Video Stories
കരുത്താര്‍ജ്ജിക്കുന്ന തുനീഷ്യന്‍ ജനാധിപത്യം

കെ. മൊയ്തീന്‍കോയ
അറബ് വസന്തത്തിന്റെ ഇടിമുഴക്കത്തിലൂടെ ഏകാധിപതിയെ തൂത്തെറിഞ്ഞ തുനീഷ്യയില്‍ ജനാധിപത്യം കരുത്താര്‍ജിക്കുന്നതിന്റെ തെളിവാണ് പ്രസിഡന്റ് – പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍. ഏകാധിപതിക്ക് എതിരെ ജനങ്ങള്‍ സ്വന്തം ഭാഗധേയം നിര്‍ണ്ണയിച്ച മുല്ലപ്പൂവിപ്ലവത്തിന് 2011ല്‍ തുടക്കംകുറിച്ച തൂനീഷ്യ അറബ് ലോകത്തിന് മാതൃകയായി. സ്വതന്ത്രവും നീതിപൂര്‍വവുമായി നടന്ന തെരഞ്ഞെടുപ്പില്‍ നിയമ പ്രൊഫസര്‍ കൈസ് സയിദ് 70 ശതമാനത്തിലേറെ വോട്ട് നേടി അട്ടിമറി വിജയം കരസ്ഥമാക്കി. ആദ്യ റൗണ്ടില്‍ 26 സ്ഥാനാത്ഥികള്‍ രംഗത്തുണ്ടായിരുന്നു. രണ്ടാം റൗണ്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ട് പേര് തമ്മിലാണ് മത്സരിച്ചത്. മാധ്യമ രാജാവായി അറിയപ്പെടുന്ന നബില്‍ കാറായ് തോല്‍വി ഏറ്റുവാങ്ങി. പരമ്പരാഗത പാര്‍ട്ടികള്‍ തകര്‍ന്നടിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൂക്കുസഭയാണ് നിലവില്‍ വന്നത്. മുസ്ലിം ജനാധിപത്യ പാര്‍ട്ടി എന്നറിയപ്പെടുന്ന അന്നഹ്ദ പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. തെരഞ്ഞെടുപ്പിനെക്കുറിച്ച് ആര്‍ക്കും പരാതിയൊന്നുമില്ല. പതിവായി കേള്‍ക്കാറുള്ള ആക്ഷേപമൊന്നും ഇത്തവണയുണ്ടായില്ല. പുതിയ തെരഞ്ഞെടുപ്പിനെ രണ്ടാം മുല്ലപ്പൂ വിപ്ലവം എന്ന് വിശേഷിപ്പിക്കാനാണ് അറബ് ലോകത്തെ രാഷട്രീയ നിരീക്ഷകര്‍ക്ക് താല്പര്യം. അഴിമതി അവസാനിപ്പിക്കുകയും തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്തുകയും വേണമെന്നാണ് തൂനിഷ്യന്‍ യുവാക്കളുടെ ആവശ്യം. ഈ ആവശ്യം മുന്നോട്ട്വച്ച് യുവാക്കള്‍ രംഗത്തുണ്ട്. പ്രാഫ. കൈസിന് ഈ അട്ടിമറി വിജയം കരസ്ഥമാക്കാന്‍ സഹായിച്ചത് യുവാക്കളാണ്. 70 ശതമാനം യുവാക്കളും വോട്ട് ചെയ്തതാകട്ടെ മിതഭാഷിയായ പ്രൊഫസര്‍ക്കാണ്.
അതേസമയം, പാര്‍ലമെന്റില്‍ ഒരു കക്ഷിക്കും സ്വന്തമായി ഭൂരിപക്ഷമില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നബിലിന്റെ ഹാര്‍ട്ട് ഓഫ് തുനിഷ്യ പാര്‍ട്ടി 38 സീറ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 217 അംഗ പാര്‍ലമെന്റില്‍ 52 സീറ്റ് ലഭിച്ച അന്നഹ്ദ പാര്‍ട്ടി നിര്‍ണ്ണായക ഘടകമാണ്. അവര്‍ക്ക് കഴിഞ്ഞ സഭയില്‍ 69 സീറ്റ് ഉണ്ടായിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടി 22, ഡിഗ്നിനിറ്റി സഖ്യം 21 ഇങ്ങനെയാണ് കക്ഷിനില. ദേശീയ ഐക്യ സര്‍ക്കാറിന് വേണ്ടിയാണ് പ്രസിഡന്റ് ശ്രമം നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂട്ടായ നീക്കം അനിവാര്യമാണെന്നാണ് പൊതു വിലയിരുത്തല്‍. ‘എല്ലാത്തിലും ഉപരി തുനീഷ്യ’ എന്നാണ് ജനകീയ മുദ്രാവാക്യം. ഇസ്ലാമിസ്റ്റ് കക്ഷിയായി അറിയപ്പെട്ടിരുന്ന അന്നഹ്ദ പാര്‍ട്ടി രാഷ്ട്രീയത്തേയും മതത്തേയും വേര്‍തിരിച്ച് പുതിയ നിലപാട് പ്രഖ്യാപിച്ച ശേഷമാണ് മത്സരരംഗത്ത്വന്നത്. 1988-ല്‍ ഈജിപതിലെ ബ്രദര്‍ഹുഡില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ട് രൂപീകരിക്കപ്പെട്ട അന്നഹ്ദ മാറിയ സാഹചര്യത്തില്‍ എല്ലാ വിഭാഗങ്ങളേയും സഹകരിപ്പിക്കാന്‍ പുതിയ സമീപനം സ്വീകരിച്ചു. അത്തരമൊരു സമീപനം തുനീഷ്യന്‍ രാഷ്ട്രീയത്തെ കെട്ടുറപ്പുള്ളതാക്കി. 2011ലെ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് അന്നഹ്ദക്ക് മേല്‍കൈ ലഭിച്ചതായിരുന്നുവെങ്കിലും എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ അവര്‍ പിന്മാറി. മറ്റ് പാര്‍ട്ടികളുമായി സഹകരിച്ചു. അന്നഹ്ദ തന്നിഷ്ടം കാണിച്ചിരുന്നുവെങ്കില്‍ ഈജിപ്തിലെപോലെ സൈന്യം അധികാരം കയ്യടക്കുമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പക്വതയോടെയും വിട്ടുവീഴ്ചയോടെയുമുള്ള സമീപനം ജനാധിപത്യ പ്രക്രിയ ശക്തമാക്കുമെന്ന് തുനീഷ്യ തെളിയിക്കുന്നു. ഈ കാര്യത്തില്‍ ശ്രദ്ധേയമായത് അന്നഹ്ദയുടെ നേതാവ് റാശിദുല്‍ ഗനൂഷി തന്നെയാണ്. തത്വശാസ്ത്ര പ്രൊഫസറായ ഗനൂഷി ഏകാധിപത്യ ഭരണത്തിന്‍കീഴില്‍ വളരെയേറെ മര്‍ദ്ദനത്തിന് വിധേയനായിട്ടുണ്ട്. അന്നഹ്ദ (നവോത്ഥാനം) എന്ന പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് ഗനൂഷി വഹിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനിടയിലാണ് സ്ഥാനഭ്രഷ്ടനായി സഊദിയില്‍ അഭയം തേടിയിരുന്ന സൈനല്‍ അബ്ദീന് ബിന്‍ അലിയുടെ വിയോഗ വാര്‍ത്ത പുറത്ത്വന്നത്.
ഏകാധിപത്യ വാഴ്ചക്ക് അന്ത്യം കുറിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ വടക്കേ ആഫ്രിക്കന്‍ രാജ്യമായ തുനീഷ്യയില്‍നിന്ന് ആഞ്ഞടിച്ചു. ഈജിപ്ത് വഴി ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഏറ്റെടുത്തതാണ്. യൂസുഫുല്‍ഖര്‍ദാവിയെ പോലെ സമുന്നതര്‍ പിന്തുണ നല്കി. നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിക്കാം, ബാഹ്യശക്തികള്‍ രംഗം കയ്യടക്കി. ഈജിപ്തില്‍ 30 വര്‍ഷത്തെ ഏകാധിപത്യവാഴ്ച തകര്‍ത്ത് ഹുസ്നി മുബാറക്കിനെ പുറത്താക്കിയെങ്കിലും പാശ്ചാത്യ പിന്തുണയുള്ള സൈന്യം ഒരു വര്‍ഷത്തിനകം അട്ടിമറിച്ചു. ഖദ്ദാഫിയെ പുറത്താക്കിയെങ്കിലും എട്ട് വര്‍ഷം പിന്നിടുമ്പോഴും ലിബിയയില്‍ ഏകീകൃത ഭരണമില്ല. സിറിയയിലും യമനിലും ആഭ്യന്തര യുദ്ധം തുടരുന്നു. രക്തപ്പുഴ ഒഴുകുന്നു. പതിനായിരങ്ങള്‍ മരിച്ചുവീണു. തകര്‍ന്നടിഞ്ഞ നഗരങ്ങള്‍. എവിടേയും ശ്മശാന മൂകത. തുനീഷ്യയില്‍ രാഷ്ട്രീയ നേതൃത്വം സ്വീകരിച്ച സമീപനം മറ്റ് നാടുകളില്‍ ദൃശ്യമായില്ല. 1934ല്‍ ഉസ്മാനിയ കാലഘട്ടം മുതല്‍ ശ്രദ്ധ ആകര്‍ഷിച്ച നാടാണ്. 1881-ല്‍ ഫ്രാന്‍സ് കീഴടക്കി. ഫ്രഞ്ച് ഭരണത്തിന് എതിരെ നിരന്തര പോരാട്ടം. 1919ല്‍ ദസ്തൂര്‍ പാര്‍ട്ടി നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന് പോരാട്ടം. ഹബീബ് ബുര്‍ഖിബ നേതാവ്. ദസ്തൂര്‍ പാര്‍ട്ടി പിളര്‍ന്നു. ബുര്‍ഖിബയുടെ നേതൃത്വത്തില്‍ നവദസ്തൂര്‍ പാര്‍ട്ടി. 1956 മാര്‍ച്ച് 20ന് സ്വതന്ത്ര രാജ്യമായി. ബുര്‍ഖിബ പ്രധാനമന്ത്രിയായി. പിന്നീട് ബുര്‍ഖബയുടെ ഭരണം മര്‍ദ്ദക ഭരണമായി. 1987 നവംബറില്‍ പുറത്താകുന്നത് വരെ ഏകാധിപത്യവാഴ്ച. മഹാ ഭൂരിപക്ഷം വരുന്ന മുസ്ലിംകള്ക്ക് എതിരെ നിയമനിര്‍മ്മാണം. വ്യക്തിനിയമം പൊളിച്ചെഴുതി. എതിര്‍ത്ത മത പണ്ഡിതര്‍ ജയിലില്‍. അവസാനം നവംബറില്‍ പ്രധാനമന്ത്രി ബിന്‍ അലി അധികാരം പിടിച്ചെടുത്തു.
അധികാരം കയ്യടക്കിയ ശേഷം ബിന്‍ അലിയുടെ ഭരണം ബുര്‍ഖിബ ഭരണത്തിന്റെ രണ്ടാം പതിപ്പായി. 2011-ലെ മുല്ലപ്പൂ വിപ്ലവം ബിന്‍ അലിയുടെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചു. തികച്ചും ആകസ്മികമായിരുന്നു വിപ്ലവത്തിന്റെ തട്ടകം സീദിബു സൈദ് നഗരത്തില്‍ ബിരുദധാരിയായ മുഹമ്മദ് ബൂഅസീസി എന്ന യുവാവിന്റെ ആത്മഹത്യയാണ് യുവാക്കളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. ബിരുദധാരിയായിരുന്നിട്ടും തൊഴിലില്ലാത്തതിനാല്‍ ഉന്തുവണ്ടി കച്ചവടമായിരുന്നു അസീസി നടത്തിവന്നത്. മുനിസിപ്പാലിറ്റി ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥന് പരിശോധന നടത്തുന്നതിനിടയില്‍ യുവാവിന്റെ മുഖത്തടിക്കുകയും ഉന്തുവണ്ടിമറിച്ചിടുകയും ചെയ്തപ്പോള്‍ അപമാനിതനായ അസീസി പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്തു. ഈ അഗ്നിയാണ് വിപ്ലവ ജ്വാലയായത്. തുനിഷ്യയുടെ ദേശീയ പുഷപമാണ് ജാസ്മിന് (മുല്ലപ്പു). അതുകൊണ്ട് ഈ ജനാധിപത്യ മുന്നേറ്റത്തെ മുല്ലപ്പൂവിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെടുന്നു. മുല്ലപ്പൂവിന്റെ പരിമളം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ തുനീഷ്യന്‍ ജനത പ്രതിജ്ഞാബദ്ധമാണെന്ന് തെരഞ്ഞെടുപ്പ് തെളിക്കുന്നു. തുനീഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് ലീഗ് മേധാവി അബ്ദുല്‍ സത്താര്‍ ബന്‍മാസിന്റെ പ്രഖ്യാപനം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു: ‘ആയുധങ്ങള്‍ ഒരിക്കലും പരിഹാരമാകില്ല. സിറിയയോ ലിബിയയോ അല്ല, തുനിഷ്യ…. ഇവിടെ രക്തമില്ല, പോരാളികളില്ല’.. ജനാധിപത്യ തുനീഷ്യ അറബ് ലോകത്തിന് മാതൃകയാകുമെന്ന് പ്രത്യാശിക്കാം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
News3 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
kerala3 days ago
കീം ഫലത്തിൽ സർക്കാറിന് തിരിച്ചടി; റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി