Connect with us

columns

മതവിരുദ്ധത കമ്യൂണിസത്തിന്റെ രാഷ്ട്രീയം

Published

on

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

മതവും വിശ്വാസവുമായി കമ്മ്യൂണിസം യോജിച്ചുപോകുമോ എന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ സാര്‍വത്രികമാണ്. കമ്മ്യൂണിസം സംബന്ധിച്ച് അനുകൂലപ്രതികൂല ചര്‍ച്ചകളും വാഗ്വാദങ്ങളും ലോകവ്യാപമകമായി തന്നെ നടക്കുന്നുമുണ്ട്. സാര്‍വജനീനവും സാര്‍വകാലികവുമായ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ഇവ്വിഷയകമായി എന്താണ് എന്നതു സംബന്ധിച്ചുള്ള വിശകലനം പുതിയ കാലത്ത്, വര്‍ത്തമാന രാഷട്രീയാന്തരീക്ഷത്തില്‍ അനിവാര്യമാണെന്ന് തോന്നുന്നു.
യൂറോപ്യന്‍ മുതലാളിത്വം അതിന്റെ ഉത്തുംഗതയിലെത്തിയ കാലത്താണ് മര്‍ക്‌സിസത്തിന്റെ ഉത്ഭവം.1818ല്‍ ജര്‍മനിയിലെ ട്രിയര്‍ പട്ടണത്തില്‍ യഹൂദി വംശജനായി ജനിച്ച്, നാട്ടുകാര്‍ക്കിടയില്‍ നിര്‍ഭയനും സര്‍വതന്ത്ര സ്വതന്ത്രനുമായി ജീവിച്ച കാറല്‍മാര്‍ക്‌സിനെയാണ് കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ശില്‍പിയായി ഗണിക്കുന്നത്. സാമ്പത്തിക വിദഗ്ദന്മാരായിരുന്ന സെന്റ്‌സൈമണ്‍, ചാര്‍ലെസ് ഫൗരിയര്‍, റോബര്‍ട്ട് ഓവന്‍, ലൂയിബ്ലാന്‍ എന്നിവരുടെ ചിന്താഗതികളില്‍ ആകൃഷ്ടനായ കാറല്‍മാര്‍ക്‌സ് അവരുടെ ആശയങ്ങളാണ് ആവാഹിച്ചത്.
ഇംഗ്ലണ്ടിലെ റിക്കാര്‍ഡോ, അഡം സ്മിത്ത് എന്നിവരുടെ സാമ്പത്തിക ആദര്‍ശങ്ങളും ഫ്രാന്‍സിലെ വോള്‍ടയര്‍, റൂസ്സോ എന്നിവരുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളും ജര്‍മനിയിലെ ഹെഗലിന്റെ തത്വശാസ്ത്രവുമെല്ലാം മാര്‍ക്‌സിനെ സ്വാധീനിച്ച ഘടകങ്ങളായിരുന്നു. 1844ല്‍ ഫ്രെഡറിക് എംഗല്‍സിനെ കൂടി ലഭിച്ചതോടെ തന്റെ ആശയ പ്രചരണം കൂടുതല്‍ വിപുലമാക്കി.
അക്കാലത്തുണ്ടായിരുന്ന സാമ്പത്തിക വ്യവസ്ഥയില്‍ സമൂലമായ പരിവര്‍ത്തനം ഉണ്ടാക്കുക എന്നതായിരുന്നു മാര്‍ക്‌സിന്റെ ആദ്യതീരുമാനം. അതിനായി ഒരു തത്വശാസ്ത്രവും നിര്‍മിച്ചു. തന്റെ ചിന്തയില്‍ ഭൗതികത്വത്തിന്നും ഭക്ഷണ പ്രശ്‌നത്തിന്നുമല്ലാതെ മറ്റൊന്നിന്നും ഇടമില്ലാതിരുന്നതിനാല്‍ പ്രകൃതിക്കനുസരിച്ച് നിയമിക്കപ്പെട്ട ജീവിത ലക്ഷ്യവും ശാസ്ത്രീയ പദ്ധതിയും കേവലം ഭൗതികമായ ലക്ഷ്യവും മാത്രമാണ് തന്റെ തത്വശാസ്ത്രത്തില്‍ ഉള്‍പെടുത്തിയത്. അതാണ് മാര്‍ക്‌സിസം അഥവാ കമ്മ്യൂണിസമായി പ്രചരിച്ചത്.
മാര്‍ക്‌സിന്റെ ഭൗതിക തത്വശാസ്ത്രത്തിനു സാങ്കേതികമായി വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദമെന്നാണ് പറയുക. പ്രപഞ്ചത്തെ കുറിച്ചുള്ള തന്റെ വിശകലനം വൈരുദ്ധ്യാധിഷ്ഠിതമായതാണ് അങ്ങനെ പറയാന്‍ കാരണം. ഈ വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം വ്‌ലാഡിമിര്‍ ലെനിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മാര്‍ക്‌സിസത്തിന്റെ ജീവനും അടിക്കല്ലുമാണ്. വര്‍ഗ സമരവും ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനവും വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ രണ്ട് വശങ്ങളാണ്. ലോകത്ത് ഇതുവരെ ഉണ്ടായിക്കൊണ്ടിരുന്നതെല്ലാം സാമ്പത്തിക പ്രശ്‌നത്തിന്റെയും വര്‍ഗ സമരത്തിന്റെയും തുടര്‍ച്ചയായ കഥാപരമ്പരയാണെന്നാണ് അദ്ദേഹം പറയുന്നത്. മതമാകട്ടെ, സദാചാരമാകട്ടെ, ഒന്നും തന്നെ അതിന്റെ പ്രവര്‍ത്തന പരിധിയില്‍ നിന്നു പുറത്തുപോകുന്നില്ലെന്ന് സാരം.
യേശുവിന്റെ ആത്മീയ ഉപദേശങ്ങളും പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ഇസ്‌ലാം മത പ്രബോധനവുമെല്ലാം വയറിന്നും റൊട്ടിക്കും വേണ്ടി ആയിരുന്നുവെന്നാണ് മാര്‍ക്‌സിസത്തിന്റെ വ്യാഖ്യാനം.
ലോകത്ത് സംഭവിച്ചതെല്ലാം വര്‍ഗപരവും സാമ്പത്തികവുമായ സംഘട്ടനങ്ങളുടെ തുടര്‍ച്ചയാണെന്ന മാര്‍ക്‌സിന്റെ വാദം അംഗീകരിച്ചാല്‍ പിന്നെ മതവും ദൈവവും അസ്ഥാനത്താകും. തനി ഭൗതിക വാദത്തിന്മേല്‍ അധിഷ്ഠിതമായ ആ തത്വശാസ്ത്രത്തില്‍ മതപരമോ, ആത്മീയമോ ആയ യാതൊരു ആദര്‍ശത്തിന്റെയും പ്രസക്തിയില്ല. അദൃശ്യനായ ലോകസ്രഷ്ടാവിനെ കുറിച്ചുള്ള ഭാവന പോലും ഉണ്ടാകില്ല.
എന്നാല്‍ ഇസ്‌ലാമിക ചിന്തകളുടെ ആവിര്‍ഭാവം തന്നെ ലോകസ്രഷ്ടാവിനെക്കുറിച്ചുള്ള ബോധത്തില്‍ നിന്നാണ്. ആദ്യമായി ലോക സ്രഷ്ടാവിനെ് ഗ്രഹിക്കുന്നു. പിന്നെയാണ് മറ്റുള്ളതെല്ലാം. ഈ തത്വത്തില്‍ ഇസ്‌ലാമും കമ്മ്യൂണിസവും രണ്ട് ധ്രുവങ്ങളിലാണ്. അവ രണ്ടും യോജിച്ചു പോവുക എന്നത് അസാധ്യവുമാണ്. ഒന്നിനോടു എത്രകണ്ട് സമീപിക്കുന്നുവോ അത്രകണ്ട് മറ്റേതില്‍ നിന്നു അകന്നുപോകുന്നു.
മാര്‍ക്‌സ് തന്നെ പറയുന്നത് ഇങ്ങനെയാണ്: ‘കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നു’. പ്രമുഖ ചിന്തകനും തത്വജ്ഞാനിയുമായ എം.എന്‍ റോയി എഴുതുന്നു: ‘കമ്മ്യൂണിസത്തിന്റെ തത്വശാസ്ത്രം ഭൗതികവാദമാകുന്നു. അതു മതത്തെ പിന്നാമ്പുറത്തേക്ക് എറിയുന്നു. ആത്മീയമായ യാതൊന്നും അത് സമ്മതിക്കുന്നില്ല. ജീവിതത്തെക്കുറിച്ചും സൃഷ്ടികളെക്കുറിച്ചുമുള്ള മതപരമായ അഭിപ്രായത്തെ അതു നിഷേധിക്കുന്നു…. മാര്‍ക്‌സിന്റെ തത്വശാസ്ത്രത്തില്‍ മനുഷ്യന്‍ ഏതോ ഒരു അദൃശ്യ ശക്തിയുടെ കയ്യിലുള്ള ഉപകരണമല്ല. മനുഷ്യന്‍ അധിവസിക്കുന്ന ലോകത്തെ അവന്‍ തന്നെയാണ് സൃഷ്ടിക്കുന്നത്. അവന്‍ തന്നെയാണ് സമുദായത്തേയും സൃഷ്ടിക്കുന്നത്. ആകയാല്‍ ഒരു വ്യക്തിപരമായ ദൈവവിശ്വാസമാകട്ടെ ആരാധാനാഫലത്തെക്കുറിച്ചോ ലോകത്തെക്കുറിച്ചോ ഉള്ള മതപരമായ അഭിപ്രായമാകട്ടെ അവയിലൊന്നും തന്നെ മാര്‍ക്‌സിന്റെ സിദ്ധാന്തത്തോടിണങ്ങിച്ചേരില്ല എന്നുള്ളത് തികച്ചും വ്യക്തമാണ്. കിറലുലിറലിരല ീള കിറശമ (ഖമിൗമൃ്യ 29, 1939).
ലെനിന്‍ പറയുന്നത് കാണുക: കമ്മ്യൂണിസത്തിന്റെ താത്വികമായ അടിസ്ഥാനം മാര്‍ക്ക്‌സും, ഏംഗല്‍സും പ്രസ്താവിച്ച പോലെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമാണ്. ഇതാകട്ടെ തികച്ചും നിരീശ്വരപരവും സര്‍വ മതവിരുദ്ധവുമാകുന്നു. (മാര്‍ക്‌സ് ഏംഗല്‍സ് മാര്‍ക്‌സിസം 273). കമ്മ്യൂണിസ്റ്റ് ഗ്രന്ഥകര്‍ത്താവായ ബുഖാറിന്‍പ്രിയോ ബ്രാസന്‍സ്‌കി അദ്ദേഹത്തിന്റ എ. ബി. സി ഓഫ് കമ്മ്യൂണിസം എന്ന പുസ്തകത്തില്‍ എഴുതിയത് ഇങ്ങനെയാണ്: ”മതവും കമ്മ്യൂണിസവും കേവലം പരസ്പരവിരുദ്ധങ്ങളായ രണ്ടാശയങ്ങളാണ്. താത്വികമായും പ്രായോഗികമായും അവ പരസ്പരം വിരുദ്ധങ്ങളാണ്. കമ്മ്യൂണിസ്റ്റ് ആവുകയും അതേ അവസരത്തില്‍ ഒരു മതത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ അക്കാരണം കൊണ്ടു തന്നെ അവന്‍ കമ്മ്യണിസ്റ്റ് അല്ലാതെയാകുന്നു.” ലെനിന്‍ പറയുന്നു: ‘നിരീശ്വരത്വം കമ്മ്യൂണിസത്തിന്റെ അവിഭാജ്യഘടകമാകുന്നു. അതിനാല്‍ വര്‍ഗബോധമുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിരീശ്വരത്വത്തിനുവേണ്ടി പ്രചാര വേല ചെയ്യണം.’ (റിലീജന്‍ പേജ് 7).
മേല്‍ ഉദ്ധരണികളില്‍ നിന്നെല്ലാം കാര്യങ്ങള്‍ വ്യക്തമാണ്. കമ്മ്യൂണിസമെന്ന ‘ഇസം’ തന്നെ നിരീശ്വരത്വത്തില്‍ അധിഷ്ഠിതമാണെന്നും ദൈവനിഷേധം അതിന്റെ അവിഭാജ്യഘടകമാണെന്നും കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് നിരീശ്വരവാദിയാകാതെ തരമില്ലെന്നും സുവ്യക്തം.
കമ്മ്യൂണിസത്തെ അനുകൂലിക്കുന്നവരുടെ പ്രധാന വാദഗതി നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ റഷ്യയിലും ചൈനയിലും മാത്രമാണ്. ഇന്ത്യയിലെ കമ്മ്യൂണിസവും അതിന്റെ അനുയായികളും ഏറെ വിഭിന്നമാണ്. പൊതുജനങ്ങളെയും സാധാരണക്കാരെയും അജ്ഞരും മൂഢരുമാക്കാനാള്ള വാദങ്ങള്‍ മാത്രമാണിത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ കമ്മ്യൂണിസത്തെ സംബന്ധിച്ച് പറഞ്ഞത്, നൂറ് വര്‍ഷം മുമ്പ് ആവിഷ്‌കരിക്കപ്പെട്ട ഒരു കര്‍മ്മപദ്ധതി (മാര്‍ക്ക്‌സിസം) ഇന്ത്യക്കു പറ്റില്ലെന്നാണ്. എന്നാല്‍ നാളിതുവരെ ഉത്തരവാദിത്വപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് നേതാവും ഞങ്ങള്‍ മാര്‍ക്‌സിസത്തില്‍ വിശ്വസിക്കുന്നവരോ, മാര്‍ക്ക്‌സിയന്‍ സിദ്ധാന്തം ഇവിടെ നടപ്പില്‍ വരുത്താനുദ്ദേശിക്കുന്നവരോ അല്ല എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. നേരേമറിച്ചു അവരില്‍ പലരും തങ്ങള്‍ മാര്‍ക്ക്‌സിസ്റ്റുകളാണെന്നും പാര്‍ട്ടി ഇവിടെ നിരീശ്വരത്വം പ്രചരിപ്പിക്കുമെന്നും തുറന്നു പ്രസ്താവിച്ചിട്ടുണ്ട്.
സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ ഈയടുത്തായി നടത്തിയ പ്രസ്താവന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികകത്ത് തന്നെ ഏറെ കോളിളക്കമുണ്ടായിരുന്നു. മതത്തിനും ദൈവ വിശ്വാസത്തിനും ഏറെ പ്രാധാന്യമുള്ള ഇന്ത്യ പോലെയൊരു സമൂഹത്തില്‍ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ലെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടികത്ത് തന്നെ ശക്തമായ വിമര്‍ശനങ്ങളുണ്ടാവുകയും അദ്ദേഹത്തെ നേതൃത്വം തള്ളിപ്പറയുകയും ചെയ്തു. അതായത് തങ്ങളുടെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ നി്ന്നു ഒരടിപോലും പിന്നോട്ടുപോയിട്ടില്ലെന്നര്‍ത്ഥം.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ പാര്‍ട്ടിയുടെ തലയെടുപ്പുള്ള നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന സഖാവ് സി. അച്ചുതമേനോന്‍ എഴുതിയ ‘സോവിയറ്റു നാട്’ എന്ന പുസ്തകത്തിലെ വരികള്‍ നോക്കൂ: ‘പ്രധാനമായി നാലു കാര്യങ്ങളാണ് സോവിയറ്റു ഗവണ്‍മെന്റ് ഇതിനു (മതത്തെ നശിപ്പിക്കുന്നതിനു) സ്വീകരിച്ചിട്ടുള്ളത്. (ഒന്ന്) വിദ്യാലയങ്ങളില്‍ മതം പഠിപ്പിക്കാന്‍ പാടില്ല. (രണ്ട്) സമുദായ സേവനപരങ്ങളായ സ്ഥാപനങ്ങളൊന്നും ഏര്‍പെടുത്താനും നടത്താനും പുരോഹിതന്മാര്‍ക്കു പാടില്ല. പുരോഹിതന്മാര്‍ക്കെന്നല്ല മതാവശ്യത്തിന്നായി ആര്‍ക്കും പാടില്ല (മൂന്ന്) മതവിരോധ പ്രചാരവേലക്കുള്ള സൗകര്യം നിയമം അനുവദിക്കുന്നുണ്ട്. (നാല്) മത പ്രചാരകന്മാര്‍ക്കു മറ്റൊരു വലിയ വിഷമം നേരിടുന്നത്, തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കത്തക്ക പുസ്തകങ്ങള്‍ കിട്ടാന്‍ വളരെ പ്രയാസമാണെന്നതാണ്. റഷ്യയില്‍ പുസ്തക പ്രസിദ്ധീകരണം ഒരു സര്‍ക്കാര്‍ കുത്തകയാണ്. സര്‍ക്കാരില്‍നിന്നു അതിനായി പ്രത്യേകം ഏര്‍പ്പെടുത്തുന്ന വകുപ്പില്‍ നിന്നാണ് ഇന്നയിന്ന പുസ്തകങ്ങള്‍ അടിക്കണമെന്നു നിര്‍ണയിക്കുന്നത്. അതില്‍ മതഗ്രന്ഥങ്ങള്‍ ഒരിക്കലും പെടുകയില്ല”.
ഈ ആശയം ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കില്‍ കാര്യം കൂടുതല്‍ അപകടകരമാണ്. ഭരണസിരാകേന്ദ്രത്തില്‍ കമ്മ്യൂണിസം പിടിമുറുക്കിയാല്‍ മതസംഘടനകളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും മദ്‌റസാ സംവിധാനങ്ങളെയും നിഷ്‌കാസനം ചെയ്യാനുള്ള കരുക്കള്‍ ഒളിഞ്ഞും പതിഞ്ഞും കളത്തിലറക്കിയേക്കാം.
നിരീശ്വരത്വം കമ്മ്യൂണിസത്തിന്റെ അവിഭാജ്യഘടകമാണ്. നിരീശ്വരത്വം ഇല്ലെങ്കില്‍ അത് കമ്മ്യൂണിസമേ ആവുന്നില്ല. ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയാണെങ്കിലും കമ്മ്യൂണിസം നില്‍നില്‍ക്കുന്ന കാലത്തോളം അതിന്റെ പ്രത്യയശാസ്ത്രത്തില്‍ മാറ്റങ്ങളുണ്ടാവുകയില്ല. റഷ്യയിലെ കമ്മ്യൂണിസമല്ല ഇന്ത്യയിലെ കമ്മ്യൂണിസമെന്ന് പറയുന്നത് അറേബ്യയിലെ ഇസ്‌ലാം അല്ല ഇന്ത്യയിലെ ഇസ്‌ലാം എന്ന് പറയുന്നതുപോലെയാണ്.
മുസ്‌ലിംകളുടെ പ്രീതിയും അനുഭാവവും നേടാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ചില താത്കാലിക ആനുകൂല്യങ്ങളും സഹായവാഗ്ദാനങ്ങളും നല്‍കുമെന്നതിനു ചരിത്രം സാക്ഷിയാണ്. ഏക സിവില്‍കോഡും പൗരത്വഭേദഗതി ബില്ലും തലക്കുമീതെ അപായസൂചകങ്ങളായി നിലിനല്‍ക്കുന്ന പുതിയ സാഹചര്യത്തില്‍, റഷ്യന്‍ വിപ്ലവകാലത്തെ ലെനിന്‍ വാഗ്ദാനങ്ങളെ നാം മറന്നുകൂടാ. സാര്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന ഉസ്മാന്‍ (റ)ന്റെ രക്തംപുരണ്ട ഖുര്‍ആന്‍ പിടിച്ചെടുത്ത് നിങ്ങളുടെ കൈവശം തിരിച്ചേല്‍പിക്കാമെന്നായിരുന്നു മുസ്‌ലിംകള്‍ക്ക് നല്‍കിയ വാഗ്ദാനം. ഇതുകേട്ട മുസ്‌ലിംകള്‍ കമ്മ്യൂണിസ്റ്റുകളോട് സഖ്യം ചേര്‍ന്നു. വിപ്ലവം വിജയിച്ചതോടെ മുസ്‌ലിംകളെ തിരസ്‌കരിക്കുകായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. വിശുദ്ധഗ്രന്ഥത്തെയും ആരാധനാലയങ്ങളെയും തമസ്‌കരിക്കുകയും അപഹരിക്കപ്പെടുകയും ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രങ്ങളെ പാഴ് വസ്തുക്കളാക്കി മാറ്റുകയും ചെയ്തു. 1917ലെ ബോള്‍ഷെവിക്ക് വിപ്ലവം മുതല്‍ ഇക്കാലയളവിലായി 143 മില്യണിലധികം ആളുകളെ കമ്മ്യൂണിസ്റ്റുകാര്‍ നിഷ്ഠുരമായി കൊലചെയ്തിട്ടുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകളോടുള്ള മനുഷ്യത്വരഹിതവും പ്രാകൃതവും പൈശാചികവുമായ പീഡനങ്ങള്‍ ഇന്നും അഭംഗുരം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
ഭൗതിക സാഹചര്യങ്ങള്‍ ഏത്ര അനുകൂലമായാലും ചരിത്ര യാഥാര്‍ഥ്യങ്ങളോട് നാം മുഖം തിരിയരുത്. രാഷ്ട്രീയത്തിന്റെ ശരിതെറ്റുകള്‍ കൃത്യമായി ഗ്രഹിക്കേണ്ടതും പുതുതലമുറകള്‍ക്ക് പകര്‍ന്നുനല്‍കേണ്ടതുമുണ്ട്. ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തിനും നിലനില്‍പ്പിനും ഭീഷണിയുണ്ടാക്കുന്നവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കേണ്ടതും ജനാധിപത്യപ്രക്രിയയില്‍ അത്തരക്കാര്‍ക്കെതിരെ സമ്മതിദാനവാകാശം വിനിയോഗിക്കേണ്ടതും വിശ്വാസിയുടെ ബാധ്യതയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

ഇതിഹാസമായ വൈക്കം സത്യഗ്രഹം

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ വേളയില്‍ സത്യാഗ്രഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

Published

on

സുകുമാരന്‍ മൂലേക്കാട്ട്

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ വേളയില്‍ സത്യാഗ്രഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പുതിയ കാലഘട്ടത്തിലെ ചരിത്രകാരന്മാര്‍ ക്ഷേത്രപ്രവേശനത്തിന് വേണ്ടിയായിരുന്നു സത്യാഗ്രഹമെന്ന് എഴുതുകയും പറയുകയും ചെയ്യുന്നു. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന് പൊതുവഴിയിലൂടെ നടക്കുവാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു സമരം ആരംഭിച്ചത്. 1923ല്‍ കാക്കിനാഡ കോണ്‍ഗ്രസില്‍ പങ്കെടുത്തു കൊണ്ട് മഹാത്മാ ഗാന്ധിയുടെയും മുഹമ്മദലി സഹോദരന്മാരുടെയും അനുഗ്രഹ ആശംസകളോടെ അയിത്തോച്ചാടനം വിഷയമാക്കി ടി.കെ. മാധവന്‍ ഒരു പ്രമേയം അവതരിപ്പിച്ച് അംഗീകാരം നേടി. അതിനു മുമ്പ് തിരുനെല്‍വേലിയില്‍ വെച്ച് ഗാന്ധിജിയെ കണ്ട് തിരുവിതാംകൂറിലെ അയിത്ത ജാതിക്കാര്‍ അനുഭവിക്കുന്ന അവശതയും കഷ്ടപ്പാടുകളും ടി.കെ. മാധവന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തീണ്ടല്‍ തൊടീല്‍ അവസാനിപ്പിക്കുന്നതിനും സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനും ക്ഷേത്ര പ്രവേശനം പതിത വര്‍ഗത്തിനും കൂടി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹാത്മജി സ്വന്തം കൈപ്പടയില്‍ ഒരു പ്രസ്താവന എഴുതി ടി.കെ.മാധവനെ ഏല്‍പ്പിച്ച് പത്രങ്ങള്‍ക്ക് നല്‍കുവാന്‍ ആവശ്യപ്പെട്ടു. ഹിന്ദു തുടങ്ങിയ ദേശീയ പത്രങ്ങള്‍ ആ പ്രസ്താവന വലിയ വാര്‍ത്തയായി പ്രസിദ്ധീകരിച്ചു.

കാക്കിനാഡ സമ്മേളനത്തിനു ശേഷം അയിത്തോച്ചാടന കമ്മറ്റി എന്ന പേരില്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഒരു പ്രചരണകമ്മറ്റിയെ നിയോഗിച്ചു. കെ.പി. കേശവ മേനോന്‍, ടി.കെ. മാധവന്‍, കരൂറ് നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍, കണ്ണന്‍ തോടത്ത് വേലായുധ മേനോന്‍, കെ. കേളപ്പന്‍ എന്നിവരടങ്ങിയതായിരുന്നു ആ കമ്മറ്റി. ഈ കമ്മറ്റി തിരുവിതാംകൂറില്‍ പലയിടങ്ങളിലും സഞ്ചരിച്ച് 1924 ഫെബ്രുവരി 28 ാം തീയതി വൈക്കത്തെത്തി. വൈക്കത്തമ്പലത്തിന്റെ നാലു ദിശയിലുളള റോഡുകളില്‍ ഇനി അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനം ഇല്ല എന്ന ബോര്‍ഡ് കാണുകയുണ്ടായി. അന്നു വൈകുന്നേരം വൈക്കം കായല്‍ കരയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് നാളെ അയിത്ത ജാതിക്കാരെക്കൂട്ടി നിരോധന പലക മറികടക്കുമെന്ന് കെ.പി. കേശവ മേനോന്‍ പ്രഖ്യാപിച്ചു. ഇത് ഭരണ കേന്ദ്രങ്ങളില്‍ ഞെട്ടല്‍ ഉളവാക്കി. പലരും സന്ധി സംഭാഷണങ്ങളുമായി പ്രചാരണ ഡെപ്യൂട്ടേഷനെ സമീപിച്ചു. സന്ധി സംഭാഷണങ്ങളില്‍ നിന്ന് നിരോധനം മറികടക്കല്‍ ഒരു മാസത്തേക്ക് നീട്ടി വച്ചു. അതിന് ഫലപ്രാപ്തി ഉണ്ടായില്ല.

1924 മാര്‍ച്ച് 30ന് ഐതിഹാസികമായ വൈക്കം സത്യഗ്രഹം സമാരംഭിച്ചു. ഈ ഒരു മാസത്തിനിടയില്‍ മഹാത്മജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളോട് സമരം ആരംഭിക്കുന്നതിനും അതിനുവേണ്ട നിര്‍ദ്ദേശങ്ങളും സ്വീകരിച്ചിരുന്നു. സമര ആരംഭ ദിവസം വെളുക്കുന്നതിനു മുമ്പ് തന്നെ വൈക്കം പട്ടണം പുരുഷാരവത്താല്‍ നിബിഡമായിരുന്നു. മൂന്നു സത്യഗ്രഹ സേനാനികള്‍ കുളിച്ച് കുറിയിട്ട് നിരോധന പലക മറികടക്കാന്‍ സന്നദ്ധരായി വലിയ ജനാവലിയുടെ അകമ്പടിയോടെ സമരമുഖത്തെത്തി. സവര്‍ണനായ ഗോവിന്ദപണിക്കരും ഈഴവനായ ബാഹുലേയനും ദലിതനായ ചാത്തന്‍ കുഞ്ഞപ്പിയും ആയിരുന്നു ആ ധീര സമരഭടന്മാര്‍. ഓരോരുത്തരോടും ജാതി ചോദിച്ചു. സവര്‍ണനായ ഗോവിന്ദ പണിക്കര്‍ക്ക് കടന്നു പോകാം എന്ന് അനുമതി ലഭിച്ചു. തന്റെ സഹജാതരേയും കൊണ്ടല്ലാതെ എനിക്കു മാത്രമായി കടന്നു പോകേണ്ടതില്ലെന്ന് ഗോവിന്ദ പണിക്കര്‍ പ്രസ്താവിച്ചു. മൂവരേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. അവരെ ശിക്ഷിച്ച് ജയിലിലേക്കയച്ചു. എല്ലാ ദിവസവും ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ടി.കെ മാധവനും, കെ.പി. കേശവമേനോനും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ശ്രീമൂലം തിരുന്നാള്‍ തീപ്പെട്ടത് മൂലം ജയിലില്‍ കിടന്ന ഇവരെയെല്ലാം തുറന്നു വിട്ടു. പിന്നെ അറസ്റ്റ് ചെയ്യല്‍ നിര്‍ത്തി.

കൊല്ല വര്‍ഷം 1099ലെ വെളളപ്പൊക്കം ഒരു സുനാമി പോലെ ജനത്തിനനുഭപ്പെട്ട കാലം. വൈക്കത്തപ്പന്റെ തിരുനടയില്‍ കഴുത്തറ്റം വെളളം പൊങ്ങിയിരുന്നു. കഴുത്തറ്റം വെളളത്തില്‍ നിന്നുകൊണ്ട് ത്യാഗികളായ സമരസേനാനികള്‍ സമരം ചെയ്തു. സവര്‍ണരില്‍പ്പെട്ട ധാരാളം ആളുകള്‍ സമരത്തിന് അനുകൂലമായി വന്നുചേര്‍ന്നു കൊണ്ടിരുന്നു. ഈ സമയം സത്യഗ്രഹ ക്യാമ്പും, ഓഫീസും ശ്രീനാരായണ ഗുരുദേവന്‍ സ്വന്തം പേരില്‍ വാങ്ങിയ വെല്ലൂര്‍ മഠത്തിലേക്ക് മാറ്റിയിരുന്നു. എല്ലാ ദിവസവും അവിടെ നിന്നും ജാഥയായിട്ടാണ് സത്യഗ്രഹികള്‍ എത്തിയിരുന്നത്. വെളളപ്പൊക്കകാലത്ത് സമര സേനാനികളോട് ദാരുണമായാണ് വിരോധികള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതില്‍ അതിദാരുണമായ ഒരു സംഭവം മൂവാറ്റുപുഴയില്‍ നിന്നും വന്ന ധര്‍മ്മ ഭടനായ രാമന്‍ ഇളയതിന്റെ കണ്ണില്‍ സവര്‍ണ്ണാനുകൂലികള്‍ ചുണ്ണാമ്പെഴുതിയതാണ്. രാമന്‍ ഇളയതിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അതിക്രൂരമായ മര്‍ദ്ദനമാണ് സമരവിരോധികള്‍ അഴിച്ചുവിട്ടത്. മര്‍ദ്ദനമേറ്റിട്ടും അഹിംസയെ മുറുകെ പിടിച്ച് ധര്‍മ്മസമരം മുന്നോട്ട് കൊണ്ടുപോകുവാന്‍ ദൈനംദിനം ജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു.

സമരത്തിന് ജനമനസുകളുടെ കൂടുതല്‍ പിന്തുണ ലഭിക്കുന്നതിനായി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ വൈക്കത്തു നിന്നും ഒരു സവര്‍ണ ജാഥ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. നാടെങ്ങും ആഹ്ലാദത്തോടെ ജാഥക്ക് വന്‍ വരവേല്‍പ്പ് നല്‍കി. നാഗര്‍കോവിലില്‍ നിന്നും എം.ഇ. നായിഡുവിന്റെ നേതൃത്വത്തില്‍ തിരുവനന്തുപരത്ത് എത്തിച്ചേര്‍ന്നു. ഇതിന്റെ നേതാക്കള്‍ മഹാറാണിക്ക് നിവേദനം നല്‍കി. ശ്രീനാരായണ ഗുരുദേവന്‍ സത്യാഗ്രഹ ആശ്രമം സന്ദര്‍ശിക്കുകയും ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി സമര ഭടന്മാരോടൊപ്പം താമസിക്കുകയും ചെയ്തു.

1925 മാര്‍ച്ച് മാസത്തില്‍ മഹാത്മാ ഗാന്ധി വൈക്കത്തെത്തി ആശ്രമത്തില്‍ സന്നദ്ധ ഭടന്മാരോടൊപ്പം താമസിക്കുകയും ചെയ്തു. വൈക്കത്ത് ഇണ്ടന്‍തുരുത്തി മനയിലെത്തി സവര്‍ണ നേതാക്കളുമായി സന്ധി സംഭാഷണം നടത്തിയെങ്കിലും പ്രയോജനം ഉണ്ടാ യില്ല. രണ്ടു ദിവസത്തിനു ശേഷം മഹാത്മജി ആലപ്പുഴ-കൊല്ലം വഴി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെയും തിരുവനന്തപുരത്തെത്തി മഹാറാണിയേയും പൊലീസ് കമ്മീഷണര്‍ പിറ്റിനേയും കണ്ട് സമരം തീര്‍ക്കുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്തി. പിറ്റുമായി ഏകദേശ ധാരണയില്‍ എത്തുകയും ചെയ്തു. സമരം പിന്നെയും തുടര്‍ന്നു. 1925 നവംബര്‍ 23ാം തീയതി പ്രത്യക്ഷസമര പരിപാടികള്‍ അവസാനിപ്പിച്ചു. നവംബര്‍ 30ന് സമരവിജയ സമ്മേളനം നടത്തി ഇരുപത് മാസം നീണ്ടുനിന്ന ഐതിഹാസികമായ വൈക്കം സത്യഗ്രഹസമരം അവസാനിപ്പിച്ചു.
സമര രംഗത്ത് അതുല്യമായ സംഭാവനകള്‍ കൊണ്ട് ശ്രദ്ധേയരായ ഒട്ടനവധി ആളുകളുണ്ട്. നേതൃത്വപരമായ സംഭാവന ചെയ്ത ആമചാടി തേവന്റെയും, ഇ.വി. രാമസ്വാമി നായിക്കരുടേയും ചിറ്റേടത്ത് ശങ്കുപിളള തുടങ്ങി എത്രയോ ത്യാഗികളുടെ കൂടി പങ്കാളിത്തം കൊണ്ടാണ് സമരം വിജയപ്രാപ്തിയില്‍ എത്തിയത്. പഞ്ചാബില്‍ നിന്നു വന്ന അകാലിദളിന്റെ സംഭാവന കുറച്ചു കാണേണ്ടതല്ല. സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രജാ സഭയില്‍ എന്‍. കുമാരന്‍ അവതരിപ്പിച്ച സഞ്ചാര സ്വാതന്ത്ര്യ പ്രമേയത്തിന് അനുകൂലമായി സവര്‍ണരുള്‍പ്പെടെയുളള മനുഷ്യ പക്ഷത്ത് നിന്നവരേയും ഓര്‍ക്കേണ്ടതുണ്ട്. പ്രമേയം വോട്ടിലിട്ടു. ഒരു വോട്ടിന് തളളപ്പെട്ടു. ആ ഒരു വോട്ട് അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചകരില്‍ ഒരാളായ ഡോ. പല്‍പ്പുവിന്റെ സഹോദരന്‍ പരമേശ്വരന്റേതായിരുന്നു എന്നത് ഒരു വിരോധാഭാസമാണ്.
1936ല്‍ ക്ഷേത്ര പ്രവേശന വിളമ്പരത്തോടെ എല്ലാ വഴികളിലും അയിത്ത ജനതയ്ക്ക് സഞ്ചാരത്തിനായി തുറന്നു കിട്ടി. അതിനു ശേഷം അതുവരെയുണ്ടായിരുന്ന വിപ്ലവകരമായ ചിന്ത അന്യാധീനപ്പെട്ടു പോയോ എന്ന് സന്ദേഹിക്കുന്നു. പുതിയ കാലഘട്ടത്തില്‍ അധികാരം അധഃസ്ഥിതരിലേക്ക് എന്ന മുദ്രാവാക്യം മുഴക്കി പതിത ജനസമൂഹത്തിന് ആവേശമുണര്‍ത്തിയവര്‍ നായാടി മുതല്‍ നമ്പൂതിരി വരെയുളളവരെ സംഘടിപ്പിക്കുവാന്‍ മുന്നോട്ടു വന്നത് കാലത്തിന്റെ തിരിച്ചുപോക്കായി വിലയിരുത്തുന്നു.

(ലേഖകന്‍ വൈക്കം സത്യഗ്രഹം ഒരു ഇതിഹാസ സമരം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്.)

 

 

Continue Reading

columns

വൈക്കത്ത് നിന്നുയര്‍ന്നത് സാമൂഹ്യമാറ്റത്തിന്റെ ജ്വാല

യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം 

മധ്യതിരുവിതാംകൂറില്‍ വേമ്പനാട്ടുകായലിന്റെ കിഴക്കേക്കരയില്‍ നിന്ന് ജാതിവാദത്തിനെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റ്, അത് ആളിപ്പടര്‍ന്ന് സാമൂഹ്യമാറ്റത്തിന്റെ നവോത്ഥാന ജ്വാലയായി മാറി. വൈക്കം സത്യഗ്രഹം. ചരിത്രത്തില്‍ സമാനതകളിലാത്ത ആ പോരാട്ടത്തിന് ഇന്ന് നൂറുവയസ്. ചരിത്രപുസ്തകങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്ന വൈക്കം സത്യഗ്രഹം ഒരു കാലഘട്ടത്തിലെ തിന്മകളെ പൊളിച്ചെഴുതുകയായിരുന്നു.

1924 മാര്‍ച്ച് 30 തുടങ്ങി 603 ദിവസം നീണ്ടുനിന്ന അയിത്തത്തിനെതിരായ സത്യഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് സത്യഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു സത്യഗ്രഹത്തിന്റെ ലക്ഷ്യം.

യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. സത്യഗ്രഹത്തിന് ശ്രീനാരായണഗുരു, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു. നിസഹകരണ പ്രസ്ഥാനം നിര്‍ത്തിവെച്ചതോടെ ഗാന്ധിജി രൂപംകൊടുത്ത സൃഷ്ടിപരമായ ഒരു പ്രവര്‍ത്തനമായ അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ചാണ് വൈക്കം സത്യഗ്രഹം രൂപംകൊള്ളുന്നത്. 1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തില്‍ അയിത്തോച്ചാടന വിഷയത്തില്‍ ദേശവ്യാപകമായ നടപടികള്‍ വേണമെന്ന ഒരു പ്രമേയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാസാക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് അന്നത്തെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുത്തത്.

കോണ്‍ഗ്രസ് നേതാവ് ടി.കെ മാധവനായിരുന്നു സമരനായകന്‍. അദ്ദേഹത്തിനൊപ്പം കെ.പി കേശവമേനോന്‍, കെ.കേളപ്പന്‍, ബാരിസ്റ്റര്‍ എ.കെ പിള്ള തുടങ്ങിയവരും മുന്‍നിരയില്‍ നിന്നു. സവര്‍ണ ക്ഷേത്രങ്ങളിലേക്കുള്ള വഴിയിലൂടെ അവര്‍ണര്‍ക്ക് യാത്ര നിഷേധിക്കുകയും അയിത്തം, തീണ്ടല്‍ എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും കൊടികുത്തി വാഴുകയും ചെയ്ത കാലത്ത് ഒരു സാമൂഹ്യപരിവര്‍ത്തനത്തിന്റെ വിത്താണ് അന്ന് വൈക്കത്ത് പാകിയത്.

നമ്പൂതിരി, ക്ഷത്രിയര്‍, നായര്‍, നസ്രാണികള്‍, ഈഴവര്‍, എഴുത്തച്ഛന്‍, വിശ്വകര്‍മജര്‍, നാടാര്‍, അരയര്‍, പുലയര്‍, പാണര്‍ തുടങ്ങിയവര്‍ ക്രമം പോലെ താഴോട്ട് തൊട്ടുകൂടായ്മ വെച്ചുപുലര്‍ത്തിയിരുന്നു. തീണ്ടല്‍ എന്നാല്‍ ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയാകുന്ന കീഴ്ജാതിക്കാരെ മര്‍ദ്ദിക്കാനും ശിക്ഷിക്കാനും മേല്‍ജാതിക്കാര്‍ക്ക് അവകാശമുണ്ടായിരുന്നു. ചില വഴികളില്‍ ഈഴവര്‍ക്ക് പ്രവേശിക്കാമായിരുന്നെങ്കിലും അതില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഇത്തരം വഴികളില്‍ ഈഴവര്‍ക്കും സവര്‍ണരായവര്‍ പോകുമ്പോള്‍ വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു. സവര്‍ണ ക്ഷേത്രങ്ങള്‍ക്കു മുന്നിലൂടെയുള്ള വീഥികളിലാകട്ടെ ഈഴവരെയും വിലക്കിയിരുന്നു. ഇതിനെതിരായി ഈഴവ സമൂഹത്തിലും മറ്റ് അധഃകൃത സമൂഹങ്ങളെന്ന് തരംതാഴ്തിയിരുന്നവര്‍ക്കിടയിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അവര്‍ക്കൊരു സംഘടിതസമര ശക്തിയാകാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് ഗാന്ധിജിയുടെ ആഹ്വാനമുണ്ടാകുന്നത്. നാരായണഗുരു ധാര്‍മിക പിന്തുണ നല്‍കി. കുമാരനാശാനാകട്ടെ ക്ഷേത്ര വീഥികളില്‍ നടക്കാനുള്ള അവകാശം ചോദിച്ച് മഹാരാജാവിനും മറ്റും നിവേദനം നല്‍കി. എന്നാല്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വരെപ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്നു ടി.കെ മാധവന്റെ പോരാട്ടം.
ക്ഷേത്രത്തിന്റെ മൂന്നുവശങ്ങളിലുള്ള വഴികളില്‍ മാത്രം പ്രവേശനം നേടാന്‍ കഴിഞ്ഞതുകൊണ്ട്, അവര്‍ണജനതക്ക് സത്യാഗ്രഹത്തില്‍ നിന്നു സിദ്ധിച്ച വിജയം ഭാഗികം ആയിരുന്നു എന്നൊരു പക്ഷമുണ്ട്. നാലാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ വഴി അവര്‍ക്ക് തുറന്നു കിട്ടിയില്ല. ക്ഷേത്രത്തില്‍ കടന്ന് ആരാധന നടത്താനുള്ള അവകാശമാകട്ടെ അവര്‍ക്ക് പൂര്‍ണമായും നിരോധിതമായി തുടരുകയും ചെയ്തു. ആ അവകാശം സ്ഥാപിച്ചു കിട്ടാന്‍ അവര്‍ണര്‍ക്ക് പിന്നെയും ഒരു ദശകം കൂടി കാത്തിരിക്കേണ്ടിവന്നു- 1936ലെ പ്രഖ്യാതമായ ക്ഷേത്രപ്രവേശന വിളംബരം വരെ. നേരത്തേ ക്ഷേത്രത്തിന് ചുറ്റുമുള്ള എല്ലാ വഴികളിലും പ്രവേശനത്തിന് അവകാശമുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കുമാകട്ടെ, സത്യഗ്രഹത്തെ തുടര്‍ന്ന് കിഴക്കുഭാഗത്തെ വഴിയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു.

 

Continue Reading

columns

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍- എഡിറ്റോറിയല്‍

ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ ശക്തികള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്ന കാഴ്ചകള്‍ക്കാണ് ഏതാനും വര്‍ഷങ്ങളായി നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ പോലും വിലക്കുവാങ്ങുന്ന അവസരങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയേണ്ടിവന്നതില്‍ വേദനയുണ്ട്.

Published

on

ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ ശക്തികള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്ന കാഴ്ചകള്‍ക്കാണ് ഏതാനും വര്‍ഷങ്ങളായി നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ പോലും വിലക്കുവാങ്ങുന്ന അവസരങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയേണ്ടിവന്നതില്‍ വേദനയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെയും എതിര്‍ ശബ്ദങ്ങളെയും ഇല്ലാതാക്കേണ്ടത് സംഘ്പരിവാരിന്റെ താല്‍പര്യമാണ്. കപട ദേശീയതയും കോര്‍പറേറ്റ് ചങ്ങാത്തവും അപരനിര്‍മാണവും അതിന്റെ മുഖ്യ അജണ്ടയാണ്. സൂറത്തിലെ കോടതി വിധിക്ക് പിന്നാലെ രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കാന്‍ കാട്ടിയ തിടുക്കം ഇതിന്റെയെല്ലാം തുടര്‍ച്ചയാണ്. ഇന്ത്യന്‍ ഫാസിസം അത്രത്തോളം വളര്‍ന്നുവെന്ന് സാരം. ഇനിയും നോക്കിനിന്നാല്‍ ജനാധിപത്യ ഇന്ത്യയെ എന്നെന്നേക്കും നഷ്ടപ്പെടുകയായിരിക്കും ഫലം. ഈ ഘട്ടത്തിലാണ് പ്രതിപക്ഷ ഐക്യത്തിന്റെ പ്രസക്തി കൂടുതല്‍ വ്യക്തമാകുന്നത്. ഇന്നലെ പാര്‍ലമെന്റില്‍ കണ്ട പ്രതിപക്ഷ ഐക്യം മതേതര, ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പ്രതിപക്ഷ തന്ത്രം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം ഐക്യം വിളിച്ചോതുന്നതായിരുന്നു. കോണ്‍ഗ്രസിനോട് അകലം പാലിച്ചുനിന്ന ആം ആദ്മി, ടി.എം.സി, ബി.ആര്‍.എസ് അടക്കമുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തത് പ്രതിപക്ഷ ക്യാമ്പില്‍ വലിയ പ്രതീക്ഷയാണുണ്ടാക്കിയത്. 17 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം എന്ന കോണ്‍ഗ്രസ് മോഹം നടക്കില്ലെന്ന് കരുതിയ ഇടത്താണ് രാഹുലിന്റെ അയോഗ്യത ചര്‍ച്ചയായത്. ഞൊടിയിടയില്‍ രാജ്യത്ത് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നതാണ് പിന്നീട് കണ്ടത്. കോണ്‍ഗ്രസുമായി ഒത്തുചേരാതെയും മൂന്നാം മുന്നണിയുടെ രൂപീകരണം പോലും സാധ്യമാവാതെയും തന്‍പൊരിമ കാണിച്ച് നിന്നിരുന്ന പാര്‍ട്ടികളുടെ നേതാക്കള്‍ പോലും ഇപ്പോള്‍ ഐക്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, ആം ആദ്മി പാര്‍ട്ടി തലവന്‍ കേജ്‌രിവാള്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഭാരത് രാഷ്ട്ര സമിതി അധ്യക്ഷന്‍ കെ ചന്ദ്രശേഖര്‍ റാവു തുടങ്ങിയ കോണ്‍ഗ്രസുമായി അകല്‍ച്ചയിലുള്ള നേതാക്കള്‍പോലും പിന്തുണയുമായി എത്തി. ദുര്‍ബലരായി ചിതറിക്കിടക്കുന്ന പ്രതിപക്ഷത്തിന് ചാരത്തില്‍നിന്നും ഉയര്‍ന്നെഴുന്നേറ്റ് അധികാരം പിടിക്കുന്നതിന് മുമ്പും രാജ്യം വേദിയായിട്ടുണ്ട്. വിശാല പ്രതിപക്ഷ ഐക്യം 1976-77, 1987-89ലും ഇത് തെളിയിച്ചിട്ടുണ്ട്.

2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കിട്ടിയ വോട്ട് 40 ശതമാനത്തില്‍ താഴെയായിരുന്നു. ഭൂരിപക്ഷം വോട്ടും ലഭിച്ചത് വിഘടിച്ചുനിന്ന പ്രതിപക്ഷ കക്ഷികള്‍ക്കായിരുന്നു. അന്നുമുതല്‍ തുടങ്ങിയ ആവശ്യമാണ് ബി.ജെ.പിയിതര മതേതര, സോഷ്യലിസ്റ്റ് കക്ഷികളുടെ ഏകോപനം. വിവിധ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളും പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യവും പ്രാധാന്യവും വിളിച്ചോതുന്നതാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തിയത് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചതിനാലാണെന്ന് ഫലം വ്യക്തമാക്കുന്നു. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും വേരുകളുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. സംസ്ഥാന ഭരണം രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഹിമാചല്‍പ്രദേശിലുമായി ചുരുങ്ങിയെങ്കിലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് കോണ്‍ഗ്രസിനെയും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിയേയുമാണെന്നു അയോഗ്യത സംഭവത്തിലൂടെ വ്യക്തമായി. അതുവഴി പ്രതിപക്ഷ നിരയുടെ നേതൃസ്ഥാനത്തേക്കുള്ള ഇതര പാര്‍ട്ടികളുടെ അവകാശവാദത്തിന് ഉത്തരം നല്‍കാനും കോണ്‍ഗ്രസിനായി. രാജ്യത്തെ ഒരുമിപ്പിക്കുന്ന ശക്തിയായി ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തിയായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ് രാഹുലിനെ അയോഗ്യനാക്കിയ സംഭവം.

രാജ്യത്തെ ഉന്നതമായ ജനാധിപത്യത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന നീക്കം ജനാധിപത്യ വിശ്വാസികള്‍ക്കിടയിലും ആശങ്ക വിതച്ചിട്ടുണ്ട്. രാഹുലിന്റെ അയോഗ്യത മതേതര ജനാധിപത്യ വിശ്വാസികള്‍ക്കിടയിലുണ്ടാക്കിയ പ്രതികരണം ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരുന്ന ജനവിഭാഗത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാന്‍ ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. 2024ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി, ഒരു മനസോടെ നേരിടണം. ഈ വര്‍ഷം നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ബി. ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതുണ്ട്. ഇതിലൂടെയാവണം ലോക്‌സഭാതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ അടിത്തറ ഒരുക്കേണ്ടത്. മൂന്നാമതും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് തടയാനുള്ള തീവ്രശ്രമങ്ങള്‍ പ്രതിപക്ഷത്തുനിന്ന് ഉണ്ടാവണം. അതിനുള്ള നിമിത്തമായി മാറട്ടെ രാഹുലിന്റെ അയോഗ്യത.

Continue Reading

Trending