kerala
സംസ്ഥാന വ്യാപകമായി ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്.എഫ്.ഐ മാറി- വി.ഡി സതീശൻ
സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിലും കോളജുകളിലും ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്.എഫ്.ഐ മാറിയിരിക്കുകയാണെന്നും അദ്ദേഹം ആലുവയിൽ മാധ്യങ്ങളോട് പറഞ്ഞു.
കളമശേരി പോളിടെക്നിക്കില്‍ എസ്.എഫ്.ഐ നേതാക്കളും യൂനിയന്‍ ഭാരവാഹികളും ഉള്‍പ്പെടെയുള്ളവരെയാണ് കഞ്ചാവുമായി പിടികൂടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിലും കോളജുകളിലും ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്.എഫ്.ഐ മാറിയിരിക്കുകയാണെന്നും അദ്ദേഹം ആലുവയിൽ മാധ്യങ്ങളോട് പറഞ്ഞു.
ലഹരി മാഫിയക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം ഉണ്ടെന്ന് 2022-ല്‍ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. ലഹരി മാഫിയ കേരളത്തില്‍ അവരുടെ നെറ്റ് വര്‍ക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലഹരി മാഫിയകളുടെ കണ്ണി വികസിപ്പിക്കുന്നതില്‍ കോളജുകളിലും ഹോസ്റ്റലുകളിലുമുള്ള എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.എം നേതൃത്വവും സര്‍ക്കാരും കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത് അപകടത്തിലേക്ക് പോകും.
പൂക്കോട് വെറ്റനറി കോളജില്‍ സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തിന് പിന്നിലും മയക്കു മരുന്ന് സംഘം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ എസ്.എഫ്.ഐ നേതാക്കളുമുണ്ട്. കോട്ടയം നഴ്സിങ് കോളജിലെ റാഗിങിലും എസ്.എഫ്.ഐ ഉണ്ട്. കളമശേരി പോളിടെക്നിക് ഹോസ്റ്റലില്‍ പരിശോധന നടത്തുമ്പോള്‍ അവിടെ പഠിക്കാത്ത എസ്.എഫ്.ഐ നേതാക്കള്‍ വന്ന് ബഹളമുണ്ടാക്കി.
നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചതിനു ശേഷം മാധ്യമങ്ങളും പ്രതിപക്ഷവും എല്ലാവരും ചേര്‍ന്ന് കേരളത്തിന്റെ പ്രധാന പ്രശ്നമായി ഇതിനെ കൊണ്ടു വന്നതിന് ശേഷമാണ് സര്‍ക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി പരിശോധന ശക്തമാക്കിയത്. പരിശോധനയുമായി കേരളത്തിലെ മുഴുവന്‍ ആളുകളും സഹകരിക്കും. പരിശോധനക്ക് എതിരെ ബഹളം ഉണ്ടാക്കിയത് ഹോസ്റ്റലില്‍ ഇല്ലാത്തവരാണ്.
പഠിച്ച് കഴിഞ്ഞ് പോയവരും ഹോസ്റ്റലില്‍ തമ്പടിക്കുകയാണ്. മയക്ക് മരുന്നിന് പണം നല്‍കിയില്ലെങ്കില്‍ കുട്ടികളെ റാഗ് ചെയ്യുകയാണ്. പ്രതിപക്ഷം ഇക്കാര്യത്തില്‍ നേരത്തെ ഉന്നയിച്ച ആരോപണവും ഉത്കണ്ഠയും ശരിവയ്ക്കുന്ന സംഭവമാണ് കളമശേരിയില്‍ നടന്നത്.
ബഹളം ഉണ്ടാക്കിയത് എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാണ് കെ.എസ്.യു ആവശ്യപ്പെട്ടത്. അളവ് കുറഞ്ഞതിന്റെ പേരില്‍ ചില പ്രതികളെ വിട്ടയിച്ചിട്ടുണ്ട്. രണ്ട് കിലോ കഞ്ചാവാണ് ഹോസ്റ്റലില്‍ നിന്നും പിടിച്ചെടുത്തത്. യൂണിയന് ഭാരവാഹികള്‍ വരെ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അത് മറച്ചുവച്ച് കെ.എസ്.യു ആണെന്നു പറഞ്ഞാല്‍ അതു ശരിയാകില്ലല്ലോ. എസ്.എഫ്.ഐ ഇതിന് പിന്നില്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഏതെങ്കില് ഒറ്റപ്പെട്ട സംഭവത്തില്‍ മാത്രമായിരുന്നെങ്കില്‍ എസ്.എഫ്.ഐയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. എന്നാല്‍ പൂക്കോട് ഉള്‍പ്പെടെ എല്ലായിടത്തും ഇതാണ്.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയോടാണ് കൊടിമരത്തില്‍ കയറി കൊടി കെട്ടാന്‍ പറഞ്ഞത്. അതിന് തയാറാകാതെ വന്നപ്പോള്‍ യൂണിയന് മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. എല്ലായിടത്തും എസ്.എഫ്.ഐ ആണ് മയക്ക് മരുന്നിന് പിന്തുണ നല്‍കുന്നത്.
ദക്ഷിണ, ഉത്തര മേഖലകളിലായി രണ്ട് ഐ.ജിമാര്‍ക്ക് ചുമതല നല്‍കണമെന്നും ലഹരി മാഫിയയുടെ സ്രോതസില്‍ പോയി പ്രതികളെ പിടികൂടാന്‍ അവര്‍ക്ക് സ്വതന്ത്രമായ ചുമതല നല്‍കണമെന്നും പ്രതിപക്ഷം നിര്‍ദ്ദേശിച്ചതാണ്. കേരളത്തിലേക്കുള്ള സ്പിരിറ്റ് ഒഴുക്ക് അവസാനിപ്പിച്ചതു പോലെ ലഹരി മാഫിയയുടെ പ്രവര്‍ത്തനവും അവസാനിപ്പിക്കാം. എന്നാല്‍ ലഹരി മാഫിയയുടെ സോഴ്സിലേക്ക് ഒരു അന്വേഷണവും നടത്തുന്നില്ല.
അതിന് പകരമായി ബോധവത്ക്കരണം മാത്രമാണ് നടത്തുന്നത്. ബോധവത്ക്കരണ ചുമതല സമൂഹിക ക്ഷേമ വകുപ്പിനെയോ യുവജന ക്ഷേമ വകുപ്പിനെയോ കായിക വകുപ്പിനെയോ ഏല്‍പ്പിക്കണം. എന്‍ഫോഴ്സ്മെന്റിന് പൊലീസിനെയും എക്സൈസിനെയും സജ്ജമാക്കുകയാണ് വേണ്ടത്. കേരളത്തിന് പുറത്ത് നിന്നും വരുന്ന ലഹരി വസ്തുക്കളുടെ വരവ് പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അയല്‍ സംസ്ഥാനങ്ങളുമായും കേന്ദ്ര സര്‍ക്കാരുമായും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണം. പ്രതിപക്ഷം പിന്തുണ നല്‍കിയിട്ടും ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.
മാധ്യമങ്ങള്‍ തന്നെയാണ് എസ്.എഫ്.ഐ നേതാക്കള്‍ പ്രതിയാണെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എസ്.എഫ്.ഐ ഭാരവാഹികള്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. കേരളത്തിലെ ഏത് കാമ്പസില്‍ പ്രശ്നങ്ങളുണ്ടെങ്കിലും അതിലൊക്കെ എസ്.എഫ്.ഐക്കും പങ്കുണ്ട്. ലഹരി മാഫിയ നെറ്റ് വര്‍ക്കിന്റെ ഭാഗമാണ് എസ്.എഫ്.ഐ. ഞങ്ങളുടെ നേതാക്കളുടെ മുറിയില്‍ നിന്ന് കഞ്ചാവ് പിടിച്ചെന്നും ക്ഷമിക്കണമെന്നും എസ്.എഫ്.ഐ പറയുമോ. ടി.പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊലപ്പെടുത്തിയിട്ട് ഞങ്ങളല്ല ചെയ്തതെന്ന് പറഞ്ഞവര്‍ കഞ്ചാവ് കൈവശം വച്ചെന്നത് സമ്മതിക്കുമോ?
കരുവന്നൂരില്‍ കൊള്ള നടന്നിട്ടുണ്ടെന്നതും സി.പി.എം ഓഫീസിലേക്ക് പണം എത്തിയെന്നതും യാഥാർഥ്യമാണ്. അന്ന് പാര്‍ട്ടി സെക്രട്ടറി ആയിരുന്നതു കൊണ്ടാകാം കെ. രാധാകൃഷ്ണന് ഇ.ഡി സമന്‍സ് നല്‍കിയത്. കേന്ദ്രമന്ത്രി നിർമല സിതാരാമനും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിന് എന്തെങ്കിലും കിട്ടിയാള്‍ ആ കൂടിക്കാഴ്ച നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
kerala
ന്യൂസിലന്‍ഡ് ഡ്രൈവര്‍ വിസ വാഗ്ദാനം; 24.44 ലക്ഷം രൂപ തട്ടിപ്പ്; കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ കേസ്
പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന് നല്കിയ പരാതിയിലാണ് നടപടിയെടുത്തത്.
ബേക്കല്‍: ന്യൂസിലന്‍ഡില്‍ ഡ്രൈവര്‍ വീസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് 24.44 ലക്ഷം രൂപ തട്ടിയെടുത്തത് സംബന്ധിച്ച് കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന് നല്കിയ പരാതിയിലാണ് നടപടിയെടുത്തത്.
കേസില്‍ പ്രതികളാക്കപ്പെട്ടത് കോയമ്പത്തൂര്‍ ടിവിഎസ് നഗരത്തിലെ ശക്തി ഗാര്ഡന്, ഒന്നാം വാര്‍ഡ് – ഒന്നാം വീട്ടില്‍ താമസിക്കുന്ന പോള്‍ വര്‍ഗീസ് (53), ഭാര്യ മറിയ പോള്‍ (50) എന്നിവരാണ്. ന്യൂസിലന്‍ഡില്‍ തൊഴില്‍ ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് വലിയ തുക കൈപ്പറ്റി തട്ടിയതായാണ് പരാതിയുടെ ആരോപണം.
പരാതി ആദ്യം ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നതും പിന്നീട് അന്വേഷണത്തിനായി ബേക്കല്‍ പൊലീസിന് കൈമാറിയതുമാണ്. അന്വേഷണം ബേക്കല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.
kerala
പാഴ്സല്‍ ഗതാഗതത്തിന് പുതിയ പാതയൊരുക്കി ഇന്ത്യന്‍ റെയില്‍വേ: ‘ കോസ്റ്റ്-ടു-കോസ്റ്റ് ‘ പാഴ്സല്‍ എക്സ്പ്രസ് കേരളത്തിലേക്ക്
രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന ഇന്‍ട്രാസോണല്‍ കോസ്റ്റ്-ടു-കോസ്റ്റ് പാഴ്സല്‍ എക്സ്പ്രസ് എന്ന പുതിയ ട്രെയിന്‍ സേവനം തമിഴ്നാടിനെയും കേരളത്തെയും ബന്ധിപ്പിച്ചു ഒരു പുതിയ വാണിജ്യപാത തുറക്കുകയാണ്.
തിരൂര്‍: ദക്ഷിണ റെയില്‍വേ ഇന്ത്യയിലെ പാഴ്സല്‍ ഗതാഗത രംഗത്ത് ഒരു പുതുമയ്ക്കാണ് തുടക്കമിടുന്നത്. രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന ഇന്‍ട്രാസോണല്‍ കോസ്റ്റ്-ടു-കോസ്റ്റ് പാഴ്സല്‍ എക്സ്പ്രസ് എന്ന പുതിയ ട്രെയിന്‍ സേവനം തമിഴ്നാടിനെയും കേരളത്തെയും ബന്ധിപ്പിച്ചു ഒരു പുതിയ വാണിജ്യപാത തുറക്കുകയാണ്. വര്‍ഷങ്ങളായി റോഡ്മാര്‍ഗം ചെലവേറെയായി സാധനങ്ങള്‍ അയയ്ക്കേണ്ടി വന്ന വ്യാപാരികള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും ഈ പുതിയ സംരംഭം ആശ്വാസമാകുമെന്ന് റെയില്‍വേ വകുപ്പ് ഉറപ്പുനല്‍കുന്നു.
മംഗളൂരുവില്‍ നിന്നാരംഭിച്ച് റോയാപുരം വരെ സര്‍വീസ് നടത്തുന്ന ഈ ട്രെയിന്‍ കേരളത്തിലെ ഏഴ് പ്രധാന സ്റ്റേഷനുകളില്‍ നിര്‍ത്തും. തിരൂര്‍, ഷോരണൂര്, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ ശൃംഖല പാഴ്സല്‍ ഗതാഗതത്തിന് സ്ഥിരതയും വേഗതയും നല്കുന്നു. കേരളത്തിനുള്ളില്‍ പ്രത്യേകിച്ച് തിരൂര്‍ വെറ്റില കയറ്റുമതിയ്ക്ക് ഈ സര്‍വീസ് വലിയ മാറ്റമുണ്ടാക്കും. ഇതുവരെ വെറ്റിലയും മറ്റു പല സാധനങ്ങളും യാത്രാ ട്രെയിനുകളിലെ ഭാഗങ്ങളില്‍ ആശ്രയിച്ചാണ് അയച്ചിരുന്നത്. പുതിയ പാഴ്സല്‍ എക്സ്പ്രസ് ആരംഭിക്കുന്നത് സമയത്തും ചെലവിലും കാര്യമായ ലാഭം നല്‍കും. കൂടാതെ വ്യാവസായിക വസ്തുക്കള്‍, വൈറ്റ് ഗുഡ്സ്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, പെട്ടെന്ന് കേടാകുന്ന സാധനങ്ങള്‍ തുടങ്ങി പലതും ഈ ട്രെയിനിലൂടെ സുരക്ഷിതമായി എത്തിക്കാനാകും. ഇതിനെ സഹായിക്കുന്ന വിധത്തില്‍ 10 ഹൈ കപ്പാസിറ്റി വാനുകളും 2 ലഗേജ് കം ബ്രേക്ക് വാനുകളും ഉള്‍പ്പെടുത്തി റെയില്‍വേ പ്രത്യേക സംവിധാനങ്ങളും ഒരുക്കി.
സര്‍വീസ് സമയക്രമവും വ്യാപാരികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി കോഴിക്കോട്, തിരൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലൂടെ യാത്ര തുടരുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചയോടെ റോയാപുരത്തെത്തും. തിരിച്ചുള്ള സര്‍വീസ് ചൊവ്വാഴ്ചകളിലാണ്. ഇതിലൂടെ കേരളവും തമിഴ്നാടും തമ്മിലുള്ള ലജിസ്റ്റിക് ശൃംഖല കൂടുതല്‍ ക്രമബദ്ധവും വിശ്വസനീയവുമായിരിക്കും. സ്റ്റേഷനുകളില്‍ പാഴ്സല്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങളും റെയില്‍വേ ഒരുക്കിയിട്ടുണ്ട്.
പുതിയ പാഴ്സല്‍ എക്സ്പ്രസ് ഇന്ത്യയിലെ ചരക്ക് ഗതാഗതരംഗത്ത് ഒരു നിലപാടുമാറ്റമാണ്. ചെലവു കുറഞ്ഞതും സമയം കൃത്യമായതുമായ സേവനം ലഭ്യമാകുന്നതോടെ വ്യാപാരികളും കയറ്റുമതി മേഖലയും കൂടുതല്‍ കരുത്താര്‍ജിക്കും. ലജിസ്റ്റിക് രംഗത്തെ നിലവിലുള്ള തടസ്സങ്ങളും വൈകല്യങ്ങളും പരിഹരിക്കുന്നതില്‍ ഈ സര്‍വീസിന് വലിയ പങ്ക് വഹിക്കാനാകും. കേരളത്തിന്റെ വാണിജ്യ രംഗത്ത് പുതിയ സാധ്യതകള്‍ തുറന്നുകൊടുക്കുന്ന ഈ സംരംഭം, റെയില്‍വേയുടെ മുന്നേറ്റ ചിന്തകളുടെ തെളിവായും മാറുന്നു.
Education
മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്
2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര് മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.
2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്കൂള്‍ നല്കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്. നന്ദകുമാര്‍ മുന്നറിയിപ്പ് നല്കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന് പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala19 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala18 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala20 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala15 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala22 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

