Connect with us

Environment

കാപ്പാട് ബീച്ചിന് അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് അംഗീകാരം; ലോകത്തെ പരിസ്ഥിതിസൗഹൃദ ബീച്ച്

കോഴിക്കോട് കാപ്പാട് അടക്കം രാജ്യത്തെ എട്ട് ബീച്ചുകള്‍ക്കാണ് ബ്ലൂ ഫ്‌ലാഗ് അന്താരാഷ്ട്ര അംഗീകാരം. നൂറ് ശതമാനം വൃത്തിയും വെടിപ്പുമുള്ള തീരങ്ങള്‍ക്ക് നല്‍കിവരുന്ന അംഗീകരാമാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ്. ഇതോടെ ലോക ടൂറിസം ഭൂപടത്തില്‍ കാപ്പാട് ബീച്ചും ഇടംനേടും.

Published

on

ന്യൂഡല്‍ഹി: പരിസ്ഥിതിസൗഹൃദ ബീച്ചുകള്‍ക്ക് നല്‍കുന്ന രാജ്യാന്തര ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റിന് രാജ്യത്തെ എട്ട് തീരങ്ങളോടൊപ്പം കോഴിക്കോട് കാപ്പാട് തീരത്തെയും തിരഞ്ഞെടുത്തു. കോഴിക്കോട് കാപ്പാട് അടക്കം രാജ്യത്തെ എട്ട് ബീച്ചുകള്‍ക്കാണ് ബ്ലൂ ഫ്‌ലാഗ് അന്താരാഷ്ട്ര അംഗീകാരം. നൂറ് ശതമാനം വൃത്തിയും വെടിപ്പുമുള്ള തീരങ്ങള്‍ക്ക് നല്‍കിവരുന്ന അംഗീകരാമാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ്. ഇതോടെ ലോക ടൂറിസം ഭൂപടത്തില്‍ കാപ്പാട് ബീച്ചും ഇടംനേടും.

കോപ്പന്‍ഹേഗന്‍ ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എജ്യുക്കേഷന്‍ എന്ന സ്ഥാപനമാണ് ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. UNEP, UNWTO, FEE, IUCN പ്രതിനിധികള്‍ അടങ്ങിയ അന്താരാഷ്ട്ര ജൂറിയുടെതാണ് തീരുമാനം. കാപ്പാടിന് പുറമെ ശിവരാജ്പൂര്‍ (ദ്വാരക-ഗുജറാത്ത്) ഗൊഘ്‌ല (ദിയു), കാസര്‍ഗോഡ്-പടുബിദ്രി (കര്‍ണാടക), റുഷികൊണ്ട (ആന്ധ്രപ്രദേശ്) ഗോള്‍ഡന്‍ (പുരി-ഒഡീഷ), രാധാനഗര്‍ (ആന്‍ഡമാന്‍ ദ്വീപ് സമൂഹം) എന്നിവയാണ് ബ്ലൂ ഫ്‌ലാഗ് അംഗീകാരം ലഭിച്ച കടല്‍തീരങ്ങള്‍. രാജ്യത്തെ എട്ടു ബിച്ചുകളെ തെരഞ്ഞെടുത്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദന ട്വീറ്റ് നല്‍കി.

https://twitter.com/NITIAayog/status/1315537350441664514

33 മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയതിനുശേഷമാണ് കാപ്പാട് ബീച്ചിനെ തിരഞ്ഞെടുത്തത്. മാലിന്യമുക്ത തീരം, സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം എന്നിവയാണ് മാനദണ്ഡങ്ങളില്‍ പ്രധാനം. കാപ്പാട് തീരം എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതുമാക്കി മാറ്റാന്‍ 30 വനിതകളാണ് ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തീരത്തെ ചപ്പുചവറുകളെല്ലാം ദിവസവും ഇവര്‍ നീക്കം ചെയ്യുന്നുണ്ട്. ഇത് കര്‍ശനമായി നടപ്പാക്കാന്‍ ഡല്‍ഹി ആസ്ഥാനമായുള്ള എ. ടു സെഡ് കമ്പനിയുടെ ജീവനക്കാരും കാപ്പാട് ബീച്ചില്‍ സ്ഥിരമായുണ്ട്. അംഗീകാരം സംബന്ധിച്ച ബ്ലൂ ഫ്‌ലാഗ് അഭിനന്ദനക്കത്ത് ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചതായി പ്രസിഡന്റ് അശോകന്‍ കോട്ട് പറഞ്ഞു.

കാപ്പാട് ബീച്ച് നവീകരണത്തിനായി എട്ട് കോടി രൂപയാണ് ചെലവിട്ടത്. കാപ്പാട് വാസ്‌കോഡി ഗാമാസ്തൂപത്തിന് സമീപത്തുനിന്ന് തുടങ്ങി വടക്കോട്ട് 500 മീറ്റര്‍ നീളത്തിലാണ് വിവിധ പ്രവൃത്തികള്‍ നടത്തിയത്. മികച്ച നിലവാരമുള്ള ടോയ്ലെറ്റുകള്‍, നടപ്പാതകള്‍, ജോഗിങ് പാത്ത്, സോളാര്‍ വിളക്കുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവ ഇവിടെ സ്ഥാപിച്ചുകഴിഞ്ഞു. ഇവിടെ 200 മീറ്റര്‍ നീളത്തില്‍ കടലില്‍ കുളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലില്‍ കുളി കഴിഞ്ഞെത്തുന്നവര്‍ക്ക് ശുദ്ധവെള്ളത്തില്‍ കുളിക്കാനും വസ്ത്രം മാറാനും സൗകര്യമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ ടോയ്ലറ്റ് സൗകര്യമുണ്ട്. തീരത്തെ കടല്‍വെള്ളം വിവിധ ഘട്ടങ്ങളില്‍ പരിശോധിക്കാനും സംവിധാനമുണ്ട്. ഓരോ ദിവസത്തെയും തിരമാലകളുടെയും കാറ്റിന്റെയും ശക്തി, അപായ സാധ്യതകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് (സൈക്കോ) എന്ന സ്ഥാപനമാണ് ബ്‌ളൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.

രണ്ടു വര്‍ഷം കൊണ്ട് ഈ നേട്ടം സ്വന്തമാക്കുന്ന ഏഷ്യ-പസഫിക് മേഖലയിലെ ആദ്യ രാഷ്ട്രമാണ് ഇന്ത്യ. പുരസ്‌കാര നേട്ടത്തോടെ ബ്ലൂ ഫ്‌ലാഗ് അംഗീകാരമുള്ള 50 രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യ ഇടം പിടിച്ചു.

 

Environment

മൂന്നാറിൽ അതിശൈത്യം; സീസണിൽ ആദ്യമായി താപനില പൂജ്യം ഡിഗ്രിയിൽ

ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലാണു പൂജ്യം ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.

Published

on

സ‍ഞ്ചാരികൾ കാത്തിരുന്ന അതിശൈത്യം മൂന്നാറിൽ തിരിച്ചെത്തി. ഇന്നലെ പുലർച്ചെയാണു താപനില പൂജ്യത്തിലെത്തിയത്. ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലാണു പൂജ്യം ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.

മൂന്നാർ ടൗൺ, നല്ലതണ്ണി, നടയാർ എന്നിവിടങ്ങളിൽ 4 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ പുലർച്ചെ രേഖപ്പെടുത്തിയത്. ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളിൽ 2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

താപനില പൂജ്യത്തിലെത്തിയതിനെ തുടർന്നു ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലെ പുൽമേടുകളിൽ ഇന്നലെ രാവിലെ വെള്ളം തണുത്തുറഞ്ഞ നിലയിലായിരുന്നു.

മൂന്നാറിൽ സാധാരണ ഒക്ടോബറിൽ ആരംഭിക്കുന്ന ശൈത്യകാലം ഇത്തവണ ഏറെ വൈകി ജനുവരി അവസാനമാണു തീവ്രമായിരിക്കുന്നത്. വരുംദിവസങ്ങളിൽ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുമെന്നാണു പ്രതീക്ഷ.

Continue Reading

business

മുട്ടില്‍ മരം മുറി കേസ്: 8 കോടി പിഴ ഈടാക്കാന്‍ റവന്യൂ വകുപ്പ്; മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും നോട്ടീസ്

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക

Published

on

മുട്ടില്‍ മരം മുറി കേസില്‍ പിഴ ഈടാക്കാന്‍ നടപടികള്‍ തുടങ്ങി റവന്യൂ വകുപ്പ്. മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും വകുപ്പ് നോട്ടീസ് അയച്ചു. ഇവരില്‍ നിന്നു 8 കോടി രൂപ പിഴ ഈടാക്കാനുള്ള നടപടികളാണ് റവന്യൂ വകുപ്പ് ആരംഭിച്ചത്. 35 കേസുകളിലാണ് ഇത്രയും രൂപ പിഴയായി ഇടാക്കുക. പ്രതി റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ പിഴയൊടുക്കണം. ഇവരെ കേസില്‍ നിന്നു ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കേണ്ടി വരും.

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു. 27 കേസുകളിലെ വില നിര്‍ണയം അവസാന ഘട്ടത്തിലാണ്. ആന്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസ് അയക്കുമെന്നു റവന്യൂ വകുപ്പ് വ്യക്തമാക്കി.

ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം പട്ടയ ഭൂമിയില്‍ ഉടമകള്‍ നട്ടു വളര്‍ത്തിയ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ചു മാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ചുമാറ്റിയത്.

300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങളടക്കമാണ് മുറിച്ച് മാറ്റിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ഡിഎന്‍എ പരിശോധന ഫലവും അടുത്തിടെ പുറത്തു വന്നിരുന്നു.

Continue Reading

Environment

ഡൽഹിയിലും കശ്മീരിലും ഭൂചലനം

Published

on

ഉത്തരേന്ത്യയില്‍ ഭൂചലനം. കിഴക്കന്‍ ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുശേഷം ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനമുണ്ടായി.

ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമുണ്ടായ ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ ആഘാതത്തില്‍ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ ഇളകുന്നതിന്റെ വിഡിയോകള്‍ നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കഴിഞ്ഞ മാസവും ഡല്‍ഹിയില്‍ ഭൂചലനമുണ്ടായിരുന്നു.

Continue Reading

Trending