Connect with us

GULF

അനിയന്ത്രിതമായ വിമാനയാത്രാകൂലി വര്‍ധന സംയുക്ത പോരാട്ടത്തിന് പ്രവാസി സംഘടനകള്‍

പരിപാടിയില്‍ അബുദാബിയിലെ മുപ്പതോളം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു

Published

on

അബുദാബി: അനിയത്രിതമായ വിമാനയാത്രാകൂലി വര്‍ധനവിനെതിരെ അബുദാബിയിലെ പ്രവാസി സംഘടനകള്‍ സംയുക്ത പോരാട്ടത്തിനൊരുങ്ങുന്നു. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡയസ്‌പോറ സമ്മിറ്റിന്റെ തുടര്‍ ചര്‍ച്ചകള്‍ക്കായി കൂടിയ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. പരിപാടിയില്‍ അബുദാബിയിലെ മുപ്പതോളം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. യോഗത്തില്‍ അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍അലി കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ജോണ്‍ പി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.

കാലങ്ങളായി പ്രവാസികള്‍ അനുഭവിക്കുന്ന വിമാനയാത്രാകൂലി വര്‍ധനവ് നിയന്ത്രിക്കാന്‍ മാറിവന്നുകൊണ്ടിരിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പ്രവാസി സമൂഹം പ്രതികരിക്കണമെന്ന് യോഗം ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിയമവശങ്ങളെ കുറിച്ച് പ്രമുഖ അഭിഭാഷകനും കേരള ബാര്‍ കൗണ്‍സില്‍ അംഗവുമായ അഡ്വ. മുഹമ്മദ് ഷാ യോഗത്തില്‍ വിശദീകരിച്ചു. നിയമപരമായ പോരാട്ടങ്ങള്‍ക്കൊപ്പം ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുള്ള രാഷ്ട്രീയമായ ഇടപെടലുകളും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എംപി മാരായ കെ.മുരളീധരന്‍, അഡ്വ.എ.എ റഹിം, ആന്റോ ആന്റണി എന്നിവര്‍ അംഗങ്ങളായ പാര്‍ലിമെന്ററി സബ് കമ്മിറ്റി ഇതുസംബന്ധിച്ച് വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചിട്ടും അത് ചര്‍ച്ച ചെയ്യുന്നതിനോ മറ്റു നടപടികള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിമാനയാത്രാകൂലി സംബന്ധിച്ച പ്രശ്‌നങ്ങളും ക്രിയാത്മകമായ പരിഹാര മാര്‍ഗങ്ങളും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റി തയ്യാറാക്കിയ നിയമപരമായ റിപ്പോര്‍ട്ട് ഉണ്ടെന്നിരിക്കെ അതിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഇനി വരുന്ന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതോടൊപ്പം റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി നിയമപരമായ പോരാട്ടത്തിന് പ്രവാസി സംഘടനകളുടെ ഒരുമിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ നയം മാറ്റുകയും വിമാനയാത്രാകൂലിയടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കൂടുതല്‍ അധികാരം നല്‍കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാനയാത്രാനിരക്ക്, പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസം, പ്രവാസി വോട്ടവകാശം എന്നീ സുപ്രധാന വിഷയങ്ങള്‍ മുന്‍നിര്‍ത്തി അബുദാബി സംസ്ഥാന കെഎംസിസി അബുദാബിയിലെ പ്രവാസി സംഘടനകളെ ഒരുമിപ്പിച്ചു കഴിഞ്ഞ മാസം നടത്തിയ ഡയസ്‌പോറ സമ്മിറ്റിന്റെ തുടര്‍ച്ചയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. മറ്റു വിഷയങ്ങളിലും ഇത്തരം കൂടിച്ചേരലുകളുണ്ടാകുമെന്നും ലക്ഷ്യത്തിലെത്തുംവരെ മുന്നില്‍ നിന്ന് നയിക്കാന്‍ അബുദാബി കെഎംസിസി പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ പറഞ്ഞു.

വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് പി.ബാവഹാജി, ഹൈദർ ബിൻ മൊയ്‌ദു (ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍), സഫറുള്ള പാലപ്പെട്ടി (കേരള സോഷ്യൽ സെന്റർ) എം യു ഇർഷാദ് ( അബുദാബി മലയാളി സമാജം), ഉമ്മർ നാലകത് (സോഷ്യൽ ഫോറം ), മുജീബ് ( ദർശന സാംസ്‌കാരിക വേദി) യാസർ കല്ലേരി ( വടകര എൻ ആർ ഐ ഫോറം), യസുശീലൻ (ഇൻകാസ്), ദിലീപ് ( പയ്യന്നൂർ സൗഹൃദവേദി), മുഹമ്മദ് അലി( ചങ്ങാത്തം ചങ്ങരംകുളം), അഷ്‌റഫ് (എംഇഎസ്), കബീർ (പ്രവാസി ഇന്ത്യ), ജാഫർ ( യു എ ഇ ഇസ്ലാഹി സെന്റര്), കബീർ ഹുദവി( സുന്നി സെന്റര് ), അബ്ദുൽ റസാഖ് അൻസാരി ( ഇസ്ലാഹി സെന്റര് ), ഡോക്ടർ ബഷീർ ( ഇസ്ലാഹി സെന്റർ – വിസ്‌ ഡ൦), നസീൽ ( ഫോക്കസ് അബുദാബി ), ബഷീർ ( ഗാന്ധി സൗഹൃദ വേദി) വിപികെ അബ്ദുല്ല (കെഎംസിസി) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. സംസ്ഥാന കെഎംസിസി ഭാരവാഹികളായ അഷ്റഫ് പൊന്നാനി, ഹംസ നടുവില്‍, കോയ തിരുവത്ര, റഷീദ് പട്ടാമ്പി, അനീസ് മാങ്ങാട്, ഷറഫുദീന്‍ കൊപ്പം, സാബിര്‍ അഹമ്മദ്, ടി.കെ സലാം, ഇ ടി എം സുനീര്‍, ഖാദര്‍ ഒളവട്ടൂര്‍, ഹംസാ ഹാജി പാറയില്‍, മൊയ്തൂട്ടി വെളേരി, അന്‍വര്‍ ചുള്ളിമുണ്ട, ഷാനവാസ് പുളിക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി യൂസഫ് സി.എച്ച് സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുല്‍ ബാസിത് കായക്കണ്ടി നന്ദിയും പറഞ്ഞു.

GULF

പെരുന്നാളിന് നാട്ടില്‍ വരാനുള്ള പ്രവാസികളുടെ മോഹങ്ങള്‍ക്ക് തിരച്ചടി; വിമാനടിക്കറ്റ് നിരക്ക് വീണ്ടും ഉയര്‍ന്നു

നാലിരട്ടി വരെയാണ് പെരുന്നാള്‍ ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.

Published

on

ദുബൈ: നാട്ടില്‍ ബലിപെരുന്നാള്‍ ആഘോഷിക്കാനുള്ള പ്രവാസികളുടെ ആഗ്രഹത്തിന് തിരിച്ചടിയായി ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. നാലിരട്ടി വരെയാണ് പെരുന്നാള്‍ ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.

ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതോടെ നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനുള്ള മോഹം പലരും ഉപേക്ഷിച്ച മട്ടാണ്. കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാമെന്നു വെച്ചാല്‍ തന്നെയും മടക്കയാത്രക്കുള്ള ടിക്കറ്റെടുക്കാന്‍ വായ്പ എടുക്കേണ്ട സ്ഥിതിയാണ്. ഗള്‍ഫിലെ വേനല്‍ അവധിക്കാലമായ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ടിക്കറ്റു നിരക്ക് ഉയരും. ഇതാണ് പ്രവാസി മലയാളികളെ വലച്ചിരിക്കുന്നത്.

ദുല്‍ഹജ്ജ് മാസപ്പിറ കണ്ടതോടെ വിമാനടിക്കറ്റു നിരക്കില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഈ മാസം 6നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍. യുഎഇയില്‍ നാലു ദിവസവും മറ്റു ചില ഗള്‍ഫ് രാജ്യങ്ങളില്‍ ആറു ദിവസം വരെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവധിയോട് ഏതാനും ദിവസങ്ങളോ ആഴ്ചകളോ അവധിയെടുത്ത് നാട്ടില്‍ പോകാമെന്നു കരുതിയ പ്രവാസികളാണ് വിമാനക്കമ്പനികളുടെ കൊള്ളയില്‍ ബുദ്ധിമുട്ടിലായത്.

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഈ മാസം നാലിന് ദുബൈയില്‍ നിന്ന് കൊച്ചിയില്‍ പോയി പത്തിന് തിരിച്ചെത്തണമെങ്കില്‍ വിവിധ കമ്പനികളുടെ വിമാനങ്ങളില്‍ ഒരാള്‍ക്ക് ശരാശരി 42,000 രൂപയാണ് ടിക്കറ്റു നിരക്ക്. അതായത് ഒരു അഞ്ചംഗം കുടുംബത്തിന് ഇത്തരത്തില്‍ കേരളത്തില്‍ വന്ന് മടങ്ങണമെങ്കില്‍ രണ്ടു ലക്ഷത്തിലധികം രൂപയകും.

ഈ മാസം എട്ടു വരെ കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്ക് പൊള്ളുന്ന വിലയാണ് വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യുഎഇയിലെ സ്‌കൂളുകള്‍ മധ്യവേനല്‍ അവധിക്ക് ഈ മാസം 26ന് അടക്കുന്നതിനാല്‍ ടിക്കറ്റു നിരക്ക് ഇനിയും വര്‍ധിച്ചേക്കും. അതിനാല്‍ തന്നെ ഉയര്‍ന്ന നിരക്കില്‍ നിന്നും രക്ഷനോടാനായി ചെറിയ ക്ലാസില്‍ പഠിക്കുന്ന കുട്ടികളും കുടുംബവും നേരത്തേ തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. മുതിര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പരീക്ഷ ഒഴിവാക്കാന്‍ മാര്‍ഗമില്ലാത്താതിനാല്‍ ഉയര്‍ന്ന നിരക്ക് നല്‍കി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.

Continue Reading

GULF

കുവൈറ്റില്‍ റഗ്ഗായിയില്‍ ഫ്ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തം; അഞ്ച് മരണം

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Published

on

കുവൈറ്റിലെ റഗ്ഗായിയില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

അഗ്നിശമന സേന വിഭാഗം സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. തീ വളരെ വേഗം അടുത്തുള്ള അപ്പാര്‍ട്ട്മെന്റുകളിലേക്കും വ്യാപിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീ പടര്‍ന്നതോടെ ചില താമസക്കാര്‍ ഫ്ലാറ്റിന്റെ മുകളിലത്തെ നിലകളില്‍ നിന്ന് ചാടി. കെട്ടിടത്തില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെടുത്തു. അതേസമയം തീപിടിത്തത്തില്‍ രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചതായാണ് വിവരം.

തീപിടിക്കാനുള്ള കാരണമെന്താണെന്ന് നിര്‍ണ്ണയിക്കാന്‍ ജനറല്‍ ഫയര്‍ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു.

Continue Reading

GULF

പോലീസ് ജിയു-ജിറ്റ്സു ചാമ്പ്യന്‍ഷിപ്പ്:  അബുദാബി, ഷാര്‍ജ പൊലീസ് ജേതാക്കള്‍

Published

on

അബുദാബി: അബുദാബി പോലീസ് ജനറല്‍ കമാന്‍ഡുമായി സഹകരിച്ച് പോലീസ് സ്പോര്‍ട്സ് ഫെഡറേഷന്‍ സംഘടിപ്പിച്ച ഏഴാമത് പോലീസ് ജിയു-ജിറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ് ടീം ഒന്നാം സ്ഥാനം നേടി. ദുബൈ പോലീസ് ടീം രണ്ടാം സ്ഥാനവും അബുദാബി പൊലീസ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അബുദാബി ഫാത്തിമ ബിന്ത് മുബാറക് ലേഡീസ് സ്പോര്‍ട്സ് അക്കാദമിയില്‍ ആവേശകരമായ മത്സരമാണ് അരങ്ങേറിയത്. യുഎഇ ആഭ്യന്തര മന്ത്രാലയത്തി ലെ വിവിധ മേഖലകളില്‍ നിന്നും യുഎഇ യിലുടനീളമുള്ള പൊലീസ് ജനറല്‍ ആസ്ഥാനങ്ങളില്‍ നിന്നുമു ള്ളവരുമാണ് മത്സരത്തില്‍ പങ്കാളികളായത്.
എലൈറ്റ് – പുരുഷ വിഭാഗത്തില്‍ ദുബൈ പൊലീസ് ടീം ഒന്നാം സ്ഥാനവും അബുദാബി പൊലീസ് ടീം രണ്ടാം സ്ഥാനവും ഫുജൈറ പൊലീസ് ടീം മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ അബുദാ ബി പൊലീസ് ടീം ഒന്നാം സ്ഥാനവും ദുബൈ പൊലീസ് ടീം രണ്ടാം സ്ഥാനവും ആഭ്യന്തര മന്ത്രാലയ ടീം മൂന്നാം സ്ഥാനവും നേടി.
അബുദാബി പൊലീസിലെ ധനകാര്യ, സേവന മേഖല ഡയറക്ടര്‍ മേജര്‍ ജ നറല്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി, പൊലീസ് സ്പോര്‍ട്സ് ഫെഡറേഷന്‍ ഡയറക്ടറും ആഭ്യന്തര മ ന്ത്രാലയത്തിലെ സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാനുമായ ബ്രിഗേഡിയര്‍ ഡോ. ഒമര്‍ മുഹമ്മദ് അല്‍ ഖയാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ വിജയികളായ ടീമുകളെ ആദരിച്ചു.
മത്സരത്തില്‍ പങ്കെടുത്തവരുടെ മികച്ച കായിക പ്രകടനത്തെയും ഉയര്‍ന്ന നിലവാരത്തിലുള്ള അച്ചടക്കത്തെയും മേജര്‍ ജനറല്‍ അല്‍ ഖൈലി പ്രശംസിച്ചു. യുഎഇയിലെ വിവിധ മേഖലകളിലെയും പൊലീസ് ഉദ്യോഗസ്ഥരുടെ സന്നദ്ധതയും ശാരീരിക ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത്തരം ചാമ്പ്യന്‍ ഷിപ്പുകളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
Continue Reading

Trending