News

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം: മലയാളി വൈദികനും ഭാര്യയും നാഗ്പുരില്‍ അറസ്റ്റില്‍

By webdesk18

December 31, 2025

മഹാരാഷ്ട്ര: ക്രിസ്മസ് പ്രാര്‍ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത മലയാളി വൈദികന്റെയും ഭാര്യയുടെയും അറസ്റ്റ് രേഖപ്പെടുത്തി മഹാരാഷ്ട്ര പൊലീസ്.

നാഗ്പുരിനടുത്ത് അമരാവതി ജില്ലയില്‍ ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക വൈദികന്‍ നെയ്യാറ്റിന്‍കര അമരവിള സ്വദേശി ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരും മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളും പിടിയിലായത്. ഇവരെ കാണാനായി എത്തിയ മൂന്നു പേരെയും ഇന്ന് കസ്റ്റഡിയിലെടുത്തു.

പ്രദേശത്തെ ഒരു വീട്ടില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടത്തവേ ബെനോഡ പൊലീസ് എത്തിയാണു നടപടിയെടുത്തതെന്ന് സഭാ ഭാരവാഹികള്‍ അറിയിച്ചു. നാഗ്പുര്‍ മേഖലയില്‍ ഫാ. സുധീര്‍ വര്‍ഷങ്ങളായി സാമൂഹിക പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, വൈദികന്റെ അറസ്റ്റിനെ അപലപിച്ച് സിഎസ്‌ഐ ബിഷപ് കൗണ്‍സില്‍ രംഗത്തെത്തി. ഇന്നു രാവിലെ ഇവരെ കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ നിന്നും ഒരു സംഘം വൈദികരും നാഗ്പുരിലേക്ക് തിരിച്ചിട്ടുണ്ട്.