india
മോദി ഭരണത്തിൽ സ്വകാര്യ നിക്ഷേപത്തിന്റെയും ഉപഭോഗത്തിന്റെയും ‘ഇരട്ട എൻജിൻ’ പാളം തെറ്റി: ജയറാം രമേശ്
‘നബാർഡി’ന്റെ ആൾ ഇന്ത്യ റൂറൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ സർവേ 2021-22ൽ നിന്നുള്ള പുതിയ ഡേറ്റ പ്രകാരം ഇന്ത്യയുടെ ‘ഡിമാൻഡ് പ്രതിസന്ധി’ വരുമാന സ്തംഭനാവസ്ഥയുടെ അനന്തരഫലമാണ് എന്നതിന്റെ തെളിവുകൾ പുറത്തുവിടുന്നുവെന്നും സർവേയിൽനിന്നുള്ള പ്രധാന കാര്യങ്ങൾ ഉദ്ധരിച്ച് രമേശ് പറഞ്ഞു.
സുസ്ഥിരമായ വരുമാന സ്തംഭനം മൂലം ഇന്ത്യ വൻ ‘ഡിമാൻഡ് പ്രതിസന്ധി’ നേരിടുന്നതായി കോൺഗ്രസ്. മോദി ഭരണത്തിന്റെ പത്ത് വർഷത്തിൽ സ്വകാര്യ നിക്ഷേപത്തിന്റെയും ബഹുജന ഉപഭോഗത്തിന്റെയും ‘ഇരട്ട എൻജിൻ’ പാളം തെറ്റിയതായും വിവിധ ഡേറ്റ നിരത്തി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
ഓരോ ദിവസം കഴിയുന്തോറും ഇന്ത്യയുടെ മരണാസന്നമായ ഉപഭോഗകഥയുടെ ദുരന്തം കൂടുതൽ വ്യക്തമാകും. കഴിഞ്ഞയാഴ്ച ‘ഇന്ത്യ ഇങ്ക്സി’ൽ നിന്നുള്ള നിരവധി സി.ഇ.ഒമാർ ‘ചുരുങ്ങിക്കൊണ്ടിരിക്കുന്ന’ മധ്യവർഗത്തെക്കുറിച്ച് മുന്നറിപ്പ് നൽകി. ‘നബാർഡി’ന്റെ ആൾ ഇന്ത്യ റൂറൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ സർവേ 2021-22ൽ നിന്നുള്ള പുതിയ ഡേറ്റ പ്രകാരം ഇന്ത്യയുടെ ‘ഡിമാൻഡ് പ്രതിസന്ധി’ വരുമാന സ്തംഭനാവസ്ഥയുടെ അനന്തരഫലമാണ് എന്നതിന്റെ തെളിവുകൾ പുറത്തുവിടുന്നുവെന്നും സർവേയിൽനിന്നുള്ള പ്രധാന കാര്യങ്ങൾ ഉദ്ധരിച്ച് രമേശ് പറഞ്ഞു.
ഇന്ത്യക്കാരുടെ ശരാശരി പ്രതിമാസ കുടുംബ വരുമാനം കാർഷിക കുടുംബങ്ങൾക്ക് 12,698 മുതൽ 13,661 രൂപവരെയും കാർഷികേതര കുടുംബങ്ങളിൽ 11,438 രൂപയുമാണ്. ശരാശരി കുടുംബത്തിന്റെ വലിപ്പം 4.4 ആണെന്ന് കണക്കാക്കിയാൽ, ഗ്രാമപ്രദേശങ്ങളിലെ പ്രതിശീർഷ വരുമാനം പ്രതിമാസം 2,886 രൂപയാണ്. അഥവാ ഒരു ദിവസം 100 രൂപയിൽ താഴെ.
അതുകൊണ്ട് തന്നെ ഭൂരിഭാഗം ഇന്ത്യക്കാർക്കും അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം ഉപഭോഗത്തിന് വളരെ കുറച്ച് പണമേ ഉള്ളൂവെന്നും രമേശ് പറഞ്ഞു. എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് ഇതേ വിനാശകരമായ നിഗമനത്തിലേക്കാണ്. വരുമാനം ഇടിഞ്ഞ ശരാശരി ഇന്ത്യക്കാരന് 10 വർഷം മുമ്പ് വാങ്ങാൻ കഴിയുന്നതിനേക്കാൾ കുറച്ചേ ഇന്ന് വാങ്ങാൻ കഴിയുന്നുള്ളൂ. ഇതാണ് ഇന്ത്യയുടെ ഉപഭോഗം കുറയാനുള്ള ആത്യന്തിക കാരണമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തൊഴിലാളികളുടെ യഥാർഥ വേതനം 2014 നും 2023 നും ഇടയിൽ കുറഞ്ഞുവെന്ന് ലേബർ ബ്യൂറോയുടെ വേതന നിരക്ക് സൂചിക ഡേറ്റ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. അതേസമയം, മൻമോഹൻ സിങ് സർക്കാറിന്റെ കീഴിൽ കർഷകത്തൊഴിലാളികളുടെ യഥാർത്ഥ വേതനം ഓരോ വർഷവും 6.8 ശതമാനമായി വർധിച്ചുവെന്ന് കാർഷിക മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്ക് ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മിസ്റ്റർ മോദിയുടെ കീഴിൽ കർഷകത്തൊഴിലാളികളുടെ യഥാർത്ഥ വേതനം ഓരോ വർഷവും മൈനസ് 1.3 ശതമാനം ഇടിഞ്ഞു’.
2014 നും 2022 നും ഇടയിൽ ഇഷ്ടിക ചൂളയിലെ തൊഴിലാളികളുടെ യഥാർത്ഥ വേതനം മുരടിക്കുകയോ കുറയുകയോ ചെയ്തുവെന്ന് അവകാശപ്പെടാൻ സെന്റർ ഫോർ ലേബർ റിസർച്ച് ആൻഡ് ആക്ഷൻ ഡേറ്റയും അദ്ദേഹം ഉദ്ധരിച്ചു. ഇഷ്ടികച്ചൂളകളിൽ കഠിനാധ്വാനം ഉൾപ്പെടുന്നുവെന്നും ഇന്ത്യയിലെ ഏറ്റവും ദരിദ്രർക്കുള്ള അവസാന ആശ്രയമാണ് കുറഞ്ഞ വേതനം നൽകുന്ന ഈ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോഗത്തിലെ ഈ മാന്ദ്യം നമ്മുടെ ഇടക്കാല-ദീർഘകാല സാമ്പത്തിക സാധ്യതകളെ നശിപ്പിക്കുകയാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തങ്ങളുടെ ഉൽപന്നങ്ങൾക്ക് വിപണി ഉറപ്പുനൽകാൻ ഉപഭോഗത്തിൽ മതിയായ വളർച്ചയില്ലെങ്കിൽ പുതിയ ഉൽപാദനത്തിൽ നിക്ഷേപം നടത്താൻ ഇന്ത്യയിലെ സ്വകാര്യമേഖല തയ്യാറാകില്ല.
സർക്കാരിന്റെ 2024 സ്വന്തം സാമ്പത്തിക സർവേ പറയുന്നതനുസരിച്ച്, മെഷിനറികളിലും ഉപകരണങ്ങളിലും ബൗദ്ധിക സ്വത്തവകാശ ഉൽപ്പന്നങ്ങളിലും സ്വകാര്യമേഖലയിലെ മൊത്തം സ്ഥിര മൂലധനം 2023 സാമ്പത്തിക വർഷം വരെയുള്ള നാല് വർഷത്തിനുള്ളിൽ 35 ശതമാനം മാത്രമാണ് വളർന്നത്. സ്വകാര്യമേഖലയുടെ പുതിയ പദ്ധതി പ്രഖ്യാപനങ്ങൾക്കിടയിൽ 21 ശതമാനം ഇടിഞ്ഞതോടെ ഇത് കൂടുതൽ വഷളാകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയുടെ ദശാബ്ദക്കാലത്തെ സുസ്ഥിര ജി.ഡി.പി വളർച്ചയുടെ ‘ഡബിൾ എഞ്ചിൻ’ ജൈവേതര പ്രധാനമന്ത്രി കഴിഞ്ഞ പത്ത് വർഷങ്ങളിൽ പാളം തെറ്റിച്ചു. അശ്രദ്ധമായ നയരൂപീകരണം, മണ്ടത്തരമായ നോട്ട് നിരോധനം, തെറ്റായ ജി.എസ്.ടി, ആസൂത്രണം ചെയ്യാത്ത കോവിഡ് ലോക്ക്ഡൗൺ എന്നിവയിലൂടെയൊണതെന്നും ജയറാം രമേശ് ആഞ്ഞടിച്ചു.
india
ഇന്ത്യയുടെ റഫാല്‍ തകര്‍ക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ: ചൈനയുടെ എ.ഐ പ്രചാരണം, അമേരിക്കയുടെ റിപ്പോര്‍ട്ട്
ഇന്ത്യ ‘ഓപ്പറേഷന് സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.
ന്യൂഡല്‍ഹി: ഇന്ത്യയുടെ റഫാല്‍ ഫൈറ്റര്‍ വിമാനത്തെ തകര്‍ത്തതെന്ന വ്യാജ വീഡിയോ ചൈന എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ചു പ്രചരിപ്പിച്ചതായി അമേരിക്ക ആരോപിച്ചു. ഇന്ത്യ ‘ഓപ്പറേഷന് സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.
അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ തന്നെ ചൈന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ടിക് ടോക്ക് പോലുള്ള പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചാണ് ഈ പ്രചാരണ പരമ്പര നടന്നത്.
ചൈനീസ് ആയുധങ്ങള്‍ ഉപയോഗിച്ച് വിമാനഭാഗങ്ങള്‍ തകര്‍ത്ത്, അതിനെ യുദ്ധക്കാഴ്ചകളായി ചിത്രീകരിച്ച് എ.ഐ സഹായത്തോടെ റഫാല്‍ തകര്‍ന്നതുപോലെ മാറ്റിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയുടെ ആയുധ വിപണിയെ ശക്തിപ്പെടുത്താനും റഫാലിന്റെ ആഗോള പ്രതിച്ഛായയെ ബാധിക്കാനുമുള്ള ശ്രമമാണിതെന്നും അമേരിക്ക ആരോപിക്കുന്നു. പാകിസ്ഥാന്റെ പിന്തുണയും ഈ പ്രചാരണവ്യൂഹത്തിന് പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
റഫാല്‍ നിര്‍മ്മാതാക്കളായ ഫ്രാന്‍സ് അന്വേഷണം നടത്തിയത് ചൈനയുടെ കൃത്രിമ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. വ്യാജ വീഡിയോ പാകിസ്ഥാനില്‍ നിന്നാണ് ആരംഭിച്ചതും അത് കൂടുതല്‍ വിപുലപ്പെടുത്തിയത് ചൈനയാണെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ടിക് ടോക്കില്‍ പ്രചരിച്ച വീഡിയോകളില്‍ ചൈനീസ് സോഷ്യല്‍ മീഡിയ അഭിനേതാക്കളുടെ പങ്കും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യപാക് യുദ്ധം അവസാനിച്ചതോടെ, ലോകമെമ്പാടുമുള്ള ചൈനീസ് എംബസികള്‍ക്ക് ചൈനീസ് പ്രതിരോധ ഉപകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും യു.എസ് റിപ്പോര്‍ട്ട് പറയുന്നു.
india
ബെംഗളൂരുവിലെ 7 കോടി രൂപ കവര്‍ച്ച: ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് അന്വേഷണം
പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്.
ബെംഗളൂരു: നഗരത്തെ നടുക്കിയ 7 കോടി രൂപയുടെ കവര്‍ച്ചാ കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി. പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്താനായിട്ടില്ല. കവര്‍ച്ച ഉച്ചയ്ക്ക് 12:30 ഓടെ ജെപി നഗറിലെ അശോക പില്ലറിന് സമീപമാണ് സംഭവിച്ചത്.
എച്ച്.ഡി.എഫ്.സി. ബാങ്കില്‍ നിന്ന് ഗോവിന്ദരാജപുരത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമായി സഞ്ചരിച്ചിരുന്ന വാഹനം, ഇന്നോവ കാറിലെത്തിയ എട്ട് അംഗ സംഘം തടഞ്ഞു നിര്‍ത്തിയാണ് കവര്‍ന്നത്. കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് നടിച്ചാണ് സംഘം വാന്‍ നിര്‍ത്തിച്ചത്. ഡ്രൈവര്‍, സിഎംഎസ് സ്ഥാപനത്തിലെ ജീവനക്കാരന്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളിലെ മുന്‍വൈരുദ്ധ്യങ്ങള്‍ സംശയം വളര്‍ത്തിയിരുന്നെങ്കിലും, നിലവിലെ അന്വേഷണത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നു പോലീസിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത് കവര്‍ച്ച നടന്ന സ്ഥലത്തെ മൊബൈല്‍ ടവറിലാണ്.
ടവറിന്റെ പരിധിയില്‍ എത്തിച്ചേര്‍ന്ന ഫോണുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരുന്നു. കവര്‍ച്ചയ്ക്ക് വന്ന സംഘം കന്നഡയിലാണ് സംസാരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. വാനിലുണ്ടായിരുന്ന സിസിടിവി രേഖകളുടെ ഡിവിആര്‍ യൂണിറ്റ് കൊള്ളക്കാര്‍ കൊണ്ടുപോയതും അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ്. സംഭവത്തെക്കുറിച്ച് ജീവനക്കാര്‍ പോലീസിനെ അറിയിക്കാന്‍ വൈകിയത്, ആയുധങ്ങളുണ്ടായിരുന്നിട്ടും ഉപയോഗിക്കാതിരുന്നത്, സിസിടിവി ക്യാമറകള്‍ ഇല്ലാത്ത ഭാഗത്ത് വാഹനം നിര്‍ത്തിയത് തുടങ്ങിയ കാര്യങ്ങള്‍ ആദ്യം സംശയത്തിന് ഇടയാക്കിയിരുന്നു. കവര്‍ച്ചക്കാര്‍ ഉപയോഗിച്ച ഗ്രേ കളര്‍ ഇന്നോവ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരമാകെ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുള്ള അതിര്‍ത്തികളിലും പരിശോധന ഊര്‍ജിതമായി തുടരുന്നു. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.
india
നിയമസഭ പാസാക്കിയ ബില്ലുകളുടെ വിധിയില്‍ സമയപരിധി: പ്രസിഡന്‍ഷ്യല്‍ റഫറന്‍സ്; ഇന്ന് സുപ്രീം കോടതിയുടെ മറുപടി
ചീഫ് ജസ്റ്റിസ് ബി.ആര്.ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയത്തില്‍ വിശദമായ വാദം കേട്ടത്.
ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി തീരുമാനമെടുക്കേണ്ട സമയപരിധിയെ കുറിച്ചുള്ള പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീം കോടതി ഇന്ന് തന്റെ നിലപാട് അറിയിക്കാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ബി.ആര്.ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയത്തില്‍ വിശദമായ വാദം കേട്ടത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 143(1) പ്രകാരമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു 14 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റഫറന്‍സ് സുപ്രീം കോടതിക്ക് അയച്ചിരിക്കുന്നത്.
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ട സമയപരിധി കോടതി നിര്‍ണ്ണയിക്കാമോ?, ഭരണഘടനയില്‍ ഇതിനായി വ്യക്തമായ വ്യവസ്ഥകളുണ്ടോ? എന്നതാണ് ഇതിലെ പ്രധാനമായ ചോദ്യങ്ങള്‍. കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ നിരവധി കക്ഷികള്‍ രാഷ്ട്രപതിയുടെ റഫറന്‍സിനെ ചോദ്യം ചെയ്ത് വാദങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകളിലെ തീരുമാനങ്ങള്‍ക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല, നിലവിലെ ആശയക്കുഴപ്പം നീക്കുന്നതിന് കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് റഫറന്‍സില്‍ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഇന്നത്തെ സുപ്രീം കോടതി അഭിപ്രായം രാജ്യത്തെ നിയമനിര്‍മ്മാണ പ്രക്രിയയും കേന്ദ്ര-സംസ്ഥാന ബന്ധവും നേരിട്ട് സ്വാധീനിക്കുന്നതായിരിക്കുമെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala18 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala15 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala13 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala15 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

