പണ്ഡിറ്റ് രവിശങ്കറിനൊപ്പം സാക്കിര്‍ ഹുസൈന്‍ കച്ചേരി വായിച്ചശേഷം രവിശങ്കര്‍ പറഞ്ഞു: ‘ഇന്നു നമ്മള്‍ കേട്ടത് നാളെയുടെ തബല വാദനമാണ്’. ഏതാണ്ട് അഞ്ചര പതിറ്റാണ്ടോളം ലോകം കേട്ടുനിന്ന ആ തബല വാദനം ഇന്നലയോടെ എന്നെന്നേക്കുമായി നിശ്ചലമായിരിക്കുകയാണ്. സംഗീതലോകത്തെ സക്കീര്‍ ഹുസൈന്റെ സംഭാവനയെന്തെന്നതിനുള്ള ഒറ്റവാചകത്തിലുള്ള ഉത്തരം ഇന്ത്യന്‍ സംഗീതത്തിന്റെ താളത്തിനൊപ്പം, കിഴക്കെന്നോ പടിഞ്ഞാറെന്നോ വ്യത്യാസമില്ലാതെ ലോകത്തെയാകമാനം തലയാട്ടിച്ചു എന്നതാണ്. ബയാനില്‍ (തബലയിലെ വലുത്) സാക്കിര്‍ ഹുസൈന്‍ വേഗവിരലുകളാല്‍ പ്രകടിപ്പിച്ചിരുന്ന മാസ്മരികത സംഗീതലോകത്തിന് എന്നും വിസമയമായിരുന്നു. അസാമാന്യ പ്രതിഭയുടെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട കുഞ്ഞു സക്കീര്‍ മൂന്നാം വയസ് മുതല്‍ സംഗീതത്തില്‍ അഭിരുചി പ്രകടമാക്കി. തബലയിലെ മാന്ത്രികനെന്നു കഴിഞ്ഞകാലം വിലയിരുത്തിയ പിതാവ് അല്ലാരഖായുടെ പാത പിന്തുടര്‍ന്ന സാക്കിര്‍ ഏഴാം വയസില്‍ സരോദ് വിദഗ്ധന്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം ഏതാനും സമയം അച്ഛന് പകരക്കാരനായിട്ടായിരുന്നു ആദ്യ വാദനം നടത്തിയത്. പന്ത്രണ്ടാം വയസില്‍ ബോംബെ പ്രസ് ക്ലബില്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു. ആ വര്‍ഷം തന്നെ പട്നയില്‍ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്‍പില്‍, മഹാനായ സിത്താര്‍ വാദകന്‍ ഉസ്താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാന്‍, ഷഹനായി ചക്രവര്‍ത്തി ബിസ്മില്ലാ ഖാന്‍ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു. മുംബൈ സെന്റ് സേവ്യേഴ്സ് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ സാക്കിര്‍ ഹുസൈന്‍ 1970 ല്‍ അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാം വയസില്‍ കച്ചേരി അവതരിപ്പിച്ചു.
തനത് സംഗീത വഴിയില്‍ നിന്ന് മാറി സഞ്ചരിച്ച് തന്‍തായൊരിടം സൃഷ്ടിക്കാന്‍ എന്നും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതുവഴി ആഗോള സംഗീത ഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. പണ്ഡിറ്റ് രവിശങ്കര്‍, ജോണ്‍ മക്ലാഫ്ലിന്‍, ജോര്‍ജ്ജ് ഹാരി സണ്‍ എന്നിവരുള്‍പ്പെടെയുള്ള പ്രഗല്‍ഭരോടൊപ്പം സക്കീര്‍ ഹുസൈന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെയായി ക്ലാസിക്കല്‍ സംഗീത രംഗ ത്തെ വലിയ പേരുകളിലൊന്നാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്റേത്. ഹിന്ദുസ്ഥാനി സംഗീതത്തെ മറ്റ് പല സംഗിത ശാഖകളുമായി ചേര്‍ത്ത് അദ്ദേഹം മനോഹര ഫ്യൂഷനുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. 1970 ല്‍ അദ്ദേഹം ഗിറ്റാറിസ്റ്റായ ജോണ്‍ മക്ലാഗ്ലിനോടൊപ്പം ചേര്‍ന്ന് ശക്തി എന്ന ഫ്യൂഷന്‍ ഗ്രൂപ്പ് സ്ഥാപിച്ചു. ഇന്ത്യന്‍ ക്ലാസിക്കല്‍, ജാസ് മുതലായവ സംയോജിപ്പിച്ച അവരുടെ കൂട്ടുകെട്ട് വലിയ ശ്രദ്ധ നേടി.
മലയാളത്തോടു പ്രത്യേക ഇഷ്ടമായിരുന്നു സാക്കിര്‍ ഹുസൈന്. ലക്ഷക്കണക്കിന് ആരാധകരെയും കേരളത്തില്‍ നിന്നു നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. മോഹന്‍ലാല്‍ ചിത്രം വാനപ്രസ്ഥത്തിനു വേണ്ടി ഈണമൊരുക്കിയത് സാക്കിര്‍ ഭായ് ആണ്. മലയാളത്തില്‍ ഒറ്റ ചിത്രത്തിനു വേണ്ടിയേ സംഗീതം പകര്‍ന്നുള്ളുവെങ്കിലും മലയാളികളുടെ ഹ്യദയത്തില്‍ ഇടം പിടിച്ചിട്ടുണ്ട് ആ സംഗീത മാന്ത്രികന്‍. അദ്ദേഹത്തിന്റെ വിയോഗം ലോകത്തിനു തന്നെ തീ രാനഷ്ടമാകുമ്പോള്‍ മലയാളികള്‍ക്കദ്ദേഹം കുറേക്കൂടി നോവിക്കുന്ന ഓര്‍മയാവുകയാണ്. ‘താളത്തെയും തബലയെയും ഗസലുകളെയും ഹിന്ദുസ്ഥാനി സംഗീതത്തെയും ഭ്രാന്തമായി സ്‌നേഹിക്കുന്ന കലാസ്വാദകരുടെ ഒരു വലിയകൂട്ടായ്മ അന്ന് കോഴിക്കോട് കടല്‍ത്തീരത്ത് ഒത്തുകൂടിയത് ഞാനോര്‍ക്കുന്നു’ എന്ന മലബാര്‍ മഹോത്സവത്തില്‍ പങ്കെടുത്തതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അയവിറക്കല്‍ മലയാളികള്‍ക്കൊന്നടങ്കമുള്ള അംഗീകാരമാണ്. തന്റെ ഗുരുവും വഴികാട്ടിയും സ്‌നേഹിതനും അവസാനവാക്കുമായിരുന്ന പിതാവിന്റെ മരണവും ഇതേ പരിപാടിയില്‍ വെച്ചാണ് താനറിഞ്ഞതെന്ന നൊമ്പരവും അദ്ദേഹം ഓര്‍ത്തെടുത്തിരുന്നു.
സംഗീതത്തിന്റെ നൊബേലായ ഗ്രാമി അവാര്‍ഡ്സില്‍ ഒരൊറ്റ രാത്രിയില്‍ മൂന്നു പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ സാക്കിര്‍ ഹുസൈന്റെ പ്രതിഭയെ അവാര്‍ഡുകൊണ്ടാ അംഗീകാരങ്ങള്‍ക്കൊണ്ടോ അളക്കാന്‍ കഴിയുന്നതല്ല. 1990 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സംഗീത പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ ആ അംഗീകാരം നേടുന്ന ഏറ്റവും ചെറിയ പ്രായക്കാരനായിരുന്നു അദ്ദേഹം. 1988 ല്‍ പത്മശ്രീയും 2002ല്‍ പത്മഭൂഷണും 2023 ല്‍ പത്മവിഭൂഷണും തേടിയെത്തുമ്പോള്‍ അവാര്‍ഡുകള്‍ അദ്ദേഹത്താല്‍ അംഗീകരിക്കപ്പെടുകയായിരുന്നു. തബലയില്‍ അദ്ദേഹം കൊട്ടിക്കയറിയ പരസ്യചിത്രംപോലും ഇന്ത്യയുടെ തെരുവോരങ്ങള്‍ ഏറ്റെടുത്തത് രാജ്യത്തിന്റെ ഹ്യദയത്തില്‍ അദ്ദേഹത്തിനുള്ള അംഗീകാരത്തിന്റെ അടയാളമായിരുന്നു. നന്ദി സാക്കിര്‍ ഹുസൈന്‍, തബലയെന്ന സംഗീതോപകരണത്തെ ഒരു ജനതയുടെ ആവേശമാക്കി മാറ്റിയതിന്. ഇതിഹാസ സംഗീതജ്ഞന് ചന്ദ്രികയുടെ ആദരാഞ്ജലികള്‍.