Culture
മുല്ലപ്പെരിയാര്‍: ത്രിതല സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു; കേരളത്തിന് പ്രതീക്ഷ

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത വ്യാപ്തിയും, ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെയും കുറിച്ച് പഠിക്കാന്‍ ത്രിതല സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഡാം സുരക്ഷിതമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെയും തമിഴ്‌നാടിന്റെയും ഉറപ്പ് കണക്കിലെടുക്കാതെയാണ് പരമോന്നത നീതി പീഠത്തിന്റെ നീക്കം. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ ബാധിത മേഖലയിലെ ജനങ്ങളെ പ്രതിനിധീകരിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേരള, തമിഴ്‌നാട് സര്‍ക്കാറുകളും കേന്ദ്ര സര്‍ക്കാറുമാണ് വെവ്വേറെ സമിതികള്‍ക്ക് രൂപം നല്‍കേണ്ടത്. മൂന്ന് സമിതികളും പരസ്പര ധാരണയോടെ മുന്നോട്ടു പോകണമെന്നും കോടതി ആവശ്യപ്പെട്ടു.
ഏതെങ്കിലും സാഹചര്യത്തില്‍ അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇവ മറികടക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളും സംബന്ധിച്ചാണ് സമിതി പഠനം നടത്തേണ്ടത്. അണക്കെട്ടിന്റെ പരിധിയിലും താഴ്ഭാഗത്തും ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ജീവഭയം കണക്കിലെടുക്കാതിരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
അണക്കെട്ടിന്റെ ആയുസ്സോ സുരക്ഷിതത്വമോ സംബന്ധിച്ച് സമിതികള്‍ പഠനം നടത്തേണ്ടതില്ല. ദുരന്തം തടയുന്നതിനും ജീവനാശവും വസ്തുനാശവും തടയുന്നതിനും ഉള്ള മാര്‍ഗങ്ങളാണ് പരിശോധിക്കേണ്ടത്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് 2014 മെയ് മാസത്തെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയും ഈ സമിതി ഇതിനകം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
അഡ്വക്കറ്റ് റസല്‍ ജോയ് എന്നയാളാണ് അഡ്വ. മനോജ് ജോര്‍ജ്ജ് മുഖാന്തിരം കോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമിതിയെക്കൊണ്ട് പഠനം നടത്തിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ നടപടി വേണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
പെരിയാറിനു കുറുകെ സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ് ഉയരം കൂടിയ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ 50 വര്‍ഷമാണ് അണക്കെട്ടിന്റെ ആയുസ്സ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനകം തന്നെ 122 വര്‍ഷം പഴക്കം ചെന്നിട്ടുണ്ട്. ഭോപ്പാല്‍ ദുരന്തത്തില്‍നിന്നും ഓഖി ദുരന്തത്തില്‍ നിന്നും നാം പാഠം പഠിക്കേണ്ടതല്ലേ. അടിയന്തര സാഹചര്യത്തെ നേരിടാന്‍ എന്തെങ്കിലും പദ്ധതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാക്കിയിട്ടുണ്ടോ? ഡാം തകര്‍ന്ന ശേഷം നടപടി എടുക്കാമെന്ന് കരുതി കാത്തിരിക്കരുതെന്നും ഞങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും പരാതിക്കാരനു വേണ്ടി ഹാജരായ അഡ്വ. മനോജ് ജോര്‍ജ്ജ് വാദിച്ചു.
അണക്കെട്ട് സുരക്ഷിതമാണെന്നും സുരക്ഷ പരിശോധിക്കാന്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ഥിരം സമിതി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി. രാജ്യത്തെ 5000 അണക്കെട്ടുകളുടെ സുരക്ഷ സര്‍ക്കാര്‍ പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുണ്ട്. 2005ലെ ദുരന്ത നിവാരണ നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും എ.ജി വ്യക്തമാക്കി. സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷാ സമതിയുടെ ചെയര്‍മാന്‍ ഗുല്‍ഷാന്‍ രാജ് ഒപ്പുവെച്ച, അണക്കെട്ട് സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന കത്തും കേന്ദ്രം കോടതിയില്‍ ഹാജരാക്കി.
കനത്ത മഴ പെയ്യുകയും അണക്കെട്ടില്‍നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിടുകയും ചെയ്യേണ്ടി വന്നാല്‍ ഈ ഉറപ്പുകൊണ്ട് എന്തു കാര്യം എന്നായിരുന്നു ചീഫ് ജസ്റ്റിസ് മിശ്രയുടെ ചോദ്യം. മുല്ലപ്പെരിയാറിനായി പ്രത്യേക ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ നിര്‍ദേശിച്ചു.
കേരളത്തിന്റെ ഭൗമശാസ്ത്ര പ്രത്യേകതകളാല്‍ ഡാം തകര്‍ന്നാല്‍ ഒരു മണിക്കൂറിനകം വെള്ളം 100 കിലോമീറ്റര്‍അകലെ അറബിക്കടലില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. വെടിയുണ്ട കണക്കെയായിരിക്കും വെള്ളത്തിന്റെ പ്രവാഹമെന്നും ദുരന്തബാധിത മേഖലയുടെ സര്‍വ്വനാശമായിരിക്കും ഇതിന്റെ ഫലമെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
kerala3 days ago
48 മണിക്കൂറിനകം എണ്ണച്ചോര്‍ച്ച നീക്കണം; എംഎസ്എസി കപ്പല്‍ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്