Connect with us

Video Stories

മത്സ്യതൊഴിലാളി കാത്തിരിക്കുന്നത് അവകാശ കമ്മീഷന്‍

Published

on

ഉമ്മര്‍ ഒട്ടുമ്മല്‍


മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയാറാക്കിയ കരട് നിര്‍ദേശങ്ങളില്‍ മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) നിര്‍ദേശിച്ച ഭേദഗതികളില്‍ പ്രധാനം മത്സ്യതൊഴിലാളി അവകാശ കമ്മീഷന്‍ ബില്‍ കൊണ്ടുവരണമെന്നതാണ്. 12 നോട്ടിക്കല്‍ മൈല്‍ വരേയുള്ള തീരക്കടല്‍ പ്രദേശത്തെ ചില മത്സ്യബന്ധന നിരോധനം, മത്സ്യബന്ധന യാനങ്ങള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും നല്‍കേണ്ടതില്ല, റിഗ്‌സീന്‍ വലയുടെ കണ്ണി വലിപ്പം 22 എം.എം, ആഴം 60 മീറ്റര്‍, നെത്തോലി വലയുടെ കണ്ണി വലിപ്പം 12 എം.എം, നീളം 250 മീറ്റര്‍, ആഴം 50 മീറ്റര്‍ എന്നീ നിര്‍ദ്ദേശങ്ങള്‍ക്കും ഭേദഗതി സമര്‍പ്പിച്ചിട്ടുണ്ട്.

 
പരമ്പരാഗതമായി കുലത്തൊഴിലായി മല്‍സ്യബന്ധനം സ്വീകരിച്ച് വരുന്നവരുടെ കുടുംബാംഗങ്ങളാണ് മത്സ്യത്തൊഴിലാളി. കടലിലെ മല്‍സ്യബന്ധന അവകാശവും മല്‍സ്യബന്ധന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശവും മല്‍സ്യതൊഴിലാളികള്‍ക്കാണ്. ഹിന്ദു മത്സ്യതൊഴിലാളികളായ ധീവരര്‍, മുസ്‌ലിം മത്സ്യതൊഴിലാളികള്‍, ലാറ്റിന്‍ കത്തോലിക്കരായ ക്രിസ്ത്യന്‍ മത്സ്യതൊഴിലാളികള്‍ എന്നിവരാണ് കേരളത്തിലെ പരമ്പരാഗത മല്‍സ്യതൊഴിലാളി സമുദായം. മത്സ്യബന്ധന ലൈസന്‍സില്‍ വലയുടെ തരം, വലിപ്പം, കണ്ണി വലിപ്പം എന്നിവ കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നിലവിലുള്ള ഇന്‍ബോഡ് വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും പകരമായി നിര്‍മ്മിക്കുന്നവക്ക് ലൈസന്‍സും രജിസ്‌ട്രേഷനും തടയരുത്. ഇത് നിയമമായി വരുന്നതിനിടക്ക് പണിയുന്നതും പണിതതുമായതിനും 15 മീറ്റര്‍ താഴെയുള്ള വള്ളങ്ങള്‍ക്കും 35 എച്ച്.പിക്ക് മുകളിലല്ലാത്ത എഞ്ചിനുകള്‍ക്കും തുടര്‍ന്നും രജിസ്‌ട്രേഷനും ലൈസന്‍സും നല്‍കണം.

 
20 എച്ച്.പിക്ക് മുകളില്‍ എഞ്ചിന്‍ ഉപയോഗിച്ചുള്ള മിനി ട്രോളിങ്, പെയര്‍ ട്രോളിങ് എന്നിവ നിരോധിക്കാം. ഓരോ തരം വലകള്‍ ഉണ്ടാക്കാവുന്ന പരമാവധി നീളവും വീതിയും കണ്ണിവലിപ്പവും പ്രത്യേകം നിജപ്പെടുത്തണം. ജുവനല്‍ ഫിഷറി ഫലപ്രദമായി തടയുന്നതിനായി കൂടുതല്‍ ഇനം മല്‍സ്യങ്ങളുടെ മിനിമം ലീഗല്‍ സൈസ് നിഷ്‌കര്‍ഷിക്കാവുന്നതാണ് (നെത്തോലി ഒഴികെയുള്ളതിന്). നിരോധിച്ച മത്സ്യങ്ങള്‍ പിടിക്കുന്നത്, വാങ്ങുന്നത്, സംസ്‌ക്കരിക്കുന്നത്, സംസ്‌കരിക്കുന്നതിന് സഹായിക്കുന്നത് എന്നിവയെല്ലാം ശിക്ഷാര്‍ഹമാക്കണം.
ദേശീയ കളര്‍ കോഡിങ് സംബന്ധിച്ച നടപടികള്‍ നടപ്പാക്കുന്നതിനുമുമ്പായി വ്യക്തമായ ബോധവത്കരണം വേണം. റിംഗ്‌സീന്‍ വലകളുടെ നീളം 600 മീറ്ററായും ആഴം 80 മീറ്ററായും കണ്ണി വലിപ്പം 18 മില്ലി മീറ്ററായും നിജപ്പെടുത്താം.

 

നെത്തോലി പിടിക്കുന്നതിനുള്ള റിംഗ്‌സീന്‍ വലകളുടെ നീളം 500 മീറ്ററായും ആഴം 75 മീറ്ററായും കണ്ണിവലിപ്പം 10 മില്ലിമീറ്ററായും നിജപ്പെടുത്തണം. യന്ത്രവല്‍കൃത ബോട്ടുകളില്‍ ഉപയോഗിക്കുന്ന ട്രോള്‍ വലയുടെ കോഡ് എന്‍ഡില്‍ 35 എം.എം വലിപ്പമുള്ള ചതുര കണ്ണികള്‍ നിര്‍ബന്ധമാക്കാവുന്നതാണ്. സംസ്ഥാന തീരത്ത് നിന്നും 10 മീറ്റര്‍ ആഴം വരെയുള്ള തീരക്കടല്‍ പ്രദേശത്ത് ഇന്‍ബോഡ് വള്ളങ്ങളും 20 മീറ്റര്‍ ആഴം വരെയുള്ള തീരക്കടല്‍ പ്രദേശത്ത് യന്ത്രവല്‍കൃത ബോട്ടുകളും നടത്തുന്ന മത്സ്യബന്ധനം നിരോധിക്കണം. കേരള തീരത്തുനിന്നും 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് 250 എച്ച്.പിക്ക് മുകളിലുള്ളതോ, 20 മീറ്റര്‍ നീളത്തിനു മുകളിലുള്ളതോ ആയ യന്ത്രവല്‍ കൃത ബോട്ടുകള്‍ മല്‍സ്യബന്ധനം നടത്തുന്നത് നിരോധിക്കുന്നതിനുള്ള കരടു നിര്‍ദ്ദേശം പരിശോധിക്കേണ്ടതാണ്. ഇത്തരം ബോട്ടുകള്‍ സംസ്ഥാനത്തെ ഹാര്‍ബറുകളില്‍ പ്രവേശിക്കുന്നതിന ് വെസ്സല്‍ ട്രാക്കിങ് യൂണിറ്റ് നിര്‍ബന്ധമാക്കാം. പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ഇന്‍ബോഡ് എഞ്ചിന്‍ അടക്കമുള്ള യാനങ്ങള്‍ക്ക് ഇത് ബാധകമല്ല.
അന്തര്‍ദേശീയ സമുദ്രാതിര്‍ത്തിയില്‍ അനുവാദം കൂടാതെ മല്‍സ്യബന്ധനം നടത്തുന്ന യാനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കി പിഴ ചുമത്തുന്നതു സംബന്ധിച്ച നിര്‍ദ്ദേശം പരിശോധിക്കണം. കെ.എം.എഫ്.ആര്‍ ആക്ട് പ്രകാരമുള്ള പിഴ നടപടികള്‍ പരിഷ്‌കരിക്കുകയും നിലവിലുള്ള പിഴ തുക വര്‍ധിപ്പിക്കുകയുമരുത്. ബോട്ട് ബില്‍ഡിങ് യാര്‍ഡുകള്‍ക്ക് രജിസ്‌േട്രഷന്‍ ഏര്‍പ്പെടുത്തുകയും രൂപകല്‍പ്പന സഹിതം മുന്‍കൂട്ടി അനുവാദമില്ലാതെ പുതിയ ബോട്ടുകള്‍ നിര്‍മ്മിക്കുന്നത് നിരോധിക്കുകയും ചെയ്യാം. ക്യാച്ച് ക്വാട്ടാ സമ്പ്രദായം സമുദ്ര മത്സ്യവിഭവ സംരക്ഷണത്തിനായി നടപ്പിലാക്കണം.
സംസ്ഥാനത്തെ 12 നോട്ടിക്കല്‍ മൈല്‍ കടല്‍ പ്രദേശത്ത് നിരോധിക്കപ്പെട്ട പെഴ്‌സീന്‍, പെലാജിക് ട്രോളിങ്, മിഡ് വാട്ടര്‍ ട്രോളിങ് എന്നിവ ഉപയോഗിക്കുന്ന മത്സ്യബന്ധന യാനങ്ങള്‍ കേരളത്തിന്റെ നിര്‍ണ്ണയിക്കപ്പെടുന്ന ഹാര്‍ബറുകളില്‍ അടുക്കാന്‍ ആഗ്രഹിക്കുന്ന പക്ഷം എ.ഐ.എസ് നിര്‍ബന്ധമാക്കാം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഫിഷിങ് ലൈസന്‍സോ കേന്ദ്ര സര്‍ക്കാരില്‍ നിന്നും എല്‍.ഒ.പിയോ നേടിയ യന്ത്രവല്‍കൃത ബോട്ടുകള്‍ കേരള തീരക്കടലിലെ 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ മത്സ്യബന്ധനം നടത്തുന്നത് നിരോധിക്കണം. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ഒരു ലക്ഷം രൂപയിലധികം പിഴ ഈടാക്കണം. ഇത്തരം യാനങ്ങള്‍ കേരളത്തിന്റെ നിര്‍ണ്ണയിക്കപ്പെടുന്ന ഹാര്‍ബറുകളില്‍ അടുക്കാന്‍ ആഗ്രഹിക്കുന്ന പക്ഷം എ.ഐ.എസ് നിര്‍ബന്ധമാക്കണം.
ഫിഷിങ് ഹാര്‍ബറുകള്‍, ഫിഷ് ലാന്റിങ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് പട്രോളിങ് ശക്തിപ്പെടുത്തണം. മത്സ്യബന്ധനയാനങ്ങളില്‍ നിന്നും വിവരങ്ങള്‍ കൈമാറുന്നതിനും ശേഖരിക്കുന്നതിനും ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങള്‍ നിയമാനുസൃതം അംഗീകാരമുള്ളതായിരിക്കണം. അല്ലാത്തവ കണ്ടുകെട്ടുന്നതും യാനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദുചെയ്യുന്നതുമടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കണം.
ഫിഷിങ് ഹാര്‍ബറുകള്‍, ഫിഷ് ലാന്റിങ് സെന്ററുകള്‍ എന്നിവയുടെ മേല്‍നോട്ടത്തിനായി മാനേജ്‌മെന്റ് സൊസൈറ്റികള്‍ പ്രാദേശിക മത്സ്യതൊഴിലാളി സംഘടനകള്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തി രൂപീകരിക്കാം. മത്സ്യത്തിന്റേയും മത്സ്യഉത്പന്നങ്ങളുടേയും ഗുണമേന്മ ഉറപ്പുവരുത്തല്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന മത്സ്യങ്ങളുടെ നിയന്ത്രണം, വളര്‍ച്ച എത്താത്ത മത്സ്യങ്ങളുടെ വിപണനം തടയല്‍, ലേലത്തുക മൊത്തവില്‍പനയുടെ രണ്ട് ശതമാനത്തിലധികമാകാത്ത രീതിയില്‍ നിജപ്പെടുത്തല്‍, ലേലക്കാരന് ലൈസന്‍സ് നിര്‍ബന്ധമാക്ക (ലൈസന്‍സ് പരമ്പരാഗത മത്സ്യതൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി) ലും പ്രവര്‍ത്തന മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കലും,

 

അംഗീകൃത ഫിഷ് ലാന്റിങ് സെന്റര്‍, ഫിഷിങ് ഹാര്‍ബര്‍, മത്സ്യ വില്‍പന കേന്ദ്രം എന്നിവ ഒഴികെയുള്ള സ്ഥലങ്ങളില്‍ മത്സ്യലേലം (കടലോരങ്ങളില്‍ നിലവില്‍ വിപണന വില്‍പ്പന സമ്പ്രദായമുള്ള സ്ഥലങ്ങളെ നിലനിര്‍ത്തിക്കൊണ്ട്) നിരോധിക്കല്‍, മത്സ്യലേലത്തിനുശേഷമുള്ള തട്ടിക്കിഴിവ് പോലുള്ള ചൂഷണം നിരോധിക്കല്‍, തൂക്കത്തിന്റെ അടിസ്ഥാനത്തിലോ, പെട്ടി/കുട്ടയുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലോ ലേലം നിര്‍ബന്ധമാക്കല്‍, ഫിഷ് ലാന്റിങ് സെന്റര്‍/ ഹാര്‍ബര്‍ ശുചിത്വ പരിപാലനം ഉറപ്പുവരുത്തല്‍, ഐസ് പ്ലാന്റ്/ മത്സ്യത്തിന്റെ പ്രീ പ്രൊസസിങ് സെന്റര്‍ എന്നിവക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കല്‍, മത്സ്യബന്ധന യാനങ്ങള്‍, ഫിഷ് ലാന്റിങ് സെന്ററുകള്‍, ഫിഷിങ് ഹാര്‍ബറുകള്‍, ചില്‍ സ്റ്റോറേജ്, ഐസ് പ്ലാന്റ്, ചില്‍ പ്രൊസസിങ് സെന്ററുകള്‍ എന്നിവിടങ്ങളിലെ മത്സ്യത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തല്‍, ഇവിടങ്ങളിലെ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സംഘടന മുന്നോട്ടുവെച്ചത്.
സര്‍ക്കാര്‍ നല്‍കിയ കരട് നിര്‍ദ്ദേശത്തില്‍ 2008 ഡിസംബര്‍ 31 വരെയുള്ള കടങ്ങള്‍ക്ക് കൂടി കടാശ്വാസം അനുവദിക്കുക, 2007 ന് മുമ്പുള്ള കടാശ്വാസത്തിനായി അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് അവസരം നല്‍കുക, കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായ 05-01-2009 ന് ശേഷം നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി കടം തീര്‍ത്തവര്‍ക്കും കടാശ്വാസം അനുവദിക്കുക, കടാശ്വാസതുക 1,50,000 രൂപയായി വര്‍ധിപ്പിക്കുക, പലിശയും പിഴ പലിശയും നോട്ടീസ് ചെലവുകളും കടാശ്വാസമായി നല്‍കുക, കടാശ്വാസ കമ്മീഷന്‍ അംഗങ്ങള്‍ ഓരോ ജില്ലയിലും പ്രത്യേക സ്ഥലങ്ങളില്‍ സിറ്റിങ് നടത്തി തൊഴിലാളികളെ വിളിച്ചുവരുത്തുന്ന സമ്പ്രദായം ഒഴിവാക്കി അപേക്ഷകര്‍ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് കടാശ്വാസം അനുവദിക്കുകയും വിവരം അപേക്ഷകനെ അറിയിക്കുകയും ചെയ്യുക, പരാതികള്‍ അപ്പീല്‍ പരാതിയായി സ്വീകരിച്ച് നടപടി സ്വീകരിക്കുക.
മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കി, ഇപ്പോഴും തുടരുന്ന പദ്ധതികള്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ കരട് നിര്‍ദ്ദേശത്തില്‍ പറഞ്ഞ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങല്‍, ഭവന നിര്‍മ്മാണം, പുനരുദ്ധാരണം, വ്യക്തിഗത ശൗചാലയം, കോളനി നവീകരണം, ഊര്‍ജ്ജ പരിപാലന പരിപാടി, ബോധവത്കരണ പരിപാടി, കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം, മെഡിക്കല്‍ ക്യാമ്പ്, അക്ഷര സാഗരം, വിദ്യാതീരം, എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയല്‍, സ്മാര്‍ട്ട് ക്ലാസ് റൂം, ഉച്ചക്കഞ്ഞിപ്പുര നവീകരണം, വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍, അനാഥ കുട്ടികളെ ദത്തെടുക്കല്‍, തീരമൈത്രി തുടങ്ങിയ പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം നാമമാത്രമാണ്. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആനുകൂല്യം ലഭ്യമാകുംവിധം ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിച്ച് പദ്ധതികള്‍ നടപ്പിലാക്കണം. ഭവന നിര്‍മ്മാണ ധനസഹായം അഞ്ചു ലക്ഷമാക്കി വര്‍ധിപ്പിക്കണം.
കടലിലും കരയിലും വെച്ചുണ്ടാകുന്ന എല്ലാനാശ നഷ്ടങ്ങള്‍ക്കും വലയും ഉപകരണങ്ങള്‍ക്കും ഭാഗികമായോ പൂര്‍ണമായോ എപ്പോഴും നാശ നഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്കും ഇന്‍ഷൂര്‍ പരിരക്ഷ നല്‍കുന്നതും പ്രീമിയം തുക 50 ശതമാനം സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുന്നതുമായ ഇന്‍ഷൂര്‍സ് പദ്ധതി നടപ്പിലാക്കാം. കേരളത്തിലെ മത്സ്യതൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങളും അവകാശങ്ങളും നിസ്സാര സാങ്കേതികത്വത്തിന്റെ പേരില്‍ നഷ്ടപ്പെടുന്നതു നിത്യ സംഭവമാണ്. നിരവധി വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കോടിക്കണക്കിന് രൂപ ഈ മേഖലയില്‍ ചെലവഴിക്കുകയും ചെയ്തിട്ടും മത്സ്യതൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തികൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.

 

അര്‍ഹരായവര്‍ക്കുള്ള ആനുകൂല്യ വിതരണങ്ങളിലെ വീഴ്ചകളാണ് ഇതിന് പ്രധാന കാരണം. ഈ സാഹചര്യത്തില്‍ മനുഷ്യാവകാശകമ്മീഷന്‍, വനിതാ കമ്മീഷന്‍, യുവജന കമ്മീഷന്‍ തുടങ്ങിയ സംവിധാനങ്ങളുടെ മാതൃകയില്‍ പ്രധാന മത്സ്യതൊഴിലാളി സംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കി മത്സ്യത്തൊഴിലാളി അവകാശ കമ്മീഷന്‍ ബില്‍ കൊണ്ടുവന്ന് നിയമമാക്കണം.
(മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending