Connect with us

More

ചാന്ദ്രയാന്‍ 2; ത്രിവര്‍ണ പതാക അമ്പിളിമുറ്റത്ത് പാറിപ്പറക്കുന്നത് കാണാന്‍ കാത്തിരിക്കാം സെപ്തംബര്‍ 7 വരെ

Published

on

ന്യൂഡല്‍ഹി: സ്വപ്‌ന പദ്ധതിയായ രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന് വിജയത്തുടക്കമായെങ്കിലും നെഞ്ചിടിപ്പേറുക പേടകം ചാന്ദ്രോപരിതലത്തില്‍ എത്തുന്ന അവസാന ഘട്ടത്തിലാണ്. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഏറ്റവും സങ്കീര്‍ണത നിറഞ്ഞ ഘട്ടവും ഇതുവരെ മനുഷ്യനിര്‍മ്മിത സാങ്കേതിക സംവിധാനങ്ങള്‍ക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ലാന്റിങ് ആണെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയപ്രകാരം കാര്യങ്ങള്‍ നീങ്ങിയാല്‍ സെപ്തംബര്‍ ഏഴിനായിരിക്കും ചാന്ദ്രയാന്‍ രണ്ടിന്റെ ലാന്റിങ്.

ഭൂമിയില്‍നിന്ന് കുതിച്ചുയര്‍ന്ന് 28ാം ദിവസം ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ എത്തുന്ന ചാന്ദ്രയാന്‍ രണ്ട് 47ാമത്തെ ദിവസമാണ് ചന്ദ്രോപരിതലത്തിലിറങ്ങുക.
കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും ദൈര്‍ഘ്യംവരുന്ന ഭ്രമണപഥത്തിലാണ് പേടകം ഈ ദിവസങ്ങളില്‍ ചന്ദ്രനെ വലംവെക്കുക. ഭ്രമണ പഥത്തില്‍ വെച്ച് ഓര്‍ബിറ്ററുമായി വേര്‍പെട്ട ശേഷമായിരിക്കും ലാന്‍ഡറും റോവറും മാത്രം ചന്ദ്രനിലെത്തുക. 15 മിനുട്ടാണ് ലാന്റിങിന് വേണ്ടി വരുന്ന സമയം. സാവകാശമായിരിക്കും(സോഫ്റ്റ്‌ലാന്റിങ്) ലാന്‍ഡര്‍ ചന്ദ്രന്റെ നിലംതൊടുക. പിന്നെയും നാലു മണിക്കൂര്‍ കാത്തിരിക്കണം പ്രഗ്യാന്‍ എന്ന് വിളിപ്പേരുള്ള റോവര്‍ പുറത്തിറങ്ങാന്‍. ഈ നിമിഷം വരേയും ശാസ്ത്രലോകത്തിന്റെ നെഞ്ചിടിപ്പ് തുടര്‍ന്നുകൊണ്ടേയിരിക്കും.
ലാന്‍ഡറില്‍ സ്ഥാപിച്ചിട്ടുള്ള ത്രിവര്‍ണ പതാക അമ്പിളിമുറ്റത്ത് പാറിപ്പറക്കുന്ന അഭിമാന നിമിഷത്തിന് 48 ദിവസത്തെ കാത്തിരിപ്പാണ് വേണ്ടത്. ഒരുദിവസം പിന്നിട്ടു കഴിഞ്ഞു. ഇനി 47 ദിവസം. കാത്തിരിക്കാം. സെപ്തംബര്‍ 7,

ചാന്ദ്രരഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ സ്വപ്‌ന യാത്രക്ക് ഒരിക്കല്‍കൂടി വിജയത്തുടക്കമായാണ് വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് 3 എം. 1ല്‍നിന്ന് വേര്‍പ്പെട്ട് ചാന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ഇന്നലെ ഉച്ചക്ക് 2.43നാണ് ചാന്ദ്രയാന്‍ രണ്ട് സ്വപ്‌നക്കുതിപ്പ് തുടങ്ങിയത്. 16 മിനുട്ട് പിന്നിട്ടതോടെ സങ്കീര്‍ണമായ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയിച്ചതിന്റെ സന്തോഷം ശാസ്ത്രലോകത്ത് കരഘോഷമായി മുഴങ്ങി. നൂറു കോടി ജനതയുടെ അഭിമാനമാണ് പേടകം ആകാശം തൊട്ടത്.
സാങ്കേതിക തകരാറിനെതുടര്‍ന്ന് കഴിഞ്ഞയാഴ്ച മാറ്റിവെച്ച ദൗത്യത്തിനാണ് ഇന്നലെ തുടക്കം കുറിച്ചത്. ആദ്യ ദൗത്യം മാറ്റിവെച്ച് 24 മണിക്കൂറിനകം തന്നെ സാങ്കേതിക തകരാറുകള്‍ പരിഹരച്ചിരുന്നതായു എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് വീണ്ടും വിക്ഷേപണത്തിന് തയ്യാറെടുത്തതെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.
സ്‌പേസ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്ന് 16 മിനുട്ടും 33 സെക്കന്റും പിന്നിട്ടതോടെയാണ് പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിയത്. 18 മിനുട്ടും 30 സെക്കന്റും പിന്നിട്ടതോടെ ഭൂമിയിലെ കണ്‍ട്രോള്‍ സ്‌റ്റേഷനില്‍ ആദ്യ സിഗ്നല്‍ ലഭിച്ചു. ഇതോടെയാണ് സ്വപ്‌നസഞ്ചാരത്തിന്റെ തുടക്കം വിജയിച്ചെന്ന് ഉറപ്പിച്ചത്. നേരത്തെ നിശ്ചയിച്ചതിലും 6000 കിലോമീറ്റര്‍ അകലെയുള്ള ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് നേരിട്ട് ചാന്ദ്രയാന്‍ രണ്ടിനെ എത്തിക്കാന്‍ കഴിഞ്ഞതും ഐ.എസ്.ആര്‍.ഒക്ക് നേട്ടമായി. ചാന്ദ്രോപരിതലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനുള്ള ആയുസ്സും ഇന്ധനവും ഇതുവഴി പേടകത്തിന് ലഭിക്കും.

23 ദിവസം ഭൂമിയെ വലംവെച്ച ശേഷമായിരിക്കും ചാന്ദ്രയാന്‍ രണ്ടിന്റെ അടുത്ത സ്വപ്‌ന സഞ്ചാരം തുടങ്ങുക. ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിച്ച് കടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുന്നത് ഈ ഘട്ടത്തിലാണ്. 47 ദിവസം പിന്നിടുമ്പോള്‍ ചാന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തിലിറങ്ങും. തമോഗര്‍ത്തങ്ങള്‍ക്കിടയിലെ സമതല പ്രദേശത്തായിരിക്കും ലാന്റിങ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ പേടകമെന്ന ഖ്യാതിയാണ് ചാന്ദ്രയാന്‍ രണ്ടിനെ കാത്തിരിക്കുന്നത്. ലാന്‍ഡറിന്റെ സഹായത്തോടെ സോഫ്റ്റ്‌ലാന്റിങ് ആണ് നിശ്ചയിച്ചിട്ടുള്ളത്. 15 മിനുട്ട് സമയമാണ് ലാന്റിങിന് വേണ്ടി വരിക. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണമായ ഘട്ടവും ഇതാണ്. ചാന്ദ്രോപരിതലത്തില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ പേടകത്തിനുള്ളില്‍നിന്ന് റോവര്‍ പുറത്തുവരും. പതിയെ ചന്ദ്രോപരിതലത്തിലൂടെ നീങ്ങുന്ന റോവര്‍ നിര്‍ണായക വിവരങ്ങള്‍ ഭൂമിയിലെ കേന്ദ്രത്തിലേക്ക് കൈമാറും. ഭൂമിയിലെ 14 ദിവസമാണ് റോവറിന് ആയുസ്സ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളാണ് റോവറിലുള്ളത്.

kerala

സഹോദരൻ്റെ അറസ്റ്റ്: ‘പൊലീസ് അന്വേഷണത്തിൽ ഇടപെടില്ല’: പി.കെ ഫിറോസ്

Published

on

മഫ്തിയിലുള്ള പോലീസുകാരെ അക്രമിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നുമുള്ള കുറ്റം ചുമത്തി സഹോദരൻ ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടക്കട്ടെ എന്നും പൊലീസ് കേസിൽ ഒരു തരത്തിലും ഇടപെടില്ല എന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹോദരൻ ഒരു വ്യക്തിയാണ്, അദ്ദേഹത്തിന് എൻ്റെ രാഷ്ട്രീയത്തോട് ആഭിമുഖ്യം ഇല്ല എന്ന് മാത്രമല്ല സ്ഥിരമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. നമ്മുടെയൊക്കെ പല കുടുംബങ്ങളിലും അങ്ങിനെയുള്ള വ്യക്തികൾ ഉണ്ടാവാറുണ്ട്. ഈ രീതിയിലുള്ള ഒരാൾ ചെയ്ത കുറ്റത്തിന് കുടുംബത്തിലെ മറ്റു വ്യക്തികളെ ചേർത്ത് പറഞ്ഞ് പഴിചാരുന്നത് ശരിയായ പ്രവണതയല്ല.

അതേസമയം, ലഹരി ഇടപാട് നടത്തിയിരുന്ന റിയാസ് തൊടുകയിൽ എന്ന വ്യക്തിയുമായി മൊബൈൽ ചാറ്റ് നടത്തിയെന്ന് പൊലീസ് ആരോപിക്കുമ്പോഴും സി പി എം പ്രവർത്തകനായ റിയാസ് തൊടുകയിലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനുള്ള കാരണമെന്താണെന്നത് സംശയം ഉളവാക്കുന്നതാണ്. റിയാസിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ട് പോയത് സി പി എമ്മി ൻ്റെ ലോക്കൽ കമ്മറ്റി നേതാക്കൾ ഉൾപ്പടെയുള്ളവരാണ്. ഇത് മറച്ച് വെച്ച് കൊണ്ടാണ് സൈബർ സഖാക്കൾ വ്യാജ പ്രചാരണം നടത്തുന്നത്.

സഹോദരനെതിരെയുള്ള കേസിൽ ഞാനോ എൻ്റെ പാർട്ടിയോ ഈ നിമിഷം വരെ ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ലെന്നും ഫിറോസ് കൂട്ടി ചേർത്തു. കെ ടി ജലീലിനും ബിനീഷ് കൊടിയേരിക്കും തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന് കാരണം മലയാളിക്ക് ബോധ്യമുള്ളതാണെന്നും അധികാരത്തിൻ്റെ തണലിൽ നിന്ന് കൊള്ളരുതായ്മകൾ കാണിച്ചാൽ ഇനിയും ശക്തമായി പ്രതികരിക്കുമെന്നും തൻ്റെ വായ മൂടികെട്ടാൻ കഴിയില്ലെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

kerala

വീണ്ടും അനാസ്ഥ; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെ ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് ഫോണ്‍ കണ്ടെടുത്തത്. കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിനു പിന്നാലെ സുരക്ഷ വീഴ്ച വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. ജയില്‍ ചാട്ടത്തിന് പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെ അടക്കം സ്ഥലംമാറ്റിയിരുന്നു.

ഇതിന് പുറമെ, ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പൊലീസ് സാന്നിധ്യത്തില്‍ മദ്യപിച്ചെന്ന സംഭവവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. കൊടി സുനി, മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളാണ് അന്ന് കൂടെയുണ്ടായിരുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (03/08/2025) വൈകുന്നേരം 05.30 മുതല്‍ നാളെ (04/08/2025) രാത്രി 08.30 വരെ 1.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.

Continue Reading

Trending