Connect with us

Video Stories

ഇല്ലാക്കഥയുടെ രക്തസാക്ഷി

Published

on

യൂനുസ് അമ്പലക്കണ്ടി

മനസ്സാക്ഷി മരവിക്കാത്തവര്‍ക്ക് കാണാനോ കേള്‍ക്കാനോ കഴിയാത്ത അത്യന്തം നീചവും നികൃഷടവുമായ നരഹത്യയാണ് രാജസ്ഥാനിലെ രാജസമന്ദില്‍ നടന്നത്. ‘ലവ് ജിഹാദ്’ ആരോപിച്ച് പശ്ചിമ ബംഗാള്‍ സ്വദേശിയായ മധ്യവയസ്‌കനെ വിദ്വേഷം തലക്കുപിടിച്ച ഒരധമനും സംഘവും എത്ര പൈശാചികമായാണ് കൊന്നു തള്ളിയത്. മഴു കൊണ്ട് വെട്ടിവീഴ്ത്തി പെട്രോളൊഴിച്ച് കത്തിക്കരിച്ച രംഗം ഏറെ ഭയാനകമായിരുന്നു. ബംഗാളിലെ മാല്‍ഡ ജില്ലയിലെ സിയാദ്പൂര്‍ സ്വദേശി മുഹമ്മദ് അഫ്‌റാസുല്‍ എന്ന നാല്‍പത്തിയേഴുകാരന്‍ രാജസമന്ദില്‍ കരാര്‍ ജോലിക്കാരനായിരുന്നു. ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ശംഭുലാല്‍ എന്ന നാട്ടുകാരന്‍ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് ഹീനകൃത്യം ചെയ്തതും അത് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതും. പതിമൂന്ന് വയസുള്ള സ്വന്തം മകളെ സാക്ഷി നിര്‍ത്തിയാണ് കൊലയാളി കൃത്യം നിര്‍വഹിച്ചത് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. പതിനാലു വയസുള്ള സഹോദരി പുത്രനാണ് വീഡിയോ റിക്കോര്‍ഡ് ചെയ്തത്രെ. ഇത്രയും ബീഭല്‍സമായ രംഗം നിസ്സങ്കോചം കാണാനും ചിത്രീകരിക്കാനും ഈ കുട്ടികളുടെ മനസ്സ് പോലും പാകപ്പെട്ടു എന്നത് രാജ്യം എത്തി നില്‍ക്കുന്ന വെറുപ്പിന്റെ ആഴമാണ് ബോധ്യപ്പെടുത്തുന്നത്.

ഈ കൊടും ഹത്യക്കു ശേഷം അയാള്‍ വിളിച്ചു പറയുന്ന വാക്കുകള്‍ രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലക്കുന്നതാണ്. ബാബരി മസ്ജിദ് തകര്‍ത്തിട്ട് ഇരുപത്തിയഞ്ച് വര്‍ഷമായി. എന്നിട്ടെന്തെങ്കിലും സംഭവിച്ചോ?. അതുകൊണ്ട് ജിഹാദികള്‍ക്കെതിരെ ഈ വഴി തന്നെ തെരഞ്ഞെടുക്കണം. ‘ധീരത ദിവസി’ന്റെ ഉന്മാദത്തില്‍ അയാള്‍ ആക്രോശിച്ചു. ലവ് ജിഹാദില്‍ നിന്ന് ഹിന്ദു സ്ത്രീകളെ രക്ഷിക്കാനാണ് താന്‍ ഇത് ചെയ്യുന്നത്. പി.കെ പത്മാവതി സിനിമകളെ ശക്തമായി വിമര്‍ശിക്കുന്ന ശംഭുലാല്‍ മുസ്‌ലിംകള്‍ നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിനു ഭീഷണിയാണെന്നും വിളിച്ചു പറയുന്നു. മഹാരാജാ പ്രതാപ്‌സിങ് ജിഹാദിനെതിരെ ശബ്ദിച്ച പോലെ നമ്മളും പോരാടണമെന്നും ഞാനത് ചെയ്തുവെന്നും കാവിക്കൊടിയുടെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് ഊറ്റം കൊള്ളുന്നുണ്ട് അയാള്‍. ഒരു ദിവസം മരിക്കണമെന്നും അവന്മാരെ ഇല്ലായ്മ ചെയ്തതിനു ശേഷം മരിക്കുന്നതാണ് നല്ലതെന്നും ഞാനിതൊക്കെ രാജസമന്ദിലെ അമ്പലത്തില്‍ പോയി പറയുകയാണെന്നും മേവാറിലെ എല്ലാ സഹോദരി സഹോദരന്മാരും എനിക്ക് പിന്തുണ നല്‍കണമെന്നും അയാള്‍ ആവശ്യപ്പെടുന്നുണ്ട്.

ഭാര്യയും മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് അഫ്‌റാസുല്‍. അടുത്ത മാസം നടക്കുന്ന ഇളയ മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനിരിക്കേയാണ് ഇല്ലാക്കഥയുടെ പേരില്‍ ചുട്ടെരിക്കപ്പെട്ടത്. കുടുംബത്തിനും നാട്ടുകാര്‍ക്കും അദ്ദേഹത്തെക്കുറിച്ച് പറയാന്‍ നല്ല വാക്കുകളേ ഉള്ളൂ. അഫ്‌റാസുലുമായി ബന്ധപ്പെട്ട് ആരോപിച്ച പ്രണയം പൊലീസ് തന്നെ നിഷേധിക്കുന്നുണ്ട്.

‘അദ്ദേഹം വധിക്കപ്പെട്ടത് മുസ്‌ലിമായതു കൊണ്ട് മാത്രമാണ്. ഇത്ര ക്രൂരമായി കൊല്ലപ്പെടാന്‍ മാത്രം എന്തു തെറ്റാണു അദ്ദേഹം ചെയ്തത്?. പേരക്കുട്ടികള്‍ പോലുമുള്ള അദ്ദേഹത്തെ ഇറച്ചി വെട്ടുന്നത് പോലെ വെട്ടിയരിഞ്ഞാണ് അവര്‍ തീ കൊളുത്തിയത്. ഘാതകനെ തൂക്കിക്കൊല്ലണം’ഭാര്യ ഗുല്‍ബഹാര്‍ ബീവിയുടെ ഹൃദയ ഭേദകമായ കണ്ണീര്‍ രോദനത്തിനു മുന്നില്‍ നാം ഭാരതീയര്‍ എന്ത് സമാധാനമാണു പറയുക.

ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ ഇത്തരം കൊലപാതകങ്ങള്‍ ആദ്യ സംഭവമൊന്നുമല്ല. കഴിഞ്ഞ ഒമ്പതു മാസത്തിനിടയില്‍ വ്യത്യസ്ത കാരണങ്ങള്‍ നിരത്തി നാലു മുസ്‌ലിംകളെ കൊത്തിക്കീറിയിട്ടുണ്ടിവിടെ. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞ പോലെ പൊലീസിനേയോ നിയമ സംവിധാനത്തേയോ കുറ്റവാളികള്‍ രാജസ്ഥാനില്‍ ഭയപ്പെടുന്നില്ല. അതിനുള്ള ഒന്നാന്തരം തെളിവാണ് ഈ കൊടും ഹത്യയുടെ ആദ്യാവസാനം ചിത്രീകരിക്കുകയും എന്നിട്ടും കലി തീരാതെ വര്‍ഗീയ വിഷം ചീറ്റി അതൊന്നാകെ വളരെ കൃത്യവും വ്യക്തവുമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. പൊലീസിന്റെ മുമ്പില്‍ നെഞ്ചുവിരിച്ചുനിന്ന് താന്‍ തന്നെയാണ് അതു ചെയ്തത് എന്ന് ഒരു കൂസലുമില്ലാതെ പറയുമ്പോള്‍ അയാള്‍ ആരെയും ഭയപ്പെടുന്നില്ല എന്ന് വ്യക്തം. സര്‍ക്കാര്‍ സംവിധാനങ്ങളെ ക്രിമിനല്‍വത്കരിച്ചതിന്റെ ഫലമാണിതെന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ നിരീക്ഷണവും ഏറെ ഗൗരവമേറിയതാണ്. ഇപ്പോഴും അര്‍ത്ഥഗര്‍ഭമായ മൗനം തുടരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, ആഭ്യന്തര മന്ത്രി ഗുലാബ് ചാന്ദ് കഠാരിയ എന്നിവര്‍ക്ക് ഈ പാപക്കറയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് അത്ര പെട്ടെന്നൊന്നും ഒഴിഞ്ഞു മാറാനാവില്ല.

ലവ് ജിഹാദ് പ്രചാരണം ആരംഭിക്കുന്നത് കേരളത്തില്‍ നിന്നാണ്. പ്രമുഖ മാധ്യമങ്ങളൊക്കെ ഈ ഇല്ലാക്കഥക്ക് പൊടിപ്പും തൊങ്ങലും കൂട്ടി നിറം പകര്‍ന്നു. പിന്നീട് വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഉത്തരേന്ത്യയാകമാനം പ്രചാരണം ഏറ്റുപിടിക്കുകയായിരുന്നു. കേരളത്തില്‍ കഥ പ്രചരിക്കുമ്പോള്‍ പ്രമുഖ രാഷ്ട്രീയ കക്ഷികളൊക്കെ മൗനം പാലിച്ചു എന്നതാണ് വസ്തുത. മുഖ്യ മന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ പരസ്യമായിത്തന്നെ അതിനു സാധൂകരണം നല്‍കി. അവസാനം ഇതൊരു ആസൂത്രിതമായ ‘ഭാവനാ സൃഷ്ടി’യാണെന്ന വിവരം പുറത്തുവരുമ്പോഴേക്കും ഈ അസത്യം രാജ്യമാകെ പ്രചരിച്ചു കഴിഞ്ഞിരുന്നു.

ഇത്ര നീചമായ ആള്‍ക്കൂട്ട കൊലപാതകം നടന്നിട്ടും വേണ്ടത്ര ഗൗരവത്തിലുള്ള പ്രതിഷേധം പോലും രാജ്യത്ത് നടക്കുന്നില്ല എന്നതാണ് ഏറെ ഖേദകരം. പ്രമുഖ മാധ്യമങ്ങള്‍ക്കൊന്നും ഇതൊരു വാര്‍ത്തയേ അല്ല. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്ല. മറ്റു ഇടപെടലുകളുമില്ല. മലയാളത്തിലെ ഒരു പ്രമുഖ പത്രം ഈ വന്‍ പാതകം റിപ്പോര്‍ട്ട് ചെയ്തത് ‘ബംഗാളിത്തൊഴിലാളിയെ തീ കൊളുത്തി കൊല്ലുന്ന വീഡിയോ; ഒരാള്‍ പിടിയില്‍’ എന്ന തലക്കെട്ടോടെയാണ്. കൊല ഇവിടെ വാര്‍ത്തയേ അല്ലെന്നു സാരം. സംഭവം നടന്നതിന്റെ പിറ്റേദിവസം മുസ്‌ലിം പെണ്‍കുട്ടികളുടെ ‘മക്കന നൃത്തം’#ാഷ് മോബിന്റെ ത്രില്ലിലായിരുന്നു കേരളത്തിലെ ഒരു മത നിരപേക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനം. പ്രമുഖ എഴുത്തുകാരി ദീപ നിശാന്തിനെപ്പോലെയുള്ളവരുടെ സോഷ്യല്‍ മീഡിയയിലെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പോലും കമന്റായി വരുന്ന സുവ്യക്തമായ മലയാള പദങ്ങള്‍ നാം ഉറക്കെപ്പറയുന്ന കേരള മഹിമക്ക് കോട്ടം തട്ടുന്നത് തന്നെയാണ്. കേരളവും ഇത്രമേല്‍ വര്‍ഗീകരിക്കപ്പെട്ടോ എന്ന സന്ദേഹമാണ് ഇതൊക്കെ നല്‍കുന്നത്.

ഏതാനും ദിവസങ്ങളിലുള്ള വാചകക്കസര്‍ത്തിനപ്പുറം ഇനിയിതാവര്‍ത്തിക്കാതിരിക്കാനുള്ള പഴുതടച്ച നീക്കങ്ങളൊന്നും ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ചയായി രാജ്യത്തെവിടെയും നടക്കുന്നില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം നീചമായ അരുംകൊലകള്‍ ഏറെയും നടക്കുന്നത്. ആര്‍.എസ്.എസില്‍ നിന്നും ഉയിര്‍കൊണ്ട ഒരു പ്രസ്ഥാനത്തിന് ഈ രക്തക്കളി എങ്ങിനെ അവസാനിപ്പിക്കാന്‍ കഴിയും? നിഷ്‌കാസനം ചെയ്യേണ്ട വിഭാഗങ്ങളുടെ ലിസ്റ്റ് എഴുതി വെച്ചാണ് അവരുടെ ആചാര്യര്‍ ഈ ലോകം വിട്ടു പോയത്. അതുകൊണ്ടു തന്നെ ഓരോ കൊടും പാതകങ്ങള്‍ക്കും ഗീബല്‍സിയന്‍ നുണ നിരത്തി ന്യായീകരണം പറയാന്‍ സംഘ്പരിവാറിനു ഒരു മടിയുമില്ല. ലോകം കണ്ട കൊടിയ അക്രമിയായ ഹിറ്റ്‌ലര്‍ പോലും നാണിക്കും വിധമാണ് ഓരോ ചെയ്തികളും. രാഷ്ട്ര പിതാവിനെ നിര്‍ദ്ദാക്ഷിണ്യം വെടിവെച്ചു വീഴ്ത്തിയ നീചനായ കൊലപാതകിയുടെ പേരില്‍ ക്ഷേത്രമൊരുക്കുന്ന തമസ്സിന്റെ സന്തതികളില്‍ നിന്നും നന്മ പുലരുകയില്ലെന്നത് സത്യം.

ഇന്ത്യയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലെ ദേശീയ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ നവംബര്‍ മുപ്പതിനു പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ കുറ്റങ്ങള്‍ നടക്കുന്നത് വടക്കേ ഇന്ത്യയിലാണ്. മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശും. യു.പിയില്‍ ഇക്കഴിഞ്ഞ വര്‍ഷം 4889 കൊലപാതകങ്ങള്‍ നടന്നുവത്രെ. യോഗി ആദിത്യ നാഥ് മുഖ്യ മന്ത്രിയായതിനു ശേഷം ആയിരത്തോളം കൊലപാതകങ്ങള്‍ നടന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. കണക്കില്‍ വരാത്തത് ഒരു പക്ഷെ ഇതിലുമധികമുണ്ടാവും. ആരുമറിയാതെ കുഴിച്ചു മൂടപ്പെടുന്ന നൂറുകണക്കിനു ക്രൂര സംഭവങ്ങള്‍ രാജ്യത്ത് നടക്കുന്നു എന്നതാണ് വസ്തുത.

ഭരണകൂടവും ഒരു പറ്റം മാധ്യമങ്ങളും നിയമ പാലകരുമൊക്കെക്കൂടി രാജ്യത്തിന്റെ അന്തസ്സിനു കളങ്കം ചാര്‍ത്തുന്ന കെട്ട കാലത്ത് കോടതികളാണു പ്രതീക്ഷയുടെ പൊന്‍ കിരണങ്ങളായി തിളങ്ങി നില്‍ക്കുന്നത്. നന്മ മാത്രം ആഗ്രഹിക്കുന്ന കോടാനുകോടി രാജ്യ വാസികള്‍ക്ക് ഇന്ത്യയിലെ നീതിപീഠങ്ങള്‍ മാത്രമണ് പ്രത്യാശയാവുന്നത്. രാജസ്ഥാനിലെ കൊലപാതക വാര്‍ത്തയോടൊപ്പം മറ്റൊരു വാര്‍ത്ത കൂടിയുണ്ടായിരുന്നു മാധ്യമങ്ങളില്‍. ബോംബെ ഹൈക്കോടതി വര്‍ത്തമാന പരിതസ്ഥിതി വിശകലനം ചെയ്ത് ഭരണനിയമ സംവിധാനങ്ങള്‍ക്കെതിരെ നടത്തിയ അതിരൂക്ഷമായ വിമര്‍ശനമായിരുന്നു അത്.

ആര്‍ക്കും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് രാജ്യം എത്തി നില്‍ക്കുന്നതെന്നാണ് ബോംബെ ഹൈക്കോടതി പറഞ്ഞത്. നരേന്ദ്ര ദാഭോല്‍കര്‍, ഗോവിന്ദ പന്‍സാരെ കൊലക്കേസ് നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എസ്.സി ധര്‍മ്മാധികാരി, ഭാരതി ദാങ്ക്രെ എന്നിവരടങ്ങിയ ബെഞ്ച് രാജ്യത്ത് പെരുകുന്ന അസഹിഷ്ണുതയേയും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളുടെ മൗനത്തേയും അതി ശക്തിയായി വിമര്‍ശിച്ചത്. കലാകാരന്മാരെ പരസ്യമായി വെല്ലുവിളിച്ചും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ആക്രമിച്ചും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ലജ്ജിച്ച് തല താഴ്‌ത്തേണ്ട അവസ്ഥയിലെത്തിനില്‍ക്കുകയാണെന്ന് കോടതി പറഞ്ഞു. ചില വ്യക്തികളും സംഘങ്ങളും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നു.

പത്മാവതി സിനിമാ വിവാദം പരാമര്‍ശിച്ച കോടതി നടിയെ കൊല്ലുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ചിലര്‍ അഭിമാനം കൊള്ളുന്നതിനേയും ചില മുഖ്യമന്ത്രിമാര്‍ അവരുടെ സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയതിനേയും കഠിനമായി വിമര്‍ശിച്ചു. സാമ്പത്തിക ശേഷിയുള്ളവരോട് ഇതാണ് സ്ഥിതിയെങ്കില്‍ പാവങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് കോടതിയുടെ ആശങ്ക.

മതേതര ജനാധിപത്യ ചേരിയുടെ ശാക്തീകരണം മാത്രമാണ് അത്യന്തം നികൃഷ്ടമായ വര്‍ത്തമാന പരിതസ്ഥിതിയില്‍ രാജ്യം ഉറ്റു നോക്കുന്നത്. അതെങ്ങിനെ കൈവരും എന്നതാണ് പ്രസക്തമായ ചോദ്യം. വിശാലമായ ആ മുന്നേറ്റത്തിനു നേതൃത്വം നല്‍കേണ്ടവരില്‍ പലരും ഉത്തരവാദിത്വം മറന്ന് തികച്ചും സ്വാര്‍ത്ഥമായ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഫാഷിസത്തിനു കുട ചൂടുന്ന കാഴ്ച്ച ഏറെ സങ്കടകരമാണ്. കാര്യങ്ങളെ അനുഭാവപൂര്‍വം വിലയിരുത്തി മറുകൈ ശക്തിപ്പെടുത്തിയില്ലെങ്കില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന്റെ ഗരിമയുള്ള ഭാരതം ഹിംസയുടെ പടുകുഴിയിലേക്ക് ആഴ്ന്നിറങ്ങാന്‍ അധിക സമയം വേണ്ടി വരില്ല.

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

Published

on

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Continue Reading

Video Stories

രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്

മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

Published

on

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ചു നേരം നമസ്‌കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്‌റുവാണ്. നെഹ്‌റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.

Continue Reading

GULF

മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

Published

on

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.

ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.

അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.

Continue Reading

Trending