X

ചിറകരിയാതിരുന്നെങ്കില്‍.. ചെമ്പല്ലിക്കുണ്ട് തുടിക്കും ദേശാടന പക്ഷികൂട്ടങ്ങളാല്‍

ഫൈസല്‍ മാടായി

കണ്ണൂര്‍: ജൈവ വൈവിധ്യ ഇടമാകും മാടായിപ്പാറയിലെത്തുന്ന ദേശാടന പക്ഷികള്‍ തമ്പടിക്കുന്നത് ഇവിടെയാണ്.. ഈ തണ്ണീര്‍തടത്തിന്റെ ശീതളിമയില്‍, ചെമ്പല്ലിക്കുണ്ടില്‍. ചെറുതാഴം പഞ്ചായത്തിലെ രാമപുരം പുഴ വയലപ്രയുടെ അതിര്‍ത്തിയിലൂടെ രണ്ട് കി.മീ. ദൂരം ഒഴുകി വയലപ്ര പരപ്പിന്റെ ഭാഗമായി തീരുന്നിടത്ത് ഒഴുകുന്നിടമാണ് ചെമ്പല്ലിക്കുണ്ട്. കുറച്ചു ദൂരം ഒഴുകി അറബിക്കടലില്‍ പതിക്കും ജലാശയം. ദേശാടനപക്ഷികളായ ഓറിയെന്റല്‍ വൈറ്റ് ഐബിഎസ്, ഗ്ലോഡിഐബിഎസ്, ഓപ്പണ്‍ബില്‍ഡ് സ്റ്റോര്‍ക്ക്, ഗ്രേ സ്റ്റോര്‍ക്ക്, ലാര്‍ജ് എഗ്രെറ്റ്, മീന്‍പരുന്ത് തുടങ്ങി നൂറിലേറെ ഇനം പക്ഷികള്‍ എത്താറുണ്ട് ഇവിടെ ചെമ്പല്ലിക്കുണ്ടിന്റെ തണ്ണീര്‍തട തെളിമയിലേക്ക്.

കേരളത്തില്‍ രണ്ട് സ്ഥലങ്ങളില്‍ മാത്രം കാണപ്പെടുന്ന പക്ഷി പവിഴക്കാലിയെ ചെമ്പല്ലികുണ്ട് പ്രദേശത്താണ് ആദ്യമായി കണ്ടെത്തിയത്. ആയിരക്കണക്കിന് കുളകൊക്കുകളുടെയും നീര്‍ക്കാക്കളുടെയും ചേരക്കോഴികളുടെയും പ്രജനനകേന്ദ്രം കൂടിയാണ് ഈ തണ്ണീര്‍തടം. പയ്യന്നൂര്‍- കണ്ണൂര്‍ വഴി തീവണ്ടിയാത്രയില്‍ അനുഭവിച്ചറിയാം ചെമ്പല്ലിക്കുണ്ടിന്റെ മനോഹാരിത.

കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പുറത്ത് നിന്നും സന്ദര്‍ശകര്‍ എത്തുന്നിടമാണ് ഈ പക്ഷി സങ്കേതം. എന്നാല്‍ പക്ഷി സങ്കേതമെന്ന സുരക്ഷിതത്വത്തിന് മേലും ഭീഷണി നിലനില്‍ക്കുകയാണ്. ടൂറിസ സാധ്യതയൊരുക്കുമെന്ന പ്രഖ്യാപനം പാഴ്വാക്കാകുകയാണ്. ചിറകൊടിഞ്ഞ് കിടക്കുകയാണ് സംരക്ഷണമില്ലാതെ ഈ തണ്ണീര്‍ത്തടം. ജൈവ വൈവിധ്യ കലവറയാം പക്ഷി സങ്കേതത്തില്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുകയാണ്. രാത്രികാലങ്ങളില്‍ ഇവിടെ മാലിന്യം തള്ളാനെത്തുന്നവരുമേറെ. ചാക്കുകളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്ന ഇടമായിരിക്കുന്നു ചെമ്പല്ലിക്കുണ്ടിന്റെ സൗന്ദര്യത്തിനും ഭീഷണിയായി.

നാനാദിക്കുകളില്‍ നിന്ന് വിരുന്നെത്തുന്ന ദേശാടന പക്ഷികള്‍ കടുത്ത ഭീഷണി നേരിടുകയാണിവിടെ. ദേശാടന പക്ഷികളുടെ മുഖ്യ ആവാസ ഇടമായ ചെമ്പല്ലിക്കുണ്ടില്‍ ഇനി അധികകാലം ഉണ്ടാകില്ല, വിദേശിയും തദ്ദേശിയരുമായ ഇനങ്ങള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ തഴച്ച് വളരും പ്രദേശം കൂടിയാണിത്. കണ്ടല്‍ സംരക്ഷകനായ കല്ലേന്‍ പൊക്കുടന്റെ പേരില്‍ അറിയപ്പെടുന്ന കണ്ടല്‍ സ്‌കൂള്‍ തൊട്ടടുത്ത് തന്നെയാണ്.

തണ്ണീര്‍ത്തട നാശത്തിന് ആക്കം കൂട്ടി കെ-റെയിലിനും കുറ്റിയിട്ടു

ഏക്കറോളം പരന്നു കിടക്കുന്ന തണ്ണീര്‍തട ദേശത്ത് നശീകരണത്തിന്റെ കെ-റെയില്‍ സില്‍വര്‍ ലൈനിനും കുറ്റിയിട്ടതോടെ സര്‍ക്കാര്‍ ചിലവില്‍ തന്നെ മരണമണി മുഴങ്ങികഴിഞ്ഞു. ഓരോ സീസണിലും കൂട്ടത്തോടെയെത്തുന്ന പതിനായിരക്കണക്കിന് പേരറിയുന്നതും അല്ലാത്തതുമായ വിവിധയിനം പക്ഷികളുടെ വരവില്ലാതാക്കുന്നതാണ് ഭരണകൂട നടപടി.

ഇവ പറന്നെത്തും ഇടം കൂടി നിഷേധിക്കപ്പെടും ഈ ചതുപ്പിലൂടെ കെ-റെയില്‍ കടന്നു പോകുമ്പോള്‍.
ചതുപ്പിനെ കീറിമുറിച്ചാണ് ഇന്ത്യന്‍ റെയില്‍വെ പാളം. വയലപ്ര പാര്‍ക്ക് മുതല്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം വരെ 12 ഏക്കറിലധികം ചതുപ്പാണ് കെ-റെയിലിന് വേണ്ടി നികത്താന്‍ പോകുന്നത്. തീവണ്ടി പോകുമ്പോഴുണ്ടാകുന്ന ശബ്ദവും പക്ഷികളുടെ സൈ്വര വിഹാരത്തിന് തടസമാകുന്നുണ്ട്. പക്ഷികളുടെ വൈവിധ്യം തന്നെയാണ് ചെമ്പല്ലിക്കുണ്ടിന്റെ പ്രത്യേകത. കേരളത്തിലെങ്ങും കാണാത്ത രാജഹംസം ഉള്‍പ്പെടെ പക്ഷികള്‍ ഇവിടെയെത്തിയിട്ടുണ്ട്. ഹോളണ്ടിന്റെ ദേശീയ പക്ഷിയായ പട്ടവാലന്‍ ഗോഡിറ്റ്, വിവിധയിനം കടല്‍ക്കാക്കകള്‍, പെരിഗ്രിന്‍ ഫാല്‍ക്കണ്‍, വെസ്റ്റേണ്‍ മാര്‍ഷ് ഹരിയര്‍ എന്നിവയും ചെമ്പല്ലിക്കുണ്ടിന്റെ അതിഥികളാണ്.

പാരിസ്ഥിതിക നാശം; പക്ഷികളുടെ വരവ് കുറയും

ആഗോള താപനത്തിനൊപ്പം പുഴകളില്‍ ഉപ്പിന്റെ അംശം കൂടിയതിനാല്‍ ദേശാടന പക്ഷികള്‍ കേരളം വിടുന്നതിനിടെയാണ് പരിസ്ഥിതി നശീകരണ വെല്ലുവിളി. പ്ലാസ്റ്റിക് മാലിന്യവും ഉപേക്ഷിക്കപ്പെട്ട മത്സ്യ വലകള്‍ വ്യാപകമാകുന്നതും ഭീഷണിയായിട്ടുണ്ട്. ഭക്ഷണമാണെന്ന് കരുതി പ്ലാസ്റ്റിക് മാലിന്യം വിഴുങ്ങുന്നതിനാല്‍ ചത്തൊടുങ്ങുന്ന ദേശാടന പക്ഷികൂട്ടങ്ങളും എറെ. കണ്ണൂര്‍ സര്‍വകലാശാല ജന്തുശാസ്ത്ര പഠന വിഭാഗം കണ്ടെത്തിയ അന്തര്‍ദേശീയ ശാസ്ത്ര ജേര്‍ണലിലും ഇക്കാര്യം സൂചിപ്പിക്കുന്നു.

 

 

webdesk14: