Video Stories
സുവര്‍ണത്തിളക്കത്തില്‍ കാലിക്കറ്റ് വാഴ്‌സിറ്റി

സംസ്ഥാനത്തിന്റെ പകുതിയിലേറെ പ്രദേശവും ജനസംഖ്യയുമടങ്ങുന്ന മധ്യ-വടക്കന്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ സിരാകേന്ദ്രമായി, ദശലക്ഷക്കണക്കിന് മലയാളികളുടെ ധിഷണാവൈഭവത്തിനും ജീവിതോന്നതിക്കും വിത്തുപാകിയ കാലിക്കറ്റ് സര്‍വകലാശാല ഇന്ന് അമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. നാല്‍പത്തൊമ്പതു കൊല്ലം മുമ്പ് ഇതേദിനത്തിലാണ് ഈ വിദ്യാകേന്ദ്രത്തിന് ശിലസ്ഥാപിക്കപ്പെട്ടത്. ഉന്നത വിദ്യാഭ്യാസരംഗത്ത് മലയാളികളാകെ കേരളത്തിന്റെ തെക്കേയറ്റത്തെ സര്‍വകലാശാലയെ ആശ്രയിച്ചുകഴിഞ്ഞൊരുകാലത്ത,് മുസ്‌ലിംലീഗ് നേതാവും മുഖ്യമന്ത്രിയും സംസ്ഥാനത്തെ വിദൂര ഗ്രാമങ്ങളിലടക്കം വിദ്യയുടെ തെളിനീര് പകര്‍ന്നുനല്‍കിയ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ കഠിനപരിശ്രമ ഫലമായാണ് മലബാറിന് ഒരു സര്‍വകലാശാല എന്ന ആശയത്തിന് ശിലാരൂപം ലഭിക്കുന്നത്. 1967ലെ സപ്തകക്ഷി മുന്നണിയുടെ കീഴില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദേശീയ വിദ്യാഭ്യാസ കമ്മീഷനുകളുടെ ശിപാര്‍ശകളോടെ ബീജാവാപം ലഭിക്കപ്പെട്ട ഈ വിദ്യാസങ്കേതത്തിനുകീഴില്‍ ഇന്ന് ആയിരക്കണക്കിന് യുവാക്കളാണ് ഉന്നത വൈജ്ഞാനിക രംഗത്ത് സ്വന്തമായ മേല്‍വിലാസം എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത് ആഹ്ലാദമുഹൂര്‍ത്തമാകുന്നത് ഇതുകൊണ്ടാണ്.
സംസ്ഥാന രൂപീകരണത്തിനുശേഷം അറുപതുകളുടെ ആദ്യം മുതല്‍ക്കുതന്നെ കേരളത്തിന് രണ്ടാമതൊരു സര്‍വകലാശാല എന്ന ആശയം പൊതുരംഗത്ത് ചര്‍ച്ച ചെയ്യപ്പെട്ടുവന്നിരുന്നു. 1962ല്‍ പാര്‍ലമെന്റംഗമായപ്പോള്‍ സി.എച്ച് ഇതിനായി ചില നീക്കങ്ങള്‍ നടത്തിയെങ്കിലും പിന്നെയും അര പതിറ്റാണ്ടിനു ശേഷമാണ് മോഹം യാഥാര്‍ത്ഥ്യമായത്. സാമൂഹികമായും സാമ്പത്തികമായും വൈജ്ഞാനികമായുമൊക്കെ ഏറെ പിന്നാക്കം നിന്നിരുന്ന മലബാര്‍മേഖലക്ക് സ്വന്തമായൊരു ഉന്നതപഠനകേന്ദ്രം എന്ന തന്റെ ആശയവുമായി സംഘടനാരംഗത്തും ഔദ്യോഗികമേഖലയിലിരുന്നുകൊണ്ടും സി.എച്ച് അഹോരാത്രം മുന്നോട്ടുപോയി. മന്ത്രിസഭയില്‍ മുഖ്യമന്ത്രിയില്‍നിന്നും സ്വന്തം പാര്‍ട്ടിക്കാരനായ അഹമ്മദ് കുരിക്കളടക്കമുള്ളവരില്‍ നിന്നും നിസ്സീമമായ പിന്തുണ ലഭിച്ചതോടെ കോത്താരി കമ്മീഷന്റെ ശിപാര്‍ശയനുസരിച്ച് 1968 ജൂലൈ 23ന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ സര്‍വകലാശാല നിലവില്‍ വരികയും ദിവസങ്ങള്‍ക്കകം ആഗസ്റ്റ് 12ന് സി.എച്ച് ശിലാസ്ഥാപനം നടത്തുകയും സെപ്തംബര്‍ 13ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുണസെന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ആഗസ്റ്റ് 29നാണ് ബില്‍ സഭയില്‍ നിയമമാക്കിയത്. ബില്ലവതരിപ്പിച്ചുകൊണ്ട് സി.എച്ച് നടത്തിയ പ്രസംഗത്തില്‍ വടക്കന്‍ ജില്ലകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെ അംഗങ്ങള്‍ക്കായി നഖശിഖാന്തം വരച്ചുകാട്ടിയത് ചരിത്രരേഖയാണ്. സി.എച്ചിന്റെ സൂക്ഷ്മദൃഷ്ടിയുടെ ഉജ്ജ്വല പ്രതീകമായ കാലിക്കറ്റ് ഇന്ന് രാജ്യത്തെ എണ്ണൂറോളം സര്‍വകലാശാലകളില്‍ അമ്പത്തേഴാം റാങ്കിന് അര്‍ഹമായിരിക്കുന്നു എന്നത് ആനന്ദദായകമാണ്.
തൃശൂര്‍ മുതല്‍ ഇന്നത്തെ കാസര്‍കോടുവരെ പ്രവര്‍ത്തിച്ചിരുന്ന സര്‍വകലാശാല, മലപ്പുറം, പാലക്കാട് പോലുള്ള അതീവ പിന്നാക്കമായ ജില്ലകളിലെ വിദ്യാകുതുകികളായ യുവാക്കള്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് ഏറെ ആശയും ആവേശവും പകര്‍ന്നത്. കാലങ്ങളായി നിരക്ഷരതയുടെ ശ്വാസംമുട്ടിയിരുന്ന ജനത വിദ്യയിലൂടെ പാരതന്ത്ര്യത്തിന്റെ കൈവിലങ്ങ് പൊട്ടിച്ചോടുന്ന കാഴ്ചകണ്ട് സി.എച്ച് പരസ്യമായി ആഹ്ലാദിച്ചു. 1996ല്‍ കണ്ണൂര്‍ സര്‍വകലാശാല രൂപീകരിക്കപ്പെട്ടതോടെ കാസര്‍കോട് മുതല്‍ വയനാട്ടിലെ മാനന്തവാടി താലൂക്ക്‌വരെ ആ സര്‍വകലാശാലയിലായി. അഞ്ഞൂറേക്കറില്‍ വെറും 54 കോളജുകളുമായി തുടങ്ങി ഇന്ന് മെഡിക്കല്‍, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ പ്രൊഫഷണല്‍ കോളജുകളുള്‍പ്പെടെ 432 കോളജുകളും 35 ഗവേഷണവകുപ്പുകളും സി.എച്ച് ചെയറുള്‍പ്പെടെ 11 ഗവേഷണ കേന്ദ്രങ്ങളും 36 സ്വാശ്രയ സ്ഥാപനങ്ങളും കാലിക്കറ്റിന് സ്വന്തം. സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം, കായിക പരിശീലന സംവിധാനങ്ങള്‍, ഫയല്‍മാറ്റം ഡിജിറ്റലാക്കിയ സംസ്ഥാനത്തെ പ്രഥമ സര്‍വകലാശാല എന്നീ വിശേഷണങ്ങള്‍. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷനനായ പ്രൊഫ. എം.എം ഗനിയായിരുന്നു പ്രഥമ വൈസ്ചാന്‍സലര്‍. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തായിട്ടും കാലിക്കറ്റ് എന്ന് നാമകരണം ചെയ്തത് സി.എച്ചിന്റെ പ്രവിശാലമായ വീക്ഷണത്തെയാണ് ബോധ്യമാക്കിയത്. രാഷ്ട്രീയാതിപ്രസരത്തിനപ്പുറം അക്കാദമിക മികവുകള്‍ക്ക് പ്രാമുഖ്യം ലഭിച്ചാല്‍ കാലിക്കറ്റിന് അന്താരാഷ്ട്ര നിലവാരമെന്ന സി.എച്ചിന്റെ സ്വപ്‌നത്തിലേക്ക് ഉയരാന്‍ കഴിയും. സി.എച്ച് ശിലയിടുന്ന സന്ദര്‍ഭത്തില്‍ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായവരില്‍ മുസ്‌ലിം ലീഗിന്റെ അന്നത്തെ സമുന്നത സൂരികളായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും ബി.വി അബ്ദുല്ലക്കോയയും ഉണ്ടായിരുന്നുവെന്നത് മുസ്്‌ലിംലീഗ് നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നല്‍കിയ പ്രാമുഖ്യത്തിന്റെ നിത്യനിദര്‍ശനമാണ്.
വിദ്യയില്ലാത്തവനെ കണ്ണു കാണാത്തവനോടാണ് ഉപമിക്കാറ്. ഇന്ത്യയുടെ സാക്ഷരതാ വിദ്യാഭ്യാസ മുന്നേറ്റങ്ങളില്‍ കേരളത്തിന് സവിശേഷമായ പങ്ക് ലഭിച്ചതില്‍ വിവിധ സര്‍ക്കാരുകളുടെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, സി.എച്ച് തുടങ്ങിയ മഹാരഥന്മാരായ ജനനേതാക്കളുടെയും ദീര്‍ഘദൃഷ്ടിയും അര്‍പ്പണമനോഭാവവുമുണ്ട്. സാമ്പത്തികമായി പുരോഗതി നേടിയെങ്കിലും ഉന്നത വിദ്യാഭ്യാസരംഗത്ത് ഇനിയും കേരളം ഏറെ മുന്നോട്ടുപോകാനുണ്ട് എന്നുതന്നെയാണ് ദേശീയ തലത്തില്‍ നടക്കുന്ന വിവിധങ്ങളായ മല്‍സര പരീക്ഷകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. കൂടുതല്‍ യുവതീയുവാക്കള്‍ ഇന്ന് മെഡിക്കല്‍, എഞ്ചിനീയറിങ് പോലുള്ള മേഖലകളിലേക്ക് ഇറങ്ങുന്നുണ്ട്. പി.എച്ച്.ഡി പോലുള്ള ഗവേഷണ മേഖലകളിലും മലയാളി സാന്നിധ്യം മുന്നിലേക്കാണ്. രാഷ്ട്രീയാതിപ്രസരത്തിനപ്പുറം അക്കാദമിക മികവുകള്‍ക്ക് പ്രാമുഖ്യം ലഭിക്കാന്‍ വിദഗ്ധരും ജീവനക്കാരും വിദ്യാര്‍ഥി സമൂഹവും ഒറ്റക്കെട്ടായി യത്‌നിച്ചാല്‍ കാലിക്കറ്റിന് അന്താരാഷ്ട്ര നിലവാരമെന്ന സി.എച്ചിന്റെ സ്വപ്‌നത്തിലേക്ക് ഉയരാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരുണത്തില്‍ കാലിക്കറ്റിന് സി.എച്ച് മുഹമ്മദ്‌കോയയുടെ നാമകരണം ചെയ്യപ്പെടുന്നത് സി.എച്ച് എന്ന മഹാമനീഷിക്കുള്ള നാടിന്റെ പൂച്ചെണ്ടാകും.
kerala
പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
india22 hours ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം
-
kerala3 days ago
മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; തടസ്സങ്ങളുണ്ടാക്കി സര്‍ക്കാര്‍ പകപോക്കുന്നു; പി.എം.എ സലാം
-
kerala3 days ago
വയനാട് പുനരധിവാസ പദ്ധതി; ആരൊക്കെ മുടക്കാന്‍ നോക്കിയാലും മുസ്‌ലിംലീഗ് വാക്ക് പാലിക്കും; പി.കെ ബഷീര്‍ എം.എല്‍.എ
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala2 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്