india
2024 മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ നടന്നത് ഞെട്ടിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എഴുതുന്നു:
ഫെബ്രുവരി മൂന്നിന് ഞാന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലും പിന്നീടു നടന്ന പത്രസമ്മേളനത്തിലും, 2024 നവംബറിലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. മുന്‍പത്തെ ചില തിരഞ്ഞെടുപ്പ് ഫലങ്ങളെ ഞാന്‍ വിചിത്രമെന്നു കരുതിയിട്ടുണ്ട്.
എന്നാല്‍, 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അതിലുമൊക്കെ എത്രയോ വിചിത്രമായിരുന്നു. നടന്ന കൃത്രിമത്തിന്റെ വ്യാപ്തി വളരെ വലുതായതിനാല്‍ മറച്ചുവെക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കിടയിലും അനൗദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കാതെ, ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകളില്‍നിന്നു തന്നെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ തെളിവുകള്‍ അവിടെ നടന്നതെന്താണെന്നത് ഘട്ടംഘട്ടമായി മനസ്സിലാക്കിത്തരുന്നു.
2023-ലെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനനിയമം, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ ഫലത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് 2:1 ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കുന്നു എന്ന് ഉറപ്പാക്കുന്നു. കാരണം, മൂന്നാമത്തെ അംഗമായ പ്രതിപക്ഷ നേതാവിനെ അവര്‍ക്ക് വോട്ടിങ്ങില്‍ എപ്പോള്‍ വേണമെങ്കിലും മറികടക്കാം. ഈ മാന്യന്മാര്‍കൂടി മത്സരിക്കുന്ന കളിയുടെ അമ്പയര്‍മാരെയാണ് ഇവിടെ തിരഞ്ഞെടുക്കുന്നതെന്നോര്‍ക്കണം.
തിരഞ്ഞെടുപ്പ് സമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പകരം ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്താനുള്ള തീരുമാനവും കളങ്കിതമാണ്. നിങ്ങള്‍ സ്വയം ചോദിക്കുക, ഒരു പ്രധാന സ്ഥാപനത്തിലെ നിഷ്പക്ഷനായ മധ്യസ്ഥനെ ഒഴിവാക്കാന്‍ ഒരാള്‍ ഇത്രയധികം കഷ്ടപ്പെടുന്നത് എന്തിനുവേണ്ടിയാണ്? ചോദ്യംചോദിച്ചാല്‍ മാത്രമേ ഉത്തരം ലഭിക്കുകയുള്ളൂ.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം, 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് മഹാരാഷ്ട്രയില്‍ 8.98 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അഞ്ചുവര്‍ഷത്തിനു ശേഷം 2024 മേയിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത് 9.29 കോടിയായി ഉയര്‍ന്നു. എന്നാല്‍, വെറും അഞ്ചുമാസത്തിനുള്ളില്‍, 2024 നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സംഖ്യ 9.70 കോടിയായി കുതിച്ചുയര്‍ന്നു. അഞ്ചുവര്‍ഷംകൊണ്ട് 31 ലക്ഷത്തിന്റെ വര്‍ധനയുണ്ടായിടത്ത് അഞ്ചുമാസത്തില്‍ 41 ലക്ഷത്തിന്റെ കുതിച്ചുചാട്ടം! സര്‍ക്കാരിന്റെതന്നെ കണക്കുകള്‍ പ്രകാരം 9.54 കോടി പ്രായപൂര്‍ത്തിയായവര്‍ മാത്രമുള്ളിടത്താണ് 9.70 കോടി വോട്ടര്‍മാര്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത് എന്നതിലാണ് ഈ പ്രതിഭാസത്തിന്റെ അവിശ്വസനീയത.
പോളിങ് സ്റ്റേഷനുകളില്‍ എത്തിയവര്‍ക്കും നിരീക്ഷകര്‍ക്കും മഹാരാഷ്ട്രയിലെ വോട്ടെടുപ്പു ദിവസം തികച്ചും സാധാരണമാണെന്നു തോന്നി. മറ്റെവിടെയും ചെയ്യുന്നതുപോലെ വോട്ടര്‍മാര്‍ വരിയില്‍നിന്ന് വോട്ട് രേഖപ്പെടുത്തിയശേഷം വീടുകളിലേക്കു മടങ്ങി. വൈകുന്നേരം അഞ്ചുമണിയോടെ പോളിങ് ബൂത്തുകളില്‍ പ്രവേശിച്ച വോട്ടര്‍മാരെ വോട്ടു രേഖപ്പെടുത്തുന്നതുവരെ അവിടെ തുടരാന്‍ അനുവദിച്ചു. ഏതെങ്കിലും വോട്ടെടുപ്പു കേന്ദ്രത്തില്‍ അസാധാരണമായി നീണ്ടവരികളോ തിരക്കോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ല.
എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് വോട്ടെടുപ്പു ദിവസം ഏറെ നാടകീയമായിരുന്നു. വൈകുന്നേരം അഞ്ചുമണിക്ക് പോളിങ് ശതമാനം 58.22 ആയിരുന്നു. വോട്ടെടുപ്പ് അവസാനിച്ചതിനുശേഷവും പോളിങ് ശതമാനം കൂടിക്കൊണ്ടേയിരുന്നു. അന്തിമ പോളിങ് ശതമാനം അടുത്തദിവസം രാവിലെ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അത് 66.05 ശതമാനമായിരുന്നു. അഭൂതപൂര്‍വമായ ഈ 7.83 ശതമാനം വര്‍ധന 76 ലക്ഷം വോട്ടര്‍മാര്‍ക്ക് തുല്യമാണ്. ഇത് മഹാരാഷ്ട്രയിലെ മുന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളെക്കാള്‍ വളരെ കൂടുതലാണ്.
അസ്വാഭാവികതകള്‍ ഇവിടെയും തീരുന്നില്ല. മഹാരാഷ്ട്രയില്‍ ഏകദേശം ഒരുലക്ഷം പോളിങ് ബൂത്തുകളുണ്ട്. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മോശം പ്രകടനം കാഴ്ചവെച്ച 85 മണ്ഡലങ്ങളിലെ ഏകദേശം 12,000 ബൂത്തുകളില്‍ മാത്രമാണ് അധികമായിച്ചേര്‍ന്ന വോട്ടര്‍മാരില്‍ ഭൂരിഭാഗവും വോട്ടുചെയ്തത്. അതായത്, വൈകുന്നേരം അഞ്ചുമണിക്കുശേഷം ഓരോ ബൂത്തിലും ശരാശരി 600-ലധികം വോട്ടര്‍മാരെത്തി. ഓരോ വോട്ടര്‍ക്കും വോട്ടുചെയ്യാന്‍ ഒരു മിനിറ്റ് കണക്കാക്കിയാല്‍പ്പോലും വോട്ടെടുപ്പ് 10 മണിക്കൂര്‍ നീട്ടേണ്ടിവരും. ഇത് സംഭവിക്കാത്തതുകൊണ്ടുതന്നെ ഈ അധികവോട്ടുകള്‍ എങ്ങനെയാണ് രേഖപ്പെടുത്തിയതെന്ന ചോദ്യമുയരുന്നു. ഈ 85 സീറ്റുകളില്‍ ഭൂരിഭാഗവും എന്‍ഡിഎ നേടിയതില്‍ ആശ്ചര്യപ്പെടാനില്ല.
തിരഞ്ഞെടുപ്പു കമ്മിഷന്, വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ കുത്തനെയുള്ള വര്‍ധനയെ ‘യുവാക്കളുടെ പങ്കാളിത്തത്തിലെ സ്വാഗതാര്‍ഹമായ പ്രവണത’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍, ഈ ‘സ്വാഗതാര്‍ഹമായ പ്രവണത’ 12,000 ബൂത്തുകളില്‍ മാത്രമായി ഒതുങ്ങി. ബാക്കിയുള്ള 88,000 ബൂത്തുകളില്‍ ഇത് കണ്ടില്ല!
മണ്ഡലങ്ങളിലൊന്നായ കാംതിയെ ഇവിടെ ഒരു കേസ് സ്റ്റഡിയായി ഉപയോഗിക്കാം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കാംതിയില്‍ 1.36 ലക്ഷം വോട്ടുലഭിച്ചപ്പോള്‍, ബിജെപിക്ക് 1.19 ലക്ഷം വോട്ടാണ് ലഭിച്ചത്. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐഎന്‍സിക്ക് 1.34 ലക്ഷം വോട്ടുലഭിച്ചു. ഇത് മുന്‍പ്രകടനത്തിന് ഏതാണ്ട് സമാനമായ സംഖ്യയാണ്. എന്നാല്‍, 56,000 വോട്ടുകള്‍ അധികംനേടിയ ബിജെപിയുെട വോട്ടുകള്‍ 1.75 ലക്ഷമായി ഉയര്‍ന്നു. രണ്ടു തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ കാംതിയില്‍ പുതുതായിച്ചേര്‍ന്ന 35,000 വോട്ടര്‍മാരുടെ കൂട്ടത്തില്‍നിന്നാണ് ഈ കുതിച്ചുചാട്ടം വന്നത്. ഇതു പരിശോധിച്ചാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാത്ത മിക്കവാറും എല്ലാ വോട്ടര്‍മാര്‍ക്കും പുതുതായിച്ചേര്‍ന്ന 35,000 വോട്ടര്‍മാര്‍ക്കും ബിജെപിയിലേക്ക് കാന്തികമായി എന്തോ ആകര്‍ഷണം സംഭവിച്ചതായി കാണാം. ആ കാന്തത്തിന്റെ താമരരൂപം തിരിച്ചറിയാന്‍ പ്രയാസമില്ല.
മേല്‍പ്പറഞ്ഞ ഒന്നുമുതല്‍ നാലുവരെയുള്ള ഘട്ടങ്ങളുടെ ഫലമായി 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിച്ച 149 സീറ്റുകളില്‍ 132 എണ്ണത്തിലും ജയിച്ചു. ബിജെപിക്ക് മുന്‍പ് ലഭിച്ചിട്ടുള്ള എല്ലാ വിജയശതമാനങ്ങളെക്കാളും കൂടുതലായിരുന്നു ഇവിടത്തെ 89 ശതമാനം വിജയം. വെറും അഞ്ചുമാസംമുന്‍പുനടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയശതമാനം 32 മാത്രമായിരുന്നു.
പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങളോടും തിരഞ്ഞെടുപ്പു കമ്മിഷന് മൗനം പാലിക്കുകയോ ചിലപ്പോള്‍ അക്രമാസക്തമായി പ്രതികരിക്കുകയോ ചെയ്തു. 2024 ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ, ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക ലഭ്യമാക്കണമെന്നുള്ള അഭ്യര്‍ഥനകള്‍ അവര്‍ പെട്ടെന്നുതന്നെ തള്ളിക്കളഞ്ഞു. മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസംമാത്രം പിന്നിട്ടപ്പോള്‍, ഒരു പോളിങ് സ്റ്റേഷനിലെ വോട്ടെടുപ്പിന്റെ വീഡിയോയും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടാന്‍ ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനോട് ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെ, കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിയാലോചിച്ച് 1961-ലെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിലെ സെക്ഷന്‍ 93(2)(എ) ഭേദഗതിചെയ്തു. ഇത് സിസിടിവി ദൃശ്യങ്ങളുടെയും ഇലക്ട്രോണിക് രേഖകളുടെയും ലഭ്യത പരിമിതപ്പെടുത്തി.
വോട്ടര്‍പട്ടികകളും സിസിടിവി ദൃശ്യങ്ങളും ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഉപകരണങ്ങളാണ്. അല്ലാതെ ജനാധിപത്യം ആക്രമിക്കപ്പെടുമ്പോഴും നിലവറയില്‍വെച്ച് പൂട്ടാനുള്ള അലങ്കാരവസ്തുക്കളല്ല. ഒരു രേഖയും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും നശിപ്പിക്കപ്പെടുകയുമില്ലെന്നും ഉറപ്പാക്കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് അവകാശമുണ്ട്. രേഖകള്‍ പരിശോധിക്കുമ്പോള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പേരുവെട്ടുക, വോട്ടിങ് കേന്ദ്രങ്ങള്‍ മാറ്റിനല്‍കുക തുടങ്ങിയ കൃത്രിമത്വങ്ങള്‍ പുറത്തുവരുമെന്ന് പലര്‍ക്കും ആശങ്കയുണ്ട്.
ഈ തിരഞ്ഞെടുപ്പ് അട്ടിമറി വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണെന്ന ഭയവുമുണ്ട്. രേഖകള്‍ പരിശോധിക്കുമ്പോള്‍ കുറ്റകൃത്യത്തിന്റെ രീതിയും അതിനുപിന്നിലുള്ള വ്യക്തികളും വെളിച്ചത്തുവരും എന്നതില്‍ സംശയമില്ല. എന്നിട്ടും ഈ രേഖകളിലേക്കെത്തിപ്പെടാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കും മുന്നില്‍ തടസ്സങ്ങള്‍ മാത്രമാണ്. ഇത് കായികരംഗത്തെ ഒത്തുകളിക്ക് (മാച്ച് ഫിക്സിങ്) സമാനമാണ്. ഒത്തുകളി നടത്തുന്നപക്ഷം ഒരു കളി ജയിച്ചേക്കാം. എന്നാല്‍, അത് കളിയിലും ഫലത്തിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ തിരിച്ചുപിടിക്കാനാകാത്തവിധം നശിപ്പിക്കും. ഒത്തുകളിനടന്ന തിരഞ്ഞെടുപ്പുകള്‍ ഏതൊരു ജനാധിപത്യത്തെയും വിഷലിപ്തമാക്കും.
india
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
പത്തോളം കുട്ടികള്‍ക്ക് പരിക്ക്

തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രാവിലെ 7.45 ഓടെ കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസില്‍ ട്രെയിനിടിച്ച് അപകടം ഉണ്ടായത്. ആളില്ലാ ലെവല്‍ക്രോസില്‍ വെച്ചായിരുന്നു അപകടം. പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
തിരുച്ചെന്തൂര്‍-ചെന്നൈ എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാര്‍ത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ലെവല്‍ ക്രോസില്‍ ഗേറ്റ് അടയ്ക്കാന്‍ ജീവനക്കാരന് മറന്ന് പോയതാണ് എന്നായിരുന്നു റെയില്‍വേ വൃത്തങ്ങളുടെ ആദ്യം പ്രതികരണം. പിന്നീട് ബസ് ഡ്രൈവറെ പഴിച്ചുകൊണ്ടാണ് റെയില്‍വേ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ട്രെയിന്‍ വരുംമുന്പ് ബസ് കടത്തി വിടണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടെന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്. ഗേറ്റ് അടയ്ക്കാന്‍ വൈകിയത് ബസ് ഡ്രൈവര്‍ നിര്‍ബന്ധിച്ചതിനാലാണെന്ന് റെയില്‍വേ അധികൃതര്‍ വാദിക്കുന്നു.
india
ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ മന്ത്രവാദം നടത്തിയെന്ന സംശയത്തെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു.

ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ മന്ത്രവാദം നടത്തിയെന്ന സംശയത്തെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും അവര്‍ പറഞ്ഞു.
ജില്ലയിലെ മുഫാസില്‍ പോലീസ് സ്റ്റേഷനു കീഴിലുള്ള ടെറ്റ്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
ബാബു ലാല്‍ ഒറോണ്‍ (50), അമ്മ കണ്ടോ ദേവി (70), ഭാര്യ സീതാദേവി (45), മകന് മഞ്ജിത് കുമാര്‍ (25), മരുമകള്‍ റാണി ദേവി (22) എന്നിവരാണ് മരിച്ചത്. ബാബു ലാലിന്റെ ഇളയമകന് 16 വയസ്സുകാരന് രക്ഷപ്പെടുകയും പിന്നീട് കുറ്റകൃത്യത്തെക്കുറിച്ച് പോലീസിന് മൊഴി നല്‍കുകയും ചെയ്തു.
ഞായറാഴ്ച വൈകുന്നേരം തന്റെ വീട്ടിലേക്ക് 50 പേരടങ്ങുന്ന ജനക്കൂട്ടത്തിന്റെ പ്രാഥമിക ലക്ഷ്യം അമ്മ സീതാദേവിയാണെന്നും അവരുടെ സംരക്ഷണത്തിന് എത്തിയ മറ്റ് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി എന്നും കൗമാരക്കാരന് പോലീസിനോട് പറഞ്ഞു.
പോലീസ് നടത്തിയ തിരച്ചിലില്‍ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഡീസല്‍ ഉപയോഗിച്ചാണ് കത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത രണ്ടുപേരില്‍ ഒരാള്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഗ്രാമവാസികള്‍ മിണ്ടാതിരുന്നതായി പോലീസ് പറഞ്ഞു. ഗ്രാമത്തില്‍ ആരും പോലീസുമായി സഹകരിക്കുന്നില്ലെന്നും കുട്ടിയില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഞായറാഴ്ചത്തെ ക്രൂരമായ ആക്രമണം രണ്ട് ദിവസം മുമ്പ് ഗ്രാമത്തില്‍ ഒരു ആണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്ഡിപിഒ) പങ്കജ് ശര്‍മ്മ പറഞ്ഞു.
ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മന്ത്രവാദം വളരെ സാധാരണമാണെന്ന് സീമാഞ്ചല്‍, കോസി മേഖലയിലെ പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച പ്രൊഫ.എന്‍.കെ.ശ്രീവാസ്തവ പറഞ്ഞു.
india
ഫണ്ടില്ല; എസ്സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ തടഞ്ഞ് മോദി സര്‍ക്കാര്‍
തിരഞ്ഞെടുത്ത 106 അപേക്ഷകരില്‍ 40 പേര്‍ക്ക് മാത്രമേ താല്‍ക്കാലിക സ്കോളര്‍ഷിപ്പ് കത്തുകള്‍ ലഭിച്ചിട്ടുള്ളൂ.

ന്യൂഡല്‍ഹി: 2025-26 അധ്യയന വര്‍ഷത്തേക്കുള്ള നാഷണല്‍ ഓവര്‍സീസ് സ്കോളര്‍ഷിപ്പ് (എന്‍ഒഎസ്) സ്കീമിന് കീഴില്‍ തിരഞ്ഞെടുത്ത അപേക്ഷകരില്‍ 40 ശതമാനത്തില്‍ താഴെ പേര്‍ക്ക് ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടി സ്കോളര്‍ഷിപ്പുകള്‍ തടഞ്ഞ് മോദി സര്‍ക്കാര്‍. തിരഞ്ഞെടുത്ത 106 അപേക്ഷകരില്‍ 40 പേര്‍ക്ക് മാത്രമേ താല്‍ക്കാലിക സ്കോളര്‍ഷിപ്പ് കത്തുകള്‍ ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള 66 പേര്‍ക്ക് അവരുടെ അവാര്‍ഡുകള്‍ ‘ഇഷ്യൂ ചെയ്യാം… ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായി’ എന്ന് കാണിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയില്‍ നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍, തിരഞ്ഞെടുത്ത എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ സ്കോളര്‍ഷിപ്പ് ലെറ്ററുകള്‍ ഒരേസമയം ലഭിച്ചിരുന്നു, എന്നാല്‍ ഈ വര്‍ഷം, ഫണ്ടിംഗ് അനിശ്ചിതത്വം കാരണം മന്ത്രാലയം ഘട്ടം ഘട്ടമായി കത്തുകള്‍ അയയ്ക്കുന്നു.
1954-55-ല്‍ ആരംഭിച്ച NOS പ്രോഗ്രാം, പട്ടികജാതി (എസ്സി), ഡിനോട്ടിഫൈഡ് നാടോടി ഗോത്രങ്ങള്‍ (ഡിഎന്‍ടി), അര്‍ദ്ധ നാടോടികളായ ഗോത്രങ്ങള്‍, ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍, പരമ്പരാഗത കൈത്തൊഴിലാളി കുടുംബങ്ങള്‍ എന്നിവയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 8 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു.
അതേസമയം ഫണ്ട് ലഭ്യമാണെന്നും എന്നാല്‍ അന്തിമ വിതരണത്തിന് കാബിനറ്റ് പാനലിന്റെ അനുമതി ആവശ്യമാണെന്നും മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. ”ഞങ്ങള്‍ക്ക് പണമുണ്ട്, പക്ഷേ അത് നല്കാന് മുകളില്‍ നിന്നുള്ള ഗ്രീന്‍ സിഗ്നലും ഞങ്ങള്‍ക്ക് ആവശ്യമാണ്,” ഉദ്യോഗസ്ഥന് പറഞ്ഞു.
ആവര്‍ത്തിച്ചുള്ള സ്കോളര്‍ഷിപ്പ് തടസ്സങ്ങള്‍
മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പ് (MANF) സ്കീമിന് കീഴിലുള്ള 1,400-ലധികം പിഎച്ച്ഡി പണ്ഡിതന്മാര്ക്ക് 2025 ജനുവരി മുതല്‍ സ്റ്റൈപ്പന്‍ഡ് കാലതാമസം നേരിടേണ്ടി വന്നിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, 2024 അവസാനം മുതല്‍ പേയ്മെന്റുകള്‍ നല്‍കിയിട്ടില്ല. മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജയിന് എന്നീ ആറ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ഗവേഷകരെ MANF പിന്തുണയ്ക്കുന്നു.
കാലതാമസവും ആശയക്കുഴപ്പവും പട്ടികജാതിക്കാര്‍ക്കുള്ള ദേശീയ ഫെലോഷിപ്പിനെയും ബാധിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി 2025 മാര്‍ച്ചില്‍ തിരഞ്ഞെടുത്ത 865 ഉദ്യോഗാര്‍ത്ഥികളുടെ ഒരു ലിസ്റ്റ് ആദ്യം പുറത്തിറക്കി. എന്നിരുന്നാലും, ഏപ്രിലില്‍, പുതുക്കിയ പട്ടിക 805 ആയി വെട്ടിക്കുറയ്ക്കുകയും മുമ്പ് ഉള്‍പ്പെടുത്തിയിരുന്ന 487 പേരുകള്‍ നീക്കം ചെയ്യുകയും ചെയ്തു.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതി
ഹോസ്റ്റലുകളുടെ മോശം അവസ്ഥയും സ്കോളര്‍ഷിപ്പ് വിതരണത്തിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജൂണ്‍ 10 ന് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു. ദളിത്, ആദിവാസി, ഇബിസി, ഒബിസി, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അനുപാതമില്ലാതെ ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഹാറിന്റെ ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു, അവിടെ സംസ്ഥാന സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം നിഷ്ക്രിയമായി തുടര്‍ന്നു, ഇത് 2021-22 അധ്യയന വര്‍ഷത്തില്‍ വിതരണം ചെയ്യാത്തതിലേക്ക് നയിച്ചു. സ്കോളര്‍ഷിപ്പ് ലഭിക്കുന്ന ദളിത് വിദ്യാര്‍ത്ഥികളുടെ എണ്ണം ഏകദേശം പകുതിയായി കുറഞ്ഞു-23 സാമ്പത്തിക വര്‍ഷത്തില്‍ 1.36 ലക്ഷത്തില്‍ നിന്ന് 24 സാമ്പത്തിക വര്‍ഷത്തില്‍ 69,000 ആയി-ഗാന്ധി സൂചിപ്പിച്ചു, നിലവിലെ സ്കോളര്‍ഷിപ്പ് തുക ‘അപമാനകരമാംവിധം കുറവാണ്’ എന്ന് വിശേഷിപ്പിച്ചു.
-
kerala3 days ago
പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍
-
kerala3 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം: ‘ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; ആരോഗ്യമന്ത്രി രാജിവെക്കണം’: വി ഡി സതീശന്
-
kerala3 days ago
ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി
-
Cricket3 days ago
കേരള ക്രിക്കറ്റ് ലീഗ്: 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
-
crime3 days ago
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ