Connect with us

Video Stories

അമിത്ഷായുടെ അമ്പതാണ്ടിന്റെ അതിമോഹം

Published

on

രാജ്യം സാമ്പത്തികവും രാഷ്ട്രീയവുമായ അടിയന്തിരാവസ്ഥയിലേക്ക് അതിദ്രുതം നടന്നടുക്കുകയാണെന്നാണ് ഇപ്പോള്‍ ദൃശ്യമാകുന്ന ചലനങ്ങള്‍ പൗരന്മാരെ ഭയചകിതരാക്കുന്നത്. ഇന്നലെ രൂപയുടെ മൂല്യം ഡോളറൊന്നിന് 72ഉം കടന്ന് താഴോട്ട് കുതിക്കുമ്പോഴാണ് രാജ്യത്തെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നേരെ വിപരീതദിശയില്‍ ഉയരങ്ങളിലേക്ക് പായുന്നത്. ഇന്നലെ രാവിലെ 72.18 രൂപയാണ് യു.എസ് ഡോളറിനുള്ള ഇന്ത്യന്‍രൂപയുടെ മൂല്യം. പെട്രോള്‍വില കേരളത്തില്‍ 83 ലേക്ക് അടുത്തിരിക്കുന്നു. ഡീസല്‍ വില 78 രൂപയുടെ അടുത്തെത്തിക്കഴിഞ്ഞു. മുംബൈയില്‍ പെട്രോളിന് 88 നോട് അടുത്തുകഴിഞ്ഞു. ഇരു മുഖ്യഇന്ധനങ്ങള്‍ക്കും വില ഏതാണ്ട് അടുത്തടുത്തായാണ് ഇപ്പോള്‍ നില്‍ക്കുന്നത്. മതന്യൂനപക്ഷങ്ങളും ദലിതുകളും പാവങ്ങളും സാധാരണക്കാരുമെന്നുവേണ്ട സകലരും കൊടിയ കെടുതിയെ നേരിടുന്നു. കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ തലതിരിഞ്ഞതും ദീര്‍ഘദൃഷ്ടിയില്ലാത്തതുമായ സാമ്പത്തിക ഭരണനടപടികളാണ് ഈ തകര്‍ച്ചക്ക് കാരണമായിരിക്കുന്നതെന്ന് പ്രത്യേകിച്ച് ആരോടും വിശദീകരിക്കേണ്ടതില്ല. ഇത്രയൊക്കെ ചെയ്തുകൂട്ടിയിട്ടും ഈ രാജ്യത്തെ പട്ടിണിപ്പാവങ്ങളടങ്ങുന്ന നൂറ്റിമുപ്പതുകോടിയിലധികം ജനത തങ്ങള്‍ക്ക് വീണ്ടും വോട്ടുനല്‍കി അധികാരത്തിലേറ്റണമെന്നാണ് മോദിയുടെയും അമിത്ഷായുടെയും പാര്‍ട്ടി ദേശീയനിര്‍വാഹകസമിതി യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത അമ്പത് കൊല്ലത്തേക്ക് തങ്ങള്‍ രാജ്യം ഭരിക്കുമെന്നാണ് അമിത്ഷാ പറഞ്ഞിരിക്കുന്നത്. ഇതിനേക്കാള്‍ വിചിത്രവും നിന്ദ്യവും പരിഹാസ്യവുമായ മറ്റെന്തുണ്ട് ഒരു ജനാധിപത്യസമൂഹത്തില്‍ സംഭവിക്കാന്‍?
12 നിയമസഭകളിലേക്കും പൊതുതിരഞ്ഞെടുപ്പിലേക്കും ‘അജയ് ഭാരത്, അടല്‍ ബി.ജെ.പി’ എന്ന മുദ്രാവാക്യവുമായാണ് പാര്‍ട്ടി പോകുന്നതെന്നാണ് ദേശീയനിര്‍വാഹകസമിതി യോഗം പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തികരംഗത്തെ പ്രതിസന്ധിയോ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്നതോ ഒന്നുമല്ല ബി.ജെ.പിയുടെ വേവലാതി. വര്‍ഗീയതയും അന്ധവിശ്വാസവും വൈകാരികതയും പ്രതീക്ഷകളും മുതലാക്കി അഞ്ചുവര്‍ഷംകൂടി തിരഞ്ഞെടുപ്പ് വിജയം കൊയ്യാമെന്നായിരിക്കാം ഇക്കൂട്ടരുടെ കണക്കുകൂട്ടല്‍. രാമക്ഷേത്രനിര്‍മാണത്തെക്കുറിച്ച് മൗനം പാലിക്കുന്നുണ്ടെങ്കിലും ദേശീയനിര്‍വാഹകസമിതി പറയാതെ പറയുന്ന ഒന്നുണ്ട്: കഴിഞ്ഞ നാലുകൊല്ലം തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും വാജ്‌പേയിയെ ഓര്‍ത്തെങ്കിലും അദ്ദേഹത്തിന്റെ കക്ഷിക്ക് ഒരിക്കല്‍കൂടി അധികാരത്തിലെത്താന്‍ അവസരം തരൂ എന്നും. പക്ഷേ യു.പിയിലെ ഒരു മന്ത്രി തുറന്നുതന്നെ പറഞ്ഞു. രാമക്ഷേത്രം നിര്‍മിക്കുക തന്നെയാണ് ബി.ജെ.പിയുടെ ലക്ഷ്യം. വെറും 31 ശതമാനം മാത്രം വോട്ടുകളുടെ പിന്‍ബലത്തില്‍ അധികാരത്തിലേറിയ കാവിപ്പാര്‍ട്ടിക്ക് അതിലും എത്രയോ കുറവ് വോട്ടുകളേ ഇനി ലഭിക്കാനുള്ളൂ എന്ന് രാജ്യത്തെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകുമെന്നിരിക്കെ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള തന്ത്രങ്ങളിലാണ് നേതൃത്വം. അതിനാണ് കോണ്‍ഗ്രസിനെയും അതിന്റെ കറകളഞ്ഞ മതേതരപ്രതിച്ഛായയും അനുഭവപാരമ്പര്യവുമുള്ള നേതാക്കളെയും തരംതാണ ഭാഷയില്‍ വിലയിടിച്ചുകാട്ടാന്‍ നടത്തുന്ന പ്രധാനമന്ത്രി അടക്കമുള്ളവരുടെ പാഴ്ശ്രമങ്ങള്‍. ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ് മതേതരമഹാസഖ്യം എന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തുമ്പോഴാണ് ആ സഖ്യത്തിന്റെ പിന്‍ബലത്തില്‍ ബി.ജെ.പിയുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നടിഞ്ഞ് നാമാവശേഷമായിക്കൊണ്ടിരിക്കുന്നതെന്ന് ഗുര്‍ദാസ്പൂരും ഗോരഖ്പൂരുമൊക്കെ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ആ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം തങ്ങളുടെ ഉറക്കം കെടുത്തുന്നുവെന്ന തിരിച്ചറിവിലെങ്കിലും മോദിയും ഷായും ചെയ്യേണ്ടത് ജനജീവിതത്തിന് അല്‍പമെങ്കിലും ആശ്വാസം പകരാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണ്.
നിത്യോപയോഗസാധനങ്ങള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍നിന്ന് വിദൂരപ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിന് അത്യാവശ്യമായിട്ടുള്ളതാണ് ഡീസല്‍ ഇന്ധനം. ഇതിന് വില വര്‍ധിക്കുകയെന്നാല്‍ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മാത്രമല്ല പണക്കാരുടെ കൂടി ജീവിതനിലവാരത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നതാണ്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് രാജ്യത്തെ ജനങ്ങളുടെ നീറുന്ന ജീവിതപ്രയാസങ്ങളില്‍ ഒരുവിധത്തിലുള്ള ഉല്‍കണ്ഠയുമില്ലെന്നതിന് തെളിവാണ് രാജ്യത്തെ ഇന്ധനവില കുതിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുമ്പോള്‍ അധികൃതര്‍ കാട്ടുന്ന അതിക്രൂരമായ നിസ്സംഗത. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കോ ധനകാര്യമന്ത്രിക്കോ എന്തെങ്കിലും ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്ന വിധത്തില്‍ ന്യായങ്ങള്‍ നിരത്താനില്ലെന്ന വസ്തുത രാജ്യം സ്വാതന്ത്ര്യം നേടി ഏഴുപതിറ്റാണ്ട് പിന്നിടുമ്പോള്‍ നമ്മെയാകെ വല്ലാതെ അലട്ടുന്നു. മുന്‍കാലങ്ങളില്‍ എണ്ണയുടെ വില ക്രമാതീതമായി കുറഞ്ഞപ്പോഴെല്ലാം അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കൈമാറിയെങ്കില്‍ ഇന്ന് ഇന്ധനവിലയേക്കാളും കൂടുതല്‍ നികുതിയും കൊള്ളലാഭവും പിടിച്ചെടുത്ത് കൊഴുക്കുകയാണ് കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടവും കള്ളപ്പണക്കാരും എണ്ണമുതലാളിമാരും. ഇന്നലെ മാത്രം 45 പൈസയാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുസംഭവിച്ചത്. സെന്‍സെക്‌സ് ഇന്നലെ 171.79 പോയിന്റാണ് തകര്‍ന്നത്.
ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക ആജ്ഞാപിക്കുകയും അത് രായ്ക്കുരാമാനം അനുസരിക്കുകയും ചെയ്ത ഇന്ത്യന്‍ ഭരണകൂടമാണ് യഥാര്‍ത്ഥത്തില്‍ ഈ എണ്ണപ്രതിസന്ധിയുടെ കാരണക്കാര്‍. എണ്ണഇറക്കുമതി വ്യവസായികള്‍ വന്‍തോതില്‍ ഇതുമൂലം അമേരിക്കന്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് രൂപയുടെ മൂല്യം കൂപ്പുകുത്താന്‍ കാരണമായത്. മോദി അധികാരത്തിലെത്തുന്ന സമയത്ത് രൂപയുടെ മൂല്യം ഡോളറിന് 48 രൂപയായിരുന്നതാണ് ഇന്നലെ 73ലേക്ക് അടുത്തിരിക്കുന്നത്. ഇന്ധനവിലയുടെ സമാനനിലയിലായിരുന്നു 2014ല്‍. ഇന്ന് രൂപയും ഇന്ധനവും ആനുപാതികമായ നിരക്കിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഡീസലിന് ഉണ്ടാകുന്ന വിലക്കയറ്റം രാജ്യത്തെ നിത്യോപയോഗസാധനങ്ങളുടെ അടക്കം വില വര്‍ധിപ്പിക്കുമ്പോള്‍ ജനജീവിതം അഗ്നിസമാനമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അധികാരികള്‍ തിരിച്ചറിയുന്നില്ല. പണപ്പെരുപ്പം സമാനമായ രീതിയില്‍ ഉയരുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥ വന്‍പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്നതിന് തെളിവാണ്. കഴിഞ്ഞ ഒരാഴ്ചയായി ഓഹരിവിപണിയിലും വന്‍തകര്‍ച്ചയാണ് പ്രകടമായിരിക്കുന്നത്. ചൈനക്കുമേലും ഇറാനുമേലും കൂടുതല്‍ ഉപരോധനടപടികള്‍ അമേരിക്ക സ്വീകരിക്കാന്‍ പോകുന്നതാണ് ഇന്ത്യന്‍ രൂപയുടെ വിലയിടിവിന് കാരണമായതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന വിലയിരുത്തല്‍.
രാജ്യത്തെ 86 ശതമാനം കറന്‍സികളും ഒറ്റരാത്രികൊണ്ട് ജനങ്ങളില്‍നിന്ന് പിടിച്ചെടുത്ത് കള്ളപ്പണം കണ്ടെത്തി പൂട്ടുമെന്ന് ആണയിട്ട മോദിസര്‍ക്കാരിന്റെ ദൈന്യമുഖമാണ് ഇപ്പോള്‍ ജനങ്ങളെ നോക്കി പല്ലിളിച്ചുകാട്ടുന്നത്. ജനങ്ങളുടെ ക്ഷമയെയും സഹനശേഷിയെയുമാണ് കഴിഞ്ഞ രണ്ടുകൊല്ലത്തോളം നോട്ടുനിരോധനത്തിന്റെയും കള്ളപ്പണത്തിന്റെയും പേരില്‍ മോദിസര്‍ക്കാര്‍ പരീക്ഷിച്ചതും പരിഹസിച്ചതും. നിരോധിച്ചതില്‍ 99 ശതമാനത്തിലധികം പണവും റിസര്‍വ് ബാങ്കിലേക്ക് തിരിച്ചെത്തിയെന്ന വിവരം റിസര്‍വ് ബാങ്കാണ് വെളിപ്പെടുത്തിയത്. എന്നാല്‍ നോട്ടുനിരോധനം രാജ്യത്തോട് നേരിട്ടുവന്ന പ്രഖ്യാപിച്ച പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ മിണ്ടാട്ടമേയില്ല. ഇവരത്രെ അടുത്ത അമ്പതുകൊല്ലം രാജ്യം ഭരിക്കാന്‍ പോകുന്നത്. ഇതിലും വലിയതമാശ ഈ വര്‍ഷമാരും കേട്ടുകാണില്ല !

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

Trending