Connect with us

Video Stories

ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍: എയര്‍ അറേബ്യ നിരക്ക് 1,100 ദിര്‍ഹമായി നിജപ്പെടുത്തി

Published

on

 

യുഎഇയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഈടാക്കിയിരുന്ന നിരക്ക് 1,100 ദിര്‍ഹമായി എയര്‍ അറേബ്യ നിജപ്പെടുത്തി. ഇതു വരെ മൃതദേഹത്തിന്റെ തൂക്കം നോക്കി നിരക്ക് ഈടാക്കിയിരുന്ന രീതിക്കാണ് ഇതോടെ മാറ്റമുണ്ടായിരിക്കുന്നത്. ഇതു വരെ 3,000 ദിര്‍ഹം വരെ ചുമത്തിയിരുന്ന നിരക്കാണ് 1,100 ദിര്‍ഹമായി കുറഞ്ഞിരിക്കുന്നത്. തൂക്കത്തിനനുസൃതമായി നിരക്ക് ഈടാക്കിയിരുന്ന രീതിക്ക് പകരം ഇനി ഒരു മൃതദേഹത്തിന് 1,100 ദിര്‍ഹമാണ് നിരക്ക് ഈടാക്കുക. ഈ നിരക്ക് ഉടന്‍ പ്രാബല്യത്തിലായതായി എയര്‍ അറേബ്യ കാര്‍ഗോ സെയില്‍സ് ആന്റ് ഓപറേഷന്‍സ് ഓഫീസര്‍ ഹറിവിഗ് ടാന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി.
പരിഷ്‌കരിച്ച നിരക്ക് പ്രകാരം 1,100 ദിര്‍ഹമിന് ഏകദേശം 19,500 രൂപയാണ് ഒരു മൃതദേഹം നാട്ടിലയക്കാന്‍ നിരക്ക് ചെലവാകുക. ഈ നിരക്കനുസരിച്ചാണ് ഇന്നലെ ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും മൃതദേഹങ്ങള്‍ അയച്ചതെന്ന് നിരക്ക് കുറക്കുന്നതിന് വേണ്ടിയുള്ള അശ്രാന്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു.
ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലയക്കുമ്പോള്‍ ഭാരം നോക്കി അതിനനുസരിച്ച് നിരക്ക് ഈടാക്കുന്നത് അമാന്യ നടപടിയാണെന്നും ചുരുങ്ങിയ നിരക്ക് മാത്രം ചുമത്തണമെന്നും ആവശ്യപ്പെട്ട് അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്നു. ഇതിന്റെ ഭാഗമായി മൂന്നു ദിവസം മുന്‍പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എയര്‍ അറേബ്യ മാനേജര്‍ രഞ്ജിത്തിനെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന്, നിരക്ക് 1,400 ദിര്‍ഹമാക്കി നിജപ്പെടുത്തിക്കൊണ്ടുള്ള എയര്‍ അറേബ്യയുടെ ആദ്യ അറിയിപ്പുണ്ടായി. എന്നാല്‍, വീണ്ടും കുറക്കണമെന്ന് അഭ്യര്‍ത്ഥിച്ചത് പ്രകാരം 1,100 ദിര്‍ഹമാക്കി നിജപ്പെടുത്തി ഇന്നലെ സര്‍ക്കുലര്‍ പുറത്തിറങ്ങുകയായിരുന്നു.
ഏതായാലും, ഇത്തരമൊരു നല്ല കാര്യം നിര്‍വഹിക്കാനായതില്‍ ആത്മസംതൃപ്തിയുണ്ടെന്നും ഇതിനായി സഹായിച്ച എയര്‍ അറേബ്യ അധികൃതരോടും സംഘടനാ പ്രവര്‍ത്തകരോടും മുഴുവന്‍ സുമനസുകളളോടും കടപ്പാടും കൃതജ്ഞതയുമുണ്ടെന്നും അഷ്‌റഫ് പറഞ്ഞു.
എയര്‍ ഇന്ത്യയും നിരക്ക് കുറക്കണമെന്നാണ് ഇന്ത്യന്‍ സമൂഹത്തിന്റെയാകെയുള്ള ആഗ്രഹം. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എയര്‍ ഇന്ത്യയും ഇക്കാര്യത്തില്‍ താമസിയാതെ തന്നെ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രത്യാശിച്ചു.
നിരക്ക് നജിപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് എയര്‍ ഇന്ത്യയില്‍ നിന്ന് ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. മുഴുവന്‍ ജിസിസിയിലും ബാധകമാകുന്ന വിധത്തിലുള്ള നിരക്കാണ് എയര്‍ ഇന്ത്യ നടപ്പാക്കുകയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. യുഎഇക്ക് മാത്രമായി നയം രൂപവത്കരിക്കാനാവില്ല എന്നതിനാലാണ് എല്ലാ ജിസിസി രാജ്യങ്ങളിലും ഉണ്ടാകത്തക്ക നിലയില്‍ ഇത് നടപ്പാക്കുകയെന്നും അധികൃതര്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ നാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ തൂക്കത്തിനനുസരിച്ച് നിരക്ക് ഈടാക്കുന്ന രീതി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ആലോചിക്കാനെന്ന പേരില്‍ അടുത്തിടെ ദുബൈയിലെ ഒരു റെസ്‌റ്റോറന്റില്‍ വിളിച്ചു ചേര്‍ത്ത യോഗം മതിയായ ഏകോപനമില്ലാതെയാണ് പര്യവസാനിച്ചത്.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending