Connect with us

More

നിലച്ചു, തബലയുടെ വിസ്മയ താളം

Published

on

പണ്ഡിറ്റ് രവിശങ്കറിനൊപ്പം സാക്കിര്‍ ഹുസൈന്‍ കച്ചേരി വായിച്ചശേഷം രവിശങ്കര്‍ പറഞ്ഞു: ‘ഇന്നു നമ്മള്‍ കേട്ടത് നാളെയുടെ തബല വാദനമാണ്’. ഏതാണ്ട് അഞ്ചര പതിറ്റാണ്ടോളം ലോകം കേട്ടുനിന്ന ആ തബല വാദനം ഇന്നലയോടെ എന്നെന്നേക്കുമായി നിശ്ചലമായിരിക്കുകയാണ്. സംഗീതലോകത്തെ സക്കീര്‍ ഹുസൈന്റെ സംഭാവനയെന്തെന്നതിനുള്ള ഒറ്റവാചകത്തിലുള്ള ഉത്തരം ഇന്ത്യന്‍ സംഗീതത്തിന്റെ താളത്തിനൊപ്പം, കിഴക്കെന്നോ പടിഞ്ഞാറെന്നോ വ്യത്യാസമില്ലാതെ ലോകത്തെയാകമാനം തലയാട്ടിച്ചു എന്നതാണ്. ബയാനില്‍ (തബലയിലെ വലുത്) സാക്കിര്‍ ഹുസൈന്‍ വേഗവിരലുകളാല്‍ പ്രകടിപ്പിച്ചിരുന്ന മാസ്മരികത സംഗീതലോകത്തിന് എന്നും വിസമയമായിരുന്നു. അസാമാന്യ പ്രതിഭയുടെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട കുഞ്ഞു സക്കീര്‍ മൂന്നാം വയസ് മുതല്‍ സംഗീതത്തില്‍ അഭിരുചി പ്രകടമാക്കി. തബലയിലെ മാന്ത്രികനെന്നു കഴിഞ്ഞകാലം വിലയിരുത്തിയ പിതാവ് അല്ലാരഖായുടെ പാത പിന്തുടര്‍ന്ന സാക്കിര്‍ ഏഴാം വയസില്‍ സരോദ് വിദഗ്ധന്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം ഏതാനും സമയം അച്ഛന് പകരക്കാരനായിട്ടായിരുന്നു ആദ്യ വാദനം നടത്തിയത്. പന്ത്രണ്ടാം വയസില്‍ ബോംബെ പ്രസ് ക്ലബില്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു. ആ വര്‍ഷം തന്നെ പട്നയില്‍ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്‍പില്‍, മഹാനായ സിത്താര്‍ വാദകന്‍ ഉസ്താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാന്‍, ഷഹനായി ചക്രവര്‍ത്തി ബിസ്മില്ലാ ഖാന്‍ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു. മുംബൈ സെന്റ് സേവ്യേഴ്സ് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ സാക്കിര്‍ ഹുസൈന്‍ 1970 ല്‍ അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാം വയസില്‍ കച്ചേരി അവതരിപ്പിച്ചു.

തനത് സംഗീത വഴിയില്‍ നിന്ന് മാറി സഞ്ചരിച്ച് തന്‍തായൊരിടം സൃഷ്ടിക്കാന്‍ എന്നും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതുവഴി ആഗോള സംഗീത ഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. പണ്ഡിറ്റ് രവിശങ്കര്‍, ജോണ്‍ മക്ലാഫ്ലിന്‍, ജോര്‍ജ്ജ് ഹാരി സണ്‍ എന്നിവരുള്‍പ്പെടെയുള്ള പ്രഗല്‍ഭരോടൊപ്പം സക്കീര്‍ ഹുസൈന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെയായി ക്ലാസിക്കല്‍ സംഗീത രംഗ ത്തെ വലിയ പേരുകളിലൊന്നാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്റേത്. ഹിന്ദുസ്ഥാനി സംഗീതത്തെ മറ്റ് പല സംഗിത ശാഖകളുമായി ചേര്‍ത്ത് അദ്ദേഹം മനോഹര ഫ്യൂഷനുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. 1970 ല്‍ അദ്ദേഹം ഗിറ്റാറിസ്റ്റായ ജോണ്‍ മക്ലാഗ്ലിനോടൊപ്പം ചേര്‍ന്ന് ശക്തി എന്ന ഫ്യൂഷന്‍ ഗ്രൂപ്പ് സ്ഥാപിച്ചു. ഇന്ത്യന്‍ ക്ലാസിക്കല്‍, ജാസ് മുതലായവ സംയോജിപ്പിച്ച അവരുടെ കൂട്ടുകെട്ട് വലിയ ശ്രദ്ധ നേടി.

മലയാളത്തോടു പ്രത്യേക ഇഷ്ടമായിരുന്നു സാക്കിര്‍ ഹുസൈന്. ലക്ഷക്കണക്കിന് ആരാധകരെയും കേരളത്തില്‍ നിന്നു നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. മോഹന്‍ലാല്‍ ചിത്രം വാനപ്രസ്ഥത്തിനു വേണ്ടി ഈണമൊരുക്കിയത് സാക്കിര്‍ ഭായ് ആണ്. മലയാളത്തില്‍ ഒറ്റ ചിത്രത്തിനു വേണ്ടിയേ സംഗീതം പകര്‍ന്നുള്ളുവെങ്കിലും മലയാളികളുടെ ഹ്യദയത്തില്‍ ഇടം പിടിച്ചിട്ടുണ്ട് ആ സംഗീത മാന്ത്രികന്‍. അദ്ദേഹത്തിന്റെ വിയോഗം ലോകത്തിനു തന്നെ തീ രാനഷ്ടമാകുമ്പോള്‍ മലയാളികള്‍ക്കദ്ദേഹം കുറേക്കൂടി നോവിക്കുന്ന ഓര്‍മയാവുകയാണ്. ‘താളത്തെയും തബലയെയും ഗസലുകളെയും ഹിന്ദുസ്ഥാനി സംഗീതത്തെയും ഭ്രാന്തമായി സ്‌നേഹിക്കുന്ന കലാസ്വാദകരുടെ ഒരു വലിയകൂട്ടായ്മ അന്ന് കോഴിക്കോട് കടല്‍ത്തീരത്ത് ഒത്തുകൂടിയത് ഞാനോര്‍ക്കുന്നു’ എന്ന മലബാര്‍ മഹോത്സവത്തില്‍ പങ്കെടുത്തതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അയവിറക്കല്‍ മലയാളികള്‍ക്കൊന്നടങ്കമുള്ള അംഗീകാരമാണ്. തന്റെ ഗുരുവും വഴികാട്ടിയും സ്‌നേഹിതനും അവസാനവാക്കുമായിരുന്ന പിതാവിന്റെ മരണവും ഇതേ പരിപാടിയില്‍ വെച്ചാണ് താനറിഞ്ഞതെന്ന നൊമ്പരവും അദ്ദേഹം ഓര്‍ത്തെടുത്തിരുന്നു.

സംഗീതത്തിന്റെ നൊബേലായ ഗ്രാമി അവാര്‍ഡ്സില്‍ ഒരൊറ്റ രാത്രിയില്‍ മൂന്നു പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ സാക്കിര്‍ ഹുസൈന്റെ പ്രതിഭയെ അവാര്‍ഡുകൊണ്ടാ അംഗീകാരങ്ങള്‍ക്കൊണ്ടോ അളക്കാന്‍ കഴിയുന്നതല്ല. 1990 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സംഗീത പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ ആ അംഗീകാരം നേടുന്ന ഏറ്റവും ചെറിയ പ്രായക്കാരനായിരുന്നു അദ്ദേഹം. 1988 ല്‍ പത്മശ്രീയും 2002ല്‍ പത്മഭൂഷണും 2023 ല്‍ പത്മവിഭൂഷണും തേടിയെത്തുമ്പോള്‍ അവാര്‍ഡുകള്‍ അദ്ദേഹത്താല്‍ അംഗീകരിക്കപ്പെടുകയായിരുന്നു. തബലയില്‍ അദ്ദേഹം കൊട്ടിക്കയറിയ പരസ്യചിത്രംപോലും ഇന്ത്യയുടെ തെരുവോരങ്ങള്‍ ഏറ്റെടുത്തത് രാജ്യത്തിന്റെ ഹ്യദയത്തില്‍ അദ്ദേഹത്തിനുള്ള അംഗീകാരത്തിന്റെ അടയാളമായിരുന്നു. നന്ദി സാക്കിര്‍ ഹുസൈന്‍, തബലയെന്ന സംഗീതോപകരണത്തെ ഒരു ജനതയുടെ ആവേശമാക്കി മാറ്റിയതിന്. ഇതിഹാസ സംഗീതജ്ഞന് ചന്ദ്രികയുടെ ആദരാഞ്ജലികള്‍.

 

More

താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ

EDITORIAL

Published

on

വര്‍ഷം 2011 ഡല്‍ഹിയും കേന്ദ്രവും കോണ്‍ഗ്രസ് ഭരിക്കുന്ന കാലം. ബി.ജെ.പി ഐ.ടി സെല്ലിന് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയും സാമൂഹിക മാധ്യമങ്ങളും സ്വന്തമാവാത്ത അക്കാലത്ത് കോണ്‍ഗ്രസിനെ ഇറക്കാന്‍ എന്തുണ്ട് വഴി എന്ന ആലോചനയില്‍ നിന്നാണ് ആര്‍.എസ്.എസിന്റെ തിങ്ക്ടാങ്കായ ബുദ്ധിജീവികളുടെ കൂട്ടായ്മയായ വിവേകാനന്ദ ഫൗണ്ടേഷന്റെ ആശീര്‍വാദത്തോടെ ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍’ എന്ന സംഘടന ഒരു പ്രക്ഷോഭവുമായി എത്തുന്നത്. ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയുടെ മുഖമായി വിവേകാനന്ദ ഫൗണ്ടേഷന്‍ മുന്നില്‍ നിര്‍ത്തിയ ആളുടെ പേര് അരവിന്ദ് കേജരിവാള്‍ എന്നായി രുന്നു. വിവേകാനന്ദ ഫൗണ്ടേഷന് അന്ന് നേത്യത്വം നല്‍കിയ വ്യക്തിയും ഇന്ന് രാജ്യത്തിന് സുപരി ഡോവല്‍, പദവി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. യു.പി.എ സര്‍ക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ ആര്‍.എസ്.എസിന്റെ ആയുധമായി മുന്നില്‍ നിര്‍ത്തിയ ചാവേറായിരുന്നു അരവിന്ദ് കേജ്രിവാള്‍. രാജ്യത്തെ മുഖ്യ മതേതര പാര്‍ട്ടിയുടെ ഭരണത്തില്‍ ജനോപകാരപ്രദമായ ഒരുപാട് പദ്ധതികള്‍ പച്ചപിടിച്ചു തുടങ്ങിയതോടെ ഇനി ഭരണം സ്വപ്നം കാണാനാവില്ലെന്ന് കരുതിയേടത്ത് നിന്നും ആരോപണങ്ങള്‍ ഒന്നിന് പിന്നാലെ മറ്റൊന്നായി ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷനിലൂടെ പുറത്തേക്ക് വന്നു.

ലോക്പാല്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാംലീല മൈതാനത്ത് അണ്ണാഹസാരെയ്ക്കൊപ്പം നടത്തിയ നാടകത്തിന്റെ അനന്തര ഫലമാണ് ഇന്ന് മോദിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ അജണ്ടകള്‍ക്കനുസരിച്ച് നടക്കുന്ന കേന്ദ്രഭരണം. അധിക അവകാശവാദങ്ങള്‍ കൊണ്ട് കോണ്‍ഗ്രസിനെ ആക്ഷേപിക്കലായിരുന്നു അക്കാലത്ത് കെജ്രിവാളിന്റേയും അദ്ദേഹം പില്‍ക്കാലത്ത് രൂപം നല്‍കിയ ആംആദ്മി പാര്‍ട്ടിയുടേയും മുഖ്യപണി. ആരോപണ കുന്തമുനകളെല്ലാം കോണ്‍ ഗ്രസിനെതിരെ ഒളിഞ്ഞും തെളിഞ്ഞും തിരിച്ചു വിടുന്നതില്‍ മിടുക്ക് കാണിച്ച കൗശലക്കാരനെ വെച്ച് ബി.ജെ.പി പതിയെ ഗ്രൗണ്ടില്‍ കാലുറപ്പിച്ചുവെന്ന് പറയാം. പിന്നീട് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചു. അഴിമതിക്കെതിരെ എന്ന വ്യാജേന കെട്ടിപ്പൊക്കിയ പാര്‍ട്ടി പ്രധാനമായും ലക്ഷ്യമിട്ടത് കോണ്‍ഗ്രസിനെ തന്നെ. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പേരിലും പ്രവൃത്തിയിലും സാധാരണക്കാര്‍ക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് നിലവില്‍ വന്നൊരു പാര്‍ട്ടി നേതാവായി ജന്‍ലോക് പാല്‍ ബില്ലിനായി ഡല്‍ഹിയില്‍ സമരത്തിനിറങ്ങയ അണ്ണാ ഹസാരെയുടെ ബുദ്ധികേന്ദ്രമായിരുന്ന അരവിന്ദ് കെജ്രിവാള്‍ ഇന്‍കം ടാക്സ് ജോയിന്റ് കമ്മിഷണര്‍ സ്ഥാനമുപേക്ഷിച്ചിറങ്ങിയ കെജ്രിവാളിന് കൂട്ടായി മനീഷ് സിസോദിയ ഉള്‍പ്പടെ പ്രഫഷണലുകളുടെ നീണ്ട നിര. 2012 നവംബര്‍ 25നു പാര്‍ട്ടി നിലവില്‍ വന്നു, ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വച്ചായിരുന്നു പാര്‍ട്ടി രൂപവത്കരണം. അഴിമതിക്കെതിരായ കുരിശുയുദ്ധമായിരുന്നു പാര്‍ട്ടിയുടെ മുഖമുദ്ര. വിലക്കയറ്റം, സ്ത്രീസുരക്ഷ, വികസനം അങ്ങിനെ ജനകിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി പ്രക്ഷോഭം കടുപ്പിച്ചു ഇവര്‍ ഒപ്പമുണ്ടാകുമെന്ന് ഡല്‍ഹി ജനതയും വിശ്വസിച്ചതോടെ ആം ആദ്മി പാര്‍ട്ടിയുടെ കരങ്ങളിലേക്ക് അധികാരവുമെത്തി.

തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന്റെ അസ്ഥിവാരമിളക്കിയായിരുന്നു ആപ്പിന്റെ പടയോട്ടം. ഡല്‍ഹിയില്‍ ഷില ദീക്ഷിതിനെ അധികാരത്തില്‍ നിന്നും താഴെ ഇറക്കി മുഖ്യമന്ത്രിക്കസേരയില്‍ കെജ്രിവാളെത്തി. ബി.ജെ.പിയുടെ ബി ടീമെന്ന ചീത്തപ്പേര് മാറ്റാനായി പിന്നീട് ഇടത് പാര്‍ട്ടികളുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെതിരെ മുന്നണിയുണ്ടാക്കാനായി ശ്രമം. അപ്പോഴും ബിജെപിയായിരുന്നില്ല ആംആദ്മി പാര്‍ട്ടിയുടെ ശത്രു. കൊണ്ടു നടന്നതും നീയേ ചാപ്പാ… എന്നു പറഞ്ഞ പോലെ ബി.ജെ.പി തങ്ങള്‍ക്ക് മുകളിലേക്ക് ആപിന്റെ കൊമ്പ് വളരാന്‍ തുടങ്ങിയതോടെ അത് വെട്ടാനായി ആപ് നേതാക്കള്‍ക്കെതിരെ ഒന്നിന് പിറകെ മറ്റൊന്നായി കേസുകള്‍ ചാര്‍ത്തി. കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നുവെന്ന് തിരിച്ചറിഞ്ഞ കെജ്രിവാളും സംഘവും ഒടുവില്‍ മതേതര ചേരിയായ ഇന്ത്യ സഖ്യത്തിനൊപ്പം വരാന്‍ നിര്‍ബന്ധിതനായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രതിരോധത്തിലായ ഇടങ്ങളിലെല്ലാം മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ അസദുദ്ദീന്‍ ഉവൈസി സ്ഥാനാര്‍ത്ഥികളെ ഇറക്കി മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ ബി.ജെ.പിയുടെ താലത്തില്‍ വെച്ചു കൊടുക്കുന്നത് പോലെ ഒളിഞ്ഞും തെളി ഞ്ഞും കോണ്‍ഗ്രസിനെ മാന്തുക എന്നത് കെജ്രിവാളിന് സുഖമുള്ള പരിപാടിയായിരുന്നു. മുമ്പ് കോണ്‍ഗ്രസിനെ താഴെ ഇറക്കാന്‍ മഹാരാഷ്ട്രയില്‍ നിന്നും ഇറക്കിയ അണ്ണാ ഹസാരെ ബിജെപിക്ക് ഓശാന പാടി പതിറ്റാണ്ടുകളുടെ മൗനത്തിന് ശേഷം ഇന്നലെ കെജ്രിവാള്‍ ഡല്‍ഹിയില്‍ പരാജയപ്പെട്ടതോടെ വീണ്ടും വാ തുറന്നത് കാലത്തിന്റെ കാവ്യനിതിയാണെന്ന് പറയാം. ആം ആദ്മി പാര്‍ട്ടിക്ക് സംഭവിച്ച സ്വാഭാവിക ചരമം എന്നതിനപ്പുറം ഡല്‍ഹിയിലെ കെജ്‌രിവാളിന്റെ പതനത്തിന് വലിയ കാര്യമൊന്നുമില്ല. മാധ്യമ പരിലാളനയും പണത്തിന്റെ ലഭ്യതയും കോര്‍പറേറ്റ് പിന്തുണയും ബി.ജെ.പിക്ക് വോട്ടുകള്‍ പണം വിതറി വാങ്ങാനാവുമെന്ന് പലവുരു തെളിയിച്ചതിനാല്‍ ഇതിനൊപ്പം വര്‍ഗീയത കൂടി മേമ്പൊടി ചേര്‍ത്താല്‍ സ്വന്തം ബി ടീമിനെ താഴെ ഇറക്കാന്‍ വലിയ പണിയൊന്നും വേണ്ടതില്ല. ആംആദ്മി പാര്‍ട്ടിക്കും കെജ്‌രിവാളിനും ഇനി കൊടിയ പരീക്ഷണ കാലമാണ്. പാര്‍ട്ടിയുടെ സ്വന്തം തട്ടകത്തില്‍ തന്നെ വീണതിനാല്‍ ദേശീയ പാര്‍ട്ടിയാവാനുള്ള ഓട്ടം തല്‍ക്കാലത്തേക്കെങ്കിലും അവസാനിപ്പിക്കേണ്ടി വരും. ഇനി പഞ്ചാബില്‍ ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ കെജ്രിവാളിനെ ഇറക്കി മുഖ്യമന്ത്രിയാക്കുമോ അതോ നേതാക്കളെല്ലാം തോറ്റ പാര്‍ട്ടിയിലെ അവശേഷിക്കുന്ന എം.എല്‍.എമാര്‍ മറുകണ്ടം ചാടുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഇത്തവണ ഡല്‍ഹിയില്‍ ആപിനോട് സഖ്യത്തിനായി കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാല്‍ ഒറ്റക്കാല്ലാതെ മത്സരത്തിനില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. അതായത് സ്വയം കുഴിച്ച കുഴിയില്‍ വീണതാണ് ആപ്.

 

Continue Reading

More

സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാര്‍ മത്സരിക്കണ്ട വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ് വ്യക്തികളെ വിലക്കി ട്രംപിന്റെ പുതിയ ഉത്തരവ്

Published

on

വാഷിങ്ടൺ: ട്രാൻസ് വ്യക്തികൾക്കെതിരായ നിലപാടുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും. വനിതകളുടേയും കുട്ടികളുടേയും കായിക ഇനങ്ങളിൽ നിന്ന് ട്രാൻസ് വ്യക്തികളെ വിലക്കുന്നതാണ് പുതിയ നീക്കം. ‘വനിതാ കായികയിനങ്ങളിൽ നിന്ന് പുരുഷന്മാരെ മാറ്റുക’ എന്ന തലക്കെട്ടിലുള്ള ഉത്തരവിൽ ട്രംപ് ഒപ്പ് വെച്ചു. ദേശിയ വനിതാ കായിക ദിനത്തിനോടനുബന്ധിച്ചാണ് ഉത്തരവ്.

‘വനിതാ കായികയിനങ്ങളിലെ യുദ്ധം അവസാനിച്ചിരിക്കുന്നു. വനിതാ അത്‌ലറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും പെൺകുട്ടികളെയും തല്ലാനും പരുക്കേൽപ്പിക്കാനും പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതല്‍ വനിതാ കായിക ഇനങ്ങൾ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും’- ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ട്രാൻസ് വ്യക്തികളെ പുരുഷന്മാർ എന്നാണ് തന്റെ സംസാരത്തിൽ ട്രംപ് വിശേഷിപ്പിച്ചത്.

വൈറ്റ് ഹൗസില്‍ നിരവധി കുട്ടികളും വനിതാ കായികതാരങ്ങളും നിറഞ്ഞ സദസിനു നടുവിലിരുന്നാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവച്ചത്. യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍, റിപ്പബ്ലിക്കന്‍ നേതാവ് മാര്‍ജോരി ഗ്രീന്‍ എന്നിവരും സന്നിഹിതരായിരുന്നു. ഉത്തരവ് പാലിക്കുന്നത് ഉറപ്പ് വരുത്താൻ വിദ്യാഭ്യസ വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയും ഏർപ്പെടുത്തും.

അധികാരത്തിൽ കയറിയ ഉടൻതന്നെ ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ നീക്കം. 2028 ഒളിമ്പിക്സിൽ ഇത് നടപ്പിൽ വരുത്താൻ ഒളിമ്പിക് കമ്മിറ്റിയിൽ സ്വാധീനം ചെലുത്തുമെന്നും ട്രംപ് വ്യക്തമാക്കി.

Continue Reading

india

ഇന്ത്യക്കാരെ നാടുകടത്തിയ യുഎസ് നടപടിയെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രി

Published

on

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നത് ആദ്യ സംഭവമൊന്നുമല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. 2009 മുതല്‍ അമേരിക്ക അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നുണ്ട്. 2012 മുതല്‍ യുഎസ് നാടുകടത്തുന്നവരെ വിലങ്ങണിയിക്കാറുണ്ട്. സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് ഇട്ടിരുന്നില്ലെന്നും വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു. രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.

നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചെടുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇത് പൊതുവായി അംഗീകരിക്കപ്പെട്ട തത്വമാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. നിയമവിരുദ്ധ കുടിയേറ്റം പാടില്ലാത്തതാണ്. നമ്മുടെ രാജ്യം നിയമവിരുദ്ധ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നില്ല. തിരിച്ച് അയക്കുന്നവരോട് ഒരു തരത്തിലും മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. തിരിച്ചയക്കുന്നവരോട് മേശമായി പെരുമാറാതെ, നിയമങ്ങള്‍ പാലിച്ചാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രി വ്യക്തമാക്കി.

അമേരിക്കയുടെ നാടുകടത്തല്‍ സംഘടിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) അതോറിറ്റിയാണ്. 2012 മുതല്‍ പ്രാബല്യത്തില്‍ വന്ന ഐസിഇ ഉപയോഗിക്കുന്ന വിമാനങ്ങള്‍ വഴിയുള്ള നാടുകടത്തലിന്, മാര്‍ഗനിര്‍ദേശങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഒരു തരത്തിലും നിയന്ത്രിക്കുന്നില്ലെന്ന് ഐസിഇ അറിയിച്ചിട്ടുണ്ട് എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. അമേരിക്ക കയറ്റിവിട്ട കുടിയേറ്റക്കാരുടെ കണക്കുകളും വിദേശകാര്യമന്ത്രി പുറത്തു വിട്ടു.

നൂറുകണക്കിന് അനധികൃത താമസക്കാരായ ഇന്ത്യക്കാരെയാണ് ഓരോ വര്‍ഷവും അമേരിക്ക നാടുകടത്തുന്നത്. 2009 മുതല്‍ നാടു കടത്തിയവരുടെ എണ്ണവും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. 2019 ലാണ് ഏറ്റവും കൂടുതല്‍ പേരെ നാടു കടത്തിയത്. 2042 പേരെയാണ് ആ വര്‍ഷം നാടു കടത്തിയതെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍ വ്യക്തമാക്കി. 2009 മുതലുള്ള കണക്കുകള്‍ ഇപ്രകാരമാണ്. 2009: 734, 2010: 799, 2011: 597, 2012: 530, 2013: 550, 2014: 591, 2015: 708, 2016: 1,303, 2017: 1,024, 2018: 1,180, 2019: 2,042, 2020: 1,889, 2021: 805, 2022: 862, 2023: 670, 2024: 1,368, 2025: 104 എന്നിങ്ങനെയാണ് നാടുകടത്തപ്പെട്ട ഇന്ത്യാക്കാരെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി അറിയിച്ചു.

Continue Reading

Trending