Connect with us

Video Stories

മാനവ മോചനത്തിന്റെ മഹാഗ്രന്ഥം

Published

on

ടി.എച്ച് ദാരിമി

വിശുദ്ധ റമസാന്‍ മാസത്തെ അല്ലാഹു പരിചയപ്പെടുത്തുന്നതുതന്നെ പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം എന്നാണ്.(അല്‍ ബഖറ: 185) ജനങ്ങള്‍ക്ക് സന്‍മാര്‍ഗ ദായകമായും വിശദീകരണമായും സത്യാസത്യ വിവേചകമായും എന്നീ വിശേഷണങ്ങള്‍ കൂടി ചാര്‍ത്തി തുടര്‍ന്ന് അല്ലാഹു തുടര്‍ന്ന് പറയുന്നത് ‘അതിനാല്‍ ആരെല്ലാം ഈ മാസത്തിനു ജീവസാക്ഷികളാണോ അവരെല്ലാം വ്രതമനുഷ്ടിക്കട്ടെ’ എന്നാണ്. ഇങ്ങനെ പറയുമ്പോള്‍ ഈ സൂക്തത്തിന്റെ ധ്വനി, മനുഷ്യരെ, നിങ്ങള്‍ക്കു സന്‍മാര്‍ഗം കാണിക്കുവാന്‍ വേണ്ടി ഖുര്‍ആന്‍ എന്ന ഗ്രന്ഥം തന്ന മാസമാണ് റമസാന്‍, അതിനാല്‍ ഈ മാസത്തില്‍ നിങ്ങള്‍ അതിനുള്ള നന്ദിയും ബഹുമാനവുമെന്നോണം വ്രതമനുഷ്ഠിക്കുക എന്നായിത്തീരുന്നു. റമസാന്‍ തന്നെ അനുഗ്രഹങ്ങളുടെ കേദാരമാണ്. കാരണം അത് കൃത്യമായ ഇടവേളകളില്‍ വന്ന് മനുഷ്യനെ മാനസികമായും ശാരീരികമായും സ്ഫുടം ചെയ്‌തെടുക്കുന്നു. താളഭംഗം വന്ന അവന്റെ സ്വഭാവത്തെയും ശീലങ്ങളെയും ശരിയായ താളങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. നിര്‍ബന്ധപൂര്‍വ്വകമായ ഇത്തരമൊരു ബലപ്രയോഗമില്ലായിരുന്നുവെങ്കില്‍ മനുഷ്യജീവിതം തേയ്മാനങ്ങള്‍ വന്നു നാശോന്‍മുഖമാകുമായിരുന്നു. അതില്‍ നിന്നു കാക്കുന്നതോടൊപ്പം ജീവിതയാത്രക്കുവേണ്ട പാഥേയം ഒരുക്കിത്തരികയും ചെയ്യുന്ന റമള്വാനെന്ന അനുഗ്രഹത്തിന് ഖുര്‍ആന്റെ അവതരണം എന്ന മറെറാരു അനുഗ്രഹമാണ് കാരണമെന്ന് ഉദ്ധൃത ആയത്തില്‍ നിന്നും നാം മനസ്സിലാക്കുമ്പോള്‍ നമ്മുടെ മനസ്സ് തിരിയുക, ഖുര്‍ആന്‍ എന്ന അനുഗ്രഹങ്ങളുടെ അനുഗ്രഹത്തിലേക്കാണ്.
അവതരണ പശ്ചാത്തലത്തിലൂടെ ഖുര്‍ആനിന്റെ പ്രത്യേകതയിലേക്ക് നമ്മുടെ ശ്രദ്ധയെ കൂട്ടിക്കൊണ്ടുപോകുന്ന വേറെയും കാര്യങ്ങളുണ്ട്. അവയിലൊന്നാണ് ഖുര്‍ആന്‍ അവതരണം തുടങ്ങിയ ആ രാത്രിയുടെ മഹത്വം വിളംബരം ചെയ്യുന്ന സൂറത്തുല്‍ ഖദ്‌റിലെ സൂക്തങ്ങള്‍. അല്ലാഹുവിന്റെ പ്രത്യേക ലിഖിതമായി ലൗഹുല്‍ മഹ്ഫൂദിലുണ്ടായിരുന്ന ഖുര്‍ആന്‍ അവിടെ നിന്നും ബൈത്തുല്‍ ഇസ്സ എന്ന തലത്തിലേക്ക് ഒന്നിച്ച് ഇറക്കപ്പെടുകയായിരുന്നു ആദ്യം. അവിടെ നിന്നും പിന്നെ ആവശ്യാനുസരണം ഭൂമിയിലേക്ക് അവതരിക്കുകയായിരുന്നു. ഇതില്‍ ബൈത്തുല്‍ ഇസ്സയിലേക്ക് ഒന്നിച്ചുള്ള ഇറക്കമോ ആകാശത്തുനിന്ന് ഭൂമിയിലേക്കുള്ള ആദ്യ ഇറക്കമോ ആണ് സൂറത്തുല്‍ ഖദ്‌റിന്റെ പശ്ചാതലം എന്ന് വ്യഖ്യാതാക്കള്‍ വിവരിക്കുന്നുണ്ട്. ഏതായാലും ഖുര്‍ആനിന്റെ അവതരണത്തിനു സാക്ഷ്യം വഹിച്ചതിന്റെ പേരില്‍ ആ രാവിന് അല്ലാഹു മൂന്ന് സവിശേഷതകള്‍ നല്‍കിയതായി പ്രസ്തുത സൂറത്ത് പറയുന്നു. ആ രാവ് ആയിരം മാസങ്ങളേക്കാള്‍ മഹത്തരമായിരിക്കും എന്നതാണ് ഒന്നാമത്തേത്. വിശുദ്ധാത്മാവായ ജിബ്‌രീല്‍(അ) അടക്കമുള്ള മാലഖമാര്‍ അല്ലാഹുവിന്റെ അനുമതിയോടെ അവന്റെ അനുഗ്രഹങ്ങളുമായി ഈ രാത്രിയില്‍ ഭൂമിയിലേക്ക് ഇറങ്ങിവരും എന്നതാണ് രണ്ടാമത്തേത്. മനുഷ്യര്‍ക്കും മററു ജീവജാലങ്ങള്‍ക്കുമെല്ലാം പ്രത്യേക ശാന്തിയും സമാധാനവും അന്ന് പുലരും വരേക്കും വര്‍ഷിച്ചുകൊണ്ടിരിക്കും എന്നതാണ് മൂന്നാമത്തേത്. ലൈലത്തുല്‍ ഖദ്ര്‍ റമസാനിലാണ് എന്ന് സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. അപ്പോള്‍ ഖുര്‍ആന്‍ അവതരണത്തിനു സാക്ഷ്യം വഹിച്ചു എന്നതിന്റെ പേരില്‍ ഈ സവിശേഷതകള്‍ ആ രാത്രിക്ക് കല്‍പ്പിച്ചുകൊടുക്കുന്നതില്‍ നിന്നും നമുക്ക് വായിക്കുവാനും കാണുവാനും കഴിയുന്നതും ഖുര്‍ആന്‍ എന്ന അനുഗ്രഹത്തിന്റെ പ്രാധാന്യം തന്നെ.
ഈ പ്രപഞ്ചത്തിലെ മനുഷ്യാധിവാസത്തിനു പിന്നില്‍ അവരെ പരീക്ഷിക്കുക എന്ന ലക്ഷ്യമാണുള്ളത് എന്ന് ഇസ്‌ലാം സമര്‍ഥിക്കുന്നു. ദൈവേഛക്ക് കീഴ്‌പെടുന്നുണ്ടോ എന്നാണ് പരീക്ഷ. ഒരു പരീക്ഷയും പരീക്ഷണവും നടക്കണമെങ്കില്‍ ആദ്യം ഒരു അധ്യയനം നടക്കേണ്ടതുണ്ട്. അധ്യയനം നടക്കാതെ പരീക്ഷ നടത്തുന്നത് നിശ്ചിത പാഠഭാഗത്തില്‍ നിന്നല്ലാതെ ചോദ്യം ചോദിക്കുന്നതു പോലെത്തന്നെ അക്രമമാണ്. അതുണ്ടാവാതിരിക്കുവാന്‍ അല്ലാഹു അധ്യയന ബോധനം നല്‍കുന്നു. സഹജാവ ബോധം, പ്രവാചകന്‍മാര്‍, ഗ്രന്ഥങ്ങള്‍ എന്നിവയാണവ. ഇവയില്‍ ഏററവും പ്രധാനം പ്രവാചകന്‍മാര്‍ക്കും ഗ്രന്ഥങ്ങള്‍ക്കുമാണ്. പ്രവാചകന്‍മാര്‍ നേരിട്ടുവന്നു എല്ലാം കാണിച്ചുതരുന്നു. ഗ്രന്ഥങ്ങളാവട്ടെ അവയുടെ ലിഖിത അസ്തിത്വം കൊണ്ട് കാലങ്ങളെ പോലും മറികടക്കുന്നു. ഒന്നുകൂടെ സൂക്ഷ്മമായി പറഞ്ഞാല്‍ ഗ്രന്ഥങ്ങള്‍ വഴിയുള്ള അധ്യയനം കൂടുതല്‍ വലിയ അനുഗ്രഹമാണ്. അല്ലാഹുവിന്റെ ഗ്രന്ഥങ്ങള്‍ എന്ന ആ അനുഗ്രഹത്തിന്റെ അവസാന വാക്കാണ് പരിശുദ്ധ ഖുര്‍ആന്‍.
ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ് എന്നതും അമാനുഷികമായ ഒരല്‍ഭുതമാണ് എന്നതും ഒരുപാട് തെളിവുകള്‍ വഴി സമര്‍ഥിക്കപ്പെട്ടിട്ടുള്ളതാണ്. അല്ലെന്നു തെളിയിക്കുവാന്‍ ഖുര്‍ആന്‍ നടത്തിയ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു എന്നതു തന്നെയാണ് അതിന്റെ ഏറ്റവും വലിയ തെളിവ്. മക്കയിലും മദീനയിലും ഒന്നിലധികം തവണ ആവര്‍ത്തിക്കപ്പെട്ട ആ വെല്ലുവിളിയുടെ വാതിലുകള്‍ ഇപ്പോഴും തുറന്നുകിടക്കുകയാണ്. ഇസ്‌ലാമിനോടും അതിന്റെ ചാലകശക്തിയായ ഖുര്‍ആനിനോടും കടുത്ത എതിര്‍പ്പുകള്‍ വെച്ചുപുലര്‍ത്തുന്ന പാശ്ചാത്യരും പൗരസ്ത്യരുമൊന്നും അതിനു ഇന്നും തയ്യാറാകുന്നില്ല എന്നത് എമ്പാടും മതി ഈ അമാനുഷികത സ്ഥാപിക്കുവാന്‍.
അതിലെ അക്ഷരങ്ങളുടെ വിന്യാസം മുതല്‍ ആശയങ്ങളുടെ സമര്‍ഥനം വരെയുള്ളവ അതിനു തെളിവാണ്. പ്രപഞ്ചോല്‍പത്തിയുടെ രഹസ്യമെന്നു കരുതുന്ന ബിഗ് ബാംഗ് തിയറി ഖുര്‍ആന്‍ സൂചിക്കുമ്പോഴും (21:30) സമുദ്രജലത്തിലെ വിവിധ അടുക്കുകളെ വിശദീകരിക്കുമ്പോഴും (55:19) ഖുര്‍ആനിലെ ശാസ്ത്ര പാഠങ്ങള്‍ മറനീക്കുകയാണ്. മതവും മനവും ഒത്തപെണ്ണിനെ മാത്രം ‘സൗജ്’ എന്നു വിളിച്ച് ഇണയായിക്കാണുകയും അല്ലാത്തവരെ വെറും പെണ്ണ് മാത്രമായി പരിഗണിക്കുകയും ചെയ്യുമ്പോള്‍ (ഉദാ.21:90) ഖുര്‍ആനിലെ തത്വചിന്ത തലയുയര്‍ത്തുകയാണ്. പ്രപഞ്ചം ആടിയുലയാതിരിക്കുവാനുള്ള ആണികളാണ് പര്‍വ്വതങ്ങള്‍ (16:16) എന്നു പറയുമ്പോഴും 24ാം അധ്യായം 43ാം വചനത്തില്‍ മഴയുടെ ഘട്ടങ്ങള്‍ വിവരിക്കുമ്പോഴും ഒരു ഭ്രൂണത്തിന്റെ വളര്‍ച്ച കൗതുകകരമായി അവതരിപ്പിക്കുമ്പോഴും (23: 12-14) ലോകം ഇന്ന് ഏറെ പ്രബലമായി കാണുന്ന വിരലടയാളത്തിന്റെ മാസ്മരികതയിലേക്ക് (75:4) നമ്മെ കൂട്ടിക്കൊണ്ടുപോകുമ്പോഴും ഖുര്‍ആന്‍ നമ്മെ അതിന്റെ ശാസ്ത്രീയതയിലൂടെ അമ്പരപ്പിക്കുകയാണ്. അല്‍ഭുതകരമായ തേനീച്ചകളുടെ ജീവിത ശൈലികളും (16: 68-96) ആകാശത്തു വട്ടമിട്ട് പറന്ന് നമ്മെ ചിന്തിപ്പിക്കുന്ന പക്ഷിലോകത്തെ കുറിച്ചുള്ള വിവരണങ്ങളും (16:79) മരംകൊത്തി മുതല്‍ ചിലന്തി വരേയുള്ള ജീവികളെ കുറിച്ചും പരമാര്‍ശങ്ങളും ഖുര്‍ആനില്‍ കാണുമ്പോള്‍ നാം ജീവശാസ്ത്രത്തിന്റെ ഇടവഴികളിലേക്കു കടക്കുകയായി. അതുമാത്രമല്ല മനുഷ്യ ശ്രദ്ധയെ അല്‍ഭുതപ്പെടുത്തുവാന്‍ പലതും ഇതിനകം ഖുര്‍ആന്‍ പണ്ഡിതര്‍ കണ്ടെത്തിയിട്ടുണ്ട്. ദിവസം എന്ന അര്‍ഥമുള്ള വാക്ക് കൃത്യം 365 പ്രാവശ്യം ഖുര്‍ആനില്‍ വന്നു എന്നതും മാസം എന്ന അര്‍ഥമുള്ള വാക്ക് കൃത്യം പന്ത്രണ്ടു പ്രാവശ്യം മാത്രം വന്നു എന്നതും മുതല്‍ നിസ്‌കാരം എന്ന വാക്ക് കൃത്യം അഞ്ചു പ്രാവശ്യം മാത്രം പറയപ്പെട്ടതു വരെ പല ഗണിതാല്‍ഭുതങ്ങളും ഖുര്‍ആനിലുണ്ട്. ഖുര്‍ആനില്‍ പറയപ്പെട്ട 19 എന്ന സംഖ്യ കൊണ്ട് ഖുര്‍ആനിലെ കണക്കുകളെ മുഴുവന്‍ കൊളുത്തിയും കുടുക്കിയും ഇട്ടിരിക്കുന്ന കാഴ്ച്ച ‘ദ പെര്‍പെച്ച്വല്‍ മിറാക്കിള്‍ ഓഫ് മുഹമ്മദ്’ എന്ന ഗ്രന്ഥത്തില്‍ വായിക്കുമ്പോള്‍ നാം അല്‍ഭുതത്താല്‍ സ്തബ്ധരായിപ്പോകും. ഖുര്‍ആനിന്റെ മൗലിക പ്രമേയങ്ങളായ ധര്‍മ്മ ആദര്‍ശം, ചരിത്രം, വിധിവിലക്കുകള്‍, മുന്നറിയിപ്പുകള്‍, ഖുര്‍ആന്‍ നടത്തിയ പ്രവചനങ്ങള്‍ എന്നിവയൊക്കെ ഈ അല്‍ഭുതങ്ങളോട് ചേര്‍ത്തുവായിക്കുമ്പോള്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ് എന്ന് നാം സമ്മതിച്ചുപോകും.
പരിശുദ്ധ ഖുര്‍ആനിന്റെ അവതരണത്തിനു സാക്ഷിയായ റമസാന്‍ ഖുര്‍ആനുമായി കൂടുതല്‍ അടുക്കേണ്ട കാലമാണ്. ഖുര്‍ആന്‍ പാരായണം ചെയ്തും ഗ്രഹിച്ചും ആണ് ആ അടുപ്പം സ്ഥാപിച്ചെടുക്കേണ്ടത്. തഖ്‌വായുടെ വിശാല തലങ്ങളിലേക്ക് റമസാനിലൂടെ സത്യവിശ്വാസി നടന്നുപോകുമ്പോള്‍ ഖുര്‍ആന്‍ പാരായണം ആനന്ദദായകമായ ഒരു പരിമളം കൊണ്ട് അകമ്പടിയേകും. കാരണം ഖുര്‍ആന്‍ പാരായണം സത്യവിശ്വാസിയുടെ ലക്ഷണമാണ്. നബി പറഞ്ഞു, ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സത്യവിശ്വാസിയുടെ ഉദാഹരണം അകത്ത് മധുരവും പുറത്ത് മാധുര്യ മണവുമുള്ള ഓറഞ്ച് പോലെയും ഖുര്‍ആന്‍ പാരായണം ചെയ്യാത്തവരുടേത് പുറത്ത് മണമൊന്നും ഇല്ലാത്ത കാരക്ക പോലെയുമാണ്. ഉള്ളില്‍ വിശ്വാസത്തിന്റെ ഗുണമില്ല എങ്കിലും ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ശീലമുണ്ടെങ്കില്‍ അത്തരക്കാരെ കയ്പ്പാണെങ്കിലും പൂമണം പ്രവഹിക്കുന്ന തുളസിയിലയോടും അകത്ത് വിശ്വാസവും പുറത്ത് പാരായണവും രണ്ടും ഇല്ലാത്തവരെ ആട്ടങ്ങയോടും കൂടി നബി ഉപമിച്ചത് ചേര്‍ത്തുവായിക്കുമ്പോള്‍ ഈ ആശയം വ്യക്തമാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending