More
ഹാദിയ: യൂത്ത് ലീഗ് നിലപാടിനെ പരിഹിസിച്ചവര്‍ക്ക് പി.കെ ഫിറോസിന്റെ മറുപടി

ഹാദിയ വിഷയത്തില്‍ മുസ്ലിം യൂത്ത് ലീഗ് നിലപാടിനെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി യൂത്ത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഫെയ്‌സ്ബുക്കലിട്ട പോസ്റ്റി്ന്റെ പൂര്‍ണ്ണ രൂപം
പി.കെ ഫിറോസ്
ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ രംഗത്തിറങ്ങുമെന്ന യൂത്ത് ലീഗ് നിലപാടിനെ പരിഹസിച്ച് സുഡാപ്പികള്‍ രംഗത്ത് വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷേ ഇത് അവര്‍ക്കുള്ള മറുപടിയല്ല. അവരുടെ നിരന്തരമായ സൈബര്‍ ആക്രമണത്തെ കാണുകയും വായിക്കുകയും ചെയ്യുന്നവരുടെ അറിവിലേക്കുള്ളതാണ് ഈ പോസ്റ്റ്.
ആദ്യമേ പറയട്ടേ. അഖില@ ഹാദിയയുടെ കേസില്‍ എസ്.ഡി.പി.ഐയുടെ നിലപാടല്ല മുസ് ലിം യൂത്ത് ലീഗിനുള്ളത്. എന്ത് കൊണ്ട്?
കോടതിയെ കബളിപ്പിക്കാനായി രഹസ്യമായി ഹാദിയയുടെ വിവാഹം നടത്തി എന്ന കോടതിയുടെ തോന്നലാണ് ഹാദിയയുടെ ഇപ്പോഴത്തെ ദുരിതത്തിലേക്ക് നയിച്ചത് .കോടതിയില്‍ നിന്നും സ്വന്തം അഭിഭാഷകരില്‍ നിന്ന് പോലും കാര്യങ്ങള്‍ മറച്ചു വെച്ച് കോടതിയെ പറ്റിക്കാന്‍ നോക്കിയ സൃഗാലബുദ്ധിയാണ് സര്‍വ കുഴപ്പങ്ങള്‍ക്കും കാരണമായത് .
ഈ കേസിന്റെ ചരിത്രം ,പശ്ചാത്തലം എന്നിവ ഇനിയും പലര്‍ക്കും വ്യക്തമല്ല എന്ന് തോന്നുന്നു . ഇത്തരമൊരു ഹര്‍ജിയില്‍ (ഹേബിയസ് കോര്‍പ്പസ് ) പെണ്‍കുട്ടികളുടെ ഇഷ്ടത്തിന് വിടുക എന്നതാണ് ഒരു വ്യവസ്ഥാപിതമായ നിയമതത്വം .ഹാദിയക്ക് മുന്‍പും ,ഹാദിയക്ക് ശേഷവും ഹൈക്കോടതിയിലും പല കീഴ്‌ക്കോടതികളിലുമായി സമാനമായ കേസുകള്‍ വന്നു .അവയില്‍ എല്ലാം പെണ്‍കുട്ടികള്‍ കോടതിയില്‍ അവരുടെ താത്പര്യം അറിയിക്കുകയും അത് മാനിച്ചു കൊണ്ടുള്ള വിധികള്‍ കോടതികള്‍ പുറപ്പെടുവിക്കുകയും ചെയ്തു .ഹാദിയയുടെ കേസില്‍ അസാധാരണമായ ഈ വിധി എന്ത് കൊണ്ടുണ്ടായി എന്നതിന്റെ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട് .
ഹാദിയയുടെ വിഷയവുമായി ബന്ധപ്പെട്ടു അവരുടെ അച്ഛന്‍ രണ്ടു പ്രാവശ്യം ഹര്‍ജി കൊടുത്തു എന്ന കാര്യം എല്ലാവര്‍ക്കും അറിയാം എന്ന് കരുതുന്നു .ഈ കോലാഹലങ്ങള്‍ക്കിടയില്‍ വിസ്മരിച്ചു കൂടാത്ത ഒരു കാര്യമാണ് അത് . ഹാദിയയെ തന്റെ കൂടെ അയക്കണം എന്ന അശോകന്റെ ആവശ്യം നിരാകരിച്ചു ഹാദിയയെ സ്വതന്ത്രയായി വിടുകയാണ് ആദ്യത്തെ ഹര്‍ജിയില്‍ ഹൈക്കോടതി ചെയ്തത് .അതേ ഹൈക്കോടതി (മറ്റൊരു ഡിവിഷന്‍ ബെഞ്ച് ) രണ്ടാമത്തെ ഹര്‍ജിയില്‍ ,ഹാദിയയുടെ ഇച്ഛക്ക് വിരുദ്ധമായി ,ആദ്യത്തെ ഹര്‍ജിയിലെ വിധിക്കു കടക വിരുദ്ധമായി ,അവരെ അച്ഛന്റെ കസ്റ്റഡിയില്‍ വിട്ടു .
എന്ത് കൊണ്ട് ഹൈക്കോടതിക്ക് മനം മാറ്റമുണ്ടായി ? സ്വന്തം അധികാരപരിധി ലംഘിച്ചു കൊണ്ട് ,ഒരു പൗരന്റെ മൗലികാവകാശം തന്നെ ഇല്ലാതാക്കുന്ന ഒരു വിധി എന്ത് കൊണ്ട് പുറപ്പെടുവിച്ചു ?
2016 ജനുവരി 6 മുതല്‍ ഹാദിയയെ കാണാനില്ലെന്നു കാണിച്ചു അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഹാദിയ ഹൈക്കോടതിയില്‍ അപേക്ഷ കൊടുക്കുന്നു .മുതിര്‍ന്ന അഭിഭാഷകന്‍ പി കെ ഇബ്രാഹിം മുഖേന നല്‍കുന്ന ഈ അപേക്ഷ കോടതി അനുവദിക്കുന്നു .തുടര്‍ന്ന് ഒന്‍പതാം എതിര്‍കക്ഷിയായി ഹാദിയയെ ചേര്‍ക്കുന്നു ( അഖില അശോകന്‍ @ ആദിയ എന്നാണ് അപ്പോള്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് ).
തുടര്‍ന്ന് കോടതിയില്‍ നേരിട്ട് ഹാജരായ ഹാദിയ താന്‍ സ്വമേധയാ ഇസ്ലാം സ്വീകരിച്ചതാണെന്ന് കോടതിയെ അറിയിക്കുന്നു .മതം പഠിക്കാനായി സത്യസരണിയില്‍ ചേര്‍ന്നതിന്റെ രേഖകള്‍ ഹാജരാക്കുന്നു .ഹാദിയയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി , ഹാദിയയെ അവളുടെ ഇഷ്ടത്തിന് വിട്ടു കേസ് തീര്‍പ്പാക്കുന്നു (25 ജനുവരി 2016 ).മാതാപിതാക്കള്‍ക്ക് വേണമെങ്കില്‍ അവളെ സന്ദര്‍ശിക്കാനുള്ള അനുവാദവും കൊടുക്കുന്നു .
ഇപ്പോഴത്തെ വിധിക്ക് കാരണമായ രണ്ടാമത്തെ ഹര്‍ജിയുമായി അശോകന്‍ വീണ്ടും കോടതിയില്‍ എത്തുന്നത് 2016 ഓഗസ്റ്റ് 8 നാണ് .മകളെ വിദേശത്തേക്ക് കടത്താന്‍ സാധ്യത ഉണ്ടെന്നാരോപിച്ചായിരുന്നു ഈ ഹര്‍ജി . ഹര്‍ജി വാദം കേള്‍ക്കാനായി 22 / 08 ലേക്ക് പോസ്റ്റ് ചെയ്യുന്നു .സൈനബയുടെ വീട്ടില്‍ താമസിച്ചിരുന്ന ഹാദിയയെ കണ്ടെത്താന്‍ ‘കഴിഞ്ഞില്ലെന്ന് പോലീസ് കോടതിയില്‍ അറിയിക്കുന്നു . തുടര്‍ന്ന്‌കേസ് 25 ലേക്ക് പോസ്റ്റ് ചെയ്യുന്നു .അന്നേ ദിവസം അഭിഭാഷകനോടൊപ്പം കോടതിയില്‍ ഹാജരായ ഹാദിയ പഴയ നിലപടുകള്‍ തന്നെ ആവര്‍ത്തിക്കുന്നു . എന്നാല്‍ ഒരു മാസമായി അവള്‍ മിസ്സിംഗ് ആണെന്നും സൈനബയുടെ വീട്ടില്‍ തുടര്‍ന്നും താമസിക്കുന്നത് സുരക്ഷിതമല്ലെന്നുമുള്ള അശോകന്റെ വാദം പരിഗണിച്ചു ഹാദിയയെ താല്‍കാലികമായി ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ കോടതി ഉത്തരവിടുന്നു .
പിന്നീട് 27 സെപ്റ്റംബര്‍ 2016 ന് ഹാദിയ വീണ്ടും കോടതിയില്‍ ഹാജരാവുന്നു . ഹോസ്റ്റലില്‍ താമസിക്കാനോ അച്ഛന്റെ കൂടെ പോകാനോ താത്പര്യമില്ലെന്ന് അറിയിക്കുന്നു . ഇഷ്ടമുള്ളിടത്ത് താമസിക്കാന്‍ അനുവദിക്കണമെന്നും അപേക്ഷിക്കുന്നു .ഈ അപേക്ഷ കോടതി അംഗീകരിക്കുന്നു . പ്രായപൂര്‍ത്തിയായ ഒരു യുവതിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കളുടെ കൂടെ വിടാനോ ഹോസ്റ്റലില്‍ നിര്‍ത്താനോ കഴിയില്ലെന്ന് കോടതി നിരീക്ഷിക്കുന്നു .തുടര്‍ന്ന് സൈനബയോടൊപ്പം പോകണമെന്ന അപേക്ഷ അനുവദിച്ചു കോടതി ഹാദിയയെ അവരുടെ ഇഷ്ടത്തിന് വിട്ടു .കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി മാറ്റി വെക്കുന്നു .
2016 നവംബര്‍ 11 ന് അശോകന്റെ അഭിഭാഷകന്‍ ,ഹാദിയ പഠിക്കാന്‍ പോകാതെ അനിശ്ചിതമായി സൈനബയുടെ വീട്ടില്‍ താമസിക്കുന്നതില്‍ അശോകനുള്ള ഉല്‍ക്കണ്ഠ കോടതിയെ അറിയിക്കുന്നു .അഖിലയുടെ ഹൌസ് സര്‍ജന്‍സി മുടങ്ങിക്കിടക്കുന്നതിലുള്ള ഉല്‍ക്കണ്ഠയും കോടതിയെ ബോധിപ്പിക്കുന്നു .
കേസിലെ നിര്‍ണായകമായ വഴിത്തിരിവ് ഇനിയാണ് ഉണ്ടാകുന്നത് . ഡിസംബര്‍ 19 ന് കേസ് വീണ്ടും പരിഗണിച്ച കോടതി ഹാദിയയുടെ പഠനത്തെ കുറിച്ച് ആരായുന്നു . ഹാദിയ പഠിച്ച സേലത്തെ അതേ കോളേജില്‍ ഹൌസ് സര്‍ജന്‍സിക്ക് ചേരണമെന്ന ആവശ്യം ഹാദിയയുടെ അഭിഭാഷകന്‍ ഉന്നയിക്കുന്നു .അവിടെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാനുള്ള താത്പര്യം അറിയിക്കുന്നു . അവളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അച്ഛന്റെ കൈവശമാണെന്നും അവ തിരിച്ചു കിട്ടണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിക്കുന്നു ഹാദിയയുടെ അഭിഭാഷകന്റെ ഈ അപേക്ഷ കോടതി അംഗീകരിക്കുന്നു . കോളേജില്‍ ചേരാനായി അച്ഛന്റെ കൂടെ പോകാന്‍ വിരോധമില്ലെന്നും ഹാദിയ കോടതിയെ അറിയിക്കുന്നു . അവളുടെ ഹോസ്റ്റല്‍ ചെലവുകള്‍ അച്ഛന്‍ വഹിക്കണമെന്നും കോടതി ഉത്തരവിടുന്നു . തുടര്‍ന്ന് ഡിസംബര്‍ 21 ലേക്ക് കേസ് പോസ്റ്റ് ചെയ്യുന്നു .അന്നേ ദിവസം ഹാജരായി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറണമെന്ന് അശോകനോട് കോടതി നിര്‍ദേശിക്കുന്നു . ഹാദിയയും നേരിട്ട് ഹാജരാവണമെന്നും ഉത്തരവിടുന്നു .
ഡിസംബര്‍ 21 ന് ഹാദിയയും അശോകനും നേരിട്ട് ഹാജരാവുകയും സര്‍ട്ടിഫിക്കറ്റുകള്‍ കൈ മാറുകയും ഹാദിയ ഉപരി പഠനത്തിനായി കോളേജില്‍ ചേരുകയും ചെയ്ത് അവസാനിക്കേണ്ടതായിരുന്നു ഈ കേസ് . പൊടുന്നനെ കാര്യങ്ങള്‍ അട്ടിമറഞ്ഞത് ഷെഫിന്‍ ജഹാന്റെ രംഗപ്രവേശത്തോടെയാണ് .
21 / 12 ന് ഷെഫിന്‍ ജഹാനോടൊപ്പമാണ് ഹാദിയ ഹാജരായത് . ഇതാരാണ് എന്ന് ആരാഞ്ഞ കോടതിയോട് ഭര്‍ത്താവാണ് എന്നറിയിച്ചതോടെ കോടതി അമ്പരന്നു . ഇതിനിടയില്‍ എപ്പോഴായിരുന്നു വിവാഹം എന്നന്വേഷിച്ച കോടതി വീണ്ടും ഞെട്ടി . ഇതിന് മുന്‍പ് കേസ് വിശദമായി വാദം കേട്ട അതേ തിയ്യതിയില്‍ അതായത് ഡിസംബര്‍ 19 നായിരുന്നു വിവാഹം . അന്നേ ദിവസ്സം ഹാദിയയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത് ,ഹാദിയക്ക് ഇപ്പോള്‍ വേണ്ടത് ഹൌസ് സര്‍ജന്‍സിക്കു ചേരുകയാണ് എന്നാണ് . വിവാഹം കഴിക്കുന്നതിനെ കുറിച്ച് അതും അന്നേ ദിവസം തന്നെ ,വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഒരു സൂചനയും ഹാദിയയുടെ അഭിഭാഷകന്‍ നല്‍കിയില്ല . ഇവിടം മുതലാണ് കോടതിക്ക് അവിശ്വാസം തുടങ്ങുന്നത്.( മാധ്യമ പ്രവര്‍ത്തക ഷാഹിനയോട് കടപ്പാട്)
”””””””””””””””””””””””””””’
ചുരുക്കിപ്പറഞ്ഞാല്‍ എസ്.ഡി.പി.ഐ യുടെ ഉടായിപ്പുകളാണ് ഈ കേസ് വഷളാവുന്നതിന് ഒരു പരിധി വരെ കാരണമായിട്ടുള്ളത്. എങ്കിലും ഹൈക്കോടതിയുടെ ജഡ്ജ്‌മെന്റ് പൂര്‍ണ്ണമായും ശരിയായ ഒന്നാണെന്ന് കരുതുന്നില്ല. സുപ്രീം കോടതി നീതിയുക്തമായ കോടതി വിധി പുറപ്പെടുവിക്കും എന്ന് തന്നെയാണ് വിശ്വാസം.
ഇക്കാര്യത്തില്‍ യൂത്ത് ലീഗിന്റെ നിലപാടെന്താണ്?
മതം മാറി ഹാദിയയായ പെണ്‍കുട്ടിയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണം. ഹൈക്കോടതി ഉത്തരവില്‍ ആ പെണ്‍കുട്ടിയുടെ രക്ഷാ കര്‍തൃത്വം പിതാവിന് വിട്ടു നല്‍കുകയും അവര്‍ക്കും കുടുംബത്തിനും സുരക്ഷ നല്‍കാന്‍ പോലീസിനോട് നിര്‍ദ്ധേശിക്കുകയുമാണ് ചെയ്തത്.
എന്നാല്‍ കോടതി ഉത്തരവിന്റെ മറവില്‍ ആ പെണ്‍കുട്ടിയെ വീട്ടു തടങ്കലിലാക്കിയത് മനുഷ്യാവകാശങ്ങളുടെയും ഭരണഘടന വിഭാവനം ചെയ്യുന്ന ഫണ്ടമെന്റല്‍ റൈറ്റ്‌സിന്റെയും ലംഘനമാകുന്നു എന്ന് കാണിച്ചാണ് യൂത്ത് ലീഗ് മനുഷ്യാവകാശ കമ്മീഷനെ സമീച്ചത്. പരാതി സ്വീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു എന്ന് മാത്രമല്ല ഒരു ഘട്ടത്തില്‍ പോലീസിനെ പരസ്യമായി ശാസിക്കുന്ന നിലപാട് വരെ കമ്മീഷന്‍ എടുക്കുകയുണ്ടായി. അച്ഛന്‍ അശോകനെ വിളിപ്പിച്ച് കമ്മീഷന്‍ മൊഴിയെടുത്തു. ഇന്നലെ വീണ്ടും യൂത്ത് ലീഗിന്റെ പരാതിയില്‍ മൊഴിയെടുപ്പ് നടത്തുകയുണ്ടായി(അറ്റാച്ച്‌മെന്റ് പരിശോധിക്കുക).
പറഞ്ഞ് വന്നത് ഇത്തരം ഇടപെടലുകള്‍ ഒരു പരിധി വരെയെങ്കിലും ആ പെണ്‍കുട്ടിക്ക് ആശ്വാസം ലഭിക്കാനിടയാക്കിയേക്കുമെന്ന വിശ്വാസത്തിലാണ്. ഒരു ഭാഗത്ത് ആര്‍.എസ്. എസ്സും മറുഭാഗത്ത് എസ്.ഡി.പി.ഐയും നിലയുറപ്പിച്ച വിഷയത്തില്‍ വളരെ കരുതലോടെയേ മുന്നോട്ട് നീങ്ങാനാവൂ എന്ന ഉറച്ച ബോധ്യം ഞങ്ങള്‍ക്കുണ്ട്. അത് കൊണ്ട് തന്നെ സുഡാപ്പിയുടെ പരിഹാസങ്ങള്‍ക്ക് ഞങ്ങള്‍ പുല്ലു വില കല്‍പ്പിക്കുന്നു.
പിന്‍കുറിപ്പ്: ആദ്യം യൂത്ത് ലീഗ് ഇടപെട്ടില്ല എന്ന് പറഞ്ഞു. പിന്നെ പരാതി കൊടുക്കുമ്പോള്‍ ചിരിച്ചു എന്നായി. കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ അതിനെയും പരിഹസിച്ചു. ഒടുവില്‍ യൂത്ത് ലീഗ് കേസില്‍ നിന്ന് പിന്‍മാറി എന്ന് പ്രചരിപ്പിച്ചു. ശനിയാഴ്ചയായില്ലേ എന്നാണ് ഇപ്പോള്‍ ചോദിച്ച് കൊണ്ടിരിക്കുന്നത്. എന്ത് ചെയ്യാന്‍, ചോദ്യങ്ങള്‍ ചോദിക്കാന്‍ സുഡാപ്പികളുടെ ജന്‍മം പിന്നെയും ബാക്കി
tech
ഗൂഗിള്‍ ക്രോമിന് വെല്ലുവിളി; എഐ പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ
ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രൗസിംഗ് അനുഭവത്തില്‍ തന്നെ ChatGPT പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി എങ്ങനെ ഇടപഴകുന്നു എന്ന് പുനര്‍നിര്‍വചിക്കാന്‍ ഈ വരാനിരിക്കുന്ന ബ്രൗസര്‍ ലക്ഷ്യമിടുന്നു. ഫീച്ചറുകളില്‍ തത്സമയ സംഗ്രഹം, വോയ്സ് കമാന്‍ഡുകള്‍, സന്ദര്‍ഭോചിത മെമ്മറി, വെബ്സൈറ്റുകളിലും മീഡിയ പ്ലാറ്റ്ഫോമുകളിലും ഉടനീളം സ്മാര്‍ട്ട് തിരയല്‍ ഒപ്റ്റിമൈസേഷന്‍ എന്നിവ ഉള്‍പ്പെട്ടേക്കാം. OpenAI അതിന്റെ 500 ദശലക്ഷം പ്രതിവാര ChatGPT ഉപയോക്താക്കളുടെ ഒരു ഭാഗമെങ്കിലും വിജയകരമായി ആകര്‍ഷിക്കുകയാണെങ്കില്‍, അത് ആല്‍ഫബെറ്റിന്റെ പരസ്യ-വരുമാന മോഡലിനെ സാരമായി തടസ്സപ്പെടുത്തും. ഇത് ഉപയോക്തൃ ഡാറ്റ ശേഖരണത്തിനും സ്ഥിരസ്ഥിതി തിരയല്‍ എഞ്ചിന്‍ റൂട്ടിംഗിനും Chrome-നെ വളരെയധികം ആശ്രയിക്കുന്നു.
OpenAI-യുടെ AI ബ്രൗസര്‍, Google Chrome-ന്റെ പരസ്യ-പവര്‍ ആധിപത്യത്തെ തടസ്സപ്പെടുത്തിയേക്കാം. ഓപ്പണ്‍എഐയുടെ പുതിയ ബ്രൗസര്‍ ആഴ്ചകള്‍ക്കുള്ളില്‍ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിഷ്‌ക്രിയ ബ്രൗസിംഗില്‍ നിന്ന് ഇന്ററാക്റ്റീവ്, അസിസ്റ്റന്റ് നയിക്കുന്ന നാവിഗേഷനിലേക്ക് മാറുന്ന പരമ്പരാഗത വെബ് അനുഭവം രൂപാന്തരപ്പെടുത്തുന്നതിന് ബ്രൗസര്‍ കൃത്രിമബുദ്ധി ഉപയോഗിക്കും. ChatGPT-ന് സമാനമായ നേറ്റീവ് ചാറ്റ് ഇന്റര്‍ഫേസില്‍ നിരവധി ഉപയോക്തൃ ജോലികള്‍ നിലനിര്‍ത്തുന്നതിലൂടെ, വെബ്സൈറ്റുകള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും അതുവഴി ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ഉള്ളടക്കം എങ്ങനെ കണ്ടെത്തുകയും ഇടപഴകുകയും ചെയ്യുന്നു എന്നതിനെ മാറ്റുകയാണ് OpenAI ലക്ഷ്യമിടുന്നത്. ആല്‍ഫബെറ്റിന്റെ പരസ്യ സാമ്രാജ്യത്തിന്റെ ഒരു നിര്‍ണായക സ്തംഭമാണ് ഗൂഗിള്‍ ക്രോം, അതിന്റെ പരസ്യ ടാര്‍ഗെറ്റിംഗ് അല്‍ഗോരിതങ്ങളെ ശക്തിപ്പെടുത്തുന്ന വിശദമായ ഉപയോക്തൃ പെരുമാറ്റ ഡാറ്റ നല്‍കുന്നു. ആല്‍ഫബെറ്റിന്റെ ഏകദേശം 75% വരുമാനവും പരസ്യത്തില്‍ നിന്നാണ്, കൂടാതെ ആഗോളതലത്തില്‍ 3 ബില്യണിലധികം ഉപയോക്താക്കളുള്ള Chrome-ന്റെ വ്യാപകമായ ഉപയോഗം സ്ഥിരസ്ഥിതിയായി Google തിരയലിലേക്ക് തിരയല്‍ ട്രാഫിക്കിനെ നേരിട്ട് നയിക്കാന്‍ സഹായിക്കുന്നു.
ഓപ്പണ്‍എഐയുടെ ബ്രൗസറിന് Google-ല്‍ നിന്ന് തിരയല്‍ സ്വഭാവം വഴിതിരിച്ചുവിടുന്നതിലൂടെ ഈ നേട്ടം കുറയ്ക്കാനാകും. പ്രത്യേകിച്ചും ഇത് AI- സഹായിച്ച വെബ് ടാസ്‌ക്കുകള്‍ക്കുള്ള ഗോ-ടു പ്ലാറ്റ്ഫോമായി മാറുകയാണെങ്കില്‍. OpenAI ബ്രൗസറിനെ ഒരു സ്മാര്‍ട്ട് അസിസ്റ്റന്റാക്കി മാറ്റുന്നു. ഓപ്പണ്‍എഐയുടെ തന്ത്രത്തില്‍ ഓപ്പറേറ്റര്‍ പോലുള്ള AI ടൂളുകളുടെ ആഴത്തിലുള്ള സംയോജനവും ബ്രൗസറിനെ ശക്തമായ ടാസ്‌ക്-കംപ്ലീഷന്‍ ഏജന്റാക്കി മാറ്റുന്നതും ഉള്‍പ്പെടുന്നു. ഇതിനര്‍ത്ഥം ബ്രൗസറിന് റിസര്‍വേഷനുകള്‍ ബുക്ക് ചെയ്യാനോ ഫോമുകള്‍ പൂരിപ്പിക്കാനോ ഉപയോക്താവിന് വേണ്ടി നേരിട്ട് വാങ്ങലുകള്‍ പൂര്‍ത്തിയാക്കാനോ കഴിയും. ഒരു ഉപയോക്താവിന്റെ വെബ് പ്രവര്‍ത്തനത്തിലേക്കുള്ള പൂര്‍ണ്ണമായ ആക്സസിന്റെ പിന്തുണയോടെയുള്ള ഇത്തരം ഏജന്റ് അധിഷ്ഠിത ഇടപെടലുകള്‍, സജീവമായ ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്കുള്ള മാറ്റത്തെ പ്രതിനിധീകരിക്കുന്നു, അവിടെ AI നിങ്ങളെ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
kerala
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
kerala
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.
ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.
നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala3 days ago
എ.പി ഉണ്ണികൃഷ്ണന് മാധ്യമ പുരസ്കാരം ലുഖ്മാന് മമ്പാടിന് സമ്മാനിച്ചു
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി