Connect with us

india

ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനെതിരായ രാജ്യദ്രോഹ കേസ് പിൻവലിച്ച് അഹമ്മദാബാദ് കോടതി

കേസ് പിൻവലിക്കാൻ ഗുജറാത്ത് സർക്കാർ നൽകിയ അപേക്ഷയിലാണ് കോടതിയുടെ വിധി. 

Published

on

ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനെതിരായ രാജ്യദ്രോഹ കേസ് പിൻവലിച്ച് അഹമ്മദാബാദ് കോടതി. 2015ലെ പാട്ടിദാർ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനും 4 കൂട്ടാളികൾക്കുമെതിരെ ഫയൽ ചെയ്ത രാജ്യദ്രോഹ കേസ് പിൻവലിക്കാൻ അഹമ്മദാബാദ് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഗുജറാത്ത് സർക്കാരിന് അനുമതി നൽകി. കേസ് പിൻവലിക്കാൻ ഗുജറാത്ത് സർക്കാർ നൽകിയ അപേക്ഷയിലാണ് കോടതിയുടെ വിധി.

ക്രിമിനൽ നടപടിക്രമ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുധീർ ബ്രഹ്മഭട്ട് സമർപ്പിച്ച അപേക്ഷയിൽ ശനിയാഴ്ച അഡീഷണൽ സെഷൻസ് ജഡ്ജി മനീഷ് പുരോഹിത് ആയിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികൾ കലാപമുണ്ടാക്കാൻ മനഃപൂർവം പ്രവർത്തനങ്ങൾ നടത്തിയതായി ശ്രമിച്ചെന്ന് കണ്ടെത്താനായില്ലെന്ന് പറഞ്ഞാണ് കോടതി കേസ് പിൻവലിച്ചത്.

‘മനഃപൂർവ്വം, അറിഞ്ഞുകൊണ്ട് വാക്കുകൾ കൊണ്ടോ എഴുത്തുകൾ കൊണ്ടോ പൊതു ക്രമസമാധാനത്തെയും സംസ്ഥാനത്തിന്റെ നിയമപരമായ അധികാരത്തെയും ദുർബലപ്പെടുത്താൻ ഇവർ ശ്രമിച്ചെന്ന് തോന്നുന്നില്ല.

1984ലെ പൊതു സ്വത്തിന് നാശനഷ്ടങ്ങൾ വരുത്തിവയ്ക്കൽ തടയൽ നിയമപ്രകാരം നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും ഇവർക്ക് മേൽ ആരോപിക്കപ്പെട്ടിട്ടില്ല. ഈ വസ്തുതകളുടെ പശ്ചാത്തലത്തിൽ, കോടതി പ്രതികൾക്കെതിരായ കേസ് പിൻവലിക്കുന്നതിന് അനുമതി നൽകുന്നു,’ കോടതി പറഞ്ഞു.

അതേസമയം ഹർദിക് പട്ടേലിനൊപ്പം മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഷെഹ്‌ല റാഷിദ് ഷോറയ്‌ക്കെതിരായ കേസ് പിൻവലിക്കണമെന്ന ദൽഹി പൊലീസിന്റെ അപേക്ഷ ദൽഹി പട്യാല ഹൗസ് കോടതി അംഗീകരിച്ചു.

ഷോറയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ദൽഹി ലെഫ്റ്റനന്റ് ഗവർണർ വി. കെ. സക്‌സേന പിൻവലിച്ചുവെന്ന് അവകാശപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ ഫെബ്രുവരി 27ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അനുജ് കുമാർ സിങ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2019 ഓഗസ്റ്റ് 18ന് ഇന്ത്യൻ സൈന്യം കശ്മീരിലെ വീടുകളിൽ കയറി നാട്ടുകാരെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തതിനായിരുന്നു ഷോറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

നിയമപരമായി സാധ്യമല്ലെന്ന് അറിഞ്ഞിട്ടും പട്ടീദാർ അല്ലെങ്കിൽ പട്ടേൽ സമുദായത്തിലെ അംഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രക്ഷോഭം നടത്താൻ പ്രേരിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഹാർദിക് പട്ടേലിനും കൂട്ടാളികൾക്കുമെതിരെ കേസ്. 2015ൽ ഹാർദിക് പട്ടേൽ , ദിനേശ് ബംഭാനിയ, ചിരാഗ് പട്ടേൽ, കേതൻ പട്ടേൽ, അൽപേഷ് കതേരിയ എന്നിവർക്കെതിരെ സിറ്റി ക്രൈംബ്രാഞ്ച് കേസ് എടുക്കുകയായിരുന്നു.

2015 ഓഗസ്റ്റ് 25 ന് അഹമ്മദാബാദിൽ പട്ടേൽ സമുദായത്തിന്റെ മെഗാ റാലിക്ക് ശേഷം ഗുജറാത്തിൽ വലിയ തോതിൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു പിന്നാലെ ഇതിന് പിന്നിൽ പ്രവർത്തിച്ച ഹാർദിക് പട്ടേലിനെയും കൂട്ടാളികളെയും സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124A (രാജ്യദ്രോഹം), 121 (കലാപം നടത്തുകയോ അതിന് ശ്രമിക്കുകയോ ചെയ്യുക, അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുക), 121A (വകുപ്പ് 121 പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഗൂഢാലോചന നടത്തുക), 153A (മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക), 153B (ദേശീയ വിരുദ്ധമായ പ്രസ്താവനകൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്.

ഒരുകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശകയായിരുന്ന ഷെഹ്‌ല റാഷിദ് ഷോറ ഇപ്പോൾ ബി.ജെ.പി അനുകൂലയാണ്. 2023 നവംബറിൽ, എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ഷോറ നരേന്ദ്ര മോദിയെയും അമിത് ഷായെയും അഭിനന്ദിച്ചു. ആർട്ടിക്കിൾ 370 പിൻവലിച്ചതിനുശേഷം കശ്മീരിലെ സ്ഥിതി മാറിയെന്നും ഇതിനുള്ള എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കാണെന്ന് അവർ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ടാറ്റാ

അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും.

Published

on

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും. അപകടത്തില്‍ തകര്‍ന്ന ബി ജെ ഹോസ്റ്റലിന്റെ പുനര്‍നിര്‍മാണത്തിനും തങ്ങള്‍ പിന്തുണ നല്‍കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അറിയിച്ചു.

അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ ഇന്ന് ഉച്ചയ്ക്കാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ 241 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.വിശ്വാസ് കുമാര്‍ രമേശ് ആണ് രക്ഷപ്പെട്ടത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.

169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Continue Reading

india

അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

11 A സീറ്റിലുണ്ടായിരുന്ന അമേഷ് വിശ്വാസ് കുമാര്‍ എന്ന 38കാരനാണ് രക്ഷപ്പെട്ടത്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെ ആശ്വാസ വാര്‍ത്ത. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 11 A സീറ്റിലുണ്ടായിരുന്ന അമേഷ് വിശ്വാസ് കുമാര്‍ എന്ന 38കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ, വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ആരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് അഹ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി യുവതിയും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരത്വവും 53 പേര്‍ ബ്രിട്ടീഷ് പൗരത്വവും 7 പേര്‍ പോര്‍ച്ചുഗീസ് പൗരത്വവും ഒരാള്‍ കനേഡിയന്‍ പൗരത്വവും ഉള്ളവരാണ്.

അഹ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടയുടനെയാണ് വിമാനം ജനവാസമേഖലയിലേക്ക് തകര്‍ന്നു വീണത്. എം.ബി.ബി.എസ് ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ അഞ്ച് ഡോക്ടര്‍മാരും മരിച്ചു.

ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനര്‍ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.

Continue Reading

india

അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു

ഗുജറാത്ത് സ്വദേശികളായ എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് യുജി ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ മെസ്സിലേക്കാണ് ഇന്ന് ഉച്ചയോടെ എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്ന് വീണത്.

അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 25 വിദ്യാര്‍ഥികള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഗുജറാത്ത് സ്വദേശികളായ എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്.

അതേസമയം, വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി സ്ഥിരീകരിച്ചു. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.

169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്ന് വീണ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. മെഡിക്കല്‍ ഹോസ്റ്റലില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഉച്ചസമയമായിരുന്നതിനാല്‍ കൂടുതല്‍ പേരും മെസ്സിലായിരുന്നു.

Continue Reading

Trending