india
ഉത്തരേന്ത്യയിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാർട്ടിയുടെ ആഭ്യന്തര സർവേ
കഴിഞ്ഞ തവണ മുഴുവൻ സീറ്റുകളും തൂത്തുവാരിയ രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഇക്കുറി കടുത്ത വെല്ലുവിളിയാണ് പാർട്ടി നേരിടുന്നതെന്നാണ് സർവേയിൽ തെളിയുന്നത്.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം 400ൽ അധികം സീറ്റുകൾ നേടുമെന്ന വീരവാദത്തിനിടയിൽ ബി.ജെ.പിയെ ആശങ്കയിലാഴ്ത്തി പാർട്ടിയുടെ ആഭ്യന്തര സർവേ. ഇക്കുറി പാർട്ടി ഒറ്റക്ക് 370ലേറെ സീറ്റുകൾ നേടുമെന്ന അവകാശവാദം കൊഴുപ്പിക്കുന്നതിനിടയിലാണ് ആഭ്യന്തര സർവേ തിരിച്ചടിയായിരിക്കുന്നത്.
കഴിഞ്ഞ തവണ മുഴുവൻ സീറ്റുകളും തൂത്തുവാരിയ രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഇക്കുറി കടുത്ത വെല്ലുവിളിയാണ് പാർട്ടി നേരിടുന്നതെന്നാണ് സർവേയിൽ തെളിയുന്നത്.
ഹരിയാനയിലെ പത്തു സീറ്റുകളിൽ അഞ്ചിലും പാർട്ടി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. റോത്തക്, സോനേപട്, സിർസ, ഹിസാർ, കർണാൽ മണ്ഡലങ്ങളിലാണ് ബി.ജെ.പി വിയർക്കുന്നത്. 25 സീറ്റുകളുള്ള രാജസ്ഥാനിൽ ബാർമർ, ചുരു, നഗൗർ, ദോസ, ടോങ്ക്, കരൗലി തുടങ്ങിയ മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് കോൺഗ്രസ് കടുത്ത വെല്ലുവിളി ഉയർത്തുന്നത്.
ഉത്തരേന്ത്യയിൽ പലയിടത്തും സ്ഥാനാർഥി നിർണയം പാളിയെന്ന് ബി.ജെ.പി സർവേയിൽ സൂചനകളുണ്ട്. ജാട്ടുകൾ ഉൾപ്പെടെ പല സമുദായങ്ങളിലും ബി.ജെ.പിയുടെ സ്ഥാനാർഥി നിർണയത്തോടുള്ള നീരസം എതിരാളികൾ മുതലെടുത്താൽ പാർട്ടിക്ക് തിരിച്ചടിയേൽക്കും. ഇത്തവണ തെരഞ്ഞെടുപ്പിൽ തങ്ങൾ തുറുപ്പുചീട്ടായി ഉയർത്തിക്കാട്ടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹരിയാനയിലും രാജസ്ഥാനിലും വെല്ലുവിളി നേരിടുന്ന മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തിക്കുകയെന്നതും ബി.ജെ.പി അജണ്ടയിലുണ്ട്.
ഹരിയാനയിൽ പത്തുവർഷത്തെ ഭരണവിരുദ്ധ വികാരത്തിനൊപ്പം ജാട്ട് സമുദായത്തിന്റെ എതിർപ്പും ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് പഞ്ചാബ് യൂനിവേഴ്സിറ്റി അധ്യാപകനായ പ്രഫ. അശുതോഷ് കുമാർ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡ ഹരിയാനയിൽ ശക്തമായ സാന്നിധ്യമറിയിക്കുന്ന ഈ സാഹചര്യത്തിൽ ബി.ജെ.പിക്ക് സംസ്ഥാനത്ത് സമ്പൂർണ മേധാവിത്വം കാട്ടാൻ ഇക്കുറി കഴിയില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു.
india
ആള്‍മാറാട്ടം നടത്തി ട്രെയിന്‍ യാത്രക്കാരില്‍ നിന്നും തട്ടിയത് 10000ത്തിലധികം രൂപ; കുപ്പിവെള്ള വില്‍പ്പനക്കാരന്‍ പിടിയില്‍
സംഭവത്തില്‍ 40കാരനായ സഹറന്‍പൂര്‍ സ്വദേശി ദേവേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ലഖ്നൗ: ട്രെയിനില്‍ ടിടിയായി ആള്‍മാറാട്ടം നടത്തി യാത്രക്കാരില്‍ നിന്നും തട്ടിയത് പതിനായിരത്തിലധികം രൂപ. സംഭവത്തില്‍ 40കാരനായ സഹറന്‍പൂര്‍ സ്വദേശി ദേവേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മുന്‍പ് ട്രെയിനുകളില്‍ കുപ്പിവെള്ള വില്‍പ്പന നടത്തിയിരുന്നു. പിന്നീട് വേഷം മാറി ടിടി ചമഞ്ഞ് യാത്രക്കാരില്‍ നിന്നും പണം അടിച്ചു മാറ്റുകയായിരുന്നു. ഗോമതി എക്സ്പ്രസില്‍ പരിശോധന നടത്തി വരുന്നതിന്റെ ഇടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്. കൂടാതെ നിരവധി ടിക്കറ്റുകളും ഇയാളില്‍ നിന്നും കണ്ടെടുത്തു.
ടിടിമാര്‍ ധരിക്കുന്ന യൂണിഫോമുകളെ പോലെ സാമ്യം തോന്നുന്ന രീതിയിലായിരുന്നു ഇയാളുടെ വസ്ത്രധാരണം. യാത്രക്കാര്‍ ടിടിയാണെന്ന് വിശ്വസിക്കുന്ന വിധമാണ് ഇയാള്‍ ട്രെയ്നുകളില്‍ ടിക്കറ്റ് പരിശോധന നടത്തിയിരുന്നത്. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരും വിദ്യാഭ്യാസം കുറഞ്ഞവരും ആയിരുന്നു ഇയാളുടെ പ്രധാന ഇരകള്‍. ഇത്തരം ആളുകളെ കണ്ടെത്തി ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് വന്‍ തുകയ്ക്ക് ജനറല്‍ ടിക്കറ്റ് വില്‍ക്കുന്നതാണ് യുവാവിന്റെ പ്രധാന രീതി.
വിശദമായ ചോദ്യം ചെയ്യലില്‍ ഹരിദ്വാറിനും ബെംഗളൂരുവിനും ഇടയില്‍ ഓടുന്ന തീവണ്ടികളില്‍ ഇയാള്‍ മുന്‍പ് കുപ്പിവെള്ളം വില്‍പ്പന നടത്തിയിരുന്ന ആളെണെന്ന് പോലീസിനോട് ദേവേന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. ഇത്തരം ആള്‍മാറാട്ടം നടത്തികൊണ്ട് ഒരു ദിവസം പതിനായിരം രൂപ വരെ സമ്പാദിച്ചിരുന്നു എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
india
വിദ്വേഷ പരാമര്‍ശം; നിയമ വിദ്യാര്‍ഥിനിക്കെതിരെ പരാതി നല്‍കിയ യുവാവിനെ അറസ്റ്റ് ചെയ്ത് കൊല്‍ക്കത്ത പൊലീസ്
വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതും ചൂണ്ടിക്കാട്ടി ഗോള്‍ഫ് ഗ്രീന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിക്കാരനായ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

നിയമ വിദ്യാര്‍ഥിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഷര്‍മിഷ്ഠ പനോലിക്കെതിരെ പരാതി നല്‍കിയ വജാഹത് ഖാന്‍ ഖാദ്രി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് ബോളിവുഡ് സെലിബ്രിറ്റികളുടെ മൗനത്തെ വിമര്‍ശിച്ചും, പ്രവാചകനെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനുമാണ് ഷര്‍മിഷ്ഠ പനോളിക്കെതിരെ കേസെടുത്തത്.
ജൂണ്‍ 5 ന് കൊല്‍ക്കത്ത ഹൈക്കോടതി ഷര്‍മിഷ്ഠ പനോളിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതും ചൂണ്ടിക്കാട്ടി ഗോള്‍ഫ് ഗ്രീന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിക്കാരനായ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 2ന് ഹിന്ദു ദേവതകള്‍ക്കും പാരമ്പര്യങ്ങള്‍ക്കുമെതിരെ അവഹേളനപരവും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ചുവെന്നാണ് ആരോപണം. ശ്രീറാം സ്വാഭിമാന്‍ പരിഷത്ത് എന്നയാളാണ് യുവാവിനെതിരെ പരാതി നല്‍കിയത്.
തുടര്‍ന്ന് യുവാവിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ഇയാളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനമെന്ന് പൊലീസ് ആരോപിക്കുന്നു. ഷര്‍മിഷ്ഠ പനോലി കേസ് രാഷ്ട്രീയമായും അന്തര്‍ദേശീയമായും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
india
വിദ്വേഷ പ്രസംഗം; ഹൈക്കോടതി ജഡ്ജി എസ്.കെ യാദവിനെതിരെ അന്വേഷിക്കാന്‍ രാജ്യസഭ സമിതി രൂപീകരിച്ചേക്കും
ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ എംപിമാര്‍ 55 ഒപ്പുകളുള്ള നിവേദനം സമര്‍പ്പിച്ച് ആറ് മാസത്തിന് ശേഷം ഒപ്പ് പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്.

അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ 2024 ഡിസംബറില്‍ ഒരു വിഎച്ച്പി പരിപാടിയില്‍ ജഡ്ജി നടത്തിയ വിദ്വേഷ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സമിതിക്ക് രൂപം നല്‍കിയേക്കും.
ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ എംപിമാര്‍ 55 ഒപ്പുകളുള്ള നിവേദനം സമര്‍പ്പിച്ച് ആറ് മാസത്തിന് ശേഷം ഒപ്പ് പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കുന്നതിന്, ജഡ്ജസ് എന്‍ക്വയറി ആക്ട് പ്രകാരം രാജ്യസഭയില്‍ കുറഞ്ഞത് 50 എംപിമാരോ ലോക്സഭയില്‍ കുറഞ്ഞത് 100 എംപിമാരോ പ്രമേയത്തില്‍ ഒപ്പിടണം.
മാര്‍ച്ച് 21 ന് രാജ്യസഭയില്‍ സംസാരിക്കവേ, എംപിമാരുടെ ഒപ്പ് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് രണ്ട് മെയിലുകള്‍ അയച്ചിട്ടുണ്ടെന്ന് ധന്‍ഖര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് വിഎച്ച്പി പരിപാടിയില്‍ സംസാരിക്കവെ ജസ്റ്റിസ് യാദവ് ഇങ്ങനെ പറഞ്ഞിരുന്നു: ‘ഇത് ഹിന്ദുസ്ഥാന്‍ ആണെന്നും രാജ്യം ഹിന്ദുസ്ഥാനില്‍ ജീവിക്കുന്ന ഭൂരിപക്ഷത്തിന് അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും പറയാന്‍ എനിക്ക് ഒരു മടിയുമില്ല.’
ഡിസംബര്‍ 13 ന്, ജസ്റ്റിസ് യാദവ് വിദ്വേഷ പ്രസംഗത്തില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച്, രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ ഒരു പ്രതിനിധി സംഘം അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് സമര്‍പ്പിച്ചു.
ഫെബ്രുവരി 13 ന് സഭയെ അഭിസംബോധന ചെയ്തുകൊണ്ട്, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124 (3) പ്രകാരം ജസ്റ്റിസ് യാദവിനെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയത്തിനുള്ള തീയതിയില്ലാത്ത നോട്ടീസ് തനിക്ക് ലഭിച്ചതായി ധന്‍ഖര്‍ പറഞ്ഞു.
ഇംപീച്ച്മെന്റ് നോട്ടീസ് തീര്‍പ്പുകല്‍പ്പിക്കാത്തതിനാല്‍ വിഷയം പാര്‍ലമെന്റ് ഏറ്റെടുത്തതായി രാജ്യസഭാ സെക്രട്ടറി ജനറല്‍ പി സി മോദി സുപ്രീം കോടതിയെ അറിയിച്ചു. ഈ ആശയവിനിമയത്തെ തുടര്‍ന്നാണ് വിഷയത്തില്‍ ഇനി മുന്നോട്ടുപോകേണ്ടെന്ന് സുപ്രീം കോടതി തീരുമാനിച്ചതെന്നാണ് വിവരം.
മാര്‍ച്ച് 25ന് ഫ്ളോര്‍ ലീഡര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇംപീച്ച്മെന്റ് നോട്ടീസ് കെട്ടിക്കിടക്കുന്ന കാര്യം ഉന്നയിച്ചതെന്നാണ് വിവരം. ഒപ്പുകള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ സഭ നടന്നാലും ഇല്ലെങ്കിലും നടപടിയെടുക്കാമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ 21നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124 (4) അനുസരിച്ച്, ഒരു സുപ്രീം കോടതി ജഡ്ജിയെ പാര്‍ലമെന്റിന് ‘തെളിയിക്കപ്പെട്ട മോശം പെരുമാറ്റം’, ‘പ്രാപ്തിക്കുറവ്’ എന്നിവയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യാവുന്നതാണ്. ആര്‍ട്ടിക്കിള്‍ 218 പ്രകാരം, ഹൈക്കോടതി ജഡ്ജിമാര്‍ക്കും ഇത് ബാധകമാണ്.
-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india23 hours ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും
-
india2 days ago
പെരുന്നാളിന് നിയമവിരുദ്ധമായി കന്നുകാലികളെ കശാപ്പ് നടത്തിയെന്നാരോപം; അസമില്‍ 16 പേര് അറസ്റ്റില്‍
-
Video Stories2 days ago
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി