Sports
വെടിപുരക്ക് സിറ്റിയുടെ തീ
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിന്റെ മുറിവില്‍ മുളകരച്ചു തേച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍ ആര്‍സനലിനെ മൂന്നു ഗോളിന് തകര്‍ത്ത പെപ് ഗ്വാര്‍ഡിയോളയുടെ സംഘം ആര്‍സനലിന്റെ തട്ടകത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിലും അതാവര്‍ത്തിച്ചു. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ബെര്‍ണാര്‍ഡോ സില്‍വ, ഡേവിഡ് സില്‍വ, ലിറോയ് സാനെ എന്നിവരാണ് ഇത്തിഹാദ് ടീമിന് വിജയമൊരുക്കിയത്. ഗ്വാര്‍ഡിയോളക്കു കീഴിലെ നൂറാം മത്സരത്തില്‍ മിന്നും വിജയവുമായി സിറ്റി കിരീടത്തോട് ഒരുപടി കൂടി അടുത്തപ്പോള്‍ ആര്‍സനലിന്റെ യൂറോപ്യന്‍ സ്വപ്നങ്ങളും കോച്ച് ആര്‍സീന്‍ വെങറുടെ ഭാവിയും തുലാസിലായി.
സീസണിലെ ഏക കിരീട പ്രതീക്ഷയായിരുന്ന ലീഗ് കപ്പ് കഴിഞ്ഞ ഞായറാഴ്ച അടിയറ വെക്കേണ്ടി വന്നതിന് പകരം ചോദിക്കാനുള്ള അവസരമാണ് സ്വന്തം തട്ടകത്തില്‍ ഗണ്ണേഴ്സ് നഷ്ടപ്പെടുത്തിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സിറ്റി 15-ാം മിനുട്ടില്‍ തന്നെ ലീഡെടുത്തു. ഇടതുവിങിലെ വിനാശകാരിയായ ലിറോയ് സാനെ പ്രതിരോധം ഭേദിച്ച് ഓടിക്കയറി നല്കിയ പന്ത് അതിമനോഹരമായ ഫിനിഷിലൂടെ ബെര്‍ണാര്‍ഡോ സില്‍വ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അഞ്ച് പ്രതിരോധക്കാരെ കാഴ്ചക്കാരാക്കി മുന്നേറിയ സാനെ നല്കിയ പന്ത് ബോക്സിനു പുറത്തു നിയന്ത്രിച്ചു നിര്‍ത്തിയ പോര്‍ച്ചുഗീസ് താരം പ്രതിരോധക്കാര്‍ക്ക് മുകളിലൂടെ വലതു പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ ഡൈവ് ചെയ്ത പീറ്റര്‍ ചെക്കിന്റെ ഡൈവ് വിഫലമായി.
തുടക്കത്തിലെ ഷോക്കില്‍ നിന്നു രക്ഷപ്പെടാന്‍ ആര്‍സനല്‍ ആക്രമണം ശക്തമാക്കിയെങ്കിലും സിറ്റി കീപ്പര്‍ എഡേഴ്സന്റെ മികവ് തിരിച്ചടിയായി. 17-ാം മിനുട്ടില്‍ ഗ്രനിത് ഷാക്കയുടെ ഫ്രീകിക്ക് ഇടത്തേക്ക് ഡൈവ് ചെയ്ത് വിഫലമാക്കിയ ബ്രസീലിയന്‍ കീപ്പര്‍ 23-ാം മിനുട്ടില്‍ ഗോളെന്നുറച്ച ഷോട്ടും തടഞ്ഞിട്ടു. മത്സരം അര മണിക്കൂര്‍ പിന്നിടുംമുമ്പ് സിറ്റി ലീഡുയര്‍ത്തി. ഇത്തവണയും സാനെയുടെ മികവാണ് ഗണ്ണേഴ്സിനെ വലച്ചത്. ഇടതുവിങില്‍ നിന്ന് ജര്‍മന്‍ താരം നല്കിയ ക്രോസ് ബോക്സിന്റെ അതിരില്‍ നിന്ന് സര്‍ജിയോ അഗ്വേറോ മുന്നോട്ടു തള്ളി. പന്ത് സ്വീകരിച്ച ഡേവിഡ് സില്‍വ ക്ലോസ് റേഞ്ചില്‍ നിന്ന് സര്‍വസ്വതന്ത്രനായി തൊടുത്ത ഷോട്ട് തടയാന്‍ ചെക്കിനു കഴിഞ്ഞില്ല.
ആദ്യ രണ്ടു ഗോളുകളിലും നിര്‍ണായക ചരടുവലിച്ച ലിറോയ് സാനെ 33-ാം മിനുട്ടില്‍ സ്കോര്‍ ഷീറ്റില്‍ പേരു ചേര്‍ത്തു. വലതുവിങിലൂടെ സിറ്റി നടത്തിയ മുന്നേറ്റത്തിനൊടുവില്‍ കെയ്ല്‍ വാക്കര്‍ ഗോളിന് കുറുകെ നല്കിയ പാസില്‍ കാല്‍വെച്ച് ജര്‍മന്‍ താരം പന്ത് വലയിലാക്കുകയായിരുന്നു. 53-ാം മിനുട്ടില്‍ നിക്കോളാസ് ഒറ്റമെന്‍ഡി മിഖതര്‍യാനെ ബോക്സില്‍ വീഴ്ത്തിയതിന് ആര്‍സനലിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. എന്നാല്‍ ഓബമിയാങിന്റെ കിക്ക് തടഞ്ഞിട്ട എഡേഴ്സണ് ആതിഥേയരുടെ തിരിച്ചുവരവിന്റെ അവസാന വാതിലും കൊട്ടിയടച്ചു.
സ്വന്തം ഗ്രൗണ്ടില്‍ ആര്‍സനല്‍ നേരിടുന്ന ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി ബുധനാഴ്ച രാത്രിയിലേത്. ഇതിനു മുമ്പ് നാല് തവണ മാത്രമാണ് സ്വന്തം ഗ്രൗണ്ടില്‍ ആര്‍സനല്‍ എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റത്. 2018-ല്‍ എല്ലാ മത്സരങ്ങളിലുമായി ഏഴ് തോല്‍വികള്‍ ഏറ്റുവാങ്ങിയ ആര്‍സനല്‍, ഈ വര്‍ഷം ഏറ്റവുമധികം മത്സരങ്ങള്‍ തോല്‍ക്കുന്ന പ്രീമിയര്‍ ലീഗ് ടീം എന്ന അപഖ്യാതിയും സ്വന്തം പേരിലാക്കി.
28 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 വിജയങ്ങളോടെ 75 പോയിന്റ് സ്വന്തമായുള്ള മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 59 പോയിന്റാണുള്ളത്. ലിവര്‍പൂള്‍ (57), ടോട്ടനം ഹോട്സ്പര്‍ (55), ചെല്‍സി (53) ടീമുകളാണ് മൂന്നു മുതല്‍ അഞ്ചു വരെയുള്ള സ്ഥാനങ്ങളില്‍. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് ചാമ്പ്യന്‍സ് ലീഗിലേക്കും അഞ്ചാം സ്ഥാനക്കാര്‍ക്ക് യൂറോപ്പ ലീഗിലേക്കും യോഗ്യത ലഭിക്കുന്ന ലീഗില്‍ നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷം ആര്‍സനലിന് യൂറോപ്യന്‍ മത്സരങ്ങള്‍ കളിക്കാനുണ്ടാവില്ല. കോച്ച് ആര്‍സീന്‍ വെങറുടെ ഭാവിയും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.
Sports
ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം: ചരിത്രമെഴുതി ക്യുറസാവോ
കോണ്‍കകാഫ് യോഗ്യത മത്സരത്തില്‍ ജമൈക്കയ്ക്ക് എതിരായ ഗോള്‍രഹിത സമനിലയ്ക്കൊടുവിലാണ് (00) ക്യുറസാവോ 2026 ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്.
കിങ്സ്റ്റണ്‍: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോര്‍ഡ് ഇപ്പോള്‍ കരീബിയന്‍ ദ്വീപായ ക്യുറസാവോയുടെ പേരിലാണ്. കോണ്‍കകാഫ് യോഗ്യത മത്സരത്തില്‍ ജമൈക്കയ്ക്ക് എതിരായ ഗോള്‍രഹിത സമനിലയ്ക്കൊടുവിലാണ് (00) ക്യുറസാവോ 2026 ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്.
1.56 ലക്ഷം മാത്രം ജനസംഖ്യയും 444 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുള്ള ഈ രാജ്യത്തിന്റെ നേട്ടം ലോകഫുട്ബോളില് വലിയ ചലനമുണ്ടാക്കി. ഇതോടെ, ഐസ്ലാന്‍ഡിന്റെ റെക്കോര്‍ഡ് (3.5 ലക്ഷത്തിലെ ജനസംഖ്യ) ക്യുറസാവോ മറികടന്നു.
യോഗ്യതയിലെ ക്യുറസാവോയുടെ മിന്നുന്ന പ്രകടനമായി ആറു മത്സരങ്ങളില്‍ 12 പോയിന്റ്, തോല്‍വിയില്ലാതെ ഗ്രൂപ്പ് ബി ഒന്നാം സ്ഥാനം, ബെര്‍മുഡക്കെതിരെ 70ന്റെ വമ്പന്‍ ജയം, ജമൈക്ക ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരാണ്.
78 കാരനായ ഡച്ച് പരിശീലകന് ഡിക്ക് അഡ്വക്കേറ്റ് ലോകകപ്പില്‍ പരിശീലകനാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയായി മാറും. നെതര്‍ലാന്‍ഡ്സ് ടീമിനൊപ്പം 1994 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയ അനുഭവസമ്പത്താണ് അദ്ദേഹത്തിനുള്ളത്.
ക്യുറസാവോ ദേശീയ ടീമിലെ എല്ലാ താരങ്ങളും നെതര്‍ലാന്‍ഡ്സ് വംശജന്മക്കാരാണ്. ഓറഞ്ച് ജേഴ്സിയ്ക്ക് പകരം നീല നിറത്തിലുള്ള ക്യുറസാവോയുടെ കുപ്പായം തെരഞ്ഞെടുത്തുള്ള ഒരു വ്യത്യസ്തതയും ഇവര്‍ക്കുണ്ട്.
യു.എസ്, കാനഡ, മെക്സിക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 48 ടീമുകളുടെ ആദ്യ ലോകകപ്പായിരിക്കും ഇത്. കരീബിയന്‍-മധ്യ അമേരിക്കന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന ചരിത്ര നേട്ടമാണ് ഈ രാജ്യങ്ങള്‍ കൈവരിച്ചത്.
Sports
ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്ക് തുടക്കം; പാകിസ്താന് സിംബാബ്വെയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി
ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന്, മികച്ച പോരാട്ടം കാഴ്ചവച്ച സിംബാബ്വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
ലാഹോര്‍: ശ്രീലങ്ക, പാകിസ്താന്, സിംബാബ്വെ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് പരമ്പര മികച്ച ആവേശത്തോടെയാണ് ആരംഭിച്ചത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന്, മികച്ച പോരാട്ടം കാഴ്ചവച്ച സിംബാബ്വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
ടോസ് നേടിയ പാകിസ്താന് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ സിംബാബ്വെയുടെ ഓപ്പണര്‍മാരായ ബ്രയന്‍ ബെനറ്റും തടിവനാഷെ മരുമാനിയും ശക്തമായ പിടിമുറുക്കം കാട്ടി. 36 പന്തില്‍ 49 റണ്‍സ് നേടിയ ബെനറ്റും, 22 പന്തില്‍ 30 റണ്‍സ് നേടിയ നിരുമാനിയും ചേര്‍ന്ന് 72 റണ്‍സിന്റെ ആദ്യ വിക്കറ്റ് പങ്കാളിത്തം നല്കി.
ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 24 പന്തില്‍ പുറത്താകാതെ 34 റണ്‍സ് നേടി ടീമിനെ സ്ഥിരതയിലേക്ക് നയിച്ചുവെങ്കിലും, മറ്റു ബാറ്റര്‍മാര്‍ വലിയ സംഭാവനകളുമായി മുന്നോട്ടുവന്നില്ല. നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന സ്കോറിലാണ് സിംബാബ്വെയുടെ ഇന്നിംഗ്സ് അവസാനിച്ചത്.
മറുപടി ബാറ്റിങ്ങില്‍ പാകിസ്താന് ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയില്‍ തകര്‍ന്നിരുന്നു. ഫഖര്‍ സമാന്റെയും 32 പന്തില്‍ 44, ഉസ്മാന് ഖാന്റെയും 28 പന്തില്‍ പുറത്താകാതെ 37, മുഹമ്മദ് നവാസിന്റെയും 12 പന്തില്‍ പുറത്താകാതെ 21 എന്നിങ്ങനെയുള്ള സംഭാവനകളാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്.
19-ാം ഓവറില്‍ ബ്രാഡ് എവാന്‍സിന്റെ പന്തില്‍ മുഹമ്മദ് നവാസിന്റെ കാച്ച് ബ്രയന്‍ ബെനറ്റ് വിട്ടതും പിന്നാലെ വന്ന നോബോള്‍ സമ്മര്‍ദ്ദം കുറക്കുന്നതും പാകിസ്താനെ വിജയത്തിലേക്ക് എത്തിച്ചു. അവസാനമായി 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം പാകിസ്താന് നേടി.
ത്രിരാഷ്ട്ര പരമ്പരയിലെ അടുത്ത മത്സരം നാളെ സിംബാബ്വെയും ശ്രീലങ്കയും തമ്മില്‍ നടക്കും.
Sports
ഓസ്ട്രേലിയന്‍ ഓപണ്‍: രണ്ടാം റൗണ്ടിലേക്ക് സാത്വിക്ചിരാഗ്
പുരുഷ ഡബിള്‍സില്‍ ടോപ് സീഡുകളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
സിഡ്നി: ഓസ്ട്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 500 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് മിശ്രഫലങ്ങള്‍. പുരുഷ ഡബിള്‍സില്‍ ടോപ് സീഡുകളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ചൈനീസ് തായ്പെയുടെ ചാങ് കോ ചി പോ ലി വെയ് കൂട്ടുകെട്ടിനെ 25-23, 21-16 എന്ന നേരിട്ടുള്ള സെറ്റ് സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ മറികടന്നത്.
അടുത്ത റൗണ്ടില്‍ ഇവര്‍ വീണ്ടും ചൈനീസ് തായ്പേയ് അംഗങ്ങളായ സു ചിങ്ഹെങ് വു ഗുവാന്‍ സുന് കൂട്ടുകെട്ടിനെ നേരിടും.
അതേസമയം, വനിതാ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. മലയാളി ട്രീസ ജോളി ഗായത്രി ഗോപിചന്ദ് സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഇന്തോനേഷ്യയുടെ ഫെബ്രിയാന ദ്വിപുജി കുസുമ മെയ്ലിസ ട്രിയാസ് പുസ്പിതസരി കൂട്ടുകെട്ട് 21-10, 21-14 എന്ന വ്യത്യാസത്തിലാണ് ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തിയത്.
സിംഗിള്‍സില്‍ ലക്ഷ്യ സെന്‍, എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത്, ആയുഷ് ഷെട്ടി എന്നിവര്‍ ബുധനാഴ്ച കോര്‍ട്ടില്‍ ഇറങ്ങും.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india17 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala15 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports13 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

