Connect with us

Culture

ബി.ജെ.പിക്ക് നഷ്ടമാവുക 50 ലോക്‌സഭാ സീറ്റുകള്‍

Published

on

 

ന്യൂഡല്‍ഹി: ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രൂപപ്പെട്ട എസ്.പി – ബി.എസ്.പി സഖ്യം 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ തുടര്‍ന്നാല്‍ ബി.ജെ.പിക്ക് ഉത്തര്‍പ്രദേശില്‍ മാത്രം 50 ലോക്‌സഭാ സീറ്റുകളെങ്കിലും നഷ്ടമാകുമെന്ന് കണക്കുകള്‍.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ച് ഓരോ കക്ഷികള്‍ക്കും ലഭിച്ച വോട്ടുകള്‍ കണക്കുകൂട്ടുമ്പോഴാണ് ബി.ജെ.പിയുടെ പ്രതീക്ഷ തെറ്റുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80 മണ്ഡലങ്ങളില്‍ 71 സീറ്റിലും ബി. ജെ.പിക്കായിരുന്നു ജയം. രണ്ടിടത്ത് ബി.ജെ.പിയുടെ സഖ്യ കക്ഷികളും ജയിച്ചു. ശേഷിച്ചവയില്‍ അഞ്ച് മണ്ഡലങ്ങളിലാണ് എസ്.പി വിജയിച്ചത്. രണ്ടിടത്ത് കോണ്ഗ്രസും. മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എഎസ്.പിക്ക് ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പോടെ ചിത്രങ്ങള്‍ പൂര്‍ണമായും മാറുകയാണ്.
2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രത്യക്ഷ നിലപാടുകള്‍ സ്വീകരിച്ച പാര്‍ട്ടികളായിരുന്നു എസ്.പിയും ബി.എസ്.പിയും. എന്നാല്‍ വെവ്വേറെ മത്സരിച്ചതിനാല്‍ രണ്ടു കൂട്ടര്‍ക്കും നഷ്ടമായിരുന്നു ഫലം. 2017ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിലും ഇതു തന്നെയായിരുന്നു സ്ഥിതി.
ഈ തിരിച്ചറിവാണ് ഉപതെരഞ്ഞെടുപ്പുകളില്‍ പുതിയ രാഷ്ട്രീയ സഖ്യ നീക്കങ്ങള്‍ക്ക് ഇരു പാര്‍ട്ടികളേയും പ്രേരിപ്പിച്ചത്. പരസ്യമായ രാഷ്ട്രീയ സഖ്യമായിരുന്നില്ല ഗൊരഖ്പൂരിലും ഫുല്‍പൂരിലും ഇരു പാര്‍ട്ടികളുമുണ്ടാക്കിയത്. പകരം രണ്ടു മണ്ഡലങ്ങളിലും ബി.എസ്.പി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ എസ്.പിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനു പകരമായി യു.പിയില്‍ ഒഴിവു വരുന്ന ഒരു രാജ്യസഭാ സീറ്റിലേക്ക് ബി.എസ്.പിയെ പിന്തുണക്കുമെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കിയതോടെ ബന്ധം കുടുതല്‍ ദൃഢമായിട്ടുണ്ട്. എന്നാല്‍ 2019ലേക്കെത്തുമ്പോള്‍ സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളും വിട്ടുവീഴ്ചയോടെ നീങ്ങേണ്ടി വരും. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്നതിലാണ് സഖ്യ നീക്കത്തിന്റെ വിജയം. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 403 മണ്ഡലങ്ങളില്‍ 47 സീറ്റുകളിലാണ് എസ്.പി ജയിച്ചത്. ബി.എസ്.പി ജയിച്ചത് 19 മണ്ഡലങ്ങളിലും. എസ്.പി സഖ്യകകക്ഷിയായ കോ ണ്‍ഗ്രസിന് ഏഴ് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ചെറു കക്ഷികളുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി 325 സീറ്റുകളില്‍ ജയിച്ചിരുന്നു. എസ്.പിയും ബി. എസ്.പിയും തനിച്ചു മത്സരിച്ചാണ് ബി.ജെ.പിക്ക് ഇത്ര വലിയ നേട്ടത്തിന് വഴിയൊരുക്കിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് 2017ലെ എസ്.പിക്കും ബി.എസ്.പിക്കും ലഭിച്ച വോട്ടുകള്‍ ചേര്‍ത്താല്‍ 57 ലോക്‌സഭാ മണ്ഡലങ്ങളില്‍ എസ്.പി – ബി.എസ്.പി സഖ്യം ബി. ജെ.പിക്ക് മുന്നിലാകും.
ശരാശരി 1.45 ലക്ഷം വോട്ടിന്റെ ലീഡ് ഈ മണ്ഡലങ്ങളില്‍ സഖ്യത്തിന് ലഭിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ നിലവിലെ 73ല്‍ നിന്ന് കേവലം 23 സീറ്റിലേക്ക് ബി.ജെ.പി കൂപ്പുകുത്തും. മാത്രമല്ല, ഈ 23 സീറ്റുകളില്‍ തന്നെ ബി.ജെ.പിയുടെ ശരാശരി ലീഡ് 58,000 വോട്ട് മാത്രമായിരിക്കും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് കണക്കുകള്‍ വച്ചു നോക്കിയാല്‍ ബി.ജെ.പി ജയിച്ച 73 മണ്ഡലങ്ങളിലെ ശരാശരി ലീഡ് 1.88 ലക്ഷം വോട്ടാണ്. ഇതില്‍നിന്നാണ് 58,000ത്തിലേക്ക് കൂപ്പു കുത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ജയിലര്‍ 2’ല്‍ മോഹന്‍ലാല്‍; ചിത്രീകരണം പൂര്‍ത്തിയായി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യിലെ ജോര്‍ജുകുട്ടിയായി തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ‘മാത്യു’ ആയി വീണ്ടും സെറ്റിലെത്തിയത്.

Published

on

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലര്‍ ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തില്‍ മോഹന്‍ലാല്‍ പങ്കുചേര്‍ന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യിലെ ജോര്‍ജുകുട്ടിയായി തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ‘മാത്യു’ ആയി വീണ്ടും സെറ്റിലെത്തിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയിലര്‍ 2യുടെ ചിത്രീകരണം പൂര്‍ണമായും അവസാനിച്ചിരിക്കുകയാണ്. 2023ല്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കെതിരെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആശ്വാസമായി എത്തിയത് ജയിലര്‍ ചിത്രത്തിലെ മാത്യുവായുള്ള അദ്ദേഹത്തിന്റെ കരിഷ്മയാര്‍ന്ന പ്രകടനമായിരുന്നു. പ്രധാനമായും രണ്ട് രംഗങ്ങളിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടതെങ്കിലും അവ വലിയ സ്വീകരണമാണ് നേടിയത്.

മുത്തുവേല്‍ പാണ്ട്യന്റെ സുഹൃത്തും അധോലോകത്തെ രാജാവുമായ മാത്യുവായി മോഹന്‍ലാല്‍ തിളങ്ങിയ ഒന്നാം ഭാഗം കേരളത്തില്‍ മാത്രം 60 കോടിയോളം രൂപ കളക്ഷന്‍ നേടി റെക്കോഡ് സൃഷ്ടിച്ചിരുന്നു. താരത്തിന്റെ ലുക്കും ആക്ഷന്‍ സ്‌റ്റൈലും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു.

രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ മാത്രമല്ല, സുരാജ് വെഞ്ഞാറമ്മൂട്, വിനായകന്‍, ചെമ്പന്‍ വിനോദ്, കോട്ടയം നസീര്‍, മിര്‍ന തുടങ്ങിയ മലയാള താരങ്ങളുടെയും വമ്പന്‍ നിര ജയിലര്‍ 2 ല്‍ ഉണ്ടായിരിക്കും. ചിത്രം ജൂണ്‍ 12ന് ലോകവ്യാപകമായി റിലീസ് ചെയ്യും.

ഒന്നാം ഭാഗത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റ് വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

 

Continue Reading

Film

ഹിന്ദിയിലേക്ക് റീമേക്കിന് ഒരുങ്ങി തുടരും

ആമീര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി

Published

on

ബെന്‍സ് എന്ന ടാക്സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാലിന്റെ ത്രില്ലര്‍ സിനിമ തുടരും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് തരുണ്‍ മൂര്‍ത്തി. അജയ് ദേവ്ഗണിനെ നായകനാക്കിയാണ് റീമേക്കിന് സാധ്യത എന്നാണ് തരുണ്‍ മൂര്‍ത്തി സൂചിപ്പിച്ചത്. ആമീര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി.

ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും അന്വേഷണങ്ങള്‍ വരുന്നു. ഹിന്ദിയില്‍ നിന്ന് ഞാന്‍ തന്നെ സംവിധാനം ചെയ്യാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്ക് തുടര്‍ച്ചയായി സിനിമകള്‍ ഉള്ളതിനാല്‍ എപ്പോഴാണ് ചെയ്യാന്‍ കഴിയുക എന്ന് അറിയില്ല. അജയ് ദേവ്ഗണിനെ നായകനാക്കി ഹിന്ദിയില്‍ ചിത്രം റീമേക്ക് ചെയ്യാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. പക്ഷേ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും തരുണ്‍ മൂര്‍ത്തി വ്യക്തമാക്കി.

ഇതുവരെ ചിത്രം 232.60 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമാണ് തുടരും. കേരളത്തില്‍ മാത്രം ആകെ 118.75 കോടിയിലധികം രൂപ നേടിയിട്ടുണ്ട്.

മോഹന്‍ലാലിനു പുറമേ ശോഭന, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിന്‍ ബിനോ, ആര്‍ഷ ചാന്ദിനി, ഷോബി തിലകന്‍, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലര്‍ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.

Continue Reading

news

കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ അപകടം; യുവാവ് മുങ്ങി മരിച്ചു

കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു

Published

on

കൊച്ചി: കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. കരാര്‍ തൊഴിലാളിയായ ഡൈവറാണ് സാദത്ത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം.

എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍ സാദത്ത്. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മുങ്ങല്‍ വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന കമ്പനിയാണിത്. ഈ മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളയാളാണ് അന്‍വര്‍ സാദത്ത്. ഇന്നലെ രാവിലെ മുതല്‍ കപ്പലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നു വരികയായിരുന്നു. ഉച്ചകഴിഞ്ഞാണ് അന്‍വര്‍ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളില്‍നിന്ന് സുരക്ഷാ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അന്‍വറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

വൈകിട്ട് നാലു മണിയോടെയാണ് തങ്ങളെ വിവരം അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കി. അന്‍വറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചു മണിയോടെ മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണവും നടത്തുന്നുണ്ട്. ഇളയ രണ്ടു സഹോദരങ്ങളാണ് അന്‍വര്‍ സാദത്തിനുള്ളത്.

Continue Reading

Trending