Connect with us

Video Stories

കലാസൃഷ്ടികളില്‍ പോലും അസ്വസ്ഥരാകുന്നവര്‍

Published

on

ഡോ.രാംപുനിയാനി

സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’ സിനിമ ചിത്രീകരണത്തിനിടെ രാജസ്ഥാനിലെ ജെയ്പൂരിനു സമീപം ആക്രമണമുണ്ടായത് ഇയ്യിടെയാണ്. മുസ്‌ലിം രാജാവായ അലാവുദ്ദീന്‍ ഖില്‍ജിയും രജപുത് രാജ്ഞി പത്മാവതിയും തമ്മിലുള്ള സ്വപ്‌ന രംഗം ചിത്രത്തിലുണ്ടെന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് അക്രമികള്‍ അഴിഞ്ഞാടിയത്. രജപുത്രരുടെ യശസ് സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നവരെന്നവകാശപ്പെടുന്ന കര്‍ണി സേനയെന്ന സംഘടനയാണ് അക്രമം നടത്തിയത്. സിനിമയില്‍ രജപുത്രരെ മോശമായി അവതരിപ്പിക്കുന്നതായും അവര്‍ ആരോപിച്ചു.

എന്നാല്‍ സിനിമ ചിത്രീകരണം ആരംഭിച്ചിട്ടേയുള്ളുവെന്നതും കര്‍ണി സേനക്കു അതിന്റെ തിരക്കഥയെക്കുറിച്ച് ഒന്നുമറിയില്ലെന്നതുമാണ് രസകരം. സിനിമയില്‍ അങ്ങനെയൊരു സ്വപ്‌ന സീന്‍ ഉണ്ടെന്ന അഭ്യൂഹത്തിന്റെ പേരിലാണ് ഇവര്‍ ആക്രമണത്തിനു മുതിര്‍ന്നത്. സംസ്ഥാന ഭരണ നേതൃത്വം അക്രമത്തെ അപലപിക്കാത്തതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

അക്രമത്തെത്തുടര്‍ന്ന് മടങ്ങാനും ഇനി രാജസ്ഥാനില്‍ വെച്ച് ചിത്രീകരണം വേണ്ടെന്നും തീരുമാനിച്ചിരിക്കുകയാണ് സിനിമാ യൂനിറ്റ്. എന്നാല്‍ ഇന്ത്യയിലെവിടെ വെച്ചും ഈ സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി- വി.എച്ച്.പി നേതാക്കള്‍ ബന്‍സാലിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു രജപുത് രാജ്ഞിയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് ഇതേ കര്‍ണി സേന നേരത്തെ ‘ജോധാ അക്ബര്‍’ സിനിമ പ്രദര്‍ശിപ്പിച്ച സിനിമാശാല നശിപ്പിച്ചിരുന്നു.

അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയും തമ്മിലെ സ്‌നേഹബന്ധം ചരിത്ര കല്‍പിത കഥയാണ്. എന്നാല്‍ ഖില്‍ജി യാഥാര്‍ത്ഥ്യമായിരുന്നുവെന്ന് ചില അനൗദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഖില്‍ജി സത്യമായും ജീവിച്ചിരുന്ന വ്യക്തിയാണെന്നാണ് ഇവരുടെ വാദം. പതിനാറാം നൂറ്റാണ്ടില്‍ സൂഫി പണ്ഡിതന്‍ മാലിക് മുഹമ്മദ് ജയാസി എഴുതിയ സാങ്കല്‍പിക കഥയെ അടിസ്ഥാനമാക്കിയാണ് പത്മാവതിയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങളും അവരുടെ ജൗഹറിനെ (മധ്യകാല ഇന്ത്യയിലെ രജപുത്ര സ്ത്രീകള്‍ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യ) ക്കുറിച്ചുള്ള അറിവുകളും ലഭിക്കുന്നത്.

ചിറ്റൂര്‍ രാജാവ് രത്തന്‍ സിങും സാങ്കല്‍പിക ദ്വീപായ സിംഹളയിലെ രാജ്ഞി പത്മാവതിയും തമ്മിലുള്ള പ്രണയ കഥയെ ചുറ്റിപ്പറ്റിയാണ് ക്ലാസിക്കല്‍ സൃഷ്ടിയായ ‘പത്മാവതി’ പുരോഗമിക്കുന്നത്. തന്റെ തത്തയായ ഹിരമാനില്‍ നിന്നാണ് പത്മാവതിയുടെ സൗന്ദര്യത്തെക്കുറിച്ച് രത്തന്‍ സിങ് അറിയുന്നത്. ഹിരമാന്റെ സഹായത്തോടെ രത്തന്‍ സിങ് രാജ്ഞിയെ തേടിപ്പോകുകയും അവരോട് അനുരാഗം പൂക്കുകയുമായിരുന്നു. എന്നാല്‍ രാഘവ് പണ്ഡിറ്റെന്നയാള്‍ രത്തന്‍സിങിനെ ഒറ്റിക്കൊടുക്കുകയും കുംഭല്‍നെര്‍ രാജാവിനാല്‍ അദ്ദേഹം കൊല്ലപ്പെടുകയുമായിരുന്നു വെന്നാണ് ഈ സാങ്കല്‍പിക കഥ പറയുന്നത്.

കുംഭല്‍നെര്‍ രാജാവിനും പത്മാവതിയില്‍ ഒരു കണ്ണുണ്ടായിരുന്നു. അതിനിടയില്‍ ഖില്‍ജി രാജ്ഞിയുടെ സൗന്ദര്യം കാണാനിടയാകുകയും അവരില്‍ അനുരാഗവിവശനാകുകയും രത്തന്‍സിങിന്റെ സാമ്രാജ്യം ആക്രമിക്കുകയും ചെയ്തു. ഇതു മനസ്സിലാക്കിയ പത്മാവതി മറ്റു വനിതകള്‍ക്കൊപ്പം കൂട്ട ആത്മഹത്യ (ജൗഹര്‍) ചെയ്യുകയായിരുന്നു. അധികാരത്തിന്റെ നിരര്‍ഥകത വ്യക്തമാക്കുകയും മനുഷ്യ അന്തകരണം തേടുന്നതിനു പുറത്തുള്ള ഭാവാര്‍ത്ഥത്തിലുമാണ് സൂഫി വര്യന്‍ അനശ്വരമായ ഈ ക്ലാസിക് സൃഷ്ടി രചിച്ചത്.

ഒരു കാലഘട്ടത്തിനു ശേഷം, പത്മാവതി രജപുത്ര യശസ്സിന്റെ അടയാളമായും ഖില്‍ജി ഇസ്‌ലാമിക അക്രമകാരിയും കാമ വെറിയനുമായി വിശദീകരിക്കപ്പെടുന്നതിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ സ്വാധീനത്താലാണ് പ്രധാനമായും സമൂഹം ഭൂതകാലം നിര്‍മ്മിക്കുന്നത്. ഈ വിശദീകരണം രാജാക്കന്മാര്‍ അവരുടെ മതത്തിന്റെ വാഹനമായാണ് അവതരിപ്പിക്കപ്പെടുകയെന്ന ചരിത്രത്തിന്റെ വര്‍ഗീയ കാഴ്ചപ്പാടിനെ ചുറ്റിപ്പറ്റിയാണ്. രാജാക്കന്മാര്‍ക്ക് അധികാരത്തിലേക്കുള്ള പ്രധാന പ്രേരകം ചരിത്രത്തിന്റെ ഈയൊരു കുറുക്കുവഴിയാണ്.

ഒരു കാലയളവില്‍ നിര്‍മ്മിക്കപ്പെട്ട സമുദായ സ്മരണയുടെ കാതല്‍ സമകാലീന നാളുകളില്‍ അഭിവിന്യസിക്കുകയാണ്. രജപുത്ര രാജാക്കന്മാരുടെ ശൗര്യം അവതരിപ്പിക്കുകയാണ് ഇത്തരമൊരു വിവരണത്തിന്റെ ലക്ഷ്യം. ഇതനുസരിച്ച് അവര്‍ മുസ്‌ലിം ഭരണാധികാരികളെ ധീരമായി പ്രതിരോധിക്കുകയും ‘അവരുടെ സ്ത്രീകളുടെ’ യശസ് സംരക്ഷിക്കുകയും ചെയ്തു. മറിച്ച്, മുസ്‌ലിം ഭരണാധികാരികളാല്‍ കളങ്കിതമാകുന്നതിലും കൂടുതല്‍ സ്ത്രീകള്‍ ആത്മാഹുതി ചെയ്തിട്ടുണ്ട്. മുഗളരും രജപുത്രരും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം ആധാരമാക്കിയുള്ള ദീര്‍ഘമായ ചരിത്ര വിസ്താരത്തിലൂടെ, ഈ വിവരണം പൂര്‍ണമായും യാഥാര്‍ത്ഥ്യവുമായി എതിരാണെന്ന് വ്യക്തമാകും.

രാഷ്ട്രീയ സഖ്യങ്ങള്‍ ശക്തമാക്കിയതിനു പുറമെ രജപുത്ര പെണ്‍കുട്ടികള്‍ മുസ്‌ലിം മുഗള്‍ രാജാക്കന്മാരെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഏതാനും വര്‍ഷം മുമ്പ് ജോധാ അക്ബര്‍ സിനിമക്കു നേരെ ആക്രമണമുണ്ടായിരുന്നു. മുസ്‌ലിം രാജാവും ഹിന്ദു രാജ്ഞിയും തമ്മിലുള്ള ബന്ധമായിരുന്നു ഈ സിനിമയുടെയും ഇതിവൃത്തം. കഴിഞ്ഞ കാലത്തെ ഒരു സംഭവം അവതരിപ്പിക്കുമ്പോള്‍ കല്‍പിക കഥയുടെ വര്‍ണപ്പൊലിമ നല്‍കുക സാധാരണമാണ്. അപ്രകാരം മുഗള്‍ രാജവംശം തങ്ങളുടെ സാമ്രാജ്യം സ്ഥാപിക്കാന്‍ ശ്രമിച്ചതും അതുമായി ബന്ധപ്പെട്ട യുദ്ധങ്ങളും സഖ്യങ്ങളുമെല്ലാം ഉപഭൂഖണ്ഡത്തില്‍ ദൃശ്യമായതാണ്.

അക്ബറും റാണ പ്രതാപും പരസ്പരം യുദ്ധം ചെയ്തപ്പോള്‍ പിന്നീട് റാണ പ്രതാപിന്റെ മകന്‍ അമര്‍ സിങ് അക്ബറിന്റെ പുത്രന്‍ ജഹാംഗീറുമായി സഖ്യത്തിലാവുകയാണുണ്ടായത്. രജപുത്ര രാജാക്കന്മാര്‍ മുഗള്‍ ഭരണത്തില്‍ ഉന്നത ഭരണാധികാര പദവികള്‍ അലങ്കരിച്ചിരുന്നു. പ്രത്യേകിച്ചും മുഗളരുടെയും രജപുത്രരുടെയും ഒത്തൊരുമ മധ്യകാല യുഗത്തിലെ സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തില്‍ പ്രധാന ഘടകമായിരുന്നു.
രജപുത്ര രാജ്ഞികളെക്കുറിച്ച് രണ്ട് അവതരണങ്ങളുണ്ട്.

ശക്തരും ശ്രദ്ധയാകര്‍ഷിക്കുന്നവരുമെന്നതാണ് അതിലൊന്ന്. ബഹുജന മനം കവരുന്നതില്‍ ഏറെ മുന്നിലുള്ള ഇവര്‍ സമുദായത്തിന്റെ യശസ് സംരക്ഷിക്കാന്‍ അനുഷ്ഠിക്കുന്ന ആത്മാഹുതി പ്രശംസനീയമാണ്. രാജകീയ കുടുംബങ്ങളില്‍ അധികാരവുമായി ബന്ധപ്പെട്ട മിശ്ര വിവാഹമാണ് രണ്ടാമത്തേത്. അക്കാലത്ത് നിലനിന്ന പുരുഷാധിപത്യ ആശയങ്ങളില്‍ കാണാമായിരുന്ന ‘പുത്രിമാരെ ദാനം നല്‍കല്‍’ സമൂഹത്തിലെ ഒരു വിഭാഗം പരാജയപ്പെടുത്തുകയും അതിനാല്‍ ഈ വിവരണം ഓര്‍മ്മകളില്‍ നിന്ന് ഇല്ലാതാകുകയും യശസിന്റെ പേരില്‍ ജൗഹര്‍ സങ്കല്‍പത്തിന് പ്രാമുഖ്യം കൈവരികയും ചെയ്തു.

ജോധാ അക്ബര്‍ സിനിമയില്‍ പ്രതിപാദിക്കുന്ന രജപുത്ര രാജ്ഞിയും മുഗള്‍ രാജാവും തമ്മിലുള്ള വിവാഹം രണ്ട് ഭരണാധികാര കുടുംബങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ ഉടമ്പടിയാണ്. ഇപ്പോള്‍ ഇത്തരം സ്മരണകള്‍ മായ്ച്ചുകളയാന്‍ ശ്രമം നടക്കുന്നത് പ്രചാരത്തിലുള്ള സാമുദായിക യശസിന് അസുഖകരമാണ്. അതിനാല്‍ ജോധാ അക്ബര്‍ അവതരിപ്പിക്കുന്നതില്‍ ഇവിടെ അസ്വസ്ഥത പടരും.

‘പത്മാവതി’യുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പടികൂടി കടന്നിട്ടുണ്ട്. ‘സാമുദായിക അന്തസ്’ കാവല്‍ക്കാര്‍ ക്രൂരമായ ആക്രമണം നടത്തിയത് വെറും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ്. സംവിധായകന്റെ മനസില്‍ എന്താണെന്നത് ആര്‍ക്കുമറിയില്ല. പക്ഷേ മുസ്‌ലിം യുവാവുമൊത്തുള്ള ഹിന്ദു പെണ്‍കുട്ടിയുടെ സ്വപ്‌ന രംഗം ചിത്രീകരിക്കുന്നത് കര്‍ണി സേന പോലുള്ളവരുടെ മനസിനെ അസ്വസ്ഥമാക്കുന്നതാണ്. തീര്‍ച്ചയായും കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കകമാണ് ഇത്തരം സമീപനങ്ങള്‍ കയറിക്കൂടിയതും ഒരു കാലയളവില്‍ പരിശോധനയില്ലാതെ വളര്‍ന്നതും.

കലാകാരന്മാരുടെ സ്വാതന്ത്ര്യം വലതുപക്ഷ ദേശീയത നിയന്ത്രിക്കുകയും അവരുടെ സംഘം ശക്തമാകുകയും പരിശോധിക്കപ്പെടാതാവുകയും ഹിന്ദുത്വ രാഷ്ട്രീയത്തിന് നിയമ സാധുത കൈവരികയും ശക്തമാകുകയും ചെയ്തു. ഈ സംഘത്തിന്റെ വളര്‍ന്നുവരുന്ന അതിതീവ്ര സമീപനം സിനിമാ നിര്‍മ്മാതാക്കളില്‍ അസ്വസ്ഥത ജനിപ്പിച്ചിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ രാഷ്ട്രീയ സംവിധാനം കാഴ്ചക്കാരാവുകയാണ്. ഹിന്ദുത്വത്തിന്റെ ഈ പ്രത്യയശാസ്ത്രത്തില്‍ ഭൂതകാലത്തെ ബഹുസ്വരത അവതരിപ്പിക്കുന്നതിന് യാതൊരു ഇടവുമില്ലെന്നത് അടിവരയിടേണ്ടതാണ്; അത് കലാകാരന്മാരുടെ കലാസൃഷ്ടികളിലായാല്‍ പോലും. ‘ജനാധിപത്യ പരീക്ഷണ’ ത്തില്‍ സര്‍ക്കാര്‍ വീണ്ടും വീണ്ടും പരാജയപ്പെടുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending