india
മദ്രസകളെ ശരിവെച്ച് സുപ്രീംകോടതി
മതബോധനം നടത്തുമ്പോള്‍ തന്നെ മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന് നിരീക്ഷിച്ച്, ഉത്തര്‍ പ്രദേശിലെ മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീം കോടതി ശരിവെക്കുമ്പോള്‍ രാജ്യത്തെ മദ്രസാ സംവിധാനങ്ങളുടെ പ്രസക്തിക്ക് അടിവരയിട്ടിരിക്കുകയാണ് പരമോന്നത നീതിപീഠം. 2004ലെ മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച് റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ചിഫ് ജെസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ചരിത്രപരമായ വിധി വിദ്യാഭ്യാസ നിലവാരം നിയന്ത്രിക്കുകയും പരീക്ഷ നടത്തുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യുന്ന നിയന്ത്രണ സ്വഭാവം യു.പിയിലെ മദ്രസാ നിയമത്തിനുണ്ടെന്നും ഈ സംവിധാനം ന്യൂനപക്ഷ താല്പര്യങ്ങള് സംരക്ഷിക്കുന്നുണ്ടെന്നുമുള്ള സുപ്രീം കോടതി വിധി കീഴ്ക്കോടതിക്ക് മാത്രമല്ല, മദ്രസാ സംവിധാനങ്ങള്‍ക്കെതിരായ നിരന്തര നിക്കങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്ന തല്പരകക്ഷികള്ക്കുകൂടിയുള്ള കനത്ത പ്രഹരമാണ്.
യു.പി മദ്രസാ വിദ്യാഭ്യാസ ബോര്‍ഡിന്റെ നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി എ സ്. റാത്തോഡ് എന്നയാള്‍ നല്കിയ ഹര്‍ജിയിലായിരുന്നു അലഹബാദ് ഹൈക്കോടതി ലക്നൗ ബെഞ്ചിന്റെ അസാധാരണമായ വിധി. മദ്രസകള്‍ മതനിരപേക്ഷതക്ക് എതിരാണെന്ന് വിധിച്ചകോടതി മദ്രസാ വിദ്യാര്‍ത്ഥികളെ ഔപചാരിക സ്കൂള്‍ സംവിധാനത്തിലേക്ക് ചേര്‍ക്കാനും ഉത്തരവിട്ടിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ എരി തീയില്‍ എണ്ണ എന്ന കണക്കെ മദ്രസകളെ നിയന്ത്രിക്കാനും സര്‍ക്കാര്‍ സഹായം അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ബാലാവകാശ കമ്മിഷന് കത്തയക്കുകയും ചെയ്തിരുന്നു. കോടതിയുടെ ശക്തമായ വിമര്‍ശനത്തെത്തുടര്‍ന്ന് കമ്മിഷനും തിരുമാനം മരവിപ്പിക്കേണ്ടി വന്നിരുന്നു. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്താണ് കമ്മിഷന് അമിത ഉത്സാഹമെന്നും മറ്റുമത പഠന സ്ഥാപനങ്ങളുടെ കാര്യത്തിലും സമാന നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നുമായിരുന്നു അന്ന് കോടതി ചോദിച്ചത്.
പരമോന്നത നീതിപീഠത്തിന്റെ വിധിപ്രസ്താവം അലഹബാദ് ഹൈക്കോടതിക്കുമാത്രമല്ല കാലാകാലങ്ങളായി മദ്രസകളെ ഉന്നംവെച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ ശക്തികള്ക്കുകൂടിയുള്ള മുന്നറിയിപ്പാണ്. വിദ്യാര്‍ത്ഥികളുടെ ഭാവിയോ വിദ്യാഭ്യാസ രീതിയോ ഒന്നുമല്ല, മദ്രസാ വിദ്യാഭ്യാസത്തോടുള്ള അടങ്ങാത്ത വിദ്വേഷം മാത്രമാണ് ഇത്തരം നിക്കങ്ങളുടെയെല്ലാം പിന്നിലെന്നത് പകല്‍പോലെ തെളിഞ്ഞ യാഥാര്‍ത്ഥ്യങ്ങളാണ്. ബാലാവകാശ കമ്മിഷന്റെയും മറ്റു അധികാരകേന്ദ്രങ്ങളുടെയും നീക്കങ്ങള്‍ സദുദ്ദേശപരമാണെങ്കില്‍ മദ്രസകള്‍ക്ക് ഭൗതികമായും അക്കാദമികപരമായും കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. കാരണം വിദ്യാഭ്യാസം അവകാശ നിയമം നിലവിലുള്ള ഒരു രാജ്യത്ത് ലക്ഷക്കണക്കായ വിദ്യാര്‍ത്ഥികള്‍ പള്ളിക്കുടങ്ങളുടെ പടി പോലും കാണാതെ തെരുവിലൂടെ അലയുമ്പോള്‍ അവരില്‍ പലര്‍ക്കും മതവിദ്യയോടൊപ്പം സ്കൂള്‍ വിദ്യാഭ്യാസം നല്കി സര്‍ക്കാറിന്റെ ഭരണഘടനമായ ഉത്തരവാദിത്ത നിര്‍വഹണത്തിന് സഹായം നല്കിക്കൊണ്ടിരിക്കുകയാണ് ഇത്തരം സ്ഥാപനങ്ങള്‍, ആ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നതിന് പകരം കൃത്യമായ ഇടവേളകളില്‍ രാഷ്ട്രിയമായും നിയമപരമായുമുള്ള നീക്കങ്ങളിലൂടെ മദ്രസകള്‍ക്കെതിരെ ഉറഞ്ഞുതുള്ളുകയാണ് ഇക്കൂട്ടര്‍ ചെയ്തുകൊണ്ടരിക്കുന്നത്.
സംഘ്പരിവാരത്തിന്റെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ മദ്രസാ സംവിധാനങ്ങള്‍ക്ക് കഴിയും എന്നതുമാത്രമാണ് ഈ വിദ്വേഷ പ്രചരണത്തിന്റെ ലക്ഷ്യം. സ്നേഹത്തിന്റെയും സ ഹിഷ്ണുതയുടെയും സമഭാവനയുടെയുമെല്ലാം നന്മനിറഞ്ഞ പാഠങ്ങള്‍ ചെറുപ്രായത്തില്‍തന്നെ സായത്തമാക്കപ്പെടുന്നു എന്നതോടൊപ്പം സ്കൂള്‍ വിദ്യാഭ്യാസം നേടാനായി ഇതര സമുദായത്തിലെ കുട്ടികള്‍ മദ്രസയിലെത്തുന്നതിലൂടെ ഒരുമയുടെയും ഉള്‍ക്കൊള്ളലിന്റെയും സംസ്കാരങ്ങള്‍ അവര്‍ക്കിടയില്‍ കൈമാറ്റംചെയ്യപ്പെടുന്നു എന്നതും സംഘപരിവാരത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇടങ്ങളില്‍ മാത്രമേ തങ്ങള്‍ക്ക് നിലനില്പുള്ളൂ എന്ന വ്യക്തമായ ബോധ്യമുള്ള അവര്‍ അത്തരത്തിലുള്ള സാമൂഹ്യ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന് മദ്രസകളെ ഇല്ലായ്മചെയ്യേണ്ടത് പ്രഖ്യാപിത നിലപാടായി സ്വീകരിച്ചിരിക്കുകയാണ്. ലക്ഷക്കണക്കായ മദ്രസകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്ത് ഏതെങ്കിലുമൊരു മദ്രസയില്‍ എന്തെങ്കിലുമൊരു അനിഷ്ട സംഭവമുണ്ടായാല്‍ അതിനെ സാമാന്യവല്ക്കരിക്കാനും അതിന്റെ പേരില്‍ മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് പ്രസ്താവനയിറക്കാനും അത്യാവേശം കാണിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഈ ഗൂഢാലോചനയെ തിരിച്ചറിയുകയും പൊ ളിച്ചടുക്കുകയും ചെയ്തു എന്ന നിലയില്‍ ചിഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിപ്പിച്ച വിധി ചരിത്രപരമാണെന്ന് നിസംശയം പറയാനാകും.
india
പോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി
ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.
ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.
india
പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.
20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.
india
ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്സുമടക്കം 4 മരണം
പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്സും ഉള്‍പ്പെടെ നാല് പേര് ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india7 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

