Connect with us

kerala

‘ദിവസങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടു ചിരിച്ചു’; വയനാട് ദുരന്തഭൂമിയിലെ കുരുന്നുകള്‍ക്ക് വിനോദയാത്രയൊരുക്കി എംഎസ്എഫ്‌

Published

on

ഒരു മാസക്കാലത്തിന് ശേഷം ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും മക്കൾ ഇന്നലെയൊന്ന് ചിരിച്ചു. ദുരന്തമുറ്റത്തെ മരവിപ്പിക്കുന്ന കാഴ്ചകളിൽ നിന്ന് മാറി, അമ്യൂസ്മെന്റ് പാർക്കുകളിൽ ഉല്ലസിച്ചും സ്നേക്ക് പാർക്കിൽ കറങ്ങിയും അവരിന്നലെ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിച്ചു. ഇനിയൊരിക്കലും മുമ്പത്തേത് പോലെയാവില്ലെങ്കിലും എല്ലാം മറന്നൊന്ന് ചിരിക്കാൻ അവർക്കൊപ്പം എം.എസ്.എഫിലെ സഹോദരന്മാരും ചേർന്നു. ഉരുൾപൊട്ടലിൽ പൊട്ടിയടർന്ന മൂന്ന് ദേശങ്ങളിലെ കുട്ടികൾക്കായി എം.എസ്.എഫ് ജില്ലാ കമ്മിറ്റിയാണ് വിനോദയാത്ര ഒരുക്കിയത്. മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരുമുൾപ്പെടെ ഉരുൾദുരന്തത്തിൽ മരിച്ച 115 വിദ്യാർത്ഥികളുമായി മൂന്ന് ബസുകളിലായി അവർ ഉല്ലാസ കാഴ്ചകളിലേക്കിറങ്ങി. നാലാം ക്ലാസുകാർ മുതൽ ബിരുദവിദ്യാർത്ഥികൾ വരെ യാത്രാസംഘത്തിലുണ്ടായിരുന്നു. പുലർച്ചെ നാല് മണിക്ക് ചൂരൽമലയിൽ നിന്ന് കൽപ്പറ്റ മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ടി.ഹംസ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

പാൽചുരമിറങ്ങിയ യാത്രാസംഘത്തെ കാത്ത് വഴിയോരങ്ങളിൽ മുസ്്ലിം ലീഗിന്റെയും പോഷകഘടകങ്ങളുടെയും പ്രവർത്തകർ മധുരവും സമ്മാനവുമായി കാത്തുനിന്നു. കണ്ണൂരിലെ സ്വകാര്യ അമ്യൂസ്മെന്റ് പാർക്കും പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രവും കുട്ടിക്കൂട്ടം സന്ദർശിച്ചു. നിശ്ചിത സമയമായതോടെ അടച്ച സ്നേക്ക് പാർക്ക് കുട്ടികൾക്കായി വീണ്ടും തുറന്നുനൽകുകയായിരുന്നു. രക്ഷിതാക്കൾക്കും അധ്യാപകർക്കുമൊപ്പം കൗൺസിലിംഗ് വിദഗ്ധരും ഡോക്ടറും സംഘത്തിനൊപ്പമുണ്ടായിരുന്നു. സെപ്തംബർ 2ന് സ്‌കൂൾ തുറക്കുന്നതിന് മുന്നേ കുട്ടികളുടെ മാനസിക ആരോഗ്യം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിനോദയാത്ര ഒരുക്കിയതെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് പി.എം റിൻഷാദ്, ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ എന്നിവർ പറഞ്ഞു. പി.കെ അഷറഫ്, സി. ശിഹാബ്, ഷംസീർ ചോലക്കൽ, മുബഷിർ, ഫസൽ എന്നിവരും കൂടെയുണ്ടായിരുന്നു. വീടുകളും കളിസ്ഥലങ്ങളും പള്ളിക്കൂടവും ഇല്ലാതായ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിനോദയാത്ര എന്ന ആശയമറിയിച്ച ഉടനെ പൂർണ പിന്തുണയുമായി മുസ്്ലിം ലീഗ് ഉപസമിതിയും മുസ്്ലിം ലീഗ് ജില്ലാ – പഞ്ചായത്ത് കമ്മിറ്റികളും കൂടെ നിന്നു.

kerala

മുന്‍ മാനേജരെ മര്‍ദിച്ചെന്ന പരാതി; ആരോപണങ്ങളില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

വിപിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രവര്‍ത്തിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്.

Published

on

മുന്‍ മാനേജരെ മര്‍ദിച്ചെന്ന പരാതിയില്‍ ആരോപണങ്ങള്‍ തള്ളി ഉണ്ണി മുകുന്ദന്‍. വിപിനെ മര്‍ദിച്ചിട്ടില്ലെന്നും കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞുവെന്നത് യാഥാര്‍ഥ്യമാണെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. ഇതൊരു അടി കേസല്ല. അടി ഉണ്ടായിട്ടില്ല. വിപിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രവര്‍ത്തിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. വിപിന്‍ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് പരിചയമില്ലാത്ത നമ്പറില്‍ നിന്നും വന്ന കോളില്‍ മോശമായി സംസാരിച്ചു. നിലവില്‍ അതിലാണ് പരാതി നല്‍കിയിരിക്കുന്നത്. വിപിന്‍ ഫെഫ്കയില്‍ അംഗമല്ല. രണ്ട് നടിമാര്‍ വിപിന്‍ കുമാറിനെതിരെ നല്‍കിയ പരാതി സിനിമ സംഘടനകളിലുണ്ടെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചു.

യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും ശ്രദ്ധ മാറ്റാന്‍ വിപിന്‍ തയ്യാറാക്കിയ നാടകമാണിപ്പോള്‍ നടക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍ ആരോപിച്ചു. തന്റെ കരിയര്‍ നശിപ്പിക്കാന്‍ സിനിമയിലെ തന്നെ ചില ആളുകള്‍ ശ്രമിക്കുന്നുണ്ടെന്നും പേരുകള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പത്രസമ്മേളനത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിപിനെ തല്ലിയെന്ന് തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്നും സംഭവത്തിന്റെ വീഡിയോ പുറത്തു വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ റിവ്യൂവുമായി ബന്ധപ്പെട്ടല്ല തര്‍ക്കം നടന്നത്. തന്റെ സുഹൃത്തായ ടൊവീനോയെ പോലും പ്രശ്നത്തില്‍ ഉള്‍പ്പെടുത്തുന്ന സ്ഥിതിയുണ്ടായതു കൊണ്ടാണ് വിശദീകരണം നല്‍കാന്‍ തീരുമാനിച്ചതെന്നും ഉണ്ണി വ്യക്തമാക്കി.

Continue Reading

kerala

മഴക്കെടുതി; കെഎസ്ഇബിക്ക് നഷ്ടം 160 കോടിയിലേറെ

2656 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2594 സ്ഥലങ്ങളില്‍ ഹൈടെന്‍ഷന്‍ ലൈനുകളുമാണ് ഇന്നലെ തകര്‍ന്നിരുന്നത്.

Published

on

സംസ്ഥാനത്തെ ശക്തമായ മഴയില്‍ കെഎസ്ഇബിയുടെ നഷ്ടം 160 കോടി കടന്നു. 3,153 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,826 ഹൈടെന്‍ഷന്‍ ലൈനുകളുള്‍പ്പെടെ തകര്‍ന്ന്, ഇതുവരെയുള്ള നാശനഷ്ടം 164.46 കോടി രൂപയായതായി കെഎസ്ഇബി അറിയിച്ചു. ഇന്നലെ 138.87 കോടി രൂപയുടെ നഷ്ടമാണുണ്ടായിരുന്നത്. 2656 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2594 സ്ഥലങ്ങളില്‍ ഹൈടെന്‍ഷന്‍ ലൈനുകളുമാണ് ഇന്നലെ തകര്‍ന്നിരുന്നത്.

Continue Reading

kerala

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന്‌പേര്‍ പിടിയില്‍

Published

on

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി വനംവകുപ്പ് മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഇവര്‍ രണ്ട്
പുലിപ്പലും, അഞ്ച് കിലോ ചന്ദനവുമായാണ് പിടിയിലായത്. മുന്‍ വനം വകുപ്പ് വാച്ചര്‍ കൃഷ്ണമൂര്‍ത്തി (60), പുതൂര്‍ ചേരിയില്‍ വിട്ടില്‍ അബ്ദുള്‍ സലാം (56), ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടില്‍ നിയാസ് (42) എന്നിവരാണ് വനം വകുപ്പിന്റെ പാലക്കാട് ഇന്റലിജന്‍സ് ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.

പുലിപ്പലും ചന്ദനവും വാങ്ങിക്കാനെത്തിയവര്‍ എന്ന് നടിച്ചാണ്് വനംവകുപ്പ് വിജിലന്‍സ് സംഘം ആദ്യം അബ്ദുള്‍ സലാമിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് അബ്ദുള്‍ സലാമിന്റെ ബൈക്കില്‍ ഇവര്‍ക്കായി ചന്ദനവുമായി എത്തിയ മൂലക്കൊമ്പ് സ്വദേശിയെ വേഷം മാറിയെത്തിയ ഫൈളൈയിംഗ് സ്‌ക്വാഡ് പിടിച്ചുകൂടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ പുലിപ്പലുമായി എത്തിയ അബ്ദുള്‍ സലാമും നിയാസും സ്‌ക്വാഡിന്റെ പിടിയിലായിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പുലിപ്പല്‍ നല്‍കിയത് മുന്‍ ഫോറസ്റ്റ് വാച്ചറായ കൃഷ്ണമൂര്‍ത്തിയാണെന്ന വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ കൃഷ്ണമൂര്‍ത്തിയെയും അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരെയും അഗളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending