Connect with us

Video Stories

തേവര്‍മകന്‍

Published

on

തേനിത്തോട്ടത്തിലെ മുന്തിരിക്ക് നല്ല മധുരം തന്നെ. എന്നാലതിലെ പുളിപ്പ് ഇപ്പോഴാണ് പലര്‍ക്കും പിടികിട്ടിയത്. കിട്ടാത്ത മുന്തിരിക്കസേര പുളിക്കുമെന്ന് ശശികലയെക്കൊണ്ട് പറയിപ്പിച്ചേ ഇനി അടക്കമുള്ളൂ. ‘സ്‌നേഹിച്ചാല്‍ നക്കിക്കൊല്ലും. അല്ലെങ്കില്‍ വെട്ടിക്കൊല്ലും’. ഇതാണ് കൊല്ലിനും കൊലക്കും പേരു കേട്ട തേവര്‍മാരുടെ വഴക്കം. തമിഴകത്തിന്റെ മൊത്തവും തേവര്‍മാരുടെ സവിശേഷവുമായ ഈ ശൈലി അക്ഷരാര്‍ഥത്തില്‍ കാണുന്നത് പനീര്‍ശെല്‍വം എന്ന ഒട്ടക്കാരതേവര്‍ മകനിലാണ്. ‘എന്നെ കട്ടായപ്പടുത്തനാല്‍താന്‍ നാന്‍ രാജിനാമാ ചെയ്തത്.. പുരച്ചി തലൈവി അമ്മാവുടയ ഇനക്കൈ വിട്ട് നാനൊന്നും ശെയ്യമാട്ടേന്‍’. പറയുന്നത് ഒ. പനീര്‍ശെല്‍വം എന്ന തമിഴരുടെ അറുപത്താറുകാരന്‍ ഒ.പി.എസ്.

വീരചേര, പാണ്ഡ്യ, ചോളന്മാരുടെ പോരില്ലമായ ശെന്തമിഴകത്തെ പെരിയ കുളത്തുനിന്ന് ചെന്നൈയിലെ ഉന്നതമായ അധികാരക്കസേരയിലെത്തിയ പനീര്‍ശെല്‍വത്തിന്റെ മനസ്സ് പന്നീര്‍ അഥവാ റോസ് പോലെയാണെന്ന് അനുയായികള്‍ പറയും. അത്രക്ക് വിധേയത്വമാണ് ജയലളിതയമ്മാവോട് ഈ വിധേയന്. തമിഴകത്തെ വിധേയന് അവാര്‍ഡ് കൊടുക്കാമെങ്കില്‍ അത് ഈ ദ്രാവിഡ മഹിമക്ക് കിട്ടണം. നീണ്ട മുപ്പതു വര്‍ഷത്തെ വിധേയത്വമാണ് തോഴി ശശികലക്ക് ജയലളിതയോട് ഉള്ളതെങ്കില്‍ അത്രയും തന്നെ ആഭിമുഖ്യം പനീരിനുമുണ്ട്.

തമിഴ്‌നാട്ടില്‍ എം.ജി.ആറിന് മുന്നില്‍ അനുയായികളും നേതാക്കളും തൊഴുതു വഴങ്ങിയെങ്കില്‍ ജയയുടെ കാലത്ത് അത് മുട്ടിലിഴച്ചിലിലേക്ക് നീണ്ടതിന് കാരണം ഈ പനീരാണ്. ആനാല്‍ അളമുട്ടിയാല്‍ ഈ പനീര്‍ ചേരയും കടിക്കും. അമ്മയുടെ മരണത്തെക്കുറിച്ച് സുപ്രീം കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാന്‍ ഉത്തരവിടുമെന്ന് പറയാന്‍ മാത്രം നീറ്റലാണ് ആ മനസ്സിനേറ്റിരിക്കുന്നത്. അതിനെ മുന്തിരിച്ചാറിലിട്ട നാക്ക് പിന്‍വലിക്കാന്‍ കഴിയാത്തതു കൊണ്ടാണെന്ന് പറയുന്നവര്‍ പറയട്ടെ.

1951 ജനുവരി പതിനാലിന് പെരിയകുളത്ത് ഒട്ടക്കാരതേവര്‍ക്കും പഴനിയമ്മാള്‍ നാച്ചിയാര്‍ക്കും മകനായി ജനിച്ച പന്നീര്‍ശെല്‍വം എന്ന പാര്‍ട്ടിക്കാരുടെ സ്വന്തം ഒ.പി.എസിന് ഉത്തമപ്പാളയത്തെ കോളജില്‍ നിന്ന് ബിരുദത്തിന് പഠിക്കാനായെങ്കിലും ഇന്നും ഇംഗ്ലീഷ് എന്നത് കടു കട്ടി താന്‍. കൂട്ടുകാരന്‍ സലാവുദ്ദീനാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. അത് പിഴച്ചില്ലെന്ന് പന്നീരിന് ഇപ്പോഴും കട്ടായമായി പറയാന്‍ കഴിയും. രണ്ടുതവണ, 2001ല്‍ ആറു മാസവും 2014ല്‍ എട്ടു മാസവും ജയാമ്മ ജയിലില്‍ പോയപ്പോഴും തന്റെ മുഖ്യമന്ത്രിക്കസേരയിലേക്ക് പിടിച്ചിരുത്തിയത് തന്റെ ഈ എക്കാലത്തെയും വിശ്വസ്തനെയാണ്. അപ്പോഴെല്ലാം ജയയുടെ മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ട് സമീപത്ത് വേറെ കസേരയിലിരുന്നായിരുന്നു ഈ വിനീതന്റെ ഭരണം.

2006ല്‍ പ്രതിപക്ഷ നേതാവുമായി. തമ്പിദുരൈ അടക്കമുള്ളവര്‍ക്ക് അതൊന്നും ഇഷ്ടമായിരുന്നില്ലെന്ന് മനസ്സിലാക്കിയ ജയാമ്മ തന്നെ ഒരിക്കല്‍ പൊതു വേദിയില്‍ വെച്ച് താക്കീതായി പറഞ്ഞു: ഇന്‍സ്റ്റന്റ് ബ്രൂകാപ്പിയായി രാഷ്ട്രീയത്തിലിറങ്ങി വന്നയാളല്ല പനീര്‍ശെല്‍വം. ബോഡിനായ്ക്കന്നൂരില്‍ നിന്ന് നിയമസമാജികനാകും മുമ്പ് തേനിയിലെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി. 1969ല്‍ പതിനെട്ടാം വയസ്സിലാണ് അണ്ണാദുരൈയുടെ ഡി. എം.കെയിലൂടെ പൊതു രംഗത്തിറങ്ങിയത്. 1996 മുതല്‍ 2001 വരെ പെരിയകുളം നഗരസഭാ ചെയര്‍മാനായി.

1973ല്‍ കരുണാനിധിയെ വിട്ട് എം.ജി.ആര്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കുന്നതോടെ അതിലേക്ക് മാറി അണ്ണാ ഡി.എം.കെയുടെ സ്ഥാപക നേതാവായി. തന്റെ രാഷ്ട്രീയ യജമാനത്തിയും തോഴിയും മറ്റും കോടികളുടെ കോഴക്കുരുക്കില്‍ പെട്ട് തുറുങ്കലിലേക്ക് പോകുമ്പോഴെല്ലാം അഴിമതിയുടെ കറപുരളാതെ അധികാരക്കസേര കാത്ത നേതാവായി. അതുകൊണ്ടായിരിക്കണം ധനം, പൊതുമരാമത്ത് വകുപ്പുകളുടെയും അമൈച്ചറായി. പാര്‍ട്ടിയുടെ ധനപ്പെട്ടിയും നല്‍കി. ഇപ്പോഴത് ശശികല എടുത്തുമാറ്റിയപ്പോള്‍ ബാങ്കിലേക്ക് കത്തയച്ചിരിക്കുന്നു.

2017 ഫെബ്രുവരി ഏഴിന് രാത്രി നീണ്ട നാല്‍പതു മിനിറ്റോളം ജയയുടെ ശവകുടീരത്തില്‍ ചെലവിട്ടത് അവരുടെ ആത്മാവുമായി സംസാരിക്കാനായിരുന്നു. തൊട്ടടുത്ത നിമിഷമാണ് ഈ തേവര്‍ മകന്റെ വിശ്വരൂപം ജനം കണ്ടത്. മുഖ്യമന്ത്രിക്കസേര കാരണം അതുവരെ മനസ്സിലിട്ടുവെച്ച പത്തു ശതമാനം സത്യങ്ങള്‍ പറഞ്ഞു. ജയാമ്മയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നെ കാണാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞത് ഒരു ശതമാനം.

2016 ഡിസംബര്‍ അഞ്ചിന് അര്‍ധ രാത്രി മുതല്‍ രണ്ടു മാസം ഭരിച്ചപ്പോള്‍ ജനം ഈ നേതാവില്‍ പുതിയ അവതാരത്തെ കണ്ടു. സാംസ്‌കാരികമാണെങ്കിലും ജല്ലിക്കട്ട് സമരം അതിരുകടന്നപ്പോള്‍ പൊലീസിനെ വിട്ട് അടിച്ചോടിച്ചപ്പോഴാണ് പനീരിലെ ഭരണ പാടവം ജനം ശരിക്കും തിരിച്ചറിഞ്ഞത്. ശശികലയെ ചൊടിപ്പിച്ചതും ഇതാണ്. പിന്നാലെ എത്തിയത് മന്ത്രിമാരിടപെട്ട് രാജിക്കായി സമ്മര്‍ദം. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാമെന്ന ശുഭപ്രതീക്ഷയാണ് ആ വെള്ളക്കുറിയുള്ള കറുത്ത മുഖത്ത് മിന്നുന്നത്. എന്തായിരിക്കും അതിനടിസ്ഥാനമെന്ന് ഇനി കണ്‍പാര്‍പ്പോം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending