Connect with us

Culture

ആവേശപ്പോരില്‍ ആര്‍സനല്‍; പ്രീമിയര്‍ ലീഗ് സീസണിന് തുടക്കമായി

Published

on

ലണ്ടന്‍: ആദ്യന്തം ആവേശം മുറ്റിനിന്ന വാശിയേറിയ പോരാട്ടത്തില്‍ ആര്‍സനല്‍ ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്തതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2017-18 സീസണിന് തുടക്കമായി. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ മൂന്നിനെതിരെ നാലു ഗോളിനായിരുന്നു ഗണ്ണേഴ്‌സിന്റെ നാടകീയ വിജയം. ആതിഥേയര്‍ക്കു വേണ്ടി അലക്‌സാന്ദ്രെ ലാകസെറ്റ്, ഡാനി വെല്‍ബെക്ക്, ആരോണ്‍ റംസി, ഒലിവര്‍ ഗിരൂദ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ജാമി വാര്‍ഡിയുടെ ഇരട്ട ഗോളും ഷിന്‍ജി ഓകസാകിയുടെ ഗോളുമായിരുന്നു ലെസ്റ്ററിന്റെ മറുപടി.

വേനല്‍ ട്രാന്‍സ്ഫറില്‍ ഒളിംപിക് ലിയോണില്‍ നിന്നെത്തിയ ലാകസെറ്റ് അരങ്ങേറ്റ മത്സരത്തില്‍ ഒന്നര മിനുട്ട് പിന്നിട്ടപ്പോള്‍ തന്നെ തന്റെ കന്നി പ്രീമിയര്‍ ലീഗ് ഗോള്‍ നേടി. ബോക്‌സിനു പുറത്തുനിന്നുള്ള മുഹമ്മദ് എല്‍നേനിയുടെ ആര്‍ച്ചിങ് പാസ് ക്ലോസ് റേഞ്ചില്‍ നിന്ന് വലയിലെത്തിച്ചായിരുന്നു ഫ്രഞ്ച് താരത്തിന്റെ ഗോള്‍. ഗണ്ണേഴ്‌സിന്റെ ആഹ്ലാദം അധികം നീണ്ടില്ല. 5-ാം മിനുട്ടില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഓകസാകി സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. 29-ാം മിനുട്ടില്‍ പ്രതിരോധപ്പിഴവ് ആര്‍സീന്‍ വെങറുടെ ടീമിന് വിനയായി. സ്വന്തം ഹാഫില്‍ പാസ് ചെയ്ത് കളിക്കുന്നതിനിടെ ആര്‍സനല്‍ ഡിഫന്‍സില്‍ നിന്ന് പന്ത് റാഞ്ചിയ അല്‍ബ്രൈറ്റന്‍ ഇടതുവിങില്‍ നിന്ന് തൊടുത്ത ക്രോസ് ജാമി വാര്‍ഡി വലയില്‍ അടിച്ചുകയറ്റുകയായിരുന്നു. ഇടവേളക്ക് പിരിയുന്നതിനു തൊട്ടുമുമ്പ് ആര്‍സനല്‍ ഒപ്പമെത്തി. ബോക്‌സിനുള്ളിലെ ചെറുപാസുകള്‍ക്കൊടുവില്‍ ഗോള്‍കീപ്പറുടെ മുന്നില്‍ നിന്ന് കൊലാഷിനാക്ക് നല്‍കിയ പാസ് ഡാനി വെല്‍ബക്ക് വലയിലാക്കുകയായിരുന്നു.

ആര്‍സനലിന്റെ പൊസഷന്‍ ഗെയിമിനെ ക്ഷമയോടെ നേരിട്ട ലെസ്റ്ററിന് 56-ാം മിനുട്ടില്‍ ഫലം ലഭിച്ചു. റിയാദ് മെഹ്‌റസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന്, ഗണ്ണേഴ്‌സിന്റെ പ്രതിരോധ ദൗര്‍ബല്യം തുറന്നുകാട്ടി വാര്‍ഡി ഗോള്‍ നേടി.

67-ാം മിനുട്ടില്‍ വെങര്‍ നടത്തിയ ഇരട്ട സബ്‌സ്റ്റിറ്റിയൂഷനാണ് ആര്‍സനലിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. എല്‍നേനിക്ക് പകരം ആരോണ്‍ റംസിയും ഹോള്‍ഡിങിന് പകരം ഒലിവര്‍ ജിറൂഡും കളത്തിലെത്തിയതോടെ ആര്‍സനലിന്റെ നീക്കങ്ങള്‍ക്ക് മൂര്‍ച്ച കൂടി. ഭാഗ്യവും ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മിഷേലിന്റെ മികവും കൊണ്ട് ലെസ്റ്റര്‍ പിടിച്ചു നിന്നെങ്കിലും 83-ാം മിനുട്ടില്‍ അവരുടെ പ്രതിരോധം പൊട്ടി. കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ലഭിച്ച പന്ത് ബോക്‌സിനു പുറത്തുനിന്ന് ഗ്രനിത് ഷാക്ക മുന്നോട്ടുനല്‍കിയപ്പോള്‍ ഇടതുപോസ്റ്റിനടുത്തു നിന്ന് റംസി ലക്ഷ്യം കണ്ടു. 85-ാം മിനുട്ടില്‍ ഷാക്കയുടെ കോര്‍ണര്‍ കിക്കില്‍ ജിറൂഡ് ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കിയതോടെ ആര്‍സനല്‍ അര്‍ഹിച്ച ജയം സ്വന്തമാക്കി.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending