india
പുതിയ പാർലമെൻറ് മന്ദിരത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ
കഴിഞ്ഞ ദിവസം ആരംഭിച്ച പ്രത്യേക പാർലമെൻറ് സമ്മേളനത്തി ന്റെ ഭാഗമായി ഇന്ന് പുതിയ മന്ദിരത്തിൽ പുനരാരംഭിച്ച സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ .
കഴിഞ്ഞ ദിവസം ആരംഭിച്ച പ്രത്യേക പാർലമെൻറ് സമ്മേളനത്തി ന്റെ ഭാഗമായി ഇന്ന് പുതിയ മന്ദിരത്തിൽ പുനരാരംഭിച്ച സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ .കേന്ദ്ര നിയമ മന്ത്രി അർജുൻ റാം ആണ് പാർലമെൻറിലേക്കും നിയമസഭകളിലേക്കും 33 ശതമാനം വനിതകളെ തിരഞ്ഞെടുക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് ബിൽ അവതരിപ്പിച്ചത് .
ഉച്ചക്ക്1 . 15നാണ് ലോക്സഭ പുതിയ മന്ദിരത്തിൽ പുനരാരംഭിച്ചത്. 2 15ന് രാജ്യസഭയിലും സമ്മേളനം പുനരാരംഭിച്ചു. വനിതാ സംവരണം അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ‘തനിക്ക് ദൈവം തന്ന അവസരമാണ് ‘ഇതെന്ന് അവകാശപ്പെട്ടു .ഗണേശ ചതുർത്ഥിയെക്കുറിച്ചും സ്പീക്കറുടെ അധ്യക്ഷപദത്തിന് സമീപം വെച്ചിരിക്കുന്ന ചെങ്കോലിനെ കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി ,വനിതകൾക്കും രാജ്യത്തെ പെൺകുട്ടികൾക്കും താൻ നൽകുന്ന സന്ദേശമാണ് വനിതാ സംവരണ ബില്ലെന്ന് അവകാശപ്പെട്ടു .തുടർന്നു സംസാരിച്ച കോൺഗ്രസിലെ ലോക്സഭ തലവൻ അധീരൻ രഞ്ജൻചൗധരി വനിതാ സംവരണ ബിൽ നേരത്തെ കോൺഗ്രസ് സർക്കാർ പാസാക്കിയതാണെന്ന് അവകാശപ്പെട്ടു. ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിച്ചതാണ് .അന്ന് പല കക്ഷികളും എതിർത്തിരുന്നതായി ചൗധരി പറഞ്ഞു. എന്നാൽ ഇതിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എതിർത്തു .അങ്ങനെ ബിൽ പാസാക്കിയിട്ടില്ലെന്നായി അമിത് ഷാ .ഈ വിവാദങ്ങൾക്കിടെയാണ് നിയമമന്ത്രി പുതിയ ബിൽ അവതരിപ്പിച്ചത് .
നിയമം പാസായാൽ രാജ്യത്തെ ലോക്സഭയിലും നിയമസഭകളിലും നിലവിലെ വനിതാഅംഗങ്ങളേക്കാൾ വനിതകളുടെ അംഗസംഖ്യ വൻതോതിൽ വർദ്ധിക്കും .മൊത്തമുള്ള അംഗങ്ങളുടെ 33 ശതമാനം വനിതകളെയാണ് ബിൽ പാസായാൽ തെരഞ്ഞെടുക്കുക.ഇതിനായി മണ്ഡലങ്ങൾ പുനർനിർണയിക്കും.
നിലവിൽ ലോക്സഭയിൽ 542 അംഗങ്ങൾ ആണുള്ളത്. 33 ശതമാനം സംവരണം നടപ്പായാൽ 180 വനിതകൾ എംപിമാരായി എത്തും. കേരളനിയമസഭയിലെ 140 അംഗങ്ങളിൽ 40 അധികം വനിതാഅംഗങ്ങൾ തിരഞ്ഞെടുക്കപ്പെടും. ഏതായാലും ബിൽ പാസാകാനുള്ള ഭൂരിപക്ഷം ഭരണമുന്നണിക്ക് ഉണ്ടെങ്കിലും പാസാകുമോ എന്ന് വ്യക്തമല്ല .വരുന്ന തെരഞ്ഞെടുപ്പിൽ വനിതകൾക്ക് വേണ്ടി തങ്ങൾ നിയമനിർമ്മാണം നടത്തിയെന്ന് അവകാശപ്പെടാൻ ആയിരിക്കും മോദി സർക്കാരും ബിജെപിയും ശ്രമിക്കുക. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏതായാലും നിയമം നടപ്പാക്കാനുള്ള സാധ്യതയില്ല .സംസ്ഥാന നിയമസഭകൾ കാലാവധി പൂർത്തിയാക്കിയാൽ മാത്രമേ പുതിയ നിയമം ബാധകമാകു. ഇതിനായി അതാത് നിയമസഭകൾ നിയമങ്ങൾ പാസാക്കുകയും വേണ്ടതുണ്ട്. നടക്കാനിരിക്കുന്ന 5 നിയമസഭ തെരഞ്ഞെടുപ്പിൽ നിയമം ബാധകമാകും എന്ന് കരുതാനും വയ്യ .അതായത് ബിൽ പാസാക്കപ്പെട്ടാലും നടപ്പാക്കുക ഇനിയും വൈകിയായിരിക്കും എന്നർത്ഥം. മോദിക്കും കൂട്ടർക്കും ഒരു തെര. പ്രചാരണായുധം മാത്രമാകും ഫലത്തിലിത്.
india
‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതി നടന്നതായി ധ്രുവ് റാഠി. തെരഞ്ഞെടുപ്പുകൾ നിക്ഷ്പക്ഷമായിരിക്കണമെന്നും എന്നാൽ ബിഹാർ തെരഞ്ഞെടുപ്പ് ഒരു തരത്തിലും സുതാര്യമായിരുന്നില്ലെന്നും ധ്രുവ് റാഠി പുതിയ വീഡിയോയിൽ പറയുന്നു. ആറ് തെളിവുകൾ നിരത്തിയാണ് ധ്രുവ് റാഠി ബിഹാർ തെരഞ്ഞെടുപ്പിലെ ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടുന്നത്. ബിഹാറിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വൻഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തിയത് ഇത്തരം വളഞ്ഞ വഴിയിലൂടെയാണെന്ന് തെളിവുകളിലൂടെ സമർഥിക്കുകയാണ് അദ്ദേഹം. ഈ തെളിവുകൾ തെറ്റാണെന്ന് തെളിയിക്കാൻ മോദി സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനേയും ധ്രുവ് റാഠി വെല്ലുവിളിച്ചു.
1. ജനങ്ങൾക്ക് പണം നൽകി വോട്ട്
തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ ആദ്യത്തെ തെളിവ് 10,000 രൂപയുടെ കൈക്കൂലിയാണെന്ന് ധ്രുവ് റാഠി പറയുന്നു. ആദ്യഘട്ട വോട്ടെടുപ്പിന് വെറും ആറ് ദിവസം മുമ്പ് ഒക്ടോബർ 31നും രണ്ടാംഘട്ട വോട്ടെടുപ്പിന് നാല് ദിവസം മുമ്പ് നവംബർ ഏഴിനുമുൾപ്പെടെ ബിഹാറിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം എത്തി. ഇത് നിയമാനുസൃത കൈക്കൂലിയാണ്. ഈ പണം വോട്ടർമാരെ സ്വാധീനിച്ചു. ചെറുകിട ബിസിനസ് തുടങ്ങാനാണ് ഇത് നൽകിയത്. ഈ പദ്ധതിപ്രകാരം സംസ്ഥാനത്തെ 1.25 കോടി സ്ത്രീകൾക്ക് പണം നൽകി. ആറ് മാസത്തിന് ശേഷം ഈ സ്ത്രീകൾക്ക് രണ്ട് ലക്ഷം രൂപ കൂടി നൽകുമെന്നും എൻഡിഎ സർക്കാർ വാഗ്ദാനം ചെയ്തു.
ജീവിക സെൽഫ്- ഹെൽപ് ഗ്രൂപ്പിൽ ചേർന്ന വനിതകൾക്കായിരുന്നു ഈ തുക നൽകിയത്. ഇവരെ ജീവിക ദീദി എന്നാണ് വിളിക്കുക. ഈ പദ്ധതിയുടെ ഗുണങ്ങളുടെ പശ്ചാത്തലത്തിൽ താനിതിനെ എതിർക്കുന്നില്ല. എന്നാൽ, ഇത് നൽകിയ സമയം വളരെ പ്രധാനമാണ്. സെപ്തംബർ 26നാണ് മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനിടെ ഈ പണം കൈമാറുകയും ചെയ്തു. അതിലൂടെ അവരുടെ വോട്ടിനെ സ്വാധീനിച്ചു. ആദ്യം 10,000 രൂപയും പിന്നീട് രണ്ട് ലക്ഷം രൂപ നൽകാമെന്ന വാഗ്ദാനവും കിട്ടുമ്പോൾ ആരാണ് വോട്ട് ചെയ്യാതിരിക്കുകയെന്ന് ധ്രുവ് റാഠി ചോദിക്കുന്നു.
പക്ഷേ ഇതിന് ഉത്തരം പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കാരണം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചുകഴിഞ്ഞാൽ അധികാരത്തിലിരിക്കുന്ന പാർട്ടിയും സർക്കാരും ഒരു തരത്തിലുമുള്ള സാമ്പത്തിക സഹായമോ ആനുകൂല്യങ്ങളോ ജനങ്ങൾക്ക് നൽകാൻ പാടില്ല. ഒക്ടോബർ ആറിനാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബർ 17, 24, 31, നവംബർ ഏഴ് ദിവസങ്ങളിൽ സ്ത്രീകൾക്ക് പണം നൽകി സർക്കാർ ഈ പെരുമാറ്റച്ചട്ടം ലംഘിച്ചു. ഇത് തെരഞ്ഞെടുപ്പോ അതോ ചിട്ടി പദ്ധതിയോ എന്ന് ധ്രുവ് ചോദിക്കുന്നു.
2004ലെ തെരഞ്ഞടുപ്പിന് തൊട്ട് മുൻപ് തമിഴ്നാട്ടിലെ ജയലളിത സർക്കാരും 2024ൽ ആന്ധ്രാപ്രദേശ് സർക്കാരും 2023ൽ തെലങ്കാന ബിആർഎസ് സർക്കാരും ഇത്തരത്തിൽ ധനസഹായം നൽകാൻ ശ്രമിച്ചപ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടുകയും തടയുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് മുമ്പ് ഇത്തരത്തിൽ സൗജന്യ പദ്ധതികൾ പ്രഖ്യാപിക്കരുതെന്നും അവർക്ക് നിർദേശം നൽകി. കാരണം ഇത് കൈക്കൂലി നൽകുന്നതുപോലെ തന്നെയാണ്. ബിഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ ഈ ഒരൊറ്റ കാരണം മാത്രം മതി- അദ്ദേഹം വ്യക്തമാക്കുന്നു.
2. ലക്ഷക്കണക്കിന് വ്യാജ വോട്ടർമാർ
മറ്റ് സംസ്ഥാനങ്ങളിൽ വോട്ട് ചെയ്ത നിരവധി വോട്ടർമാർ ബിഹാറിലും വോട്ട് ചെയ്തു എന്ന് ധ്രുവ് ചൂണ്ടിക്കാട്ടുന്നു. ഇതിന് നൂറുകണക്കിന് ഉദാഹരണങ്ങളുണ്ട്. ബിജെപി പ്രവർത്തകരായ നാഗേന്ദ്രകുമാർ ഡൽഹിയിലും ബിഹാറിലും അജിത് ഝാ ഹരിയാനയിലും ബിഹാറിലും ഡൽഹിയിലും വോട്ട് ചെയ്തു. ഇവരെല്ലാം തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ ഇതിന്‍റെയെല്ലാം ഫോട്ടോയടക്കം പോസ്റ്റ് ചെയ്തിരുന്നു. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറും നിരവധി വ്യാജന്മാരെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് തെരഞ്ഞടുപ്പ് കമ്മീഷനോട് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. വ്യാജ വോട്ടർമാരെക്കുറിച്ച് അന്വേഷിച്ച ഒരു വെബ്സൈറ്റ് ബിഹാറിൽ മാത്രം 14.35 ലക്ഷം വ്യാജ വോട്ടർമാരുണ്ടെന്ന് കണ്ടെത്തി. വ്യാജവോട്ടർമാരെ കണ്ടെത്താനുള്ള സോഫ്റ്റ് വെയറുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്രയധികം വ്യാജ വോട്ടർമാർ ബിഹാറിൽ ഉണ്ടായി എന്നതിന് ഉത്തരം പറയേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെന്നും എന്നാൽ അവർ മൗനം തുടരുകയാണെന്നും ധ്രുവ് പറയുന്നു.
3. സ്പെഷ്യൽ വോട്ടർ ട്രെയിനുകൾ
ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് സ്പെഷ്യൽ ട്രെയിനുകളിൽ ബിജെപി വ്യാജ വോട്ടർമാരെ കൊണ്ടുവന്നു. അവരെക്കൊണ്ട് ബിഹാറിൽ വ്യാജ വോട്ട് ചെയ്യിച്ചു. ഏകദേശം നാല് സ്പെഷ്യൽ ട്രെയിനുകളെങ്കിലും തെരഞ്ഞെടുപ്പ് ദിവസം ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് ഓടുന്നുണ്ടെന്ന് സുപ്രിംകോടതി അഭിഭാഷകൻ കപിൽ സിബൽ വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇവർ യഥാർഥ വോട്ടർമാരാണെങ്കിൽ അവർക്ക് സ്പെഷ്യൽ ട്രെയിനുകൾ എന്തിനാണെന്നും കപിൽ സിബൽ ചോദിച്ചിരുന്നു. ഈ ട്രെയിനുകളിലെ യാത്രയ്ക്കുള്ള എല്ലാ ചെലവുകളും ബിജെപിയോ മോദി സർക്കാരോ ആണ് വഹിക്കുന്നതെന്ന് ട്രെയിനിൽ യാത്ര ചെയ്തവർ പറയുന്ന ദൃശ്യങ്ങളും വാർത്താ ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെയെത്തിച്ചവർക്ക് ട്രെയിനുകളിൽ സൗജന്യ ഭക്ഷണവും നൽകി. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് അഴിമതിയാണ്. എന്നാൽ പരാതി ഉന്നയിച്ചിട്ടുപോലും ഇത് തടയാൻ ആവശ്യമായ നടപടി തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചില്ല.
4. സിസിടിവി നിയമങ്ങൾ മാറ്റി ദൃശ്യങ്ങൾ മറച്ചു
സിസിടിവി നിയമങ്ങളിൽ മാറ്റം വരുത്തി ക്രമക്കേടുകളെ മായ്ച്ചുകളഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച പരാതികളിൽ പോളിങ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ വലിയ തെളിവായാണ് പരിഗണിക്കപ്പെടുന്നത്. എത്രയാൾ എത്തിയെന്നും വോട്ട് ചെയ്തെന്നും ഒരേ ആൾ തന്നെ വീണ്ടും വോട്ട് ചെയ്തോ എന്നുമൊക്കെ ഈ ദൃശ്യങ്ങളിലൂടെ അറിയാമായിരുന്നു. എന്നാൽ നിയമങ്ങൾ മാറ്റി ഈ സിസിടിവി ദൃശ്യങ്ങളെല്ലാം മറച്ചു.
ചില സ്ഥലങ്ങളിൽ ഒരേ ആൾ തന്നെ രണ്ടു വിവിധ സ്ഥലങ്ങളിൽ വോട്ട് ചെയ്യുന്നെന്ന പരാതി ഉയർന്നിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ സഹിതം പരാതി ഉന്നയിക്കാൻ ഇപ്പോൾ സാധ്യമല്ല. മുൻപുണ്ടായിരുന്ന നിയമങ്ങൾ കാറ്റിൽ പറത്തി മോദി സർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങളനുസരിച്ച് ഇപ്പോൾ ഈ ദൃശ്യങ്ങൾ വിവരാവകാശ നിയപ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമാകില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസങ്ങൾക്കകം ഈ ദൃശ്യങ്ങൾ മായ്ച്ചുകളയുകയും ചെയ്യാം. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടേയും പെൺമക്കളുടേയും ദൃശ്യങ്ങൾ ഇത്തരത്തിൽ നൽകുന്നത് ഉചിതമാണോ എന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇത് ന്യായീകരിക്കാനായി കണ്ടെത്തിയ വാദം. അതിനിത് ബെഡ്റൂമിലെ ദൃശ്യങ്ങളാണോ, ജനങ്ങൾ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളല്ലേയെന്നും ധ്രുവ് റാഠി ചോദിക്കുന്നു. ഇത്തരമൊരു നീക്കത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നും ധ്രുവ് റാഠി അടിവരയിടുന്നു.
5. പട്ടികയിൽനിന്ന് വോട്ടർമാരെ വ്യാപകമായി വെട്ടി
ജൂണിനും സെപ്തംബറിനും ഇടയിലാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടത്തിയത്. വോട്ടർ പട്ടിക പുതുക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. എന്നാൽ വ്യാജ വോട്ടർമാരെ ഒഴിവാക്കിയില്ലെന്ന ആരോപണം ഇപ്പോഴും നിലനിൽക്കുന്നു. 7.89 കോടി വോട്ടർമാരാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ബിഹാർ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ എസ്ഐആറിന് ശേഷം ഇത് 7.42 കോടിയായി മാറി. അതായത്, 47 ലക്ഷത്തോളം വോട്ടർമാരെ വെട്ടി. എസ്ഐആറിന്‍റെ പേരിൽ പ്രതിപക്ഷ പാർട്ടികളുടെ വോട്ടർമാരെ കണ്ടെത്തി വെട്ടുകയാണ് ചെയ്തത്.
പ്രതിപക്ഷത്തിന് ഏറ്റവും സ്വാധീനമുള്ള സീമാഞ്ചലിലാണ് വോട്ട് വെട്ടൽ കൂടുതലും നടന്നത് എന്നതിൽ നിന്നുതന്നെ സർക്കാരിന്‍റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമാണ്. വെട്ടിമാറ്റപ്പെട്ട വോട്ടർമാരിൽ 24.7 ലക്ഷം പേരും മുസ്‌ലിം വോട്ടർമാരായിരുന്നു എന്നതും പ്രധാനമാണ്. മുസ്‌ലിം വോട്ടർമാരുടെ മാത്രമല്ല, ദലിത്, ആദിവാസി വോട്ടർമാരേയും ഇല്ലാതാക്കിയിട്ടുണ്ട്. എസ്ഐആറിന് ശേഷം തങ്ങളുടെ വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയതായി നിരവധി വോട്ടർമാർ പറയുന്ന വീഡിയോകളും ധ്രുവ് റാഠി കാണിച്ചു. ചില വോട്ടർമാർ പോളിങ് ബൂത്തുകളിൽ എത്തുന്നതിന് മുൻപ് തന്നെ മറ്റാരോ അവരുടെ വോട്ടുകൾ ചെയ്തിരുന്നു.
6. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പക്ഷപാതപരമായ നിലപാട്
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി സഹായിച്ചത് എങ്ങനെയെല്ലാമാണെന്ന് ധ്രുവ് റാഠി ആറാമത്തെ തെളിവായി വിശദീകരിക്കുന്നു. ബിജെപിക്ക് സൗകര്യപ്രദമായ ദിവസങ്ങളിൽ മാത്രമാണ് ഓരോ സംസ്ഥാനത്തും വോട്ടെടുപ്പ് ദിനങ്ങൾ നിശ്ചയിക്കുന്നത്. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് ദിനം പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. 2011ൽ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണം അവസാനിപ്പിച്ച് ബംഗാളിൽ മാത്രം കേന്ദ്രീകരിക്കാൻ മോദിക്കും അമിത് ഷായ്ക്കും സഹായമാകുംവിധമാണ് ഇവിടത്തെ വോട്ടെടുപ്പ് ദിനങ്ങൾ കമ്മീഷൻ ക്രമീകരിച്ചത്. ബിജെപി നേതാക്കൾ നിരന്തരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും അതിൽ ഒരിക്കൽപ്പോലും കമ്മീഷൻ ഇടപെടുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.
2024ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചു, മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തി. എന്നാൽ നടപടിയുണ്ടായില്ല. കാരണം മോദി സർക്കാരാണ് കമ്മീഷനെ തെരഞ്ഞെടുത്തതെന്നും ധ്രുവ് റാഠി പറയുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി എന്തുകൊണ്ട് തനിക്ക് കോടതിയിൽ പോയിക്കൂടാ എന്ന് നിങ്ങൾ ചോദിക്കും, എന്നാൽ 2023ൽ മോദി സർക്കാർ കൊണ്ടുവന്ന ഭേദഗദിപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേസ് ഫയൽ ചെയ്യാനാവില്ലെന്നും അതുകൊണ്ട് കാര്യമില്ലെന്നും ധ്രുവ് റാഠി വിശദമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് മോദി സർക്കാരിന് വേണ്ടി മാത്രമാണെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരങ്ങൾ കാണിക്കാൻ സാധിക്കുമെന്നും ധ്രുവ് റാഥി കൂട്ടിച്ചേർത്തു.
india
‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
ലഖ്‌നൗ: തീവ്ര വോട്ടർ പട്ടിക പരിഷ്തരണത്തിനെതിരെ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അടിത്തറ തകർക്കലാണ് എസ്ഐആറിന്റെ പേരിൽ നടക്കുന്നതെന്നാണ് അഖിലേഷ് യാദവിൻ്റെ ആക്ഷേപം. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരും വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുകയാണെന്നും സമാജ് വാദി നേതാവ് ആരോപിച്ചു.
“ഇന്ന് വോട്ടർ പട്ടികയിൽ നിന്ന് മാറ്റപ്പെടുന്നവർക്ക് നാളെ ഭൂമി രേഖകളും റേഷൻകാർഡും ബാങ്ക് രേഖയും ഇല്ലാതായേക്കാം. ജാതി സംവരണ ആനുകൂല്യത്തിൽ നിന്നും അവർ പുറത്താക്കപ്പെട്ടേക്കാം. കൊളോണിയൽ ഭരണകാലത്തുണ്ടായതിനേക്കാൾ വലിയ ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ബിജെപി നീക്കം എൻഡിഎ സഖ്യകക്ഷികളും മനസ്സിലാക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ വോട്ട് അടിത്തറ കൂടി ഇല്ലാതാകും,” അഖിലേഷ് യാദവ് എക്സ് പോസ്റ്റിൽ കുറിച്ചു.
നേരത്തെ എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു. 2004 ൽ എസ്ഐആർ നടപ്പാക്കിയത് രണ്ട് വർഷമെടുത്താണ്. ഇപ്പോൾ എന്തിനാണിത്ര ഭീകരമായ ധൃതിയോടെ നടപ്പാക്കുന്നതെന്നായിരുന്നു മമതയുടെ ചോദ്യം.
കണക്ടിവിറ്റി സ്പീഡില്ലാത്തതിനാൽ ബിഎൽഒമാർക്ക് വേഗത്തിൽ ജോലി ചെയ്യാനാകുന്നില്ല. ജോലി ഭാരം അവരുടെ ജീവനെടുക്കുകയാണ്. ഒരു പാർട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഎൽഒമാരുടെ ജീവൻ ഇല്ലാതാക്കുന്നു. അന്തിമ പട്ടിക വരുമ്പോൾ ഭയാനകമായ സ്ഥിതിയാകും എന്നുറപ്പാണ്. സമയമെടുത്ത് നല്ല രീതിയിൽ നടപ്പാക്കിയിരുന്നെങ്കിൽ സംസ്ഥാനം ഒപ്പം നിന്നേനെയെന്നും മമത ബാനർജി പറഞ്ഞു.
india
ആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
ഉത്തരവ് കുടിയേറ്റക്കാർക്കെതിരായ യോഗി ആദിത്യനാഥിന്റെ നടപടികൾക്ക് പിന്നാലെ.
ജനനത്തീയതി കണക്കാക്കാനോ ജനനസർട്ടിഫിക്കറ്റിന് പകരമായോ ആധാർകാർഡ് ഉപയോഗിക്കാനാവില്ലെന്ന് ഉത്തരവുമായി ഉത്തർപ്രദേശ് സർക്കാർ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനും തടവിൽ വെക്കാനുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്നാണ് പുതിയ നടപടി. മഹാരാഷ്ട്ര സർക്കാരും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
2023 ലെ നിയമപ്രകാരം ആധാർ കാർഡ് ഉപയോഗിച്ച് ഉണ്ടാക്കിയ ജനനസർട്ടിഫിക്കറ്റുകളും അസാധുവാകുമെന്നും ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്നും മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. ബീഹാർ എസ്‌ഐആറിൽ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള രേഖയായി ആധാർ കാർഡ് ഉപയോഗിക്കാമെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

