Video Stories
വിമര്‍ശനങ്ങളെ ഭയപ്പെടുന്നവര്‍
യൂനുസ് അമ്പലക്കണ്ടി
കഴിഞ്ഞ ആഗസ്റ്റ് 29 ന് രാജ്യത്തെ പരമോന്നത നീതിപീഠം സുപ്രധാനമായൊരു നിരീക്ഷണം നടത്തുകയുണ്ടായി. വിമര്‍ശനങ്ങളെ ഭയപ്പെടുകയും അതുയര്‍ത്തുന്നവരെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കുള്ള താക്കീതിന്റെ സ്വരം സുപ്രീംകോടതിയുടെ പ്രസ്താവത്തിലുണ്ട്. ഭിന്നാഭിപ്രായം ജനാധിപത്യത്തിന്റെ സുരക്ഷാവാള്‍വാണെന്നും അതനുവദിച്ചില്ലെങ്കില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുമെന്നും സുപ്രീംകോടതി പറയുമ്പോള്‍ സാമാന്യമായ മനുഷ്യാവകാശങ്ങളെപ്പോലും ചവിട്ടിമെതിക്കുന്ന ഭരണകൂടങ്ങള്‍ക്ക് അത് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആഗസ്റ്റ്ത് 28ന് പൊലീസ് പിടിയിലായ വിപ്ലവ കവി വരവര റാവു, മാധ്യമ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഗൗതം നവ് ലഖ, അഭിഭാഷകയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുധ ഭരദ്വാജ്, അഭിഭാഷകരായ വേനോണ്‍ ഗൊണ്‍സാലസ്, അരുണ്‍ ഫെരേര എന്നീ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ ചരിത്രകാരി റൊമില ഥാപ്പറും സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായികും സതീഷ് ദേശ്പാണ്ഡെയും സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതി ജനാധിപത്യ സമൂഹത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വിമര്‍ശന സ്വരങ്ങളുടേയും പ്രാധാന്യം ശങ്കക്കിടയില്ലാത്ത വിധം അടിവരയിട്ടത്.
തങ്ങളുടെ വീക്ഷണത്തിനനുസൃതമായി രാജ്യത്തെ മുച്ചൂടും മാറ്റിയെടുക്കാന്‍ ലക്ഷ്യമിടുന്ന തീവ്ര രാഷ്ട്രീയ വാദമാണ് സംഘ്പരിവാര്‍ ഫാഷിസം. മതേതര ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സംഘ്പരിവാര്‍ ഫാഷിസമാണ്. മനുഷ്യരെ തമ്മിലടിപ്പിച്ചും കുടിലമായ രാഷ്ട്രീയ കുതന്ത്രങ്ങള്‍ പയറ്റിയും വിവിധ സംസ്ഥാനങ്ങളുടെയും രാജ്യത്തിന്റെ തന്നെയും അധികാരക്കസേരയിലിരിപ്പിടമുറപ്പിച്ച സങ്കുചിത രാഷ്ട്രീയത്തിന്റെ വക്താക്കള്‍ രാജ്യത്തെ കൊണ്ടുപോകുന്നത് ഭീതിദമായ വര്‍ത്തമാനങ്ങളിലേക്കാണ്. എതിര്‍പ്പിന്റെ ചെറു സ്വരങ്ങള്‍ പോലും വെച്ചുപൊറുപ്പിക്കാനുള്ള ത്രാണിയോ മാനസികാവസ്ഥയോ അവര്‍ക്കില്ല. തങ്ങളുടെ ഇച്ഛയുടേയും ദിശയുടേയും വിപരീതമായിവരുന്ന ഏതനക്കങ്ങളേയും അധികാരത്തിന്റെ മുഷ്‌കില്‍ അവര്‍ ഞെരിച്ചമര്‍ത്തുന്നു. മുന്‍ ഐ.പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിനെ 22 വര്‍ഷം പഴക്കമുള്ള ഒരു പരാതിയിലാണ് ഗുജറാത്ത് സി.ഐ.ഡി സെപ്തംബര്‍ അഞ്ചിനു അറസ്റ്റ് ചെയ്തത്. 1996 ല്‍ ഭട്ട് ബനസ്‌കന്ത ജില്ലാ പൊലീസ് മേധാവിയായിരിക്കെ മയക്ക്മരുന്ന് കേസില്‍ രാജസ്ഥാന്‍ സ്വദേശിയായ അഭിഭാഷകന്‍ സുമര്‍സിങ് രാജ് പുരോഹിതിനെ കുടുക്കാന്‍ ശ്രമിച്ചു എന്ന പഴയ പരാതിയിലാണ് ഇപ്പോള്‍ അദ്ദേഹം അഴിക്കുള്ളിലായത്. താമസിച്ചിരുന്ന റൂമില്‍ നിന്ന് ഒരു കിലോയിലധികം മയക്ക്മരുന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് അഭിഭാഷകനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഹോട്ടല്‍ മുറി തന്റെ പേരിലല്ലെന്നും രാജസ്ഥാനിലെ പാലിയിലെ വസതിയില്‍വെച്ചാണ് തന്നെ പിടികൂടുന്നതെന്നും മയക്ക്മരുന്നടങ്ങിയ ബാഗ് പൊലീസ് തന്നെ റൂമില്‍ വെച്ചതാണെന്നും ഭട്ടിന്റെ നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കാന്‍ പൊലീസ് കള്ളക്കേസ് ചമക്കുകയായിരുന്നുവെന്നുമാണ് സുമര്‍ സിങിന്റെ ആരോപണം. കഴിഞ്ഞ ജൂണില്‍ ഗുജറാത്ത് ഹൈക്കോടതി ഈ കേസ് സി.ഐ.ഡിക്ക് വിടുകയും മൂന്ന് മാസം കൊണ്ട് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഭട്ടിനെക്കൂടാതെ രണ്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥരേയും മറ്റു അഞ്ചു പേരെയും ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ രണ്ടു ദശാബ്ദം മുന്നെയുള്ള കേസ് പൊടി തട്ടിയെടുത്ത് ഉന്നതനായ ഒരു വ്യക്തിയെ വന്‍ പൊലീസ് സന്നാഹമെത്തി വീട്ടില്‍ ഭീകരത സൃഷ്ടിച്ച് അറസ്റ്റ് ചെയ്ത് ഉള്ളിലടക്കുമ്പോള്‍ അതിന്റെ പിന്നാമ്പുറക്കഥകള്‍ രാജ്യത്തെ മതേതര സമൂഹത്തിന് നല്ല ബോധ്യമുണ്ട്. നരേന്ദ്ര മോദിയേയും അമിത്ഷായേയും സംഘ് പരിവാര്‍ ഫാഷിസത്തേയും ചോദ്യ ശരങ്ങള്‍ കൊണ്ടും വിമര്‍ശനങ്ങള്‍ കൊണ്ടും മുള്‍മുനയില്‍ നിര്‍ത്തിയ സഞ്ജീവ് ഭട്ട് അവരുടെ കണ്ണിലെ വലിയ കരടായിരുന്നു. സഞ്ജീവ് ഭട്ടിനോടുള്ള വിദ്വേഷത്തിന് 2002 ലെ രാജ്യത്തെ നടുക്കിയ ഗുജറാത്ത് വംശഹത്യയോളം പഴക്കമുണ്ട്. കലാപ വേളയില്‍ അഴിഞ്ഞാടാന്‍ ഹിന്ദുത്വ ദുര്‍ഭൂതങ്ങള്‍ക്ക് ആളും അര്‍ത്ഥവും സൗകര്യങ്ങളും നല്‍കിയത് അന്ന് ഗുജറാത്ത് ഭരിച്ച മോദിയും അദ്ദേഹത്തിന്റെ ഭരണകൂടവുമാണെന്ന യാഥാര്‍ത്ഥ്യം ലോകത്തോട് വിളിച്ചുപറഞ്ഞതാണ് സത്യസന്ധനായ ആ ഉദ്യോഗസ്ഥന്‍ ചെയ്ത ഏറ്റവും വലിയ ‘പാതകം’. അന്നത്തെ കൊടും ഹത്യയുടെ അണിയറക്കു പിന്നിലെ പേടിപ്പെടുത്തുന്ന സത്യങ്ങള്‍ വെളിച്ചത്തു പറഞ്ഞ നന്നേ ചുരുക്കം ഉദ്യോഗസ്ഥരില്‍ പ്രമുഖനായിരുന്നു ഭട്ട്. ദുര്‍ഘട പാതയാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്ന ഉറച്ച ബോധ്യത്തോടെ തന്നെയാണ് പൊലീസ് സേനയിലെ ഉന്നത സ്ഥാനത്തിരിക്കുമ്പോള്‍ അദ്ദേഹം മനുഷ്യപ്പിശാചുക്കള്‍ക്കെതിരെ പോരാട്ടം തുടങ്ങിയത്. ബോംബെ ഐ.ഐ.ടിയില്‍ നിന്നും എം.ടെക് പൂര്‍ത്തിയാക്കുകയും ഉയര്‍ന്ന റാങ്കോടെ ഐ.പി.എസ് നേടുകയും ചെയ്ത ഭട്ടിന് മറ്റുള്ളവരെപ്പോലെ ‘സേവ’തുടരാമായിരുന്നു. എന്നാല്‍ മനസ്സാക്ഷി മരവിക്കാത്ത നീതിമാനായ ആ ഉദ്യോഗസ്ഥന്‍ തന്റെ ഭാവിയെക്കുറിച്ച് ഒട്ടും ശങ്കിച്ചില്ല.
2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ചന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മൊഴി നല്‍കിയതിനുശേഷം തുടങ്ങിയ വിവിധ പീഡനമുറകള്‍ക്ക് സഞ്ജീവ് ഭട്ട് ഇന്നും പ്രത്യക്ഷമായും പരോക്ഷമായും വിധേയനായിക്കൊണ്ടിരിക്കുകയാണ്. വംശഹത്യക്ക് ശേഷം മോദി നടത്തിയ വിവാദ പ്രസംഗം അതിനെക്കുറിച്ചന്വേഷിച്ച കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചത് ഭട്ടായിരുന്നു. മെഹ്‌സാന ജില്ലയില്‍ നടന്ന പൊതു യോഗത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നതിനെ മ്ലേച്ഛമായി പരിഹസിച്ചും മറ്റും നടത്തിയ ആവേശ പ്രസംഗത്തിന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അന്ന് സ്വമേധയാ കേസെടുത്തു. മോദിയും ഉദ്യോഗസ്ഥരും കേസിന് തുമ്പില്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ അന്നത്തെ റിക്കോര്‍ഡ് ചെയ്ത പ്രസംഗം ന്യൂനപക്ഷ കമ്മീഷനു കൈമാറി മോദിയെ കുടുക്കിയത് ഭട്ടാണ്. ആ അഭിശപ്ത കാലത്ത് മോദിയുടെ സുരക്ഷാചുമതലക്ക് പുറമെ ആഭ്യന്തര സുരക്ഷയുടെ ചുമതലകൂടി വഹിച്ചിരുന്നത് സഞ്ജീവ് ഭട്ടായിരുന്നു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് വ്യക്തമായി പങ്കുണ്ടെന്ന് ശക്തമായി വാദിച്ചു അദ്ദേഹം. കലാപത്തിന്റെ തെളിവുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ നശിപ്പിച്ചുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായും ഭട്ട് വിളിച്ചു പറഞ്ഞു. സുപ്രീം കോടതിയില്‍ നരേന്ദ്ര മോദിക്കെതിരെ സത്യവാങ്മൂലം നല്‍കിയതും ഇതേ ഭട്ട് തന്നെ. സര്‍ക്കാര്‍ സംവിധാനങ്ങളെ മോദി ദുരുപയോഗം ചെയ്‌തെന്ന് സുപ്രീംകോടതിയില്‍ തെളിവ് നിരത്തി അദ്ദേഹം തുറന്ന് പറഞ്ഞു. കോടതി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം പ്രകടിപ്പിച്ച ഭട്ട് അതിനെതിരെയും ശബ്ദമുയര്‍ത്തി. 2002 ഫെബ്രുവരി 27ന് വിളിച്ചുകൂട്ടിയ ഉന്നത പൊലീസ് ഓഫീസര്‍ മാരുടെ യോഗത്തില്‍ ഗോധ്ര സംഭവത്തില്‍ പ്രതികരിക്കാനുള്ള അവസരം ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് മുഖ്യമന്ത്രിയായിരുന്ന മോദി നിര്‍ദേശം നല്‍കിയത് വെളിപ്പെടുത്തിയതും സഞ്ജീവ് ഭട്ടായിരുന്നു. സാക്ഷികളുടെ പേരു വിവരങ്ങള്‍ സഹിതമാണ് ഇക്കാര്യം ലോകത്തോട് തുറന്നുപറഞ്ഞത്. 2011 ഏപ്രില്‍ മാസത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച 19 പേജുള്ള സത്യവാങ്മൂലത്തില്‍ ഈ യാഥാര്‍ത്ഥ്യങ്ങളൊക്കെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വംശഹത്യാ കാലത്ത് ഇന്റലിജന്‍സ് ബ്യൂറോക്കും മറ്റും ഭട്ട് സമര്‍പ്പിച്ചിരുന്ന കൃത്യമായ റിപ്പോര്‍ട്ടുകള്‍ അന്വേഷണ ഏജന്‍സികള്‍ക്കും നീതിപീഠങ്ങള്‍ക്കും പിന്നീട് പ്രധാന രേഖകളായിരുന്നു. ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആറാം ലോക്‌സഭയിലെ അംഗവുമായിരുന്ന ഇഹ്‌സാന്‍ ജാഫ്രിയെ സ്വന്തം വീട്ടില്‍ അതിദാരുണമായി ചുട്ടുകൊന്ന കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ സാക്ഷിയുമായിരുന്നു ഭട്ട്. അങ്ങിനെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ കണ്ണടക്കാതെ അനീതിക്കെതിരെ ശക്തിയുക്തം പോരാടി സഞ്ജീവ് ഭട്ട്. അന്നത്തെ സംസ്ഥാന സര്‍ക്കാറിനേയും സംവിധാനങ്ങളേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു ഭട്ടിന്റെ ഓരോ വെളിപ്പെടുത്തലുകളും.
സ്ഥലം മാറ്റിയും സസ്‌പെന്റ് ചെയ്തും പിരിച്ചു വിട്ടും ഭരണ വര്‍ഗം അദ്ദേഹത്തോട് പ്രതികാരം ചെയ്തു. നാനാവതി കമ്മീഷനു മുന്നാകെ മൊഴി നല്‍കാന്‍ പോയ ദിവസം ജോലിക്ക് ഹാജരായില്ല എന്നു പറഞ്ഞാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. തുടര്‍ന്ന് അറസ്റ്റ്. നാലു വര്‍ഷത്തിനു ശേഷം ജോലിയില്‍നിന്നു തന്നെ പിരിച്ചു വിട്ടു. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു. സുരക്ഷാഭീഷണി നിലനില്‍ക്കുമ്പോഴും പൊലീസ് കാവല്‍ പിന്‍വലിച്ചു. അനധികൃത നിര്‍മ്മാണത്തിന്റെ പേരു പറഞ്ഞ് വീടിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി. കസ്റ്റഡി മരണം ഉള്‍പ്പെടെ കള്ളക്കേസുകള്‍ പടച്ചുണ്ടാക്കി. ഗുജറാത്ത് സര്‍ക്കാര്‍ ആരോപിച്ച ലൈംഗികാപവാദ കേസിനെക്കുറിച്ച് ഒരഭിമുഖത്തില്‍ ഭട്ട് പറഞ്ഞതിങ്ങിനെയായിരുന്നു:’2014 മെയ് മാസം രണ്ടാം തിയ്യതി തേജീന്ദര്‍ പാല്‍ സിങ് ബക്ഷ എന്ന വ്യക്തി എന്റേത് എന്ന പേരില്‍ അയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തു.’നമോ പത്രിക’യെന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനേയും ‘ഭഗത് സിങ് ക്രാന്തി സേന’എന്ന സംഘടനയേയും നയിക്കുന്ന ഇയാള്‍ സുപ്രീംകോടതി വളപ്പില്‍വെച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ മര്‍ദ്ദിച്ച ഗുണ്ട കൂടിയാണ്. അത്തരത്തിലൊരു വ്യക്തി അപ്‌ലോഡ് ചെയ്ത തന്റേതല്ല എന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാകുന്ന ഒരു വീഡിയോയുടെ പേരിലാണ് ഗുജറാത്ത് സര്‍ക്കാര്‍ എനിക്ക് നോട്ടീസ് തന്നത്’.ഒരിക്കല്‍ സഞ്ജീവ് ഭട്ടിന് സബര്‍മതി ജയിലിന്റെ ചുമതല നല്‍കി ‘ശിക്ഷ’നല്‍കിയപ്പോള്‍ പരിഷ്‌കാരങ്ങളിലൂടെയും വ്യക്തമായ നയങ്ങളോടെയും മുഴുസമയം അവിടെയും കര്‍മ്മനിരതനായി അദ്ദേഹം. ഇതും പിടിക്കാതെ വന്നപ്പോള്‍ പിന്നെയും സ്ഥലം മാറ്റി. ഇതിനെതിരില്‍ ആയിരം തടവുകാര്‍ നിരാഹാരമിരുന്നതും ആറു തടവുകാര്‍ കൈകളിലെ ഞരമ്പ് മുറിച്ച് പ്രതിഷേധിച്ചതും അന്ന് വലിയ വാര്‍ത്തയായിരുന്നു. തന്നെ നിരന്തരം വേട്ടയാടുമ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ അദ്ദേഹം സന്ധിയില്ലാതെ പൊരുതി. ആക്ഷേപ ഹാസ്യവും പരിഹാസവും നിറഞ്ഞ ഹൃസ്വമായ അദ്ദേഹത്തിന്റെ ട്വീറ്റുകളും സ്റ്റാറ്റസുകളും ട്രോളുകളുമൊക്കെ സംഘ്പരിവാറിന്റെയും മോദിയുടേയും ഉറക്കം കെടുത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ കണ്ണോടിച്ചാല്‍ ആര്‍ക്കുമത് മനസ്സിലാവും. ഇടതടവില്ലാതെ ദിനേന നിരവധി പോസ്റ്റുകളാണ് അദ്ദേഹം അപ്‌ലോഡ് ചെയ്യുന്നത്. അതിലേറെയും മോദിക്കും സംഘത്തിനുമുള്ള വെല്ലുവിളികളും. ആയിരക്കണക്കിനാളുകള്‍ ശരവേഗത്തില്‍ ലൈക്കടിച്ചും ഷെയര്‍ ചെയ്തും അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ പ്രചരിപ്പിച്ചു. ബി.ജെ.പിയുടെ ഐ.ടി സെല്‍ പടച്ചുവിടുന്ന പെരും നുണകള്‍ക്ക് ഭട്ട് വായയടപ്പന്‍ മറുപടിയാണ് നല്‍കിയിരുന്നത്. അധ്യാപക ദിനത്തില്‍ കുറിച്ചിട്ട വാക്കുകള്‍ ഇങ്ങിനെയായിരുന്നു:’ഇന്ന് അധ്യാപക ദിനം. ഡല്‍ഹി/ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഏതെങ്കിലും ഒരധ്യാപകന്‍ മോദിയെ തന്റെ ശിഷ്യനായി അവകാശപ്പെട്ടിരുന്നെങ്കില്‍. ഒരാളെങ്കിലും’. ബിരുദധാരിയെന്ന് മോദി അവകാശപ്പെടുമ്പോള്‍ അധ്യാപകരാരാണ് എന്നാണ് സഞ്ജീവിന്റെ ചോദ്യം! ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് പഴയ കേസില്‍ ഭട്ട് അറസ്റ്റിലാവുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോള്‍ ഭട്ടിന്റെ ട്വീറ്റ് ഏറെ രസാവഹവും ചിന്തോദ്ദീപകവുമായിരുന്നു.’ഡല്‍ഹി പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. മോദിയെ വിഡ്ഢിയെന്ന് വിളിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഞങ്ങള്‍ പ്രധാനമന്ത്രിയെയല്ല, നീരവ് മോദിയെയാണ് ഉദ്ദേശിച്ചത് എന്നായിരുന്നു അറസ്റ്റിലായവര്‍ പറഞ്ഞത്. എന്നാല്‍ വിഡ്ഢിയായ മോദിയാരാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുമെന്നായിരുന്നു പൊലീസിന്റെ മറുപടി’. അറസ്റ്റിലാവുന്നതിന്റെ തലേനാള്‍ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക്‌വെച്ച ശ്രദ്ധേയമായ ഒരാഹ്വാനമുണ്ടായിരുന്നു:’പൊതു ജനത്തിന്റെ അജ്ഞതയാണ് മോദിയുടെ ഉയര്‍ച്ചക്കും നിലനില്‍പിനും നിമിത്തം. അജ്ഞതയെ അറിവുപയോഗിച്ച് തകര്‍ക്കുക’.
നോട്ടു നിരോധനവും ജി.എസ്.ടിയും ആള്‍ക്കൂട്ട കൊലപാതകങ്ങളും പശു ഭീകരതയുമടക്കം മോഹന്‍ ലാല്‍ മോദിയെക്കണ്ടത് വരെ നര്‍മ്മം ചാലിച്ച് ജനങ്ങളിലേക്ക് എറിഞ്ഞുകൊടുത്തപ്പോള്‍ അതൊക്കെ കൊള്ളേണ്ടിടത്ത് തന്നെ ശക്തമായിക്കൊണ്ടു. ഇന്ത്യയില്‍ വെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മല്‍സരം നടത്താതെ ഇനി രൂപ ഉയരില്ലെന്നായിരുന്നു രൂപയുടെ മൂല്യത്തകര്‍ച്ചയെ സൂചിപ്പിച്ച് ഭട്ടിന്റെ സ്റ്റാറ്റസ്. കളിക്ക് മുന്നെയുള്ള ടോസിംഗ് സമയത്തെങ്കിലും രൂപ മുകളിലേക്ക് കുതിച്ചുയരുമല്ലോ എന്നദ്ദേഹം അതില്‍ കുറിച്ചിട്ടു.
അറസ്റ്റിനു ശേഷം അദ്ദേഹം എവിടെയെന്നോ തല്‍സ്ഥിതി എന്തെന്നോ കുടുംബത്തിനെയോ മറ്റു ബന്ധപ്പെട്ടവരേയോ പൊലീസോ ഭരണകൂടമോ അറിയിക്കുന്നില്ല. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനുള്ള കീഴ് കോടതി ഉത്തരവ് ഹൈക്കോടതിയെ സമീപിച്ച് പൊലീസ് കസ്റ്റഡിയാക്കിയവര്‍ക്ക് കൃത്യമായ ലക്ഷ്യമുണ്ടെന്നുള്ളത് തീര്‍ച്ചയാണ്. ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനെ സുപ്രീം കോടതിയെ സമീപിക്കുന്നതില്‍നിന്ന് ഭരണകൂടം തടയുകയാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സമര്‍പ്പിച്ച ഹരജിയില്‍ ഗുരുതരമായ വിഷയമാണിതെന്നും ഗുജറാത്ത് സര്‍ക്കാര്‍ മറുപടി നല്‍കിയേ മതിയാവൂ എന്നും കോടതി പറഞ്ഞത് മാത്രമാണ് ഏക ആശ്വാസം. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഒക്ടോബര്‍ നാലിന് കേസ് വീണ്ടും പരിഗണിക്കും. സഞ്ജീവ് ഭട്ടിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ ഭാര്യ ശ്വേതാ ഭട്ട് പിന്തുണയും പ്രാര്‍ത്ഥനയും സഹായവും തേടിയും ആശങ്കകള്‍ പങ്കുവെച്ചും പൊതു സമൂഹത്തോട് വിവരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. കലര്‍പ്പില്ലാത്ത പിന്തുണയുമായി ഇഹ്‌സാന്‍ ജാഫ്രിയുടെ മകള്‍ നിഷ്‌റീന്‍ ജാഫ്രി ഹുസൈന്‍ ശ്വേതാ ഭട്ടിന് ഫേസ്ബുക്കിലെഴുതിയ ദീര്‍ഘമായ കുറിപ്പില്‍ സങ്കടത്തിന്റേയും രോഷത്തിന്റേയും കടലിരമ്പമാണുള്ളത്. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള കനത്ത പോരാട്ടമാണിതെന്നും പോലീസിനേയും ജുഡീഷ്യറിയേയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ ഭര്‍ത്താവിനോട് പക തീര്‍ക്കുകയാണെന്നും ശ്വേതാ ഭട്ട് ആരോപിക്കുന്നു. 2012ല്‍ മണി നഗര്‍ മണ്ഡലത്തില്‍ മോദിക്കെതിരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ശ്വേത മല്‍സരിച്ചിരുന്നു.
ഒരു പക്ഷെ മോദി ഭരണ കൂടത്തിന് ഇത്രമേല്‍ ശക്തമായ വെല്ലുവിളി ഒരു വ്യക്തിയില്‍ നിന്നും നേരിട്ടിട്ടുണ്ടെങ്കില്‍ അത് ഭട്ടില്‍ നിന്ന് തന്നെയായിരിക്കും. കൊടിയ വംശ ഹത്യക്ക് ശേഷം അതില്‍ പൂര്‍ണ്ണ പങ്കുണ്ടെന്ന് വ്യക്തമായിട്ടും ചോദ്യം ചെയ്യപ്പെടാതെ പ്രധാനമന്ത്രി പദം വരെയെത്തിയ തേരോട്ടത്തിന് പ്രതിപക്ഷത്തിന്റെ നിസ്സംഗതയും അലംബാവവും വലിയ തോതില്‍ ഹേതുവായി തീര്‍ന്നതുപോലെ ഇപ്പോഴത്തെ ഈ മൗനത്തിനും മതേതര ഇന്ത്യ വലിയ വില നല്‍കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. അതിനിടെ സഞ്ജീവ് ഭട്ടിന്റെ പൗരാവകാശങ്ങള്‍ക്കും കുടുംബം നടത്തുന്ന പോരാട്ടത്തിനുമൊപ്പം നിലയുറപ്പിക്കുമെന്ന മുസ്‌ലിം യൂത്ത് ലീഗിന്റെ ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനം പ്രതീക്ഷാനിര്‍ഭരമാണ്. വധിച്ചും പീഡിപ്പിച്ചും ജയിലിലാക്കിയും എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കാനുള്ള ഫാഷിസ്റ്റ് നീക്കം രാജ്യത്തെ അപകടകരമായ സ്ഥിതി വിശേഷത്തിലേക്കാണ് കൊണ്ടുപോകുന്നത്. നിലപാടുകള്‍കൊണ്ട് തീവ്ര ഹിന്ദുത്വവാദികളുടെ എതിര്‍പ്പിനിരയായ നാലു പ്രമുഖരുടെ കൊലപാതകങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ധബോല്‍കറുടേയും കല്‍ബുര്‍ഗിയുടേയും പന്‍സാരെയുടേയും ഗൗരിയുടേയും വധങ്ങളായിരുന്നു അവ. മുതിര്‍ന്ന പത്ര പ്രവര്‍ത്തകയും ‘ലങ്കേഷ് പത്രിക’യുടെ എഡിറ്ററുമായിരുന്ന ഗൗരി ലങ്കേഷിന്റെ ദാരുണമായ കൊലപാതകത്തിന്റെ വാര്‍ഷിക ദിനത്തിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത് എന്നത് ഒരുപക്ഷേ യാദൃച്ഛികമാവാം.
ആര്യ സമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശിനെ ജാര്‍ഖണ്ഡിലെ പാകൂറില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ആക്രമിച്ചതും മലയാളത്തിന്റെ വിശ്വകഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരില്‍ വിരല്‍ ചൂണ്ടിയതും സംവിധായകന്‍ കമലിനെ വേട്ടയാടിയതുമൊക്കെ ഈ അസഹിഷ്ണുതയുടെ ഭാഗം തന്നെയാണ്. ഓക്‌സിജന്‍ ലഭിക്കാതെ പിഞ്ചു കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുമ്പോള്‍ സ്വന്തം ചെലവില്‍ സ്വന്തം വാഹനത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു നല്‍കി അത്യുദാത്ത സേവനം ചെയ്ത ഡോ. ഖഫീല്‍ ഖാന്‍ മാസങ്ങളോളം ജയിലില്‍ കഴിഞ്ഞതും പുറത്തിറങ്ങിയ ശേഷം ഒമ്പത് വര്‍ഷം മുമ്പത്തെ മറ്റൊരു കേസില്‍ അദ്ദേഹത്തെ അകത്താക്കിയതുമൊക്കെ സത്യം വെളിപ്പെടുന്നതിലുള്ള ഭയവും അരിശവുമാണ്.
സാക്രിയ ജാഫ്രിയുടെ പരാതിയിന്മേല്‍ വന്ന സുപ്രീംകോടതി വിധി തന്റെ വിജയമായി ആഘോഷിച്ച് ഗുജറാത്തികള്‍ക്ക് തുറന്ന കത്തെഴുതിയ നരേന്ദ്ര മോദിക്ക് 2011ല്‍ സഞ്ജീവ് ഭട്ട് ഒരു മറുപടിക്കത്ത് നല്‍കിയിരുന്നു. അതിങ്ങിനെയാണ് അവസാനിപ്പിക്കുന്നത്. (2016 മാര്‍ച്ച് 19 ന് ഈ ഭാഗം അദ്ദേഹം വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്)’…….ഗുജറാത്തില്‍ സത്യത്തിനും നീതിക്കും വേണ്ടി കുരിശു യുദ്ധം ഈ കവിത സംഗ്രഹിക്കുന്നുണ്ട്. ബറോഡയിലെ എം.എസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥി ചുംഗ് സോനം എഴുതിയതാണീ വരികള്‍. എനിക്ക് തത്വങ്ങളുണ്ട്, അധികാരമില്ല.നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്വങ്ങളില്ല. നിങ്ങള്‍ നിങ്ങളായതുകൊണ്ടും ഞാന്‍ ഞാനായതു കൊണ്ടും ഒത്തുതീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല. അതുകൊണ്ട് യുദ്ധം തുടങ്ങാം. എനിക്ക് സത്യമുണ്ട്, സൈന്യമില്ല. നിങ്ങള്‍ക്ക് സൈന്യമുണ്ട്, സത്യമില്ല. നിങ്ങള്‍ നിങ്ങളായതുകൊണ്ടും ഞാന്‍ ഞാനായതു കൊണ്ടും ഒത്തു തീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല. അതുകൊണ്ട് യുദ്ധം തുടങ്ങാം. നിങ്ങള്‍ എന്റെ തല തല്ലി തകര്‍ത്തേക്കാം, ഞാന്‍ പൊരുതും. നിങ്ങള്‍ എന്റെ പല്ലുകള്‍ പൊടിച്ചേല്‍ക്കാം, ഞാന്‍ പൊരുതും. നിങ്ങള്‍ എന്നെ ജീവനോടെ കുഴിച്ചിട്ടേക്കാം, ഞാന്‍ പൊരുതും. സത്യം എന്നിലോടുന്നു, ഞാന്‍ പൊരുതും. എന്റെ എല്ലാ കരുത്തുമുപയോഗിച്ച് ഞാന്‍ പൊരുതും. എന്റെ അവസാന ശ്വാസം വരെ ഞാന്‍ പൊരുതും. നിങ്ങളുടെ നുണകള്‍ കൊണ്ട് നിങ്ങള്‍ തീര്‍ത്ത കൊട്ടാരം തകര്‍ന്നുവീഴും വരെ ഞാന്‍ പൊരുതും. നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച് എന്റെ സത്യത്തിന്റെ മാലാഖയ്ക്കു മുന്നില്‍ മുട്ടു കുത്തും വരെ’.
Video Stories
പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം
ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.
ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.
Video Stories
നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍
പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില് കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.
നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ് കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.
റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില് കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില് കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.
രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന് പറയുന്നു.
സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.
News
‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്
ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.
മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.
മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര് കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala8 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
india1 day agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala1 day agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്

