Connect with us

kerala

സിദ്ധാർഥിൻ്റെത് പാർട്ടി കൊലപാതകം – പി.കെ ഫിറോസ് 

എസ്.എഫ്.ഐ ഭീകരതക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ്
സമര സംഗമവും യൂത്ത് ലീഗ് ഉപവാസവും നടത്തി

Published

on

കല്പറ്റ : പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർഥിൻ്റെ കൊലപാതകം സി.പി.എം ആസൂത്രണം ചെയ്തതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. എസ്.എഫ്.ഐ ഭീകരതക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടി പി ചന്ദ്രശേഖന് സമാനമായ രീതിയിലാണ് സിദ്ധാർഥും കൊല്ലപ്പെട്ടത്. ടി.പി ക്കെതിരെ ദുരാരോപണം ഉന്നയിക്കുകയും കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് യഥാർത്ഥ പ്രതികളെ രക്ഷിക്കാനും കേസ് വഴിതിരിച്ച് വിടാനും ബോധപൂർവ്വമായ ശ്രമം നടത്തിയത് പോലെ  സിദ്ധാർഥിൻ്റെ കൊലപാതകത്തെ തുടർന്നും സി.പി.എം ആസൂത്രിതമായ നീക്കങ്ങളാണ് നടത്തിയത്.

സിദ്ധാർഥിനെതിരെ ദുരാരോപണം ഉന്നയിച്ചതും പാർട്ടിക്ക് പങ്കില്ലെന്ന് പ്രഖ്യാപിച്ചതും ഒരു വിദ്യാർത്ഥിയെ കൊണ്ട് എം.എസ്.എഫുകാരനെന്ന് പറയിപ്പിച്ച് നാടകം കളിച്ച് കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമം നടത്തിയതും സി.പി.എമ്മിൻ്റെ ആസൂത്രണത്തിൻ്റെ  ഭാഗമാണ്. ഓരോ പ്രദേശത്തും പാർട്ടി കൊലപാതകങ്ങളെ ആസൂത്രണം ചെയ്യാനും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കാനും പ്രത്യേകം ആളുകളെ ചുമതലപ്പെടുത്താറുണ്ട്.

പൊതു സമൂഹത്തിൽ മാന്യതയുടെ പരിവേശം നൽകുന്ന ഇവർക്ക് കൊലപാതകാസൂത്രണം നടത്തുക എന്നതാണ് പാർട്ടി ചുമതല. പാനൂരിൽ ഈ ചുമതല നിർവ്വഹിച്ചത് പി.കെ കുഞ്ഞനന്തനാണെങ്കിൽ വയനാട്ടിൽ ഇത് നിർവ്വഹിക്കുന്നത് പാർട്ടിയുടെ സംസ്ഥാന കമ്മറ്റി അംഗവും മുൻ എം.എൽ.എ യുമായ സി.കെ ശശീന്ദ്രനാണ്. അത് കൊണ്ടാണ് അദ്ദേഹം കേസിലെ പ്രതികൾക്കൊപ്പം മജിസ്ട്രേറ്റിനെ സമീപിച്ചതെന്നും ഫിറോസ് വ്യക്തമാക്കി.

കേരളത്തിലെ സർവ്വലാശാലകളിൽ പാർട്ടി ഭരണമാണ് നടക്കുന്നത്. വി.സി യും രജിസ്ട്രാറും ഡീനുമെല്ലാം പാർട്ടി നിയമനങ്ങളാണ്. എസ്.എഫ്.ഐ യുടെ ചിയേഴ്സ് മീറ്റിങ്ങ് ഉദ്ഘാടനം ചെയ്ത സർവ്വകലാശാല ഡീൻ എസ്.എഫ്.ഐ യുമായി ചിയേഴ്സ് ബന്ധം തുടരുന്ന  വ്യക്തിയാണെന്ന് വ്യക്തമാണ്. മാത്രവുമല്ല പി.എച്ച്.ഡി കോപ്പിയടിയാണെന്ന് തെളിഞ്ഞ വ്യക്തിയെയാണ് രജിസ്ട്രാറായി നിയമിച്ചിട്ടുള്ളത്.

അക്കാദമിക് കൗൺസിൽ അടക്കം ഇത് കണ്ടത്തിയിട്ടും ഇദ്ദേഹത്തെ രജിസ്ട്രാറാക്കാൻ തീരുമാനിച്ചത് പാർട്ടിയുടെ പ്രത്യേക ഇടപെടൽ കൊണ്ടാണെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. പിണറായി വിജയൻ്റെ പൊലീസ് ഈ കേസ് അട്ടിമറിക്കുമെന്ന് ഉറപ്പുള്ളതിനാൽ ഒരു സിറ്റിങ്ങ് ജഡ്ജിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷണം മുന്നോട്ടു കൊണ്ടു പോകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. കൊലപാതകം മറച്ച് വെക്കാൻ ശ്രമിച്ച വി.സി, രജിസ്ട്രാർ, ഡീൻ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ തയ്യാറാവണമെന്നും അല്ലാത്തപക്ഷം നിരന്തര പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും പി.കെ ഫിറോസ് അറിയിച്ചു.

പ്രതികൾക്ക് സംരക്ഷണമൊരുക്കിയ യൂണിവേഴ്സിറ്റി ഡീൻ ഉൾപ്പെടെയുള്ള അദ്ധ്യാപകരെ സർവ്വീസിൽ നിന്നും പിരിച്ചുവിടുക, കുറ്റവാളികൾക്ക് സൗകര്യമൊരുക്കിയ ഡീൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുക, സി.പി.എം നേതാക്കളുടെ പങ്ക് അന്യേഷണ വിധേയമാക്കുക, സർവ്വകലാ ശാലയിലെ അനധികൃത നിയമനങ്ങൾ പുറത്തു കൊണ്ടുവരിക എന്നി ആവിശ്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സമരം നടത്തിയത് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് എം.പി നവാസ് അദ്ധ്യക്ഷത വഹിച്ചു. ടി.സിദ്ധീഖ് എം.എൽ.എ, എം.എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ, ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ്‌, ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ, പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നാമനിര്‍ദേശ പ്രതിക നല്‍കിയത് 45,652 പേര്‍

Published

on

തിരുവനന്തപുരം: രണ്ട് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് 45,652 പേര്‍. പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ഥികളുടെയും റിബലുകളുടെയും ഉള്‍പ്പെടെ 59,667 നാമനിര്‍ദേശ പത്രികകളാണ് കമ്മിഷന് ലഭിച്ചത്. പത്രിക നല്‍കിയവരില്‍ 22,927 പേര്‍ വനിതകളാണ്. 22,927 പുരുഷന്‍മാരും പത്രിക നല്‍കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറത്താണ്, 5,845. എറണാകളുത്ത് 4616 പേരും തൃശൂരില്‍ 4327 പേരും പത്രിക നല്‍കിയിട്ടുണ്ട്. ആലപ്പുഴ-3830, കോഴിക്കോട്-3775, കൊല്ലം-3530, തിരുവനന്തപുരം-3485, പാലക്കാട്-3459, കോട്ടയം-2988, കണ്ണൂര്‍ 2564, പത്തനംതിട്ട-2317, ഇടുക്കി-2015, കാസര്‍കോട് -1561, വയനാട് 1340 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.

നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദേശ പത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.

Continue Reading

kerala

പാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

5 വർഷം മുന്പ് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന കോടതി വിമർശനത്തെത്തുടർന്നാണ് നടപടി

Published

on

തിരുവനന്തപുരം: പാലത്തായി പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലർക്കെതിരെ ഒടുവിൽ നടപടി. വനിതാ ശിശു വികസന വകുപ്പിന് കീഴിലെ കൗൺസലറെ സസ്പെൻഡ് ചെയ്തു. 5 വർഷം മുന്പ് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന കോടതി വിമർശനത്തെത്തുടർന്നാണ് നടപടി. മുൻ മന്ത്രി കെ.കെ ശൈലജക്ക് നൽകിയ പരാതി പരാമർശിച്ചായിരുന്നു കോടതി വിമർശനം. കുട്ടിയോടുള്ള ചോദ്യങ്ങൾ ഉദ്ധരിച്ച് കൗൺസലർക്കെതിരെ വിധിയിൽ അതിരൂക്ഷ വിമർശനമുണ്ടായിരുന്നു. കേസ് അട്ടിമറിക്കാനും കുട്ടിയെ മാനസികമായി പീഡിപ്പിക്കാനും ശ്രമിച്ചെന്നായിരുന്നു മാതാവിന്റ പരാതി. കൗൺസലർമാർക്ക് ഈ ജോലിയിൽ തുടരാൻ അർഹതയില്ലെന്നും കോടതി വിധിയിൽ പറയുന്നുണ്ട്.

അശ്ലീലച്ചുവയുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്തുകൊണ്ട് ഇടപെട്ടില്ലെന്നും കോടതി വിമർശിച്ചു. പ്രസ്തുത മാനസികാരോഗ്യ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിലെ ഓരോ ചോദ്യങ്ങളും വിശദമായി പരിശോധിച്ച കോടതി, അവരുടെ ചോദ്യങ്ങൾ വഴി പ്രതിഭാഗത്തിന്റെ വാദങ്ങളെ പിന്തുണയ്ക്കാൻ ആവശ്യമായ ഇടപെടലുകൾ കൃത്യമായി ഉണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇവർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് 2020 സെപ്തംബർ 21ന് അന്നത്തെ വനിതാ ശിശുവികസന മന്ത്രിക്ക് പരാതി നൽകിയിരുന്നു. ബിജെപി നേതാവായ അധ്യാപകന്‍ കെ. പത്മരാജന്‍ പ്രതിയായ പാലത്തായി പീഡനക്കേസില്‍ കൗണ്‍സലിങ് നടത്തിയവര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതായും അതിവേഗ പോക്‌സോ കോടതി കണ്ടെത്തിയിരുന്നു. അത് തടയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ശ്രമിച്ചില്ലെന്നും അന്വേഷണസംഘവും ഉദ്യോഗസ്ഥരും ഇടയ്ക്ക് മാറിയത് കുട്ടിക്ക് മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading

kerala

വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്‍

തണ്ണീര്‍മുക്കത്തുള്ള ബ്യൂട്ടിഷന്റെ അടുത്തുപോയി മടങ്ങും വഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു

Published

on

ആലപ്പുഴ: വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. വരന്‍ ആശുപത്രിയില്‍ എത്തി താലികെട്ടി. ആലപ്പുഴയിലാണ് സംഭവം. തുമ്പോളി സ്വദേശികളായ ഷാരോണും ആവണിയും തമ്മിലായിരുന്നു വിവാഹം. തണ്ണീര്‍മുക്കത്തുള്ള ബ്യൂട്ടിഷന്റെ അടുത്തുപോയി മടങ്ങും വഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ആവണിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റിരുന്നു.

ഒരുഘട്ടത്തില്‍ വിവാഹം മുടങ്ങുമെന്നു കരുതിയിരുന്നു. എന്നാല്‍ ആവണിയുടെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഷാരോണ്‍ ആശുപത്രിയില്‍ എത്തി ആവണിക്ക് താലി കെട്ടി. മണ്ഡപത്തില്‍ വിവാഹസദ്യയും ഒരുക്കി.

ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12.12നും 12.25 നും മധ്യേയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെയായിരുന്നു ആവണിക്ക് പരിക്കേല്‍ക്കുന്നത്. ആദ്യം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആവണിയെ പ്രവേശിപ്പിച്ചത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് എത്തി.

വിവാഹം മാറ്റിവെയ്ക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും ആവണിക്ക് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ആശുപത്രിയില്‍വെച്ചുതന്നെ താലികെട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ആവണിക്ക് നട്ടെല്ലിന് പരിക്കുണ്ട്. കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്. നാളെ സര്‍ജറി നടത്താനാണ് തീരുമാനം. ആവണിക്കൊപ്പം പരിക്കേറ്റവര്‍ നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Continue Reading

Trending