News
അമേരിക്ക നാടുകടത്താന്‍ പദ്ധതിയിട്ട തുര്‍ക്കി വിദ്യാത്ഥിക്ക് ഐക്യദാര്‍ഢ്യവുമായി ടഫ്റ്റ്സ് യൂണിവേഴ്സിറ്റി
റുമൈസയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടഫ്റ്റ്സ് യൂണിവേഴ്സിറ്റി നിയമനടപടികള്‍ ആരംഭിച്ചു.

ഫലസ്തീന് അനുകൂല നിലപാട് എടുത്തതിന്റെ പേരില്‍ യു.എസ് ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ അറസ്റ്റ് ചെയ്ത തുര്‍ക്കി വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിന് ഐക്യദാര്‍ഢ്യവുമായി അവര്‍ പഠനം നടത്തുന്ന ടഫ്റ്റ്സ് യൂണിവേഴ്സിറ്റി രംഗത്ത്. റുമൈസയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടഫ്റ്റ്സ് യൂണിവേഴ്സിറ്റി നിയമനടപടികള്‍ ആരംഭിച്ചു.
വ്യാഴാഴ്ച മസാച്യുസെറ്റ്സ് ഡിസ്ട്രിക്റ്റ് കോടതിയില്‍വെച്ച് റുമൈസയെ വേഗം തന്നെ മോചിപ്പിക്കണമെന്നും അവര്‍ക്ക് ബിരുദം പൂര്‍ത്തിയാക്കാനുള്ള അവസരം ഒരുക്കി നല്‍കണമെന്നും യൂണിവേഴ്സിറ്റിക്ക് വേണ്ടി തയ്യാറാക്കിയ പ്രസ്താവനയില്‍ പ്രസിഡന്റ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുനില്‍ കുമാറിന്റെ പ്രസ്താവന ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റുമൈസ ഓസ്തുര്‍ക്ക് സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ഡോക്ടറല്‍ വിദ്യാര്‍ത്ഥിനിയാണെന്നും പഠനത്തിനും ടഫ്റ്റ്സ് സമൂഹത്തിനും വേണ്ടി പ്രയത്നിക്കുന്ന കഠിനാധ്വാനിയായ വിദ്യാര്‍ത്ഥിനിയാണ് റുമൈസയെന്നും സര്‍വകലാശലായുടെ പ്രസ്താവനയില്‍ പറയുന്നു. അറസ്റ്റ് ചെയ്യാനും തടങ്കലില്‍ വെക്കാനും കാരണമായ പ്രവര്‍ത്തനങ്ങളില്‍ സര്‍വകലാശാലയില്‍ അവര്‍ പങ്കാളിയായതിന്റെ ഒരു വിവരവും തങ്ങളുടെ പക്കലില്ലെന്നും സര്‍വകലാശാല ഹരജിയില്‍ അറിയിച്ചിട്ടുണ്ട്.
ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്ക് മുമ്പാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ വീടിനടുത്ത് വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി നാടുകടത്താന്‍ ഉത്തരവിട്ടു. എന്നാല്‍ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞു.
യു.എസ് ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.
ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്സ് ഡെയ്ലിയില്‍ ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന് എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. എന്നാല്‍ ആ ലേഖനം സര്‍വകലാശാലയുടെ ചട്ടങ്ങള്‍ക്കെതിരല്ലെന്ന് സര്‍വകലാശാല തന്നെ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന് അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന് അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന് വിദ്യാര്‍ത്ഥിയായ മഹ്മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.
പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്കോളര്‍ ബദര്‍ ഖാന് സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്സിറ്റി പി.എച്ച്.ഡി സ്കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് പോവുകയും ചെയ്തു.
india
ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കുമെന്ന് ബോംബെ ഹൈക്കോടതി
വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഭാര്യ ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതി ഉത്തരവിനെതിരേ യുവതി നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഭര്‍തൃവീട്ടുകാരുടെ അതിക്രമത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ടെങ്കിലും ഭര്‍ത്താവിനെ ഇഷ്ടപ്പെടുന്നതായും അതിനാല്‍ വിവാഹബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ശാരീരിക ബന്ധം നിഷേധിക്കുന്നതായും വിവാഹേതരബന്ധമുണ്ടെന്ന് യുവതി തന്നെ സംശയിക്കുന്നതായും ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. യുവാവിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി യുവതിയുടെ ഹര്‍ജി തള്ളുകയായിരുന്നു.
2013-ലാണ് ഇവര്‍ വിവാഹിതരാകുന്നത്. എന്നാല്‍ 2014-മുതല്‍ ദമ്പതിമാര്‍ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് വിവാഹമോചനം തേടി പുണെയിലെ കുടുംബകോടതിയെ സമീപിക്കുന്നത്.
kerala
സ്കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം
സ്കൂള്‍ മാനേജ്മെന്റ് ഇന്ന് അപേക്ഷ നല്‍കും

കൊല്ലം തേവലക്കരയില്‍ സ്കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം. സ്കൂള്‍ മാനേജ്മെന്റ് ഇന്ന് തന്നെ അപേക്ഷ നല്‍കും. മാറ്റുന്നതിനുള്ള ചിലവ് സ്കൂള്‍ മാനേജ്മെന്റ് വഹിക്കും.
മൂന്ന് ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കും. ഫിറ്റ്നസ് ഇല്ലാത്ത ക്ലാസുകളില്‍ പഠനം ഉണ്ടാകില്ലെന്നും കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും ബാലാവകാശ കമ്മീഷന് ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
മിഥുന്റെ സംസ്കാരം നാളെ നടക്കും. അഞ്ച് മണിക്ക് വിളന്തറ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. പത്ത് മണി മുതല്‍ 12 മണി വരെ മൃതദേഹം തേവലക്കര സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നാട്ടിലെത്തും.
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് ആണ് ഷോക്കേറ്റ് മരിച്ചത്. സ്കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തില്‍ സ്കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.
kerala
കിഴക്കനേല എല്‍പി സ്കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികള്‍ ആശുപത്രിയില്‍
സ്കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി.

തിരുവനന്തപുരം കിഴക്കനേല എല്‍.പി. സ്കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി. ബുധനാഴ്ച നല്കിയ ഫ്രൈഡ് റൈസും ചിക്കന്‍ കറിയും കഴിച്ച കുട്ടികള്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് 36 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പില്‍ നിന്നും സ്കൂള്‍ അധികൃതര്‍ മറച്ചുവച്ചു. സാധാരണ നല്കുന്ന മെനുവില്‍ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികള്‍ക്ക് നല്കിയതും ഹെല്‍ത്ത് വിഭാഗത്തെ അറിയിച്ചില്ലെന്ന വിമര്‍ശനമുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവിഭാഗം സ്കൂളില്‍ പരിശോധന നടത്തി. സ്കൂളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
-
kerala1 day ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala2 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
film2 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
india2 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
kerala2 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
News2 days ago
ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; കുട്ടികളടക്കം 50 പേര് മരിച്ചു
-
News2 days ago
ഗസ്സയില്‍ ഭക്ഷ്യ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു