Connect with us

Video Stories

ആദര്‍ശ രാഷ്ട്രീയത്തിലെ ഉറച്ച കാല്‍വെപ്പുകള്‍

Published

on

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

രാഷ്ട്രീയത്തിലെ ദക്ഷിണ ധ്രുവത്തില്‍ നിന്ന് ഉത്തര ധ്രുവം വരെ ഉറച്ച കാല്‍വെപ്പുകളോടെ നടന്നുപോയ കെ.എം സൂപ്പി സാഹിബ് ഓര്‍മ്മയായി. മരിക്കുന്ന പ്രായമായപ്പോഴേക്കും ശബ്ദ സ്ഫുടതക്ക് ഒരു നേരിയ പകര്‍ച്ചയുണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ അനുകരിക്കാന്‍ ആഗ്രഹിച്ചതും എന്നാല്‍ നടക്കാതെ പോയതുമായ സൂപ്പി സാഹിബിന്റെ അവതരണ ഗാംഭീര്യതക്ക് ഒരല്‍പം പോലും തേയ്മാനം വന്നില്ലെന്ന് അദ്ദേഹവുമായുള്ള ദശകങ്ങളുടെ ബന്ധം ഓര്‍മ്മപ്പെടുത്തി കൊണ്ടേയിരുന്നു.

മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന് വിശദീകരിച്ച് തരാന്‍ കഴിയാത്തത്ര രൂപ ഭാവങ്ങളുണ്ടായിരുന്നു തലശ്ശേരിയില്‍ കേയി സാഹിബ് ജീവിച്ചിരുന്ന കാലം. അദ്ദേഹത്തിന്റെ രാഷ്ട്രീയ സാമ്രാജ്യത്തിന്റെ കുളമ്പടി നാദം എങ്ങും മുഴങ്ങി നിന്ന അവസരം. പി.ആര്‍ കുറുപ്പ് നയിച്ച രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ വര്‍ണ്ണരാജികള്‍ എവിടേയും വിരിഞ്ഞ് നിന്ന ഒരു കാലഘട്ടം. ഈ മണ്ണില്‍ കെ.എം സൂപ്പി എരിയുന്ന ഒരു തീപ്പന്തമായി ഉയര്‍ന്നു നിന്നു. സൂപ്പി സാഹിബ് പി.ആര്‍ കുറുപ്പിനെ തോല്‍പിച്ചു. പി.ആര്‍ കുറുപ്പ് സൂപ്പി സാഹിബിനേയും തോല്‍പിച്ചു. ഇതൊരു സാങ്കേതിക പരാജയം മാത്രം. സൂപ്പി എന്ന മൂല്യമുള്ള രാഷ്ട്രീയക്കാരന്‍ ആരുടെ മുമ്പിലും പതറിയില്ല. പറയാനുള്ളത് പറയാന്‍ മടിച്ചതുമില്ല.
എന്‍.എ മമ്മു സാഹിബ് നിര്യാതനായ ഒഴിവില്‍ ഞാന്‍ കേരള നിയമസഭയിലേക്ക് 1985ല്‍ പെരിങ്ങളത്ത് നിന്ന് മത്സരിച്ചു. ആ തെരഞ്ഞെടുപ്പില്‍ ചുക്കാന്‍ പിടിച്ചത് പി.ആര്‍ കുറുപ്പും സൂപ്പി സാഹിബും തന്നെയായിരുന്നു. എന്റെ പ്രായമന്ന് ഇവരേക്കാള്‍ നന്നേ കുറവായത് കൊണ്ട് ഞാന്‍ അന്ന് മലയും കുന്നും പ്രയാസമുള്ള വഴികളിലും ഓടി നടന്ന് വോട്ട് പിടിക്കാന്‍ പോയി. സ്ഥാനാര്‍ത്ഥി പോയ എല്ലായിടത്തും സൂപ്പി സാഹിബും നടന്നു. പാവം സൂപ്പി സാഹിബ് തളര്‍ന്നു കാണുമല്ലോ എന്ന് ഞാന്‍ പലപ്പോഴും സങ്കടപ്പെട്ടു. അതിന് ശേഷം രണ്ടര കൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടും നടന്ന തെരഞ്ഞടുപ്പില്‍ പി.ആര്‍ കുറുപ്പിനോട് തോറ്റു. ആ തെരെഞ്ഞടുപ്പിലും സ്വന്തം ശരീരം മറന്ന് എനിക്ക് വേണ്ടി സൂപ്പി സാഹിബ് ഓടി. തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഞങ്ങള്‍ കേസ് കൊടുത്തു. ആ കേസുമായി ഒന്നു രണ്ടു മാസം സൂപ്പി സാഹിബിന്റെ കൂടെത്തന്നെയായിരുന്നു. സൂപ്പി സാഹിബ് രാഷ്ട്രീയത്തില്‍ വിമര്‍ശിക്കേണ്ട കാര്യങ്ങളെ അതി ശക്തമായി വിമര്‍ശിച്ച ആളാണ്. താന്‍ വിമര്‍ശിക്കപ്പെടുന്നതിനെ ക്ഷോഭം കൂടാതെ അഭിമുഖീകരിച്ച നിര്‍മലമായ മനസ്സിന്റെ ഉടമയുമാണ്.
ഒരിക്കല്‍ ഒരു യുവ സുഹൃത്ത് പാര്‍ട്ടി യോഗത്തില്‍ സൂപ്പി സാഹിബിന്റെ പ്രസംഗത്തെ വിമര്‍ശിച്ചു. എല്ലാവരും വിചാരിച്ചു സൂപ്പി സാഹിബ് ചുട്ട മറുപടി നല്‍കുമെന്ന്. എന്നാല്‍ സൂപ്പി സാഹിബ് പ്രതികരിച്ചത് ഇപ്രകാരം. ‘മേലില്‍ ഞാന്‍ എങ്ങനെ പ്രസംഗിക്കണമെന്ന് എന്റെ യുവ സുഹൃത്ത് എഴുതി തന്നാല്‍ ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും’. വിമര്‍ശകനും സൂപ്പി സാഹിബും ഞങ്ങളും ഒരുമിച്ച് ചിരിച്ചു.
സൂപ്പി സാഹിബിന് വന്നുകൊണ്ടിരുന്ന ആത്മീയ പരിവര്‍ത്തനവും അതിന്റെ അഗാധതയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണവും കൗതുകപൂര്‍വ്വം നോക്കി നിന്നിട്ടുണ്ട്. സോഷ്യലിസ്റ്റ് ചടുലതയുടെ കാലഘട്ടത്തില്‍ രാഷ്ട്രീയ നെരിപ്പോടുകളുമായി നടന്നപ്പോള്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ തിരിച്ചു പിടിക്കാന്‍ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്യുന്നുവല്ലോയെന്ന് മനസ്സ് മന്ത്രിച്ചിരുന്നു. പാനൂര്‍ പള്ളിയുടെ നവ ചൈതന്യത്തിന്റെ ശില്‍പിയായി, നജാത്തിന്റെ ജീവാത്മാവും പരമാത്മാവുമായി അദ്ദേഹത്തെ സന്തോഷപൂര്‍വം നോക്കിക്കണ്ടിട്ടുണ്ട്.
പല സോഷ്യലിസ്റ്റുകളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലയിടത്തും പിരിഞ്ഞ് പോയി. പലരും വേഷ വിധാനത്തില്‍ ഖാദിയെ മറന്ന് വേറെ വഴിക്ക് നീങ്ങി. പക്ഷെ സൂപ്പി സാഹിബിലെ സോഷ്യലിസ്റ്റും ഖാദിയും എന്നും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച വേറൊരു മേഖല അദ്ദേഹത്തിന്റെ മറ്റൊരു ചിരകാല സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടിയായിരുന്നു. പാനൂരില്‍ ഒരു കോളജ് സ്ഥാപിക്കുക എന്നതായിരുന്നു അത്. പെരിങ്ങളത്തെ നല്ലവരായ നിരവധി പേരെ കൂട്ടിച്ചേര്‍ത്ത് കല്ലിക്കണ്ടിയില്‍ ആ കോളജ് സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നിരന്തര പരിശ്രമ ഫലമായാണ്. നാനാ ജാതി മതസ്ഥരിലും അദ്ദേഹത്തിനുണ്ടായിരുന്ന സുഹൃദ് വലയം എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഉത്തമ മാതൃകയാണ്. കേരള പ്പിറവിക്ക് ശേഷം സംസ്ഥാന നിയമസഭ കണ്ട മികച്ച പാര്‍ലമെന്റേറിയന്‍മാരുടെ കൂട്ടത്തില്‍ എണ്ണാവുന്ന വ്യക്തിയാണദ്ദേഹം. പലപ്പോഴും ഒഴുകുന്ന ഒരു ജല പ്രവാഹമായും മുഴങ്ങുന്ന ഇടിനാദമായും കെ.എമ്മിന്റെ പ്രസംഗങ്ങള്‍ വേറിട്ട് നിന്നു.
സ്റ്റേജില്‍ നിന്ന് വീണ് പരിക്ക് പറ്റി കിടക്കും വരെ സൂപ്പി സാഹിബ് വിശ്രമമില്ലാതെ ഓടി. അവസാനം നിശ്ചലമായി കിടക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തില്‍ ഹരിത പതാക പുതപ്പിക്കാന്‍ പ്രവര്‍ത്തകര്‍ എന്നെ ചുമതലപ്പെടുത്തിയപ്പോഴും ഞാനോര്‍ത്തത് പാനൂരിലെ തെരുവീഥികളെ ഇളക്കിമറിച്ച് ഹരിത പതാക ചുമലിലേറ്റി ഞങ്ങള്‍ സൂപ്പി സാഹിബിനോടൊപ്പം രാഷ്ട്രീയ പ്രയാണം നടത്തിയ കാലമായിരുന്നു. തീപ്പന്തം പോലെ ജ്വലിച്ച് നില്‍ക്കുന്ന ചില ഓര്‍മ്മകള്‍ നമുക്ക് തന്ന സൂപ്പി സാഹിബ് യാത്രയായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending