Connect with us

kerala

എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് സംഘടന പിരിച്ചുവിടുന്നതിന്റെ ആവശ്യകതയെക്കുറിച്ച്: രമേശ് ചെന്നിത്തല

കേരളത്തിലെ കാമ്പസുകളില്‍ റാഗിങ് എന്ന പേരില്‍ എസ്എഫ്‌ഐ നടത്തുന്ന കൊടും പീഡനത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടിയിരുന്നതെന്ന് രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരത്ത് ചേര്‍ന്ന എസ്എഫ്‌ഐയുടെ 35ാം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് സംഘടന പിരിച്ചുവിടുന്നതിന്റെ ആവശ്യകതയെ കുറിച്ചാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കാമ്പസുകളില്‍ റാഗിങ് എന്ന പേരില്‍ എസ്എഫ്‌ഐ നടത്തുന്ന കൊടും പീഡനത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടിയിരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എസ്എഫ്‌ഐ നടത്തുന്ന ക്രൂരതകള്‍ക്ക് കണ്ണുമടച്ചു പിന്തുണ നല്‍കുന്ന മുഖ്യമന്ത്രി എന്തു സന്ദേശമാണ് കേരളത്തിലെ ജനതയ്ക്ക് നല്‍കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്നത് ഭീകര പ്രവര്‍ത്തനങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ നടന്ന അതിഭീകര റാഗിങ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ്എഫ്‌ഐയുടെ അതാത് കോളേജുകളുടെ നേതൃത്വമാണ് ഈ പീഡനത്തെ നയിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ അതിക്രൂരമായി പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടത് അവിടുത്തെ എസ്എഫ്‌ഐയാണെന്നും അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് സിപിഎം നേതൃത്വവും സര്‍ക്കാരുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിദ്ധാര്‍ത്ഥന ആക്രമിച്ച എസ്എഫ്‌ഐ നേതാക്കന്മാര്‍ക്ക് തുടര്‍ പഠനത്തിനുള്ള അവസരം നല്‍കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജില്‍ നടന്ന അതിഭീകര റാഗിങും ഇതിന്റെ തുടര്‍ച്ചയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ കേസിലെ പ്രതികളെ സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജാതി അധിക്ഷേപത്തെയും കള്ള സര്‍ട്ടിഫിക്കറ്റിനെയും ന്യായീകരിക്കുന്ന നേതൃത്വമാണ് എസ്എഫ്‌ഐക്ക് ഉള്ളതെന്നും ഇത്തരമൊരു നേതൃത്വം എസ്എഫ്‌ഐയ്ക്കു നിലനില്‍ക്കുന്നത് സിപിഎമ്മിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടുകൂടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടത് പോലെ എസ്എഫ്‌ഐ സംഘടന പിരിച്ചുവിടുന്നതാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

Published

on

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. വടകര മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.

പത്തനംതിട്ട തിരുവല്ലയില്‍ തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തില്‍ വീണ് മരിച്ചു. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു.

കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കണ്ണൂര്‍ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടില്‍ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചട്ടഞ്ചാല്‍ ദേശീയപാതയുടെ മേല്‍പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതും ആശങ്കയായി.

തിരുവനന്തപുരം പേരൂര്‍ക്കട എസ്എ പി ക്യാമ്പില്‍ രാവിലെ മരം വീണു മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.

Continue Reading

kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

Published

on

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.

ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്‍.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

Continue Reading

kerala

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

Published

on

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ കടലില്‍ പോയി കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഇവരില്‍ നാല് പേരെ കോസ്റ്റ് ഗാര്‍ഡ് തിരിച്ചെത്തിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. കടല്‍ ശാന്തമായപ്പോള്‍ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡെത്തിയാണ് ഇവരെ രക്ഷിച്ചത്.

ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളില്‍ അഭയം പ്രാപിച്ചവരെ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.

Continue Reading

Trending