Connect with us

Video Stories

കേരള ബാങ്ക്: സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു

Published

on

കുത്തക ബാങ്കിങ് സംസ്‌കാരത്തെ പ്രതിരോധിക്കാനെന്ന പേരില്‍ ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനൊരുങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍, നടപടിക്രമങ്ങളില്‍ സുതാര്യതയും വ്യക്തതയും വരുത്താതെ ഒളിച്ചുകളി തുടരുകയാണ്. 2018 ആഗസ്റ്റ് മുതല്‍ പ്രവര്‍ത്തനക്ഷമമാകുംവിധം കേരള സഹകരണ ബാങ്കിനായുള്ള മുന്നൊരുക്കം വിവിധ തലങ്ങളില്‍ പുരോഗമിക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി ഇടയ്ക്കിടെ പ്രസ്താവിക്കുന്നതൊഴിച്ചാല്‍ കാതലായ നീക്കങ്ങളൊന്നും നടക്കുന്നില്ല എന്നതാണ് സത്യം. ഒരു ബാങ്ക് തുടങ്ങുന്നതിന് പ്രാരംഭമായി ലഭിക്കേണ്ട റിസര്‍വ് ബാങ്കിന്റെ അനുമതി പോലും ഇല്ലാതെയാണ് ആഗസ്ത് 17ന് കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞദിവസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവര്‍ത്തിച്ചിരിക്കുന്നത്. രാജ്യത്തെ ബാങ്കിങ് നിയമമനുസരിച്ച് റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഒരു ബാങ്കിനും പ്രവര്‍ത്തിക്കാനാവില്ല എന്ന ഉത്തമബോധ്യമുള്ള മന്ത്രി തന്നെ ഇവ്വിധം പൊതുജനങ്ങളെ കബളിപ്പിക്കുന്നത് കാപട്യമാണ്. ഇടതു സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞതും നോട്ട് നിരോധാനന്തരം അണിയറ നീക്കങ്ങള്‍ സജീവമാക്കിയതുമായ ഒരു സംരംഭത്തെക്കുറിച്ച് റിസര്‍വ് ബാങ്കിന്റെ ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി നല്‍കാതെയാണ് ഇടതു സര്‍ക്കാര്‍ ഈ പൊറാട്ടുനാടകം കളിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് എല്ലാ ബാധ്യതകളെയും ഏകീകരിക്കുന്ന അതിസങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ സംവിധാനങ്ങള്‍ വേണമെന്നിരിക്കെ ഏതുരീതിയില്‍ എങ്ങനെയാണ് ബാങ്കിന്റെ പ്രവര്‍ത്തനം വിഭാവനം ചെയ്യുന്നതെന്ന് നാളിതുവരെ സര്‍ക്കാരോ ഉത്തരവാദപ്പെട്ട മന്ത്രിയോ വ്യക്തമാക്കിയിട്ടില്ല.
97-ാം ഭരണഘടനാ ഭേദഗതിയിലൂടെയും സുപ്രീംകോടതിയുടെ നിരവധി വിധികളിലൂടെയും സ്വയംഭരണ സ്ഥാപനങ്ങളായി നിര്‍വചിക്കപ്പെട്ട ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്ക് എന്ന ഒറ്റ സംരംഭത്തില്‍ ലയിപ്പിക്കുന്നത് പ്രായോഗിക പ്രതിസന്ധികള്‍ നിറഞ്ഞതാണ്. മാത്രമല്ല, ജില്ലാ സഹകരണ ബാങ്കുകളുടെ സംഘാംഗങ്ങളുടെയും ഓഹരി ഉടമകളായ ഇതര സംഘാംഗങ്ങളുടെയും അനുമതി ഇല്ലാതെ മറ്റൊന്നില്‍ ലയിപ്പിക്കാനുമാവില്ല. 1969ലെ സഹകരണ നിയമപ്രകാരം ഒരു സഹകരണ സ്ഥാപനം മറ്റൊന്നില്‍ ലയിപ്പിക്കണമെങ്കില്‍ അതിനായി വിളിച്ചുചേര്‍ക്കുന്ന പൊതുയോഗത്തിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായിരിക്കണം. വ്യത്യസ്ത ധ്രുവങ്ങളിലുള്ള സഹകരണ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിന് നിരവധി നൂലാമലകളുടെ കുരുക്കഴിക്കണം. ഇതിനെല്ലാം പുറമെ റിസര്‍വ് ബാങ്കിന്റെ അംഗീകാരവും നേടണം. എന്നാല്‍ കേരള ബാങ്കുമായി ബന്ധപ്പെട്ട് ഈ നടപടികളൊന്നും പൂര്‍ത്തീകരിച്ചിട്ടില്ല. കാര്യങ്ങളുടെ യഥാസ്ഥിതി ഇതായിരിക്കെയാണ് സ്വപ്‌നപദ്ധതിയെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ബാങ്കിനെ കുറിച്ച് വാചാലമായിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ബാങ്കിങ് പരിഷ്‌കരണ നയങ്ങളെയും രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധികളെയും മുന്നില്‍ കണ്ടുവേണം സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളെയും ഏകോപിപ്പിക്കേണ്ടത്. യാതൊരു തരത്തിലുമുള്ള പഠനമോ വീക്ഷണമോ ഇല്ലാതെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകുന്ന മോദി സര്‍ക്കാറിനെ വിശ്വസിച്ച് സംസ്ഥാനത്തെ പാവം ജനതയെ തീക്കുഴിയില്‍ ചാടിക്കരുത്. സഹകരണ സംവിധാനത്തെ പൂര്‍ണമായും കമ്പോളാധിഷ്ഠിതമാക്കുന്ന തരത്തിലാണ് രാജ്യത്ത് നിയമങ്ങളുള്ളത്. നിലവില്‍ ജില്ലാ ബാങ്കുകളിലുള്ള 60,000 കോടി രൂപയുടെ നിക്ഷേപം അരക്കാശിന് വിലയില്ലാത്ത വിധം നിയമക്കുരുക്കിട്ടു പൂട്ടരുത്. വന്‍കിടക്കാര്‍ക്ക് വായ്പ നല്‍കി കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്ന ദേശസാത്കൃത ബാങ്കുകളുടെ ദുസ്ഥിതി രാജ്യം ദൈനംദിനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് മുഴുവന്‍ ശൃംഖലകളുള്ള നാലു അതിപ്രധാന ബാങ്കുകളിലാണ് സമീപ കാലത്ത് ഇത്തരത്തില്‍ വ്യാപകമായ വെട്ടിപ്പുകളുണ്ടായത്. ഇന്നു കാണുന്ന കമ്പോള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ സ്വയം തകര്‍ന്നടിഞ്ഞ് നശിക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ പേരുകേട്ട സഹകരണ സംരംഭത്തെ തള്ളിവിടരുത്. ജില്ലാ ബാങ്കുകളിലെ സാങ്കേതിക വിദ്യകളുടെ സംയോജനം, വിവിധ പ്രവൃത്തികളുടെ ഏകോപനം, ഏഴായിരത്തിലധികം വരുന്ന ജീവനക്കാരുടെ സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളില്‍ ആശങ്ക നിലനില്‍ക്കെയാണ് ഈ മാസം തന്നെ ബാങ്ക് തുടങ്ങുമെന്ന മന്ത്രിയുടെ പ്രസ്താവന. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകര്‍ത്തെറിഞ്ഞ് കുത്തക ബാങ്കുകളുടെ നീരാളിക്കൈകളിലേക്ക് സാധാരണക്കാരെ എറിഞ്ഞു കൊടുക്കുന്നതിന് നിമിത്തമാകരുത് സര്‍ക്കാറിന്റെ ആര്‍ത്തി.
നോട്ടു നിരോധത്തിലൂടെ 1600ത്തില്‍ അധികം പ്രാഥമിക സഹകരണ സംഘങ്ങളെയും അവരെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഇടപാടുകാരെയും കണ്ണീരിലാഴ്ത്തിയതിന്റെ തേങ്ങലുകള്‍ ഇനിയും അടങ്ങിയിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ്, പ്രാഥമിക സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് ആധുനിക ബാങ്കിങ് സൗകര്യങ്ങളെന്ന പേരില്‍ കേരള ബാങ്കിലൂടെ കുരുക്കിടുന്നത്. രാജ്യത്ത് നിലവിലുള്ള മത്സരാധിഷ്ഠിത ബാങ്കിങ് രംഗത്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ അത്യാധുനിക സാങ്കേതിക വിദ്യയും അതിനൂതന സമ്പ്രദായങ്ങളും മികച്ച സേവന സൗകര്യങ്ങളും അത്യന്താപേക്ഷിതമാണ്. രാജ്യത്തെ കമേഴ്‌സ്യല്‍ ബാങ്കുകളെല്ലാം ആധുനികതയുടെ വേഷം അണിഞ്ഞതോടെ സാധാരണക്കാരോട് അകല്‍ച്ചയും കോര്‍പറേറ്റുകളോട് അഭിനിവേശവും പ്രകടിപ്പിക്കുന്ന കാലമാണിത്. അതിനാല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് ഏകധാരയിലേക്കു കൊണ്ടുവരുമ്പോള്‍ വരുന്ന വരുംവരായ്കകളെ കുറിച്ച് സുചിന്തിതമായ പഠനം അനിവാര്യമാണ്. സഹകരണ മേഖലയിലാകുമ്പോള്‍ പ്രത്യേകിച്ചും.
എന്നാല്‍ കേരള ബാങ്ക് എന്ന് കേള്‍ക്കുമ്പോള്‍ സഹകരണ ബാങ്കിങ് മേഖലയിലെ നിക്ഷേപകരുടെയും തൊഴിലാളികളുടെയും ജീവനക്കാരുടെയും ഉള്ളില്‍ ആധി നിറയുകയാണ്. കേരള സഹകരണ ബാങ്കിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്താണെന്നും അതിലേക്കുള്ള വഴികള്‍ എങ്ങനെയാണെന്നും വ്യക്തമാക്കാത്തതാണ് ഇതിന്റെ ആധാരം. കേരള ബാങ്കിന് നബാര്‍ഡ് വച്ച 23 ഉപാധികളില്‍ അധികവും അതി സങ്കീര്‍ണമാണ്. ലയനത്തിനെതിരെ കോടതി ഉത്തരവുകളോ, തല്‍സ്ഥിതി തുടരണമെന്ന നിര്‍ദേശമോ ഉണ്ടായിരിക്കരുതെന്നാണ് നബാര്‍ഡിന്റെ നിബന്ധനകളില്‍ പ്രധാനം. എന്നാല്‍ പ്രാഥമികമായി തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഉറപ്പുപറയാനാവില്ല. മാത്രമല്ല, ലയനത്തിനായി ഏതൊക്കെ അധികാരികളില്‍ നിന്ന് അനുമതി വാങ്ങേണ്ടതുണ്ടോ അതെല്ലാം സംസ്ഥാന സഹകരണബാങ്ക് വാങ്ങിയിരിക്കണമെന്നും ഉപാധിയില്‍ പറയുന്നു. നബാര്‍ഡിന്റെ നിരവധി ഉപാധികളില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനു പുറമെ റിസര്‍വ് ബാങ്കിന്റെയും കോടതികളുടെയും ഊരാക്കുടുക്കുകള്‍ വേറെയും. എന്നിട്ടും എങ്ങനെയാണ് പതിനഞ്ചു ദിവസത്തിനകം കേരള ബാങ്ക് യാഥാര്‍ഥ്യമാകുമെന്ന് യാതൊരു സങ്കോചവുമില്ലാതെ മന്ത്രിക്ക് പറയാനാവുക? അതല്ല, അലാവുദ്ദീന്റെ അത്ഭുത വിളക്ക് കയ്യിലുണ്ടെങ്കില്‍ അതൊന്ന് കാണട്ടെ.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending