Culture
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: തുറുപ്പ് ചീട്ട് ഇറക്കി സിദ്ധരാമയ്യ ബി.ജെ.പിയെ ഞെട്ടിക്കുന്നു..

ബംഗളൂരു: വൈകാരിക വിഷയങ്ങള്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനമുണ്ടാക്കാറില്ല. എന്നാല്‍ ഇത്തവണ കന്നഡ അഭിമാനം (കന്നഡ സ്വാഭിമാന) എന്നതായിരിക്കും മെയ് 12ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ നിര്‍ണായക ഘടകം എന്നു ഉറപ്പാണ്. കന്നഡക്കു പ്രാമുഖ്യം എന്നത് പുതിയ വിഷയമല്ലെങ്കിലും ഇത്തവണ ഈ നീക്കത്തിന് പിന്നില്‍ ഏതെങ്കിലും ഗ്രൂപ്പുകളല്ല ചിന്തിക്കുന്ന യുവ ജനതയാണെന്നതാണ് പ്രധാന മാറ്റം. ഇവരില്‍ ഏറിയ പങ്കും സോഫ്റ്റ് വെയര്‍ പ്രൊഫഷണലുകളാണ്. തുടക്കത്തില്‍ അധികമാരും ശ്രദ്ധ കൊടുത്തില്ലെങ്കിലും പതിയെ ഇത് മുഖ്യധാരയിലെത്തിക്കഴിഞ്ഞു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ വിവരങ്ങള്‍ കന്നഡയില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതും റെയില്‍വേ സ്റ്റേഷനുകളില്‍ കന്നഡ ബോര്‍ഡുകള്‍ വന്നതും, ടിക്കറ്റുകളില്‍ കന്നഡ ഭാഷ ഉപയോഗിക്കാന്‍ തുടങ്ങിയതുമെല്ലാം ഇതിന്റെ ഭാഗം തന്നെ.
ബെംഗളൂരുവിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസ്, ലുഫ്താന്‍സ, ഡ്രാഗന്‍ എയര്‍ തുടങ്ങിയ വിമാനങ്ങള്‍ കന്നഡയില്‍ അനൗണ്‍സ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. കന്നഡയിലുള്ള ലിസ്റ്റ് നാള്‍ക്കു നാള്‍ വര്‍ധിക്കുകയാണ്. കന്നഡ വല്‍ക്കരണത്തിന്റെ ആദ്യ ഇര നിലവിലെ ഉപരാഷ്ട്രപതിയായിരുന്ന വെങ്കയ്യ നായിഡുവായിരുന്നു. രാജ്യസഭയില്‍ കര്‍ണാടകയില്‍ നിന്നും മൂന്നാം തവണ ജനവിധി തേടാനിരുന്ന വെങ്കയ്യക്ക് സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് കന്നഡ ട്വിറ്ററാറ്റികള്‍ ആരംഭിച്ച ഹാഷ് ടാഗ് വിനയാവുകയായിരുന്നു. പിന്നീട് ബി.ജെ.പി അദ്ദേഹത്തെ രാജസ്ഥാനിലേക്ക് മാറ്റിയിരുന്നു. കന്നഡ വാദത്തിന്റെ അവസരം ആദ്യം തിരിച്ചറിഞ്ഞ് ഗോദയിലേക്ക് എടുത്ത് ചാടിയത് ഭരണ കക്ഷിയായ കോണ്‍ഗ്രസും സിദ്ധരാമയ്യയും തന്നെയായിരുന്നു. മെട്രോ സ്‌റ്റേഷനുകളിലെ ഹിന്ദി ബോര്‍ഡുകള്‍ക്കെതിരെ കന്നഡ വാദികള്‍ രംഗത്തു വന്നതോടെ സര്‍ക്കാര്‍ ഇവ എടുത്തുമാറ്റാന്‍ മുന്നില്‍ നിന്നു.
സ്വകാര്യ ഐ.ടി, ബി.ടി കമ്പനികളില്‍ കന്നഡികര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി സിദ്ധരാമയ്യ സര്‍ക്കാര്‍ ഒരു പടികൂടി കടന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. കര്‍ണാടകയില്‍ നിന്നും ഇഷ്യൂ ചെയ്യുന്ന പാസ്‌പോര്‍ട്ടുകളില്‍ കന്നഡ വേണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അമിത് ഷായും കേന്ദ്ര മന്ത്രിമാരും നടത്തുന്ന പ്രചാര വേലകളെ കന്നഡ സ്വാഭിമാന്‍ എന്ന തുരുപ്പ് ചീട്ടിലൂടെ മറികടക്കാന്‍ സിദ്ധരാമയ്യക്കു ഫലപ്രദമായി കഴിയുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കര്‍ണാടകയിലെ ക്രമസമാധാന നിലയെ കുറ്റപ്പെടുത്തി രംഗത്തു വന്നപ്പോള്‍ കന്നഡിഗ സ്വാഭിമാന്‍ എന്ന മണ്ണിന്റെ മക്കള്‍ സിദ്ധാന്തം ഉപയോഗപ്പെടുത്തി യോഗിയെ നേരിടാന്‍ സിദ്ധുവിന് സാധിച്ചത് ഇതിന് ഉദാഹരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കന്നഡക്കു വേണ്ടി പൂര്‍ണമായും നില കൊള്ളാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ബി.ജെ.പിയുടെ ഒറ്റ രാജ്യ സിദ്ധാന്തം ഈ ഘട്ടത്തില്‍ പിന്നാക്കം പോകുമെന്ന് ഉറപ്പാണ്. ഹിന്ദി അടിച്ചേല്‍പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണം ബി.ജെ.പിയെ വലിയ രൂപത്തില്‍ പിന്നോട്ടു വലിക്കുന്നുണ്ട്, ഇത്രയും നാള്‍ കന്നഡ സ്വാഭിമാന്റെ നേട്ടം കൊയ്തിരുന്ന ജെ.ഡി.എസ് സിദ്ധരാമയ്യയുടെ ചാട്ടുളി പ്രയോഗം കാരണം ബി.ജെ.പിക്കു പിന്നിലേക്കു ചൂളിയിരിക്കയാണ്. കന്നഡ സ്വാഭിമാന്‍ കാര്‍ഡ് എത്രത്തോളം സിദ്ധരാമയ്യയെ തുണക്കുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കാത്തതിന് കാരണം ഇതാദ്യമായാണ് വൈകാരിക വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കര്‍ണാടകയില്‍ സജീവമാകുന്നതെന്നത് തന്നെയാണ് കാരണം. സിദ്ധരാമയ്യയും കന്നഡ വാദവുമായി എത്തിയ യുവ കൂട്ടായ്മയും ഗ്രാമീണ മേഖലയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇത് വോട്ടാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരുക്ക്
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
-
kerala3 days ago
ഓമനപ്പുഴ കൊലപാതകം: ജോസ്മോന് മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്
-
kerala3 days ago
വി.എസിന്റെ ആരോഗ്യനില അതീവഗുരുതരം; രക്തസമ്മര്‍ദ്ദം ഉയര്‍ന്നും താഴ്ന്നുമിരിക്കുന്നത് പ്രതിസന്ധി
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
കോട്ടയം മെഡി.കോളേജ് അപകടം: രക്ഷിക്കാന്‍ വൈകി; രണ്ടര മണിക്കൂര്‍ കുടുങ്ങി ഒരാള്‍ മരിച്ചു
-
Health3 days ago
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; എട്ട് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ഹര്‍ഷിന