Connect with us

Video Stories

അല്‍ജീരിയ 13,000 അഭയാര്‍ത്ഥികളെ സഹാറ മരുഭൂമിയില്‍ തള്ളി

Published

on

 

അല്‍ജിയേഴ്‌സ്: അല്‍ജീരിയന്‍ അധികാരികള്‍ പതിനായിരത്തിലേറെ അഭയാര്‍ത്ഥികളെ സഹാറ മരുഭൂമിയില്‍ ഉപേക്ഷിച്ച് മരണത്തിലേക്ക് തള്ളിയതായി റിപ്പോര്‍ട്ട്. 14 മാസത്തിനിടെ കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെ 13,000 അഭയാര്‍ത്ഥികളെ ഭക്ഷണവും വെള്ളവുമില്ലാതെ മരുഭൂമിയിലൂടെ നടക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കത്തുന്ന വെയിലില്‍ തോക്കുചൂണ്ടിയാണ് അഭയാര്‍ത്ഥികളെ മരുഭൂമിയിലൂടെ കൂട്ടത്തോടെ തെളിച്ചുകൊണ്ടുപോയതെന്ന് അസോസിയേറ്റഡ് പ്രസ് പറയുന്നു.
48 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ ചക്രവാളം കടന്ന് വരുന്നത് സഹാറയിലെ പതിവ് കാഴ്ചകളാണ്. നൈജറിലേക്കാണ് ഭൂരിഭാഗം പേരെയും ആട്ടിയോടിക്കുന്നത്. ഭാഗ്യമുള്ളവര്‍ കിലോമീറ്ററുകളോളം നടന്ന് അതിര്‍ത്തി ഗ്രാമമായ അസ്സമാകയില്‍ എത്തുന്നു. മറ്റു ചിലര്‍ വഴിയറിയാതെ ദിവസങ്ങളോളം മരുഭൂമിയില്‍ അലയുന്നു. യു.എന്‍ സംഘത്തിന്റെ ശ്രദ്ധയില്‍ പെടുന്നവര്‍ മാത്രം രക്ഷപ്പെടുന്നു. അല്ലാത്തവര്‍ വെള്ളവും ഭക്ഷണവും കിട്ടാതെ മരുഭൂമിയില്‍ മരിച്ചുവീഴുന്നു. എത്രപേര്‍ ഇങ്ങനെ മരണപ്പെട്ടുവെന്ന് കണക്കില്ല. രക്ഷപ്പെട്ടവരില്‍ പലരും അസോസിയേറ്റഡ് പ്രസിന് നല്‍കിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. മരുഭൂമി മുറിച്ചുകടന്ന അഭയാര്‍ത്ഥി സംഘത്തില്‍ ജാനെറ്റ് കമാറയും അംഗമായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് ജാനെറ്റിന് ചുട്ടുപൊള്ളുന്ന മരുഭൂമി താണ്ടേണ്ടിവന്നത്. സംഘത്തില്‍ ഓരോരുത്തരും മരിച്ചുകൊണ്ടിരുന്നു. യാത്രാമധ്യേ നിരവധി പേരെ കാണാതായി. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളില്‍ എല്ലാവരും സ്വന്തം കാര്യം നോക്കുകയായിരുന്നുവെന്ന് ജാനെറ്റ് പറയുന്നു. രണ്ടു രാത്രിയും പകലും സംഘത്തിന് മുരുഭൂമിയില്‍ അലയേണ്ടിവന്നു. ജാനെറ്റിന് ഏക മകനെ നഷ്ടപ്പെട്ടു. മറ്റൊരു യുവതി മരുഭൂമിയില്‍ പ്രസവിച്ചു. പക്ഷെ, അവള്‍ക്ക് കുഞ്ഞിനെ ജീവനോടെ കിട്ടിയില്ല. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളെയാണ് അല്‍ജീരിയന്‍ അധികാരികള്‍ പിടികൂടി സഹാറ മരുഭൂമിയിലൂടെ തിരിച്ചയക്കുന്നത്. 2017 ഒക്ടോബര്‍ മുതലാണ് അല്‍ജീരിയ അഭയാര്‍ത്ഥികളെ കൂട്ടത്തോടെ പുറത്താക്കാന്‍ തുടങ്ങിയത്. അല്‍ജീരിയയുടെ പ്രവര്‍ത്തനങ്ങളക്കുറിച്ച് അറിയാമെന്നും പക്ഷെ, പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് പറഞ്ഞു. അഭയാര്‍ത്ഥി പ്രവാഹം ശക്തമായ 2014നും 2017നുമിടക്ക് അല്‍ജീരിയക്ക് യൂറോപ്പില്‍നിന്ന് 111.3 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം ലഭിച്ചിരുന്നു. അനധികൃതമായി രാജ്യത്തെത്തിയ അഭയാര്‍ത്ഥികളില്‍ എത്ര പേരെ അല്‍ജീരിയ മരുഭൂമി വഴി നാടുകടത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. അന്താരാഷ്ട്ര അഭയാര്‍ത്ഥി സംഘടന(ഐ.ഒ.എം) കണക്കെടുപ്പ് തുടങ്ങിയതോടെയാണ് പ്രതിസിന്ധിയുടെ രൂക്ഷത ലോകം മനസ്സിലാക്കിയത്.
മരുഭൂമിയിലൂടെ ആട്ടിത്തെളിക്കുന്നതിന് പുറമെ നിരവധി അഭയാര്‍ത്ഥികളെ ട്രക്കുകളില്‍ തിരുകിക്കയറ്റിയും അല്‍ജീരിയ നാടുകടത്തി. മരുഭൂമിയിലൂടെ മണിക്കൂറുകളോളം ഓടിച്ചാണ് ട്രക്കുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയിരുന്നത്. തോക്കുചൂണ്ടിയായിരുന്നു പലപ്പോഴും അഭയാര്‍ത്ഥികളെ മരുഭൂമിയിലൂടെ നടത്തിക്കൊണ്ടുപോയത്. അനേകം പേര്‍ യാത്രക്കിടെ മരുഭൂമിയില്‍ തളര്‍ന്നുവീണു. സ്വന്തം ജീവന്‍ രക്ഷപ്പെടുത്താനുള്ള വൃഗ്രതക്കിടെ അവരെ ഉപേക്ഷിച്ച് സംഘം കടന്നുപോകുകയായിരുന്നു പതിവ്. ഭക്ഷണമോ മൊബൈല്‍ ഫോണുകളോ ഇല്ലാതെ അവര്‍ തങ്ങളെ മരുഭൂമിയില്‍ തള്ളുകയായിരുന്നുവെന്ന് സെനഗലില്‍നിന്നുള്ള പതിനെട്ടുകാരന്‍ അലിയു കാന്‍ഡെ പറഞ്ഞു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending