Video Stories
കയ്യേറ്റക്കാര്‍ക്കു മുമ്പില്‍ കാലിടറുന്നവരോട്
കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചുവെന്ന ആരോപണം നേരിടുന്ന മന്ത്രിയെ വാരിപ്പുണരാനുള്ള മുഖ്യമന്ത്രിയുടെ വ്യഗ്രത വൃത്തികെട്ട കൂട്ടുകെട്ടിന്റെ ചുരുളഴിക്കുന്നതാണ്. കയ്യേറ്റക്കാരെ കയ്യാമം വെക്കുമെന്നു കട്ടായം പറഞ്ഞവര്‍, തിണ്ണമിടുക്കില്‍ കണ്ണില്‍ കണ്ടതെല്ലാം തനിക്കാക്കുന്നവര്‍ക്കു മുമ്പില്‍ കാലിടറുന്നത് കാട്ടു നീതിയാണ്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് തെല്ലും സങ്കോചമില്ലാതെ സാമാജികര്‍ക്കു മുമ്പില്‍ തട്ടിവിട്ട മുഖ്യമന്ത്രിയുടെ തൊലിക്കട്ടിക്കു മുമ്പില്‍ കാണ്ടാമൃഗവും തലകുനിച്ചുപോകും. പുറമ്പോക്ക് ഭൂമി കയ്യേറി എന്ന പേരില്‍ നടന് ദിലീപിന്റെ ഡി-സിനിമാസിനെതിരെ നടപടിയെടുക്കാന്‍ കാണിച്ച ആര്‍ജവത്തിന്റെ ഒരംശം പോലും ലെയ്ക്ക് പാലസ് റിസോര്‍ട്ടിനെതിരെ ഉണ്ടായില്ലെന്നത് യാദൃച്ഛികതയായി കാണാനാവില്ല. ഒരേ തൂവല്‍ പക്ഷികളുടെ ചിറകടുപ്പത്തില്‍ സഫലമാകുന്ന രാഷ്ട്രീയ ലാഭം തന്നെയാണ് ‘ഇരട്ടച്ചങ്കു’കളില്‍ ഓട്ടവീഴ്ത്തുന്നത് എന്നര്‍ത്ഥം.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടായ ലെയ്ക്ക് പാലസിലേക്ക് സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചുവെന്നും കായല്‍ കയ്യേറിയെന്നുമാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഏറെ വിവാദമായതോടെ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്ത് നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ഇന്നലെ പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. അധികാര ദുര്‍വിനിയോഗമാണ് നടന്നിട്ടുള്ളതെന്നും സമഗ്ര അന്വേഷണത്തിലൂടെ ഇത് തെളിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ടെന്നും പ്രതിപക്ഷം ഉന്നയിച്ചെങ്കിലും മന്ത്രിയെ വെള്ള പൂശുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ചട്ടവിരുദ്ധമാണെന്ന വാദമുയര്‍ത്തി സ്പീക്കര്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ രംഗത്തുവരികയും ചെയ്തു. അഴിമതിയുടെ നാണക്കേട് മറയ്ക്കാന്‍ തലയില്‍ മുണ്ട് മൂടിക്കെട്ടി രക്ഷപ്പെടാനുള്ള വിഫല ശ്രമമായി മാത്രമേ ഈ നീക്കങ്ങളെ കാണാന്‍ കഴിയുകയുള്ളൂ. അഴിമതി മുക്ത കേരളമെന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയവര്‍ക്ക് ഇക്കാരണത്താല്‍ രണ്ടാമതൊരു മന്ത്രിയെകൂടി കുടിയൊഴിപ്പിക്കേണ്ടി വരുമോ എന്ന വിഹ്വലതയാണ് ഈ പൊറാട്ടു നാടകങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. കായല്‍ കയ്യേറ്റ വാര്‍ത്ത കേരളം മുഴുവന്‍ പാട്ടായ സാഹചര്യത്തില്‍ അഗ്നിശുദ്ധി വരുത്തേണ്ട ബാധ്യത മന്ത്രിക്കും സര്‍ക്കാറിനും ഒരുപോലെയുണ്ട്. അതല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരോട് അസഹിഷ്ണുത പ്രകടിപ്പിച്ച് ആട്ടിയോടിക്കാമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണ്. നിയമസഭയില്‍ ചര്‍ച്ച ചെയ്താല്‍ അഴിമതിയുടെ മൂടുപടം അഴിഞ്ഞുവീഴുമെന്നാണോ സര്‍ക്കാറിന്റെ ഭയം? മന്ത്രി തെറ്റുകാരനല്ലെങ്കില്‍, ആരോപണം രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ എന്തിന് മുഖ്യമന്ത്രിയുടെ മുട്ടുവിറക്കണം? കയ്യേറ്റക്കാര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കണമെന്ന ഭരണ പരിഷ്കാര കമ്മീഷന് ചെയര്‍മാന്റെ നിലപാടിനോട് സര്‍ക്കാറിന് യോജിച്ചുപോകാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? നെറികെട്ട രാഷ്ട്രീയ കൂട്ടുകച്ചവടത്തിന്റെ പങ്കുകാരോടുള്ള പ്രതിബദ്ധതക്ക് പക്ഷേ, സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നത് ഓര്‍ക്കുന്നത് നന്ന്.
കായല്‍ കയ്യേറ്റവും നെല്‍വയല്‍, തണ്ണീര്‍ത്തട നിയമവും ലംഘിച്ചുള്ള നിര്‍മാണങ്ങളും ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ നിലനില്‍പ്പിന് ശക്തമായ ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ സംവിധാനങ്ങളെ കൂട്ടുപിടിച്ച് നടത്തിയ കയ്യേറ്റങ്ങളുടേയും ക്രമക്കേടുകളുടേയും കഥകളുടെ ചുരുളുകള്‍ ഓരോ ദിവസവും കെട്ടഴിഞ്ഞു വരികയാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിന് കോപ്പുകൂട്ടിത്തുടങ്ങുകയും ചെയ്തു. വിവാദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിര്‍ണായ ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായതില്‍ ദുരൂഹ തളംകെട്ടി നില്‍ക്കുന്നുണ്ട്. ഭൂമി കയ്യേറി എന്ന ആരോപണത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് നഗരസഭാ ഓഫീസില്‍ നിന്ന് റിസോര്‍ട്ടുമായി ബന്ധപ്പെട്ട 32 ഫയലുകള്‍ കാണാതായത്. ഭൂമി കയ്യേറ്റം കണ്ടെത്താന്‍ റിസോര്‍ട്ടില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്ന സമയത്തു തന്നെ ഫയലുകള്‍ അപ്രത്യക്ഷമായത് അക്ഷന്തവ്യമായ വീഴ്ചയാണ്. ഫയല്‍ കണ്ടെത്താന്‍ നഗരസഭാ സെക്രട്ടറി സെര്‍ച്ച് ഓര്‍ഡര്‍ നല്‍കിയിട്ടും ഇതുവരെ ഫലമുണ്ടായിട്ടില്ല. ശക്തമായ മാഫിയയുടെ പിന്‍ബലമില്ലാതെ നഗരസഭാ ഓഫീസില്‍ നിന്ന് ഫയലുകള്‍ നഷ്ടപ്പെടാനിടയില്ല. സര്‍ക്കാറിന്റെ നിസംഗതയും ഉദ്യോഗസ്ഥരുടെ ഒത്താശയും വേണ്ടുവോളം ലഭിച്ചതു കൊണ്ടാണ് ഇത് സംഭവിച്ചത്. ഇതിനു മറുപടി പറയാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ വസ്തുതകള്‍ക്കു മുന്നില്‍ ഒളിച്ചുകളിക്കുന്നത് മര്യാദക്കേടല്ലാതെ മറ്റെന്താണ്?
ഇത് സംബന്ധിച്ച് എന്തെങ്കിലും ഒരഭിപ്രായം പറയുന്നതിന് മുന്നണിയിലെ മറ്റു മന്ത്രിമാരാരും തയ്യാറായില്ല എന്നത് അഴിമതി എന്ന മാരാകാര്‍ബുദത്തിന്റെ ആഴം അടയാളപ്പെടുത്തുന്നുണ്ട്. മന്ത്രിയുടെ ചെയ്തിയോടുള്ള മനം മടുപ്പാണോ അതോ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ഭരണമുന്നണിയുടെ കൂട്ടായ നീക്കമാണോ എന്നറിയാന്‍ പൊതുജനത്തിന് താത്പര്യമുണ്ട്. സ്വന്തം പാര്‍ട്ടിക്കാര്‍ക്കു പോലും താത്പര്യമില്ലാത്ത വിധം മന്ത്രിക്കെതിരെ പാളയത്തില്‍ പടയൊരുക്കം ശക്തമായിട്ടുണ്ടെന്നത് ചേര്‍ത്തുവായിക്കേണ്ടതാണ്. നാറിയവനെ പേറിയാല്‍ പേറിയവനും നാറുമെന്ന തിരിച്ചറിവാണ് ന്യായീകരണ വാദികള്‍ക്കു വേണ്ടത്. ലെയ്ക്ക് പാലസ് റിസോര്‍ട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിങ് വക റോഡ് ടാറിങ് നടത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് വിവാദമായിരിക്കുന്നത്. വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളമുള്ള റോഡില്‍ ലെയ്ക്ക് പാലസ് റിസോര്‍ട്ട് വരെയുള്ള നാനൂറ് മീറ്റര്‍ മാത്രമാണ് ടാറിങ് നടത്തിയത്. ഹാര്‍ബര്‍ എഞ്ചിനീയറിങ്് വകുപ്പിന്റെ ലക്ഷങ്ങളുടെ ഫണ്ട് ഉപയോഗിച്ചാണ് ലെയ്ക്ക് പാലസിന്റെ ഗെയ്റ്റ് വരെയെത്തുന്ന റോഡ് ടാര്‍ ചെയ്തത് എന്ന ആരോപണം അത്ര നിസാരമായി കണ്ടുകൂടാ. ഇവ സാധൂകരിക്കുന്ന സാഹചര്യത്തെളിവുകളില്‍ നിന്ന് മന്ത്രിയുടെ പങ്ക് വ്യക്തമാകുന്നുണ്ടെങ്കില്‍ അതില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ മടി കാണിക്കുന്നതില്‍ അര്‍ത്ഥമില്ല.
പതിനഞ്ചു മാസത്തിനിടെ ഭൂമി കയ്യേറിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നേരത്തെ കയ്യേറിയിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കുമെന്നും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി രക്ഷപ്പെടാമെന്നത് റവന്യൂ വകുപ്പ് മന്ത്രിയുടെ വ്യാമോഹം മാത്രമാണ്. കഴിഞ്ഞ സര്‍ക്കാറിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി കൈകഴുകാമെന്ന വിചാരം അല്‍പ്പത്തമാണ്. ഈ കള്ളക്കളിക്കു ചൂട്ടുപിടിക്കുന്നതാരെന്ന് അന്നം കഴിക്കുന്നവര്‍ക്ക് നന്നായറിയാം. അതിനാല്‍ കായല്‍ മാഫിയക്ക് മുമ്പില്‍ കൈക്കൂപ്പി നില്‍ക്കാതെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. പൊതുജന പ്രക്ഷോഭം കത്തിയാളും മുമ്പ് പാപപ്പണ്ടാരങ്ങളെ പടിക്കു പുറത്താക്കാന്‍ ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ചവര്‍ക്ക് ആര്‍ജവമുണ്ടോ എന്നറിയാന്‍ കാത്തിരിക്കുകയാണ് പൊതുജനം.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala16 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala15 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala12 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala18 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala17 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

