Connect with us

Video Stories

ബാക്കി കള്ളി മലപ്പുറം പൂരിപ്പിക്കും

Published

on

എഴുതാപ്പുറം

സി.പി സൈതലവി

ഇടതു സഹയാത്രികനും ചരിത്ര പണ്ഡിതനുമായ ഡോ. കെ.എന്‍ പണിക്കര്‍ കാല്‍ നൂറ്റാണ്ട് പഴക്കമുള്ള ഒരനുഭവം പറയുന്നു: ”ഉത്തര്‍പ്രദേശിലെ മഥുര ശ്രീകൃഷ്ണ ജന്മഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് 1990ല്‍ അവിടെ സന്ദര്‍ശിച്ചു. മഥുരയില്‍ ഔറംഗസീബിന്റെ കാലത്ത് നിര്‍മിച്ച പള്ളിയും ക്ഷേത്രവും ഒരുമിച്ചാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും പള്ളി പൊളിച്ചുകളയണമെന്നുമുള്ള ഹിന്ദുത്വ ശക്തികളുടെ ആവശ്യത്തെ തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശവാസികളുമായി സംസാരിച്ച്, പ്രശ്‌നത്തിന്റെ നിജസ്ഥിതിയറിയാന്‍ ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്നും പോയതാണ്. തര്‍ക്കവിഷയം കൈകാര്യം ചെയ്യുന്നതിന് അവിടെ പ്രധാനമായും രണ്ട് സമിതികളുണ്ടായിരുന്നു. കൃഷ്ണ ജന്മഭൂമി സംരക്ഷണ സമിതിയും പള്ളി സംരക്ഷണ സമിതിയും.
ആദ്യം ഞങ്ങള്‍, പള്ളി സംരക്ഷണ സമിതിയുടെ പ്രസിഡണ്ടിനെ കാണാന്‍ പോയി. അദ്ദേഹം താമസിക്കുന്നത് പരമ ദരിദ്രര്‍ വസിക്കുന്ന ഒരു തെരുവിലാണ്. ഉന്തുവണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തി കുടുംബം പോറ്റുന്ന ഒരു സാധു മുസ്‌ലിം. ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അവിടെ ഞങ്ങള്‍ക്ക് ഇരിക്കാന്‍ ഒരു സ്റ്റൂള്‍ പോലും തരാനില്ല. അദ്ദേഹത്തിന്റെ ഉന്തുവണ്ടിയില്‍ കയറിയിരുന്നാണ് സംസാരിച്ചത്. അതിജീവനത്തിനുപോലും പ്രയാസപ്പെടുന്ന ഇവര്‍ക്ക് തര്‍ക്കത്തില്‍ തങ്ങളുടെ പക്ഷം അവതരിപ്പിക്കാന്‍ എന്ത് ശേഷിയാണുള്ളത്?
അതിനുശേഷം ഞങ്ങള്‍ ക്ഷേത്ര സംരക്ഷണസമിതി അധ്യക്ഷന്റെ അടുത്തേക്കു പോയി. അദ്ദേഹം മഥുരയിലെ പ്രശസ്തനായ ഒരഭിഭാഷകനാണ്. പ്രദേശത്തെ സമ്പന്ന വിഭാഗം താമസിക്കുന്ന സ്ഥലത്ത് കൊട്ടാര സദൃശമായ ഭവനം. ഞങ്ങളെ അദ്ദേഹം സ്വീകരിച്ചിരുത്തി. ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയ ചലനങ്ങള്‍ നന്നായറിയാവുന്ന വ്യക്തി. ക്ഷേത്ര-പള്ളി പ്രശ്‌നവുമായി ബന്ധപ്പെട്ട നൂറ്റാണ്ടുകളായുള്ള രേഖകള്‍, ചിലതെല്ലാം വ്യാജമായിരുന്നെങ്കിലും അദ്ദേഹം ഞങ്ങള്‍ക്കു മുമ്പില്‍ ഒരു വക്കീലിന്റെ പ്രാഗല്‍ഭ്യത്തോടെ അവതരിപ്പിച്ചു”.
നൂറ്റാണ്ടുകളുടെ ചരിത്ര പ്രൗഢിയുള്ള മിനാരങ്ങള്‍ക്കു മീതെ ഫാസിസം ചിറകുവിടര്‍ത്തി താണു പറക്കുമ്പോള്‍ ഇരിയ്ക്കകൂര പോലുമില്ലാത്ത പള്ളിക്കമ്മിറ്റി പ്രസിഡണ്ടിനു എന്തു ചെയ്യാനാവും? നാലു കോടിയോളം മുസ്‌ലിംകള്‍ ജീവിക്കുന്ന ഉത്തര്‍പ്രദേശിലെ പുണ്യനഗരമായ മഥുരാപുരി നല്‍കുന്ന ജീവിത ചിത്രമാണ് പണിക്കര്‍ വരച്ചത്. കൊട്ടാരം കെട്ടി കൊടി പറത്തുന്ന ഫാസിസത്തോട് പിടിച്ചുനില്‍ക്കാന്‍ ആ പാവം ഉന്തുവണ്ടിക്കാര്‍ക്കാവില്ലെന്ന്.
പക്ഷേ അവര്‍ക്കുവേണ്ടി മറ്റാരെങ്കിലും സംസാരിക്കുന്നത് പോലും വര്‍ഗീയതയാണെന്ന് വരുത്തുന്നതില്‍ ഒരു ചതിക്കുഴിയുണ്ട്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് സ്‌പെഷ്യലായി സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍ നടത്തിയ പ്രസ്താവന അതിന്റെ മുന്നറിയിപ്പാണ്. ‘ആര്‍.എസ്.എസ് ഭീകരതക്കു പ്രതിരോധം മുസ്‌ലിം ഏകീകരണമാണോ. കൊടിഞ്ഞിയും കാസര്‍ക്കോടും സംബന്ധിച്ച ഇല്ലാ കഥകളും കള്ളക്കഥകളും പ്രചരിപ്പിച്ച് അവര്‍ (മുസ്‌ലിംലീഗ്) നടത്തുന്ന ശ്രമം മുസ്‌ലിം ഏകീകരണം ലക്ഷ്യം വെച്ചാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ജയം മാത്രമല്ല മുസ്‌ലിം ഏകീകരണവും അതിന്റെ നേതൃത്വവുമാണ് അവര്‍ സ്വപ്‌നം കാണുന്നത്. ഇവ്വിധം അത്യന്തം പ്രകോപനപരമായ പ്രസ്താവനയാണ് സി.പി.എം ജില്ലാ സെക്രട്ടറി ദേശാഭിമാനിയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പത്രത്തിന്റെയും പ്രസ്താവന നടത്തിയ ആളുടേയും പേരില്ലായിരുന്നുവെങ്കില്‍ ഒരു സംഘ്പരിവാര്‍ നേതാവിന്റെ പ്രതികരണമായി ആരും കരുതിപ്പോകുന്നത്ര തീവ്രതയും ചേരുവയുമുള്ള വരികള്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വേദിയിലൊരിടത്തും വാക്കിലോ വരയിലോ ഇത്തരമൊരു പ്രചാരണമുണ്ടായിട്ടില്ലെന്നിരിക്കെ സി.പി.എം സെക്രട്ടറിയുടേത് തോക്ക് അബദ്ധത്തില്‍ പൊട്ടിയ വെടിയല്ല. കൃത്യമായ ഉന്നംവെച്ചാണ്.
മതേതര, ജനാധിപത്യ വിശ്വാസികളുടെ വിശാല ഐക്യമാണ് മുമ്പെന്നപോലെ ഈ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് അഭ്യര്‍ത്ഥിക്കുന്നത്. എന്നിട്ടുമെങ്ങനെയാണ് സി.പി.എം ജില്ലാ സെക്രട്ടറിയില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന പുറത്തുചാടിയത്. ‘മുസ്‌ലിം ഏകീകരണം നടക്കുമ്പോള്‍ ഒരു ഹിന്ദു ഏകീകരണവും നടക്കും’ എന്ന മാര്‍ക്‌സിസ്റ്റ് നേതാവിന്റെ വാക്കുകളില്‍ തുളുമ്പുന്നുണ്ട് ഉള്ളിലിരിപ്പ്. മുപ്പത് വര്‍ഷം മുമ്പ് 1987ലെ തെരഞ്ഞെടുപ്പ് കാലത്ത്, ശരീഅത്തും മറ്റും പറഞ്ഞ് ഇ.എം.എസ് നമ്പൂതിരിപ്പാട് നടത്തിയിരുന്ന പ്രസ്താവനകളുടെ അതേ ഛായയാണ് ഏലംകുളം മനയുടെ ദേശത്ത് നിന്നുള്ള ഇപ്പോഴത്തെ സി.പി.എം ജില്ലാ സെക്രട്ടറിയുടെ വാക്കുകളിലും മിന്നുന്നത്. കലര്‍പ്പറ്റ ഗുരുപാത.
യു.ഡി.എഫിനൊപ്പം നില്‍ക്കാമെന്ന് മത, സമുദായ സംഘടനകള്‍ ഐക്യവേദി ചേര്‍ന്ന് പ്രസ്താവന നടത്തിയിട്ടില്ല മലപ്പുറത്ത്. മുന്‍കാലങ്ങളില്‍ ഇടതുമുന്നണി അങ്ങനെ കാര്യം നേടിയിരുന്നു. അഥവാ രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മനുഷ്യാവകാശ തല്‍പരരായ, മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന വല്ല സംഘടനകളും വ്യക്തികളും വന്ന് പിന്തുണക്കുകയാണെങ്കില്‍ എല്‍.ഡി.എഫിനു മാത്രം അത് സ്വീകരിക്കാമെന്നും മറ്റുള്ളവര്‍ക്കു പാടില്ലെന്നുമുള്ളത് ആരുണ്ടാക്കിയ നിയമമാണ്.
കോണ്‍ഗ്രസ് നയിക്കുന്ന ഒരു മതേതര ചേരിയല്ലാതെ ഇന്ത്യയില്‍ ഫാസിസത്തെ പ്രതിരോധിക്കാന്‍ ഒരു മറുമരുന്നില്ലെന്ന് ഏത് മാര്‍ക്‌സിസ്റ്റുകാരനാണ് അറിയാത്തത്? കേരളത്തിലും ത്രിപുരയിലും ഒരു കഴഞ്ച് ബംഗാളിലുമല്ലാതെ വിപണിയിലില്ലാത്ത ഇടതുമുന്നണി കൂട്ടിയാല്‍ കൂടുമോ രാജ്യത്തെ ഫാസിസ്റ്റ് പ്രതിരോധം. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ജനാധിപത്യ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി സ്വയം ശക്തിയാവാന്‍ ഇടതുപക്ഷം നടത്തിയ വിഫലശ്രമങ്ങള്‍ കൂടിയാണ് ബി.ജെ.പിക്ക് ആ കസേരയിട്ട് കൊടുത്തത് എന്ന് ശരാശരി രാഷ്ട്രീയം പഠിച്ച ഏതു മലയാളിക്കും ബോധ്യമുണ്ട്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ സമ്മതിദായകര്‍ക്കു മുന്നില്‍ ഉത്തര്‍പ്രദേശിന്റെ ആവി പറക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലമുണ്ട്. ഇന്ത്യനവസ്ഥയുണ്ട്.
ദാര്‍ശനികതയുടെ ഉയരവും ഉള്‍ക്കാമ്പും കൊണ്ട് തസ്രാക്കിലെ കരിമ്പന പോലെ മലയാള സാഹിത്യത്തില്‍ ഒറ്റമരമായി ഉലയാതെ നിന്ന ഒ.വി വിജയന്‍ (ഇന്ന് ആ വേര്‍പാടിന് 12 വര്‍ഷം) എഴുതി: ഇന്ദ്രപ്രസ്ഥത്തില്‍ കാഷായം ധരിച്ച സന്യാസിമാരെ കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ നമ്മുടെ രാഷ്ട്രീയ കൊടിമരത്തില്‍ കാവിക്കൊടി കയറ്റി കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത് നടക്കുന്ന ഭാരതം എന്റെ ജന്മദേശവുമല്ല’. പക്ഷേ അത് നടന്നു. അധികാര കൊട്ടാരങ്ങള്‍ക്കുമീതെ കാവി പറക്കുന്നു. അനന്തരം കാവിയായാലെന്ത്; തത്സമയം അധികാരക്കൊടിമരത്തില്‍ ചുവപ്പ് കയറണം എന്ന സി.പി.എമ്മിനെ പോലുള്ളവരുടെ താല്‍ക്കാലിക ലാഭ ചിന്തയും കൂടിയാണ് സംഘ് പരിവാറിന് പല ദേശങ്ങളും വളക്കൂറുള്ളതാക്കിയത്. യു.ഡി.എഫും മുസ്‌ലിംലീഗും വര്‍ഗീയ ഏകീകരണത്തിന് ശ്രമിക്കുന്നു എന്ന് മലയാളി പൊതുബോധത്തില്‍, നിരന്തരം വിഷ വിത്ത് വിതച്ചാല്‍ അതിന്റെ വിള കൊയ്യുക സി.പി.എമ്മായിരിക്കില്ല; താമര പറിക്കാന്‍ വരമ്പത്ത് നില്‍ക്കുന്ന മറ്റു ചിലരായിരിക്കുമെന്ന് ഗണിതം വെച്ച് പറയാനാവും.
ഒന്നുകില്‍ രാജ്യത്തിന്റെ ഭാവി; അല്ലെങ്കില്‍ ഏതെങ്കിലും ജനവിഭാഗത്തിന്റെ ദുരിതം മനസില്‍ തട്ടിയ വേദനയാകുമ്പോഴേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാനുഷികവും ദീര്‍ഘവീക്ഷണപരവുമായ നിലപാടെടുക്കാന്‍ കഴിയൂ. ഒരു സംസ്ഥാനത്തിന്റെ ഭരണസിംഹാസനം എന്നതിനപ്പുറത്തേക്ക് ചിന്തയില്ലാത്തവര്‍ക്ക് ദേശീയ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകളുമൊന്നും ഗൗരവമായി കാണാനാവില്ല.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കലത്തില്‍ ഇനിയുള്ള കാലം മതേതരത്വത്തിന്റെ അരി എത്രത്തോളം വേവുമെന്നറിയാന്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ രണ്ടു വറ്റ് മതി. ഇരുപത് കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട രാജ്യം ഭരിക്കുന്ന കക്ഷി, ജനസംഖ്യയുടെ ഇരുപത് ശതമാനം- നാലു കോടിയോളം, വരുന്ന ജനവിഭാഗത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെയും മത്സരിപ്പിച്ചില്ലെന്ന ബഹുകേമത്തത്തില്‍ മൃഗീയ ഭൂരിപക്ഷവുമായി അധികാരമേറിക്കഴിഞ്ഞു. ഇത് ഒരു ആഹ്വാനവും താക്കീതുമാണ്. അതില്‍ എല്ലാതരം ധാര്‍ഷ്ട്യവും അടയിരുപ്പുണ്ട്. ജനസംഖ്യയുടെ കോടിക്കണക്കുകളല്ല; രാഷ്ട്രീയ പ്രബുദ്ധതയാണ് ജയാപചയങ്ങള്‍ നിര്‍ണയിക്കുകയെന്ന് യു.പിയുടെ പാഠം. നിഷേധാത്മക രാഷ്ട്രീയമല്ല, ക്രിയാത്മക രാഷ്ട്രീയമാണ് ഒരു ജനസമൂഹത്തിന്റെ സുസ്ഥിരതയെന്ന് കേരള പഠനവും. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയും പോലും രാജ്യത്തിന് നല്‍കിയത് ആ ക്രിയാത്മകതയുടെ സന്ദേശമാണ്.
ഇ. അഹമ്മദ് എന്ന ലോകത്തിന്റെ അതിരുകളിലേക്ക് പടര്‍ന്ന ഒരു മഹാനേതാവിന്റെ വേര്‍പാടിനെ തുടര്‍ന്നുള്ള ശൂന്യത നികത്താന്‍ പടനായകരില്‍ കരുത്തനെ തന്നെ നിയോഗിക്കുക. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ലോക്‌സഭയിലേക്ക് പി.കെ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്, രാജ്യം ആപത്‌സന്ധിയോട് മുഖാമുഖം നില്‍ക്കുന്ന നേരത്തുള്ള ഈ തെരഞ്ഞെടുപ്പിനെ യു.ഡി.എഫും മുസ്‌ലിംലീഗും കാണുന്നത് എത്ര ഗൗരവപൂര്‍വവും ഉത്തരവാദിത്ത ബോധത്തോടെയുമാണെന്നതിന്റെ വിളംബരമാണ്. അതില്‍ ചരിത്രത്തിന്റെ ആവര്‍ത്തനമുണ്ട്. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് സ്ഥാപക അധ്യക്ഷന്‍ മഹാനായ ഖാഇദേമില്ലത്ത് വിടവാങ്ങിയ ഒഴിവിലേക്ക് സ്ഥാനാര്‍ത്ഥിയായി സി.എച്ച് നിയുക്തനായ പോലെ. കേരളത്തിലെ ജനാധിപത്യ ചേരിയുടെ കേന്ദ്ര ബിന്ദുവായി സി.എച്ച് നില്‍ക്കുമ്പോഴാണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പ്രഖ്യാപനം. ഇപ്പോള്‍ ദേശീയ സാരഥി വെളിച്ചം വിതറിയ അരങ്ങിലേക്ക്, കേരളത്തിലെ ജനാധിപത്യ മുന്നണി രാഷ്ട്രീയത്തിന്റെ മാധ്യസ്ഥന്‍ കടന്നുചെല്ലുന്നു. അന്ന് സി.എച്ചിന്റെ മുഖ്യമന്ത്രിയായ അച്യുത മേനോന്‍ ബാഫഖി തങ്ങളെ കണ്ടു പറഞ്ഞു; സി.എച്ചിന്റെ സാന്നിധ്യം കേരളത്തിന് നഷ്ടപ്പെടരുതെന്ന്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞതും അതുതന്നെ. മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് മുന്നണി വേദിയില്‍ കിട്ടുന്ന പദവിയും ഒരു മുസ്‌ലിംലീഗ് നേതാവിനുള്ള പ്രസക്തിയുമാണത്.
കാമ്പസ് കാലത്ത് കലുഷമായ കണ്ണൂര്‍ രാഷ്ട്രീയം കണ്ടുവളര്‍ന്ന്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് എം.എസ്.എഫ് യൂനിറ്റ് പ്രസിഡണ്ട് പദവി മുതല്‍ സംസ്ഥാന എം.എസ്.എഫ് ട്രഷറര്‍ പദവി വരെ വഹിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ചുവടുവെച്ച നാല് പതിറ്റാണ്ടിന്റെ വിശ്രമ രഹിതമായ പൊതുജീവിതമാണ് പി.കെ കുഞ്ഞാലിക്കുട്ടി. ദൂരെനിന്ന് ബാഫഖിതങ്ങളെയും അരികത്തുനിന്ന് പൂക്കോയ തങ്ങളെയും കണ്ടുവളര്‍ന്നു. ബാല്യകൗമാരങ്ങളില്‍ പൂക്കോയതങ്ങളുടെ രക്ഷാകര്‍തൃത്വവും. സി.എച്ചിന്റെ അനുയായി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സന്തതസഹചാരി. നാടിന്റെ നന്മക്കും സമാധാനത്തിനും വേണ്ടിയെടുത്ത ഉറച്ച നിലപാടുകളുടെ പേരില്‍ ഭീഷണികളും നിശിതമായ മാധ്യമ വിചാരണകളും അഭിമുഖീകരിച്ച്, ഭയവും നിരാശയും പിന്തിരിപ്പിക്കാതെ ഒരു ചടുല ജീവിതം. വേദിയിലും സദസ്സിലും സഭയിലും സൗഹൃദത്തിലും ഒരേ ഭാഷ.
പൊതുജീവിതത്തിലെ മികവിന്റെ മുദ്രകള്‍ തൊട്ടറിഞ്ഞ്, വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരു മാധ്യമ വിലയിരുത്തലില്‍ പറഞ്ഞു: ‘കുഞ്ഞാലിക്കുട്ടി വളരെ സമര്‍ത്ഥനായിട്ടുള്ള ഒരു നേതാവാണ് എന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. പല മന്ത്രിമാരുമുണ്ട്. അവര്‍ വലിയ പ്രസംഗമൊക്കെ പറയും. പക്ഷേ അവര്‍ ഇഫക്ടീവ് ആകുന്നില്ല പലപ്പോഴും. അദ്ദേഹം വളരെ സൂക്ഷ്മദൃഷ്ടിയുള്ള വളരെ കഴിവുള്ള മന്ത്രിയാണ്. ഒപ്പം തന്നെ ജനകീയനും’.
മികച്ച മന്ത്രിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്ത ചാനല്‍ പരിപാടിയില്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി. ബാബുപോള്‍ വിശകലനം ചെയ്തു: ഇന്ത്യയിലെ 500ലധികം ജില്ലകളില്‍ 50 ജില്ലകളാണ് ഇ-ഡിസ്ട്രിക്റ്റ് ആയത്. ആ അമ്പതില്‍ പതിനാലും കേരളത്തിലാണ്: എന്നു വെച്ചാല്‍ കേരളത്തിലെ എല്ലാ ജില്ലകളും. ഇത് കുഞ്ഞാലിക്കുട്ടിയുടെ തൊപ്പിയിലെ ഒരു തൂവലാണ്. ഐ.ടി മേഖലയില്‍ ഒരു ലക്ഷം യുവാക്കള്‍ക്ക് നേരിട്ട് തൊഴില്‍. 3000 ല്‍ നിന്ന് 15000 കോടിയിലേക്ക് അതിന്റെ കയറ്റുമതിയുടെ വികസനം. ഇന്ത്യക്കൊക്കെ മാതൃകയായി കളമശ്ശേരിയില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് വില്ലേജ്. ഇന്ത്യയില്‍ ആദ്യമായി കുഞ്ഞാലിക്കുട്ടി തുടക്കമിട്ട യുവസംരംഭകത്വ സംഗമം (യങ് എന്റര്‍പ്രണേഴ്‌സ് സമ്മിറ്റ്). ഇടതു ഭരണത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് 3200 വ്യവസായ യൂനിറ്റുകള്‍ സ്ഥാപിച്ച സ്ഥാനത്ത് കുഞ്ഞാലിക്കുട്ടി നാലു വര്‍ഷംകൊണ്ട് 60000 യൂനിറ്റുകള്‍ സ്ഥാപിച്ചു. അതേ കാലയളവില്‍ 3250 കോടി നിക്ഷേപത്തിന്റെ സ്ഥാനത്ത് 8500 കോടിയുടെ നിക്ഷേപം കൊണ്ടുവന്നു’.
സംസ്ഥാനത്തെ വ്യവസായ വികസനത്തില്‍ വികസിത രാഷ്ട്ര മാതൃകയില്‍ പദ്ധതികളാവിഷ്‌കരിച്ച മന്ത്രിയാണ് പി.കെ കുഞ്ഞാലിക്കുട്ടി. 1993ല്‍ രൂപീകരിച്ച കേരള ഇന്‍ഡസ്ട്രിയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും 2003ല്‍ കൊച്ചിയില്‍ തുടക്കമിട്ട ആഗോള നിക്ഷേപ സംഗമ(ജിം)വും ടെക്‌നോപാര്‍ക്കിന്റെ ആധുനികവത്കരണ പദ്ധതികളും ഐ.ടി വകുപ്പ് പ്രത്യേകമായി രൂപീകരിച്ചതും ഇതിന്റെ ചുവടുകളായിരുന്നു. കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്ക് തുടങ്ങി. ദുബൈയിലെ ടീകോം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായി ചേര്‍ന്ന് സ്മാര്‍ട്ട്‌സിറ്റിക്ക് തുടക്കമിട്ടു. കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റേയും സ്ഥാപകനായി. സാധാരണക്കാരെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കുന്ന വിപ്ലവമായി 2002ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അക്ഷയ പദ്ധതി ലോകശ്രദ്ധയും ദേശാന്തര പുരസ്‌കാരങ്ങളും നേടി. ദശകങ്ങള്‍ക്ക് മുമ്പ് മലപ്പുറത്തെ ഗ്രാമീണ കര്‍ഷകന്‍ കമ്പ്യൂട്ടര്‍ മൗസില്‍ വിരലമര്‍ത്തുന്ന ആ അത്ഭുതം അന്താരാഷ്ട്ര മാധ്യമങ്ങളുടെ പോലും കൗതുക വാര്‍ത്തയായപ്പോള്‍ അതിന്റെ ശില്‍പിയായ കുഞ്ഞാലിക്കുട്ടിയും ഏറെ അഭിനന്ദനങ്ങള്‍ക്കര്‍ഹനായി. അക്ഷയ പിന്നീട് കേരളത്തിന്റെ അനിവാര്യതയായി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ വിഹിതത്തില്‍ നിന്നു മൂന്നു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കണമെന്ന് ഉത്തരവിട്ട വ്യവസായ മന്ത്രിയാണ് കുഞ്ഞാലിക്കുട്ടി. സര്‍ക്കാറിന്റെ നയരൂപീകരണത്തില്‍ പോലും ഈ ജീവകാരുണ്യത്തിന്റെ ഇടപെടല്‍ മുദ്രകള്‍ നിരവധി. കടബാധ്യതകള്‍ കഴുത്തില്‍ കുരുക്കായി മുറുകി ആത്മഹത്യാ മുനമ്പിലെത്തിയ അനേകം കുടുംബങ്ങള്‍ ഈ പൊതുപ്രവര്‍ത്തകന്റെ വ്യക്തിപരമായ ഇടപെടലിലൂടെ ബാധ്യതകള്‍ തീര്‍ത്ത് സ്വസ്ഥ ജീവിതത്തിലേക്ക് തിരികെ യെത്തിയ കഥകള്‍ പലര്‍ക്കുമുണ്ട് പറയാന്‍.
1980ലെ ഭാഷാ സമരത്തിലെ പൊലീസ് വേട്ടയിലും കള്ളക്കേസുകളിലും പൊറുതിമുട്ടിയ മലപ്പുറം ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിളിപ്പുറത്തെത്തുന്ന ആശ്രയവും ആത്മധൈര്യവുമായി തുടക്കമിട്ടു ആ രാഷ്ട്രീയ ഇടപെടലുകള്‍. മലപ്പുറത്തെ നഗരസഭാ ചെയര്‍മാന്‍ മാത്രമാണന്ന്. ടാഡയും പോട്ടയും കരിനിയമങ്ങളും നിരപരാധികളെ വേട്ടയാടുമ്പോള്‍ അധികാരത്തിലും പുറത്തും നിസ്സങ്കോചം എതിര്‍ത്തു. വര്‍ഗീയതയും തീവ്രവാദവും കേരളത്തിന്റെ മണ്ണില്‍ വേരൂന്നാതിരിക്കാന്‍ ആക്ഷേപ ശരങ്ങളേറ്റുവാങ്ങിയും ചെറുത്തുനിന്നു. ആവേശതരംഗമായും പ്രതിസന്ധികളില്‍ ധീര നേതൃത്വമായും ജനങ്ങള്‍ക്കൊപ്പമുണ്ട് കുഞ്ഞാലിക്കുട്ടി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ അനുബന്ധ നാളുകളില്‍ കേരളം കത്താതെ കാക്കാന്‍ മതമൈത്രിയുടെ സന്ദേശവുമായി സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ക്കൊപ്പം കരുതലോടെ ഓടിനടന്നു. ഇതര സംസ്ഥാനങ്ങളിലും ജീവകാരുണ്യത്തിന്റെ കയ്യൊപ്പുമായി പതിത ജനതക്കാശ്വാസമേകാനെത്തി. വാക്കുകളില്‍ മിതത്വം മുദ്രയാക്കി. പ്രതിഷേധത്തിന്റെ രോഷക്കൊടുമുടിയില്‍ പോലും എതിരാളിയെ അതിരുവിട്ട് വിമര്‍ശനമില്ല. മുന്നണി ഘടകകക്ഷികള്‍ക്കിടയിലെ മികച്ച മാധ്യസ്ഥനായി ഒത്തുതീര്‍പ്പിന്റെ എഞ്ചിനീയറിങ് വിദ്യ ഫലപ്രദമായി പ്രയോഗിച്ചു.
യു.ഡി.എഫിനു വിള്ളലുകള്‍ വീഴാതെ പ്രതിരോധ ഭടനായി നിലകൊണ്ടു. മുന്നണിയില്‍ നിന്നകന്നവരിലും ആത്മബന്ധത്തിന്റെ ഇഴയടുപ്പം സൂക്ഷിച്ചു. പ്രകോപനമില്ലാത്ത ഏകോപന തന്ത്രത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ നൈപുണ്യം. ഇന്ദ്രപ്രസ്ഥത്തിലും ഇവ്വിധമൊരു എഞ്ചിനീയറിങ് വൈദഗ്ധ്യം ഫലിക്കുമെങ്കില്‍ ഫാസിസത്തിനെതിരായ മുന്നേറ്റത്തിന് അത് ഊര്‍ജ്ജമാകും. ഇ. അഹമ്മദ് സാഹി ബ് ഉയര്‍ത്തിയ ആദര്‍ശ പതാകക്ക് അത് പകിട്ടേകും. നാമനിര്‍ദ്ദേശ പത്രികയിലെ വിട്ടുപോയ ഭാഗമല്ല, മതേതര ഇന്ത്യയുടെ ഭാവിയാണ് ജനങ്ങളുടെ ഉത്കണ്ഠ. അതിനാല്‍ ബാക്കി കള്ളി മലപ്പുറം പൂരിപ്പിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു

Published

on

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നുവെന്നണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു.

മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്.രഘുവും മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍, സര്‍ക്കസിലെ കുറുകിയ ശരീര പ്രകൃതമുള്ള ഒരു കോമാളി, സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവന്റെ ജീവിതം എങ്ങനെ മാറുന്നു എന്നതിനെയും കുറിച്ചാണ്.

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.

1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് കെ ജി ജോര്‍ജിന്റെ അവസാന ചിത്രം. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായ അദ്ദേഹം അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചേയര്‍മാനായും കെ.ജി. ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Features

അത്തോളിയിലെ അഗ്നിപുഷ്പം

രാജ്യത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്യായങ്ങളോട് കലഹിച്ച് നിയമനിര്‍മാണ സഭക്കകത്തും പുറത്തും മനുഷ്യാവകാശങ്ങള്‍ക്കു പൊരുതുന്ന പടയാളി.

Published

on

സി.പി സൈതലവി

റേഷന്‍ കാര്‍ഡും സഞ്ചിയുമായി കടയിലേക്കുവന്ന എം.എല്‍.എ യെ കണ്ട് പഴയ ദേശീയ പ്രസ്ഥാനക്കാരനായ ഷോപ്പ് മാനേജര്‍ മൂലക്കണ്ടി ഗോപാലന്‍ ചാടിയെണീറ്റു:സാറെന്തിനാ വന്നത്‌ റേഷന്‍ വാങ്ങാന്‍,വല്ല കുട്ടികളെയും അയച്ചാല്‍ പോരായിരുന്നോ?.
ഇരുപത്തൊമ്പതുകാരനായ എം.എല്‍.എയുടെ തമാശകലര്‍ന്ന മറുപടി: ഇവിടത്തെ കാര്യങ്ങളൊക്കെ എനിക്കുമൊന്നറിയണ്ടേ?.
അന്നശ്ശേരി ന്യായവില ഷോപ്പിലുണ്ടായിരുന്നവർ കൗതുകത്തോടെ ആളെ നോക്കി. പത്രങ്ങളില്‍ പതിവായി പടവും പ്രസംഗവും വരുന്ന, റേഡിയോ വാര്‍ത്തകളില്‍ സ്ഥിരമായി കേള്‍ക്കുന്ന സി.എച്ച് മുഹമ്മദ് കോയ. ഈ മണ്ണിന്റെ മകന്‍. അത്തോളിയുടെ പുത്രന്‍.
രാജ്യത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്യായങ്ങളോട് കലഹിച്ച് നിയമനിര്‍മാണ സഭക്കകത്തും പുറത്തും മനുഷ്യാവകാശങ്ങള്‍ക്കു പൊരുതുന്ന പടയാളി. മുഖ്യമന്ത്രി ഇ.എം.എസ്, പട്ടം താണുപിള്ള, ആര്‍ ശങ്കര്‍, അച്യുതമേനോന്‍, പി.ടി ചാക്കോ തുടങ്ങി സഭക്കുള്ളിലെ വന്‍മരങ്ങളോട് കിടയൊത്ത് നില്‍ക്കാന്‍ കരുത്താര്‍ന്ന യൗവനം.
അതിര്‍ത്തിയിലെ സൈനികന്റെ ജാഗ്രതയോടെ സ്വന്തം ജനതയുടെ അവകാശങ്ങള്‍ക്കു കാവലിരുന്നും സമുദായത്തിനര്‍ഹതപ്പെട്ടത് പിടിച്ചുവാങ്ങിയും മുന്നേറുകയാണ്‌ സി എച്ച്‌.
വാക്കിന്റെ വജ്രസൂചികളാൽ എതിർവാദങ്ങളുടെ മസ്തകം തകർത്ത്‌ നിയമ സഭയിൽ കൊടി പറത്തുമ്പോൾ തന്നെ ‌ പ്രസംഗപ്പെരുമഴയുമായി വേദികളിൽ നിന്നു വേദികളിലേക്കുള്ള രാപ്രയാണങ്ങൾ. ഒപ്പം ചന്ദ്രികയുടെ താളുകളെ കിടയറ്റതാക്കുന്ന അക്ഷരപ്പയറ്റും. അതിനിടെ വീണുകിട്ടുന്ന ദുർലഭമായ ഇടവേളകൾക്കു മധുരം പകരുന്ന നാട്ടിലെ ഇടത്താവളങ്ങളിലൊന്നായ അണ്ടിക്കോട്ടെ പൂതപ്പള്ളി മമ്മദ് കോയയുടെ നാലുകാലോല ഷെഡ്ഡില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ സി.എച്ച് പറഞ്ഞു ‘റേഷന്‍ വാങ്ങാന്‍ പോകണം. ബാപ്പാക്ക് നല്ല സുഖമില്ല. അതുകൊണ്ട് ഞാന്‍ തന്നെ പോന്നു. ശനിയാഴ്ചയല്ലേ; ഇന്നു വാങ്ങിയില്ലെങ്കില്‍ ഈ ആഴ്ചത്തേത് ഒഴിഞ്ഞുപോകും’.മമ്മദ് കോയക്ക് ഒരു വല്ലായ്ക തോന്നി. ചായക്കടക്കുമുന്നില്‍ ചക്രമുരുട്ടിക്കളിക്കുകയായിരുന്ന കുട്ടിയെ അരികില്‍ വിളിച്ചു പറഞ്ഞു. ‘മോനേ, മൂപ്പരിപ്പോ പണ്ടത്തെ പോലെയല്ലല്ലോ. എം.എല്‍.എയൊക്കെയല്ലേ?. റേഷന്‍ഷാപ്പ് വരെ ഒന്നു കൂടെ ചെല്ല്. അരി തൂക്കി കഴിഞ്ഞാല്‍ സഞ്ചി നീ പിടിച്ചോ; കോയയെക്കൊണ്ട്‌‌ എടുപ്പിക്കേണ്ട”. റോഡുകടന്ന് വയല്‍വരമ്പിലൂടെ സി.എച്ചിനു പുറകെ കുറച്ചു ദൂരം നടന്നപ്പോള്‍ തന്നെ അദ്ദേഹം സഞ്ചി വാങ്ങി തിരിച്ചയച്ചുവെന്ന് അണ്ടിക്കോട്ടെ പ്രാദേശിക മുസ്്‌ലിംലീഗ് നേതാവ് കൂടിയായ എന്‍.ടി ബീരാന്‍ കോയ തന്റെ കുട്ടിക്കാലമോര്‍ക്കുന്നു. ഒരു കുടുംബത്തിന് ആഴ്ചയില്‍ കിട്ടുന്ന മൂന്ന് ലിറ്റര്‍ അരിക്കുവേണ്ടിയാണ്, നാടെങ്ങും കീര്‍ത്തിയുള്ള ഈ എം.എല്‍.എ മടിയൊട്ടും കൂടാതെ റേഷന്‍കട തേടിച്ചെല്ലുന്നത്.

അധികാരവും പദവികളും സമ്മതിദാനാവകാശം പോലും സമ്പന്നര്‍ക്കു മാത്രമായി പതിച്ചുകൊടുത്തിരുന്ന കാലത്ത്, രാഷ്ട്രീയത്തിന്റെ മുഖ്യധാരാ പ്രവേശം സാധാരണക്കാരനു അപ്രാപ്യമായിരുന്ന ഘട്ടത്തില്‍ ആ പൊതുനിയമങ്ങളെയെല്ലാം മുറിച്ചുകടന്ന് കുതിച്ചുയര്‍ന്ന് ഒരു ദരിദ്ര ബാലന്‍ കേരളത്തിന്റെ മുഖ്യഭരണാധികാരിയായി മാറിയ അത്ഭുതത്തിന്റെ അടിവേര് തേടിയാല്‍ കോഴിക്കോട്ടെ അത്തോളിയിലെത്തും. അതിരറ്റ ഇച്ഛാശക്തിയിലൂട്ടിയ പ്രതിഭ കൊണ്ട് പ്രതികൂല സാഹചര്യങ്ങളുടെ കൊടുമുടികള്‍ കീഴടക്കിയ ജേതാവ് പിറന്ന ഭൂമി.
ഒരിക്കല്‍, ഒരിക്കല്‍ മാത്രമെങ്കിലും ആ അഗ്നിപുഷ്പം വിടർന്ന അത്തോളിയുടെ ഉള്‍വഴികളിലൂടെ നടക്കണം. സി.എച്ച് ചുവടുവെച്ചു തുടങ്ങിയ ഗ്രാമത്തിന്റെ ഞരമ്പുകളിലൂടെ.

കാലം കണ്ണാടി നോക്കുന്ന കോരപ്പുഴയുടെ ഓരങ്ങളിലൂടെ.
ആഗ്ര കോട്ടയ്ക്കുള്ളിലെ ഇടനാഴിയില്‍ നില്ക്കുന്ന സഞ്ചാരിയുടെ കാതില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ പാദുക ശബ്ദം അടുത്തടുത്ത് വരുന്നതു പോലൊരു അനുഭൂതി, അത്തോളിയിലെ-അന്നശ്ശേരിയിലെ മണ്ണിൽ തൊടുമ്പോൾ ഉള്ളിലുണരുന്നു. ദരിദ്രനായി ജനിച്ച്, സാധാരണക്കാരനായി ജീവിച്ച്, അധികാരത്തിന്റെ ഉന്നതങ്ങളിൽ വിരാജിച്ച്‌ , ഒടുവിൽ അനന്തര തലമുറക്കായി ഒരു ചില്ലിക്കാശുപോലും നീക്കിയിരിപ്പില്ലാതെ വിടചൊല്ലിയ മറ്റൊരു ചക്രവർത്തിയുടെ കാൽപെരുമാറ്റം.
കണ്‍മറഞ്ഞു നാല് പതിറ്റാണ്ടായിട്ടും ഓര്‍മയുടെ മുറ്റത്ത് മാരിവില്ലഴകോടെ മന്ദഹസിച്ചു നില്‍ക്കുന്നു സി.എച്ച് മുഹമ്മദ് കോയാ സാഹിബ് എന്ന സ്നേഹസാമ്രാജ്യത്തിലെ സുൽത്താൻ.

പ്രസിദ്ധ മലയാള കവി യൂസുഫലി കേച്ചേരി സി.എച്ച് പൊയ്‌‌പോയ ദുഃഖത്തിലൊരുനാള്‍ ‘അത്തോളി മണ്ണ്’ല്‍ എഴുതുന്നുണ്ടിത്.
‘പുണ്യം ലഭിച്ചതാണിന്നെനിയ്ക്കത്തോളി മണ്ണിലൊന്നാമതായ് പാദങ്ങളൂന്നുവാന്‍ ധന്യമാണീ ദിനം; കാല്‍കളീ ഭൂമിയില്‍ വിന്യസ്തമാവതിന്‍ മുമ്പെന്‍ കരങ്ങളേ അഞ്ജലിയർപ്പിയ്ക്ക!- വിപ്ലവച്ചൂടാര്‍ന്നൊരംഗാര പുഷ്പം വിടര്‍ന്നതാണീ സ്ഥലം….. ചത്തകുതിരയ്ക്കുയിരേകുമത്ഭുത തത്വവിജ്ഞാനം വിളഞ്ഞതാണീ സ്ഥലം’
ആ പൊള്ളുന്ന യൗവ്വനത്തെ തൊട്ടരികിൽനിന്നു കണ്ട സ്വദേശിതലമുറക്കും വയസ്സേറുകയാണ്. ഓര്‍മകള്‍ പിടി വിട്ടോടുന്നു.

ഡ്രൈവറും അറ്റൻഡറുമായി രണ്ടുപതിറ്റാണ്ട് സി.എച്ചിനൊപ്പമുണ്ടായിരുന്ന മല്ലിശ്ശേരി ഇബ്രാഹിം,എന്‍.ടി ബീരാന്‍ കോയ, കാഞ്ഞിരോളി മുഹമ്മദ് കോയ, സി.എച്ചിന്റെ ഭാര്യാസഹോദരന്‍ മുന്‍ കെ.എം.സി.സി ഭാരവാഹി കമ്മോട്ടില്‍ അബ്ദുല്‍ അസീസ്, കമ്മോട്ടില്‍ അബൂബക്കര്… സി.എച്ചിനെ അനുയാത്ര ചെയ്ത ആ കാലമോര്‍ത്തു: മുപ്പത്തിനാലു വയസ്സിന്റെ നിറയൗവ്വനത്തിനുള്ളില്‍ ചന്ദ്രിക മുഖ്യപത്രാധിപർ, എം.എല്‍.എ, സ്പീക്കര്‍, പാര്‍ലമെന്റ് മെമ്പര്‍ പദവികളുടെ തൊപ്പിയണിഞ്ഞപ്പോഴും വെറുമൊരു അന്നശ്ശേരിക്കാരനായി,വേഷത്തില്‍പോലും ധാരാളിത്തമില്ലാതെ, ഏതോ ചിന്തയില്‍ മുഴുകി റോഡരികിലൂടെ അലസമായി നടന്നു പോകുന്ന സി.എച്ച്. ആരും കൊതിക്കുന്ന മുഖശ്രീ.

കണ്ണടയുവോളം കാത്തുവെച്ച പ്രസിദ്ധമായ ആ പുഞ്ചിരിയും. ഉടുതുണിയുടെ ഒരറ്റം കൈകൊണ്ട് കക്ഷത്തിറുക്കി, കാലന്‍കുട തോളില്‍ കൊളുത്തി, മറുകൈ പൊക്കി മത്സ്യപ്പൊതിയും പിടിച്ച് ആ പോകുന്നത് ഇന്ത്യൻ പാര്‍ലമെന്റ് മെമ്പര്‍. ‘കോയ എവിടന്നാ വരുന്നെ’ന്ന ചോദ്യത്തിന് ചിലപ്പോഴുത്തരം ‘ഡല്‍ഹീന്ന്’.
സ്പീക്കറുടെ ‘ചലിക്കുന്ന കൊട്ടാരത്തില്‍’ കൊടിവെച്ച് പറക്കുമ്പോഴും, ലോകരാഷ്ട്രങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും മനത്താംകണ്ടി വീട്ടിലെത്താന്‍ പദയാത്ര തന്നെ ശരണം. എലത്തൂരില്‍ ബസ്സിറങ്ങി, പുതിയോട്ടില്‍ കടവില്‍ തോണി കടന്ന്, അണ്ടിക്കോട് വഴി നാല് കിലോമീറ്റര്‍ നടത്തം. പാതിരാ പ്രസംഗങ്ങള്‍ കഴിഞ്ഞാവും മിക്കവാറും മടക്കം. തോണിക്കാരന്‍ റാന്തല്‍ തിരിതാഴ്ത്തി ഉറക്കമായിട്ടുണ്ടാകും. അര്‍ധ രാത്രിയിലെ ഈ ഏകാന്ത യാത്രയും സി.എച്ച് ഏറെ ആസ്വദിച്ചു കാണും. 1965ല്‍ കോഴിക്കോട് നടക്കാവിലേക്ക് താമസം മാറ്റുംവരെ ഈ പതിവിന് മുടക്കം വന്നില്ല. ഈ കാലത്തു തന്നെയാണ് ചാലിയാര്‍ തീരത്തെ സുഹൃത്ത് സി.എച്ചിന് ഒരു യാത്രാവാഹനം സമ്മാനമായി നല്‍കുന്നത്. ഒരു കടത്തുതോണി.

ദ്വീപ് പോലെ കിടന്ന സ്വദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കാന്‍ പുറക്കാട്ടിരിയില്‍ പാലം കൊണ്ടുവന്നു സി.എച്ച്. 1961ല്‍ സ്പീക്കറായിരിക്കെയാണ് തറക്കല്ലിടല്‍. തന്റെ പാര്‍ട്ടിക്ക് ആളും അര്‍ത്ഥവും കുറവായ കാലം. കരപ്രമാണിമാരില്‍ ചിലര്‍ക്ക് സി.എച്ചിനെ അത്ര പഥ്യമല്ല. അവര്‍ക്കൊത്ത തറവാട്ട് മഹിമയുടെ എടുപ്പുകളില്ലാത്തതുകൊണ്ട്. അടിത്തട്ടില്‍ നിന്നൊരാള്‍ ഉയര്‍ന്നു വരുന്നതിലുള്ള സഹിക്കായ്ക പലേടത്തും പ്രകടമായി. കുടിയോത്തും മരുന്നുവില്പനയുമായി നടക്കുന്ന ദരിദ്രനായ പയ്യംപുനത്തില്‍ ആലി മുസ്‌ല്യാരുടെ മകന്, ചെറിയാരന്‍കണ്ടിയിലെ കൂരയില്‍ പിറന്നവന്, അവന്റെ തരത്തിനൊത്ത നാവല്ലെന്ന് വരേണ്യരുടെ പുച്ഛം.സ്‌കൂളില്‍ പല സമ്പന്ന കുമാരന്മാരെക്കാളും ശ്രദ്ധനേടി മുഹമ്മദ് കോയ. പുസ്തകം വാങ്ങാന്‍ പണമില്ലെങ്കിലും പഠനത്തിലും പ്രസംഗത്തിലും ബഹുമിടുക്കനായി.

ഉമ്മയുടെയും ബാപ്പയുടെയും കുടുംബത്തിന്റെ മതപണ്ഡിത പാരമ്പര്യം സി.എച്ചിന്റെ അറിവുകള്‍ക്ക് അസ്തിവാരമായി. കൊങ്ങന്നൂര്‍ എലിമെന്ററി സ്‌കൂള്‍ 1932ല്‍ സ്ഥാപിതമായതിന്റെ പിറ്റേവര്‍ഷമാണ്‌ സി എച്ചിനെ ചേർത്തത്‌.പാച്ചര്‍ മാസ്റ്റര്‍ ആദ്യാക്ഷരം കുറിച്ച ഒന്നാം ക്ലാസില്‍ തന്നെ പഠനത്തില്‍ സമര്‍ത്ഥനായി. അടുത്തകൊല്ലം വേളൂര്‍ മാപ്പിള സ്‌കൂളില്‍ ചേര്‍ന്നു. ‘അത്തോളിയിലെ സര്‍ സയ്യിദ്’ എന്ന് സി.എച്ച് വിശേഷിപ്പിച്ച ഈസക്കുട്ടി മാസ്റ്റര്‍ പ്രവേശന രജിസ്റ്ററിൽ ചെറിയാരന്‍ കണ്ടി മുഹമ്മദ് കോയ എന്ന് ഇംഗ്ലീഷില്‍ എഴുതിയിടത്ത് വിധി നിശ്ചയിച്ച അശ്രദ്ധയാല്‍ വീട്ടുപേരില്‍ ‘കെ’യുടെ സ്ഥാനത്ത് ‘എച്ച്’ എന്നു ചേര്‍ത്തുപോയി. സി.കെ മുഹമ്മദ് കോയ ആകേണ്ടിയിരുന്നയാള്‍ ‘സി.എച്ച്’ എന്ന മുഴങ്ങുന്ന ശബ്ദമായി ഒരു ജനതയുടെ അഭിമാന മുദ്രാവാക്യമായി മാറുന്നതിവിടെ.

ആത്മവിദ്യാസംഘത്തിന്റെ പ്രചാരണവുമായി വന്ന വാഗ്ഭടാനന്ദ സ്വാമികള്‍ അണ്ടിക്കോട് അങ്ങാടിയില്‍ പ്രസംഗിക്കുന്നതുകേട്ട് ആവേശഭരിതനായ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് കോയ ‘എനിക്കും പ്രസംഗിക്കണ’മെന്ന് വിളിച്ചുപറഞ്ഞു. ഇതുകേട്ട് ആളുകള്‍ ചിരിച്ചു. എന്താണ് ആവശ്യമെന്നാരാഞ്ഞ വാഗ്ഭടാനന്ദന്‍ കുട്ടിയെ വേദിയില്‍ വിളിച്ചു വരുത്തി പ്രസംഗിപ്പിച്ചു.

ആ തല്‍ക്ഷണ പ്രസംഗത്തിലെ അറിവിന്റെ വ്യാപ്തിയും ആരോഹണാവരോഹണവും കണ്ട് ജനം കയ്യടിച്ചു. ഇവന്‍ ഭാവിയിലൊരു മഹാവാഗ്മിയായി മാറുമെന്ന് വാഗ്ഭടാനന്ദന്‍ ആശീർവദിച്ചു. ബാല്യത്തിലേയുള്ള അസൂയാര്‍ഹമായ ഈ പ്രകടനങ്ങള്‍ കുടിലുകളിലും കൊട്ടാരങ്ങളിലും സി.എച്ചിനെ ചര്‍ച്ചാ വിഷയമാക്കി കഴിഞ്ഞിരുന്നു. നാടിന്റെ സ്‌നേഹം സി.എച്ചിലേക്ക് ഒഴുകിത്തുടങ്ങി.

പാലം തറക്കല്ലിടാനെത്തുന്ന സ്പീക്കറെ സ്റ്റേറ്റ്‌കാര്‍ സഹിതം അക്കരെ കൊണ്ടുപോകാന്‍ ചങ്ങാടമൊരുക്കിയിരുന്നു. മോട്ടോർ വാഹനങ്ങള്‍ കടന്നുവരാത്ത ജന്മനാട്ടിലൂടെ ദേശീയപതാക വെച്ച ഔദ്യോഗിക കാറില്‍ സി.എച്ച് സഞ്ചരിക്കുന്നതും അസഹിഷ്ണുക്കൾ അതുകാണുന്നതും മനസ്സില്‍ കണക്കുകൂട്ടിയ ഇളം പ്രായക്കാര്‍ ആവേശത്തിലായി. അധികാര നാട്യങ്ങളെ എന്നും തിരസ്കരിച്ച സി.എച്ച് പക്ഷെ, അക്കരെ കാര്‍ നിര്‍ത്തി പുഴകടന്ന് ഒരാള്‍ക്കൂട്ടത്തിന്റെ അകമ്പടിയോടെ നടന്നുപോയി. എവിടെയായിരുന്നാലും ആശ്രയം അര്‍ഹിക്കുന്നവനിലേക്ക് അദ്ദേഹത്തിന്റെ കണ്ണെത്തും.

അണ്ടിക്കോട് വി.കെ റോഡിലുള്ള റാത്തീബ് പള്ളി (ഇപ്പോള്‍ മസ്ജിദു തഖ്‌വ)യില്‍ റമസാനില്‍ തറാവീഹിനു ശേഷം ഉറുദി പറയാന്‍ മുസ്്‌ല്യാരുകുട്ടികള്‍ വരും. പ്രബോധനത്തിനൊപ്പം പ്രസംഗ പരിശീലനവും ചെറിയൊരു പോക്കറ്റ് മണിയും ഇത്തരം ഉറുദികളുടെ ഘടകങ്ങളാണ്. വേണ്ടത്ര പ്രസംഗം വശമില്ലാത്ത ഒരുകുട്ടി ഉറുദി പറയാനെത്തി. പാര്‍ലമെന്റില്ലാത്ത സമയമായതിനാല്‍ സി.എച്ചും പള്ളിയിലുണ്ട്. അന്ന്‌ ‘ഉറുദി’ സി.എച്ച് പറഞ്ഞു. പിരിഞ്ഞുകിട്ടിയ തുക കുട്ടിക്കു കൈമാറുകയും ചെയ്തു. ഇതോടെ ഉറുദിക്ക്‌ സി എച്ച്‌ മതിയെന്നായി.എം പി യുടെ ഉറുദിക്ക്‌ ശ്രോതാക്കളേറി.സി എച്ചിനതൊരു പതിവുമായി. മന്ത്രിയാകുമ്പോഴും അല്ലാത്തപ്പോഴും ഏത് പാതിരാവില്‍ വന്നുകിടന്നാലും ആളുകള്‍ വിളിച്ചാല്‍ ഉടനെഴുന്നേല്‍ക്കും. പരിഹാരവും നല്‍കും.

1980ലെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടില്‍ ഉറങ്ങാന്‍ കിടന്നത് പുലര്‍ച്ചെ രണ്ടുമണിക്ക്. നാല് മണിക്കു കുടകില്‍ നിന്നൊരു സംഘം ആവലാതിയുമായെത്തി. അവിടെ മലയാളികളെ കുടിയിറക്കുകയാണ്‌. അറസ്റ്റ് ഭയന്ന് പുരുഷന്മാര്‍ ഒളിവിൽ. വീടുകള്‍ക്കു നേരെ ആക്രമണം നടക്കുന്നു. ആ നിമിഷം തന്നെ ഉണര്‍ന്നിരുന്ന്‌ സി.എച്ച് ആവശ്യമായത് ചെയ്തു.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്പീക്കറും ആഭ്യന്തര, വിദ്യാഭ്യാസ, ധനകാര്യമുൾപ്പെടെ സകല വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയും എം.എല്‍.എയും എം.പിയുമെല്ലാമായിരുന്നപ്പോഴും അടിച്ചമര്‍ത്തപ്പെടുന്നവനും അവഗണിക്കപ്പെടുന്നവനും നില്‍ക്കകള്ളിയുണ്ടാക്കുകയായിരുന്നു. സി എച്ച്‌ എന്നുമെപ്പോഴും പറഞ്ഞത്‌ “നിങ്ങളാരുടേയും അടിമകളാകരുത്‌; ആരുടേയും വിറകുവെട്ടികളും വെള്ളംകോരികളുമാകരുത്‌,സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത്‌ നേടണം” എന്നായിരുന്നു.തന്നെ തേടിവന്ന നിരാലംബരുടെ കൈകളൊന്നും മരണംവരേയും വെറുതെ മടക്കിയില്ല. ഒരു വിലാപവും കേള്‍ക്കാതെ പോയില്ല.’എന്റെ സമുദായം’ എന്ന് അഭിമാനത്തോടെ ഉറക്കെയുറക്കെ പറഞ്ഞു.

അവസാനമായി 1983 സെപ്തംബര്‍ 25ന് ജന്മനാട്ടില്‍ ഔദ്യോഗിക പരിപാടികള്‍ക്കെത്തി ഉമ്മയോടൊപ്പം ഏറെനേരമിരുന്നു. പിറ്റേന്ന് ഹൈദരാബാദിലേക്ക് പോയത് അഹമ്മദ് സാഹിബിന് പകരമായി വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാത്രമല്ല; പ്രധാന ലക്ഷ്യം മറ്റൊന്നായിരുന്നു. മുസ്്‌ലിംകള്‍ക്കെതിരെ അവിടെ നടക്കുന്ന കലാപത്തിന് അറുതി വരുത്താന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിനെ നേരില്‍കണ്ട് സംസാരിക്കാന്‍, കേരള ഉപമുഖ്യമന്ത്രിയുടെ, ഇന്ത്യന്‍ മുസല്‍മാന്‍മാരുടെ നേതാവിന്റെ യാത്ര. സെപ്തംബര്‍ 27ന് ആ കൂടിക്കാഴ്ച നടന്നു. “എന്റെ സമുദായം ഇവിടെ വേട്ടയാടപ്പെടുകയാണ്. ഭരണകൂടമുണരണം. അവര്‍ക്കു രക്ഷ നല്‍കണം’ സി എച്ച്‌ ആവശ്യപ്പെട്ടു.

കുടുംബനാഥന്‍മാര്‍ നഷ്ടപ്പെട്ട്,കുടിലുകള്‍ വെണ്ണീറായി, ഉപജീവനമാർഗ്ഗങ്ങൾ കൈവിട്ട്‌ എങ്ങോട്ട് പോകുമെന്നറിയാതെ പെരുവഴിയില്‍ വിങ്ങിപ്പൊട്ടി നിന്ന സാധുമനുഷ്യരെ മാറോടണച്ചു ചേര്‍ത്ത്, ഞാനുണ്ട് കൂടെ എന്നാശ്വസിപ്പിച്ചാണ് ആ രാത്രി ഹൃദയവേദനയോടെ ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന്‌ ഒരിക്കലുമുണരാത്ത നിത്യനിദ്രയിലേക്കാഴ്‌ന്നു പോയതും.

Continue Reading

Celebrity

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്.

Published

on

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. നടന്‍ മോഹന്‍ ജോസ് ഭാര്യാ സഹോദരനാണ്. അരുണ്‍, താര എന്നീ രണ്ടു മക്കള്‍.

സാമുവല്‍ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മെയ് 24ന്. തിരുവല്ലയിലായിരുന്നു കെ.ജി.ജോര്‍ജിന്റെ ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ്ഡി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ല്‍ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ‘സ്വപ്നാടനം’ നേടി.

മികച്ച തിരക്കഥയ്ക്ക് പമ്മന്‍, കെ.ജി. ജോര്‍ജ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് ജോര്‍ജിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. ഇവയില്‍ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജാണ്. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു.

200ല്‍ ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചെയര്‍മാനായും പ്രവര്‍ത്തിച്ചു

Continue Reading

Trending