീതി സാഹിബും സത്താര്‍ സേട്ടു സാഹിബും എന്നും ‘ചന്ദ്രിക’യുടെ ദേഹവും ദേഹിയുമായിരുന്നു.
1946ല്‍ ‘ചന്ദ്രിക’ ദിനപ്പത്രമായപ്പോഴാണ് ഞാന്‍ ‘ചന്ദ്രിക’യുടെ സ്റ്റാഫില്‍ അംഗമായിച്ചേര്‍ന്നത്. 49ല്‍ കെ.വി അബ്ദുറഹിമാന്‍ ഫാറൂഖ് കോളജില്‍ ഉദ്യോഗാര്‍ത്ഥം സ്ഥാനമൊഴിഞ്ഞപ്പോള്‍ പത്രാധിപത്യം എന്റെ ചുമലിലായി. 1961ല്‍ സീതി സാഹിിന്റെ നിര്യാണത്തെ തുടര്‍ന്ന് അഞ്ചുമാസത്തേക്കു കേരള നിയമസഭ സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി ചന്ദ്രികയുമായി ബന്ധം വിടര്‍ത്തുന്നതുവരെ എന്റെ പത്രാധിപത്യം തുടര്‍ന്നു. സ്പീക്കര്‍ പദവി വലിച്ചെറിഞ്ഞു തിരിച്ചുവന്ന ശേഷം ഞാന്‍ ചീഫ് എഡിറ്റര്‍ പദവി ഏറ്റെടുത്തു. പരിചയ സമ്പന്നനായ വി.സി അബൂക്കര്‍ പത്രാധിപരാവുകയും ചെയ്തു.
സീതി സാഹിബിന്റെ മരണം ‘ചന്ദ്രിക’ക്ക് വലിയ ഒരു അടിയായിരുന്നു. ഏതു പ്രതിസന്ധിയിലും മാര്‍ഗ്ഗദര്‍ശനത്തിനായി അദ്ദേഹത്തെയാണ് ഞങ്ങള്‍ സമീപിക്കാറ്. അദ്ദേഹത്തില്‍ നിന്ന് ലഭിച്ച ഏറ്റവും വലിയ മുതല്‍ മുടക്കായ ആത്മവിശ്വാസത്തിലൂന്നിക്കൊണ്ട് അഭിവൃദ്ധിയിലേക്കു സഞ്ചരിക്കുമ്പോള്‍ ആ മഹാനെക്കുറിച്ച് പലതും സ്മരിക്കാനുണ്ട്.
കോഴിക്കോട്ടു നിന്നും പത്രം പുനരാരംഭിക്കാന്‍ ആവശ്യമായ ധനസഹായം ചെയ്തവരില്‍ മുന്നണിയില്‍ നില്‍ക്കുന്നത് കുഞ്ഞിമായന്‍ ഹാജി, എന്‍ കുഞ്ഞാലി ഹാജി, ബാഫഖി തങ്ങള്‍ എന്നിവരത്രെ. ഈ ധനസഹായവും ബാഫഖി തങ്ങളുടെ ദീര്‍ഘ ദൃഷ്ടിയുമാണ് രണ്ടാമത്തെ അകാലമരണത്തില്‍ നിന്നു ‘ചന്ദ്രിക’യെ കരകയറ്റിയത്.

 കുഞ്ഞിപ്പക്കിക്കു ശേഷം സി.പി കുഞ്ഞഹമ്മദും തുടര്‍ന്ന് സയ്യിദ് ഖാജാഹുസൈനും ‘ചന്ദ്രിക’യുടെ മാനേജര്‍മാരായി. ഖാജാ ഹുസൈന്റെ കാലത്താണ് ഇന്ന് കേരള പത്രരംഗത്തു സ്ഥിര പ്രതിഷ്ഠ നേടി കഴിഞ്ഞ ‘ചന്ദ്രിക’ ആഴ്ചപ്പതിപ്പ് ആരംഭിച്ചത്. ദിനപത്രത്തോടൊപ്പം ഒരാഴ്ചപ്പതിപ്പാരംഭിക്കുന്നത് അന്നാദ്യമായിട്ടാണ്. ആഴ്ചപ്പതിപ്പ് പേരെടുത്ത സാഹിത്യകാരന്‍മാര്‍ അണിനിരക്കുന്ന സാഹിത്യ സദ്യയെന്ന നിലയില്‍ മാത്രമല്ല പയറ്റിത്തഴകാത്ത ഇളം തൂലികക്കുള്ള പഠനക്കളരിയെന്ന നിലയിലും പ്രസിദ്ധമാണ്.
താമസിയാതെ ചന്ദ്രികക്കു വാരാന്തപ്പതിപ്പും ഉണ്ടായി. ശാസ്ത്രീയവും മറ്റുമായ ലേഖനങ്ങളും പംക്തികളും ഉള്‍ക്കൊള്ളുന്ന വാരാന്തപ്പതിപ്പും മലയാളത്തിലെ ഏതൊരു വാരാന്തപ്പതിപ്പിനോടും കിടപിടിക്കുന്നതാണ്.
യന്ത്രങ്ങള്‍, കെട്ടിടം എന്നിവയുടെ കാര്യത്തില്‍ ചന്ദ്രികക്കുണ്ടായ ക്രമപ്രവൃദ്ധമായ പുരോഗതി അത്ഭുതാവഹമത്രെ. തലശ്ശേരിയിലെ സിലിണ്ടര്‍ പ്രസ്സില്‍ അച്ചടിയാരംഭിച്ച ചന്ദ്രിക ഇന്നു ഫ്ളാറ്റ് ബെഡ് റോട്ടറിയിലാണടിക്കുന്നത്. അനതി വിദൂരഭാവിയില്‍ ട്യൂബുലര്‍ റോട്ടറി എത്തും. ജോബ് വിഭാഗത്തിലും ആധുനിക യന്ത്രങ്ങളുണ്ട്. ചന്ദ്രിക’ പ്രസിദ്ധീകരിക്കുന്ന വൈ.എം.സി.എ റോഡിലെ രമ്യഹര്‍മ്മ്യവും അതിനടുത്ത കൂറ്റന്‍ ഷെഡ്ഡും ഗോഡൗണും ‘ചന്ദ്രിക’യുടെ സ്വന്തമാണ്.
‘ചന്ദ്രിക’ രാജ്യത്തിന്റെ ഉത്തമതാല്‍പര്യത്തിനും സമുദായ സൗഹാര്‍ദ്ദത്തിനും വേണ്ടി നിലകൊള്ളുന്നു. മുസ്്ലിംലീഗിനെ വിഭജനാനന്തരം ഇന്ത്യയില്‍ നിലനിര്‍ത്തുന്നതിനു ‘ചന്ദ്രിക’ വഹിച്ച പങ്ക് ചരിത്രകാരന്‍മാര്‍ വിസ്മരിക്കുകയില്ല. സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും മതപരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കും ‘ചന്ദ്രിക’ ചെയ്ത സേവനം നിസ്സീമമാണ്. ഇങ്ങനെ ഒരു പത്രം ഇല്ലായിരുന്നെങ്കില്‍ കേരള മുസ്്ലിം സമുദായത്തിന്റെ സ്ഥിതി എന്താകുമായിരുന്നു? (ചന്ദ്രിക റിപ്പബ്ലിക് പതിപ്പ് -1965).

 മുസ് ലിം ലീഗിനും ന്യൂനപക്ഷ, പിന്നാക്ക സമുദായങ്ങള്‍ക്കുമെതിരെ മലകുലുക്കി വന്ന കൊടുങ്കാറ്റുകളെ ധിഷണയുടെ മന്ത്രശക്തിയാല്‍ പിടിച്ചുകെട്ടി ചരിത്രത്തിലേക്കു മടങ്ങിയ പത്രാധിപ കേസരികള്‍ പ്രൊഫ. മങ്കട ടി. അബ്ദുല്‍ അസീസ് സാഹിബ്, റഹീം മേച്ചേരി, എം.ഐ തങ്ങള്‍ എന്നിവര്‍ ഈ നവതി കാലത്തെ ആവേശ സ്മരണയാണ്.കാല്‍ നൂറ്റാണ്ടുകാലം പ്രിന്ററും പബ്ലിഷറും എഡിറ്ററുമായി പത്രത്തെ നയിച്ച് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന സി കെ താനൂര്‍, തുടര്‍ന്നു വന്ന നടക്കാവ് മുഹമ്മദ് കോയ, അഹമ്മദ് കുട്ടി ഉണ്ണികുളം, ടി പി ചെറൂപ്പ, നവാസ് പൂനൂര്‍ തുടങ്ങിയവരും കഴിഞ്ഞുപോയ സംവത്സരങ്ങളുടെ സാരഥ്യം വഹിച്ച പത്രാധിപന്മാരാണ് .
പ്രതിസന്ധിയുടെ മഹാപ്രളയങ്ങളിലും നില തെറ്റാതെ,സുവ്യക്തമായ ലക്ഷ്യബോധത്തോടെ, ചാഞ്ചല്യമില്ലാത്ത നിശ്ചയദാര്‍ഢ്യത്തോടെ യാത്ര മുടങ്ങാതെ ചന്ദ്രിക കടന്നുവന്ന 90 സംവത്സരങ്ങള്‍ അമൂല്യമായ ചരിത്ര മുഹൂര്‍ത്തങ്ങളുടെ അക്ഷയ ഖനിയാണ്. പതിമൂന്ന് എഡിഷനുകളിലായി ദിക്കെങ്ങും പടര്‍ന്ന് പ്രഭ ചൊരിയുന്ന ചന്ദ്രിക.ചരിത്രത്തിന്റെ ഇരുള്‍വഴികളിലെ പൗര്‍ണ്ണമി ചന്ദ്രിക. ഇന്ത്യയില്‍ മുസ്്ലിം മാനേജ്മെന്റിനു കീഴില്‍ ഇത്രയും സുദീര്‍ഘ പാരമ്പര്യമുള്ള ദിനപത്രമെന്നത് ഇന്നോളം ‘ ചന്ദ്രിക’യ്ക്കു മാത്രം മാറിലണിയാനുള്ള ദൈവാനുഗ്രഹത്തിന്റെ അഭിമാനപ്പതക്കം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും നടക്കില്ല’: കെ.സി. വേണുഗോപാൽ

Published

on

കോഴിക്കോട്: സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്‍റെ മതേതര സമൂഹം കൂട്ടുനിൽക്കില്ല. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണെന്നും അതിന് രാഷ്ട്രീയത്തിന്‍റെ നിറം വേണ്ടെന്നും കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ.സി. വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

സത്യൻ മാഷിന്റെ അവസാന സിനിമയായ ‘അനുഭവങ്ങൾ പാളിച്ചകളി’ൽ മിനിറ്റുകൾ മാത്രമുള്ള ഒരു കുഞ്ഞുസീനിൽ നടൻ ബഹദൂറിന്റെ അരികിൽ ആദ്യമായി വെള്ളിവെളിച്ചത്തിൽ അങ്കലാപ്പോടെ നിന്ന ഇരുപതുകാരൻ പയ്യനിൽ നിന്നാണ് മലയാള സിനിമയുടെ ശബ്ദവും മുഖവുമായി അയാൾ മാറിയത്. തന്റെ അരനൂറ്റാണ്ട് അഭിനയകാലത്തിൽ മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ നിൽപ്പുണ്ട് മമ്മൂട്ടി എന്ന പേര്.ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല.

മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരേസമയം ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമാകാനും ‘പൊന്തന്‍മാട’യില്‍ അടിയാളരൂപമാകാനും കഴിഞ്ഞിട്ടുണ്ട് മമ്മൂട്ടിക്ക്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല. അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവർ മാത്രമാണ്. മമ്മൂട്ടി ഇന്നും മുഹമ്മദ്‌ കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസ്സിലെ വെറുപ്പിൽ നിന്നുടലെടുക്കുന്നതാണ്.

കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ല. അമ്പത് വർഷക്കാലം മലയാളി ഊണിലും ഉറക്കത്തിലും കേട്ട ശബ്ദവും കണ്ട മുഖവും മമ്മൂട്ടിയുടേതാണ്, ആ മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറമില്ല, നിറം വേണ്ട. മമ്മൂട്ടി എന്നൊരൊറ്റക്കാരണം മതി.

Continue Reading

Culture

സ്ഥാനക്കയറ്റം നൽകുന്നില്ല; മിൽമ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം

: മിൽമ തെക്കൻ മേഖലയിലെ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം.തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലുമാണ് മിൽമ പ്ലാൻറുകളിൽ ഐഎൻടിയുസിയും സിഐടിയും ഉൾപ്പെടെയുള്ള തൊഴിലാളികൾ സമരം ചെയ്യുന്നത്

Published

on

തിരുവനന്തപുരം: മിൽമ തെക്കൻ മേഖലയിലെ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം.തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലുമാണ് മിൽമ പ്ലാൻറുകളിൽ ഐഎൻടിയുസിയും സിഐടിയും ഉൾപ്പെടെയുള്ള തൊഴിലാളികൾ സമരം ചെയ്യുന്നത്.തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സമരം ആരംഭിച്ചത്.

ഉയർന്ന തസ്തതികയിൽ ഉള്ളവർക്ക് മാത്രം സ്ഥാനക്കയറ്റം നൽകുന്നുവെന്നും നാലുവർഷമായി സാധാരണ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നില്ലെന്നും ആരോപിച്ചാണ് തൊഴിലാളി സംഘടനകൾ സംയുക്ത സമരം ആരംഭിച്ചത്. തിരുവനന്തപുരം അമ്പലത്തറയിലും കൊല്ലം തേവള്ളിയിലും പത്തനംതിട്ടയിലും ഐഎൻടിയുസി, സിഐടിയു പ്രവർത്തകർ രാവിലെ ആറു മണി മുതൽ സമരം ആരംഭിച്ചു. നേരത്തെ മിൽമ ഭരിച്ച കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് പ്രതി ഭാസുരാംഗൻറെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതി ആണ് ജീവനക്കാർക്കെതിരെ എല്ലാ അട്ടിമറികളും നടത്തിയതെന്ന ആരോപണമാണ് ഇവർ ഉയർത്തുന്നത്.

പാലുമായി പോകേണ്ട ലോറികൾ ജീവനക്കാർ തടഞ്ഞിരിക്കുകയാണ്. രാവിലെ ആറുമണിവരെ പാലുമായി ലോറികൾ പോയതുകൊണ്ട് രാവിലെ പാൽ ക്ഷാമം നേരിട്ടിരുന്നില്ല. എന്നാൽ 11 മണി കഴിഞ്ഞതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പാൽ ക്ഷാമം നേരിട്ടുതുടങ്ങി. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ മൂന്നു ജില്ലകളിലും പാൽ ക്ഷാമം രൂക്ഷമാകും. തങ്ങൾക്കെതിരെ എടുത്തിരിക്കുന്ന കള്ളക്കേസുകൾ പിൻവലിച്ചുകൊണ്ട് പ്രശ്‌നപരിഹാരത്തിന് മാനേജ്മെന്റെ അടിയന്തരമായി ചർച്ച നടത്തണമെന്ന ആവശ്യമാണ് തൊഴിലാളി സംഘടനകൾ മുന്നോട്ടുവെക്കുന്നത്.

Continue Reading

award

എസ്.കെ. പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി. രാമനുണ്ണിക്ക്

Published

on

തിരുവനന്തപുരം:എസ്.കെ.പൊറ്റെക്കാട്ട് സ്മാരകസമിതിയുടെ എസ്.കെ.പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി.രാമനുണ്ണിക്ക്.”ഹൈന്ദവം’ എന്ന കൃതിയാണ് 25000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരത്തിനര്‍ഹമായത്.

മറ്റു പുരസ്‌കാരങ്ങള്‍: കഥ- അക്ബര്‍ ആലിക്കര (ചിലയ്ക്കാത്ത പല്ലി), യാത്രാവിവരണം- അഭിഷേക് പള്ളത്തേരി (ആഫ്രിക്കയുടെ വേരുകള്‍), കവിത- ശിവാസ് വാഴമുട്ടം (പുലരിക്കും മുന്‍പേ), ബാലസാഹിത്യം- ഡോ. എസ്.ഡി.അനില്‍കുമാര്‍(അഭിലാഷ് മോഹന്‍ 8എ), നോവല്‍- ബി.എന്‍.റോയ് (കുര്യന്‍ കടവ്), ലേഖനം-കൃഷ്ണകുമാര്‍ കൃഷ്ണജീവനം(ആത്മോപദേശശതകം ഒരു ഉപനിഷദ് ദര്‍പ്പണം)

ഉജ്ജ്വല ബാലപ്രതിഭാ പുരസ്‌കാരം ഓസ്റ്റിന്‍ അജിത്തിനു നല്‍കുമെന്ന് സമിതി സെക്രട്ടറി രമേശന്‍ ദേവപ്രിയം, ജൂറി അംഗം സുജാ സൂസന്‍ ജോര്‍ജ്, പി.കെ.റാണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

Continue Reading

Trending