india

ഗ്യാന്‍വാപി പള്ളിയില്‍ ശാസ്ത്രീയ പരിശോധന തുടങ്ങി; തടയണമെന്ന ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

By webdesk13

July 24, 2023

വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ശാസ്ത്രീയ പരിശോധന ആരംഭിച്ചു. വാരണാസി ജില്ലാകോടതിയുടെ ഉത്തരവ് പ്രകാരം പുരാവസ്തുവകുപ്പാണ് സര്‍വേ നടത്തുന്നത്. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലധാര ഒഴിവാക്കിയാണ് പരിശോധന. 4 സ്ത്രീകളുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഇന്ന് പരാമര്‍ശിക്കും.

ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്ത് കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധന സുപ്രീം കോടതി തടഞ്ഞതിന് പിന്നാലെയാണ് പള്ളി മുഴുവനായി പരിശോധിക്കണമെന്ന ആവശ്യവുമായി സ്ത്രീകള്‍ ജില്ലാ കോടതിയെ സമീപിച്ചത്. പരിശോധനയോടനുബന്ധിച്ച് പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും ഹര്‍ജിക്കാരായ സ്ത്രീകളും അഭിഭാഷകരും ഉള്‍പ്പെടെ നാല്‍പ്പതോളം പേരാണ് പരിശോധനക്ക് എത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പള്ളിയില്‍ വീഡിയോഗ്രാഫിക് സര്‍വേ നടത്തിയിരുന്നു. തുടര്‍ന്ന് പള്ളിയില്‍ ശിവലിം?ഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടാണ് ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. 2021 ആഗസ്റ്റിലാണ് ഗ്യാന്‍വാപി പള്ളിയില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 5 സ്ത്രീകള്‍ വാരണാസി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.